1 : ആകാശം ദൈവത്തിന്റെ മഹത്വം പ്രഘോഷിക്കുന്നു; വാനവിതാനം അവിടുത്തെ കരവേലയെ വിളംബരം ചെയ്യുന്നു.
2 : പകല്‍ പകലിനോട് അവിരാമം സംസാരിക്കുന്നു; രാത്രി, രാത്രിക്കു വിജ്ഞാനം പകരുന്നു.
3 : ഭാഷണമില്ല, വാക്കുകളില്ല, ശബ്ദം പോലും കേള്‍ക്കാനില്ല.
4 : എന്നിട്ടും അവയുടെ സ്വരം ഭൂമിയിലെങ്ങും വ്യാപിക്കുന്നു; അവയുടെ വാക്കുകള്‍ ലോകത്തിന്റെ അതിര്‍ത്തിയോളം എത്തുന്നു; അവിടെ സൂര്യന് ഒരു കൂടാരം അവിടുന്ന് നിര്‍മിച്ചിരിക്കുന്നു.
5 : മണവറയില്‍ നിന്നു മണവാളനെന്നപോലെ സൂര്യന്‍ അതില്‍നിന്നു പുറത്തുവരുന്നു; മല്ലനെപ്പോലെ പ്രസന്നതയോടെ അവന്‍ ഓട്ടം ആരംഭിക്കുന്നു.
6 : ആകാശത്തിന്റെ ഒരറ്റത്ത് അവന്‍ ഉദിക്കുന്നു; മറ്റേയറ്റത്ത് അവന്റെ അയനം പൂര്‍ത്തിയാകുന്നു; അവന്റെ ചൂടില്‍നിന്ന് ഒളിക്കാന്‍ ഒന്നിനും കഴിയുകയില്ല.
7 : കര്‍ത്താവിന്റെ നിയമം അവികലമാണ്; അത് ആത്മാവിനു പുതുജീവന്‍ പകരുന്നു.
8 : കര്‍ത്താവിന്റെ സാക്ഷ്യം വിശ്വാസ്യമാണ്; അതു വിനീതരെ വിജ്ഞാനികളാക്കുന്നു: കര്‍ത്താവിന്റെ കല്‍പനകള്‍ നീതിയുക്തമാണ്; അവ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു; കര്‍ത്താവിന്റെ പ്രമാണം വിശുദ്ധമാണ്; അതു കണ്ണുകളെ പ്രകാശിപ്പിക്കുന്നു.
9 : ദൈവഭക്തി നിര്‍മലമാണ്; അത് എന്നേക്കും നിലനില്‍ക്കുന്നു; കര്‍ത്താവിന്റെ വിധികള്‍ സത്യമാണ്; അവ തികച്ചും നീതിപൂര്‍ണമാണ്.
10 : അവ പൊന്നിനെയും തങ്കത്തെയുംകാള്‍ അഭികാമ്യമാണ്; അവ തേനിനെയും തേന്‍കട്ടയെയുംകാള്‍ മധുരമാണ്.
11 : അവതന്നെയാണ് ഈ ദാസനെ പ്രബോധിപ്പിക്കുന്നത്; അവ പാലിക്കുന്നവനു വലിയ സമ്മാനം ലഭിക്കും.
12 : എന്നാല്‍, സ്വന്തം തെറ്റുകള്‍ മനസ്‌സിലാക്കാന്‍ ആര്‍ക്കു കഴിയും? അറിയാതെ പറ്റുന്ന വീഴ്ചകളില്‍ നിന്ന് എന്നെ ശുദ്ധീകരിക്കണമേ!
13 : ബോധപൂര്‍വം ചെയ്യുന്ന തെറ്റുകളില്‍ നിന്ന് ഈ ദാസനെ കാത്തുകൊള്ളണമേ! അവ എന്നില്‍ ആധിപത്യം ഉറപ്പിക്കാതിരിക്കട്ടെ; അപ്പോള്‍ ഞാന്‍ നിര്‍മലനായിരിക്കും; മഹാപരാധങ്ങളില്‍ നിന്നു ഞാന്‍ വിമുക്തനായിരിക്കും.
14 : എന്റെ അഭയശിലയും വിമോചകനും ആയ കര്‍ത്താവേ! എന്റെ അധരങ്ങളിലെ വാക്കുകളും ഹൃദയത്തിലെ വിചാരങ്ങളും അങ്ങയുടെ ദൃഷ്ടിയില്‍ സ്വീകാര്യമായിരിക്കട്ടെ!