2 : മനുഷ്യപുത്രാ, ജറുസലെമിനെ അവ ളുടെ മ്ലേച്ഛതകള്‍ ബോധ്യപ്പെടുത്തുക.
3 : ദൈവമായ കര്‍ത്താവ് ജറുസലെമിനോട് അരുളിച്ചെയ്യുന്നു: നിന്റെ പിതൃദേശവും ജനനസ്ഥലവും കാനാനാണ്. നിന്റെ പിതാവ് അമോര്യനും മാതാവ് ഹിത്യയുമാണ്.
4 : നീ ജനിച്ച ദിവസം നിന്റെ പൊക്കിള്‍ക്കൊടി മുറിച്ചിരുന്നില്ല. നിന്നെ കുളിപ്പിച്ചു ശുദ്ധിവരുത്തിയില്ല. ദേഹത്ത് ഉപ്പു പുരട്ടുകയോ പിള്ള ക്കച്ചയില്‍ പൊതിയുകയോ ചെയ്തിരുന്നില്ല.
5 : ഇവയിലൊന്നെങ്കിലും ചെയ്യാന്‍ ആര്‍ക്കും ദയതോന്നിയില്ല. ജനിച്ച ദിവസംതന്നെ, നീ വെറുക്കപ്പെടുകയും വെളിമ്പ്രദേശത്ത് ഉപേക്ഷിക്കപ്പെടുകയും ചെയ്തു.
6 : ഞാന്‍ നിന്റെ യടുക്കലൂടെ കടന്നുപോയപ്പോള്‍ നീ ചോരയില്‍ക്കിടന്നുരുളുന്നതു കണ്ട് നിന്നോടു പറഞ്ഞു: ജീവിക്കുക,
7 : വയലിലെ ചെടിപോലെ വളരുക. നീ വളര്‍ന്ന് പൂര്‍ണയൗവനം പ്രാപിച്ചു. നിന്റെ മാറിടം വളര്‍ന്നു. മുടി തഴച്ചു. എങ്കിലും നീ നഗ്‌നയും അനാവൃതയുമായിരുന്നു.
8 : ഞാന്‍ വീണ്ടും നിന്റെ യടുക്കലൂടെ കടന്നുപോയപ്പോള്‍ നിന്നെ നോക്കി. നിനക്ക് വിവാഹപ്രായമായെന്ന് ഞാന്‍ മനസ്‌സിലാക്കി, എന്റെ മേലങ്കികൊണ്ട് നിന്റെ നഗ്‌നത ഞാന്‍ മറച്ചു. ഞാന്‍ നിന്നോടു സ്‌നേഹവാഗ്ദാനത്തോടെ ഒരു ഉടമ്പടി ചെയ്തു. അങ്ങനെ നീ എന്‍േറതായിത്തീര്‍ന്നു. ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു:
9 : ഞാന്‍ നിന്നെ കുളിപ്പിച്ച് രക്തം കഴുകിക്കളഞ്ഞ് തൈലം പൂശി.
10 : ഞാന്‍ നിന്നെ ചിത്രത്തുന്നലുള്ള വസ്ത്രങ്ങള്‍ ധരിപ്പിച്ചു; തുകല്‍ച്ചെരുപ്പുകള്‍ അണിയിച്ചു. ചണച്ചരട് അരയില്‍ കെട്ടുകയും പട്ടുടുപ്പ് അണിയിക്കുകയും ചെയ്തു.
11 : ഞാന്‍ നിന്നെ ആഭരണങ്ങള്‍കൊണ്ട് അലങ്കരിച്ചു. കൈകളില്‍ വളയും കഴുത്തില്‍ മാലയുമിട്ടു.
12 : ഞാന്‍ നിന്നെ മൂക്കുത്തിയും കമ്മലുകളും ധരിപ്പിച്ചു. നിന്റെ തലയില്‍ മനോഹരമായ കിരീടം ചാര്‍ത്തി.
13 : സ്വര്‍ണവും വെള്ളിയുംകൊണ്ട് നീ അലംകൃതയായി. നേര്‍ത്ത ചണവും പട്ടും ചിത്രത്തുന്നലുള്ള വസ്ത്രവുമായിരുന്നു നിന്റെ വേഷം. നേര്‍ത്ത മാവും തേനും എണ്ണയുമായിരുന്നു നിന്റെ ആഹാരം. നീ അതീവസുന്ദരിയായി വളര്‍ന്ന് രാജ കീയപ്രൗഢിയാര്‍ജിച്ചു.
14 : സൗന്ദര്യംകൊണ്ട് നീ ജനതകളുടെയിടയില്‍ പ്രശസ്തയായി. എന്തെന്നാല്‍ ഞാന്‍ നല്‍കിയ കാന്തി അതിന് പൂര്‍ണത നല്‍കി-ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.
15 : എന്നാല്‍, നീ നിന്റെ സൗന്ദര്യത്തില്‍ മതിമറന്നു. നിന്റെ കീര്‍ത്തിയുടെ ബലത്തില്‍ നീ വേശ്യാവൃത്തിയിലേര്‍പ്പെട്ടു. ഏതു വഴിപോക്കനുമായും നീ വേശ്യാവൃത്തിയില്‍ മുഴുകി.
16 : നിന്റെ വസ്ത്രങ്ങളില്‍ ചിലതെടുത്ത് ഉന്നത മണ്ഡപങ്ങള്‍ അലങ്കരിച്ച് അവയില്‍വച്ച് നീ വ്യഭിചാരം ചെയ്തു. ഇങ്ങനെയൊന്ന് ഇതിനുമുമ്പുണ്ടായിട്ടില്ല, ഇനി ഉണ്ടാവുകയുമില്ല.
17 : ഞാന്‍ നല്‍കിയ സ്വര്‍ണവും വെള്ളിയും കൊണ്ടുള്ള ആഭരണങ്ങളെടുത്ത് മനുഷ്യരൂപങ്ങളുണ്ടാക്കി, അവയുമായി നീ വേശ്യാവൃത്തിയിലേര്‍പ്പെട്ടു.
18 : ചിത്രത്തുന്നലുള്ള നിന്റെ വസ്ത്രങ്ങള്‍ നീ അവയെ അണിയിച്ചു. എന്റെ തൈലവും ധൂപവും അവയ്ക്കുമുമ്പില്‍ നീ സമര്‍പ്പിച്ചു.
19 : ഞാന്‍ നിനക്ക് ആഹാരത്തിനായി നല്‍കിയ നേരിയ മാവും എണ്ണയും തേനും നീ അവയുടെ മുമ്പില്‍ പരിമളദ്രവ്യമായി അര്‍പ്പിച്ചു.
20 : ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: എനിക്കു നിന്നില്‍ ജനിച്ച പുത്രന്‍മാരെയും പുത്രിമാരെയും നീ അവയ്ക്ക് ഭോജ നമായി ബലിയര്‍പ്പിച്ചു. നിന്റെ വേശ്യാവൃത്തികൊണ്ട് മതിവരാഞ്ഞിട്ടാണോ
21 : നീ എന്റെ കുട്ടികളെ വധിക്കുകയും, അവരെ അവയ്ക്കു ദഹനബലിയായി അര്‍പ്പിക്കുകയും ചെയ്തത്?
22 : ചെറുപ്പത്തില്‍ നഗ്‌നയും അനാവൃതയുമായി ചോരയില്‍ക്കുളിച്ചു കിടന്നത് നീ നിന്റെ മ്ലേച്ഛതകള്‍ക്കും വ്യഭിചാരത്തിനുമിടയ്ക്ക് ഓര്‍മിച്ചില്ല.
23 : ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ദുരിതം! നിനക്കു ദുരിതം!
24 : നിന്റെ എല്ലാ ദുഷ്‌കൃത്യങ്ങള്‍ക്കും ശേഷം നീ ഓരോ തെരുവിലും ഭദ്രപീഠവും ഉന്നതമണ്‍ഡപവും നിര്‍മിച്ചു.
25 : ഓരോ വഴിക്കവലയ്ക്കും നീ ഉന്നത മണ്‍ഡപങ്ങളുണ്ടാക്കി. അവിടെ നിന്റെ സൗന്ദര്യം നീ ദുരുപയോഗപ്പെടുത്തി. വഴിപോക്കര്‍ക്കെല്ലാം നിന്നെത്തന്നെ നല്‍കി നീ വ്യഭിചാരം തുടര്‍ന്നു.
26 : ഭോഗാസക്തരും നിന്റെ അയല്‍ക്കാരുമായ ഈജിപ്തുകാരുമായി നീ വ്യഭിചരിച്ചു. വ്യഭിചാരത്തില്‍ മുഴുകി നീ എന്നെ പ്രകോപിപ്പിച്ചു.
27 : അതുകൊണ്ട് നിനെക്കെതിരേ ഞാന്‍ കരം നീട്ടി, നിന്റെ ഓഹരി വെട്ടിക്കുറച്ചു. നിന്നെ വെറുക്കുന്നവരും നിന്റെ മ്ലേച്ഛസ്വഭാവത്തില്‍ ലജ്ജിതരുമായ ഫിലിസ്ത്യപുത്രിമാര്‍ക്കു നിന്നെ ഞാന്‍ വിട്ടുകൊടുത്തു.
28 : മതിവരാഞ്ഞിട്ടു നീ അസ്‌സീറിയാക്കാരോടൊത്തും വ്യഭിചരിച്ചു. നീ അവരുമായി സംഗമിച്ചിട്ടും സംതൃപ്തയായില്ല.
29 : വ്യാപാരികളായ കല്‍ദായരുമായും നീ വ്യഭിചാരത്തില്‍ മുഴുകി, എന്നിട്ടും നീ സംതൃപ്തയായില്ല.
30 : ലജ്ജയില്ലാത്ത വേശ്യയെപ്പോലെ നീ ചെയ്യുന്ന ഈ പ്രവൃത്തികള്‍ നീ എത്ര കാമാതുരയാണെന്നു വ്യക്ത മാക്കുന്നു.
31 : ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു, വഴിക്കവലകളില്‍ ഭദ്രപീഠങ്ങളും പൊതുസ്ഥലങ്ങളില്‍ ഉന്നത മപങ്ങളും നീ സ്ഥാപിച്ചു. എന്നാല്‍, പ്രതിഫലം വെ റുത്തിരുന്നതിനാല്‍ നീ വേശ്യയെപ്പോലെയായിരുന്നില്ല.
32 : ഭര്‍ത്താവിനു പകരം അന്യപുരുഷന്‍മാരെ സ്വീകരിക്കുന്ന സൈ്വരിണിയായ ഭാര്യയെപ്പോലെയാണ് നീ.
33 : വേശ്യകള്‍ പ്രതിഫലം സ്വീകരിക്കുന്നു. നീയാകട്ടെ കാമുകന്‍മാര്‍ക്ക് പ്രതിഫലം കൊടുക്കുന്നു. വ്യഭിചാരത്തിനായി നാനാഭാഗത്തുനിന്നും നിന്റെ അടുത്തെത്തിച്ചേരാന്‍ നീ അവര്‍ക്കു കൂലികൊടുക്കുന്നു.
34 : വ്യഭിചാരത്തിന്റെ കാര്യത്തില്‍ നീ മറ്റു സ്ത്രീകളില്‍നിന്നു വ്യത്യസ്തയാണ്. ആരും വ്യഭിചാരത്തിനായി നിന്നെ ക്ഷണിച്ചില്ല. നീ അങ്ങോട്ടു പ്രതിഫലം നല്‍കുന്നു. നിനക്കു പ്രതിഫലം ലഭിക്കുന്നില്ല. അതാണ് നിനക്കുള്ള വ്യത്യാസം.
35 : അഭിസാരികേ, കര്‍ത്താവിന്റെ വചനം കേള്‍ക്കുക.
36 : ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: നീ കാമുകന്‍മാരോടൊപ്പം വ്യഭിചാരത്തില്‍ നിര്‍ലജ്ജം നിന്റെ നഗ്‌നത തുറന്നുകാട്ടി; നീ വിഗ്രഹങ്ങള്‍ നിര്‍മിക്കുകയും നിന്റെ മക്കളുടെ രക്തം അവയ്ക്ക് അര്‍പ്പിക്കുകയും ചെയ്തു.
37 : അതിനാല്‍ നിന്നോടൊപ്പം രമിച്ച എല്ലാ കാമുകന്‍മാരെയും, നീ സ്‌നേഹിക്കുകയും വെറുക്കുകയും ചെയ്ത എല്ലാവരെയും, ഞാന്‍ ഒരുമിച്ചുകൂട്ടും. അവര്‍ കാണേണ്ടതിന് അവരെ നിനക്കുചുറ്റും ഒരുമിച്ചുകൂട്ടി അവരുടെ മുമ്പില്‍ നിന്റെ നഗ്‌നത ഞാന്‍ അനാവരണം ചെയ്യും.
38 : വിവാഹബന്ധം വിച്‌ഛേദിക്കുകയും കൊലപാതകം നടത്തുകയും ചെയ്യുന്ന സ്ത്രീകളെ വിധിക്കുന്നതുപോലെ നിന്നെയും ഞാന്‍ വിധിക്കും. ക്രോധത്തോടും അസൂയയോടുംകൂടെ ഞാന്‍ നിന്നെ രക്തത്തിലാഴ്ത്തും.
39 : ഞാന്‍ നിന്നെ നിന്റെ കാമുകന്‍മാരുടെ കൈകളില്‍ ഏല്‍പിച്ചുകൊടുക്കും. അവര്‍ നിന്റെ ഭദ്രപീഠങ്ങള്‍ തട്ടിത്തകര്‍ക്കുകയും ഉന്നതമണ്‍ഡപങ്ങള്‍ ഇടിച്ചുനിരത്തുകയും ചെയ്യും. നിന്റെ വസ്ത്രങ്ങള്‍ അവര്‍ ഉരിഞ്ഞുകളയും. ആഭരണങ്ങള്‍ അവര്‍ അപഹരിക്കും. അവര്‍ നിന്നെ നഗ്‌നയും അനാവൃതയുമായി ഉപേക്ഷിക്കും.
40 : അവര്‍ നിനക്കെതിരേ സൈന്യത്തെ അണിനിരത്തും. അവര്‍ നിന്നെ കല്ലെറിയുകയും വാളുകൊണ്ട് വെട്ടിനുറുക്കുകയും ചെയ്യും.
41 : നിന്റെ ഭവനങ്ങള്‍ അവര്‍ അഗ്‌നിക്കിരയാക്കും. അനേകം സ്ത്രീകളുടെ കണ്‍മുമ്പില്‍വച്ച് നിന്റെ മേല്‍ അവര്‍ ശിക്ഷാവിധി നടപ്പിലാക്കും. നിന്റെ വ്യഭിചാരം ഞാന്‍ അവസാനിപ്പിക്കും. നീ ഇനി ആര്‍ക്കും പ്രതിഫലം നല്‍കുകയില്ല.
42 : അങ്ങനെ എന്റെ കോപം നിന്റെ മേല്‍ പ്രയോഗിച്ചു ഞാന്‍ തൃപ്തിയ ടയും. എന്റെ അസൂയ നിന്നെ വിട്ടകലും. ഞാന്‍ കോപമടക്കി ശാന്തനാകും.
43 : നീ നിന്റെ ചെറുപ്പകാലം വിസ്മരിക്കുകയും ഇത്തരം പ്രവൃത്തികള്‍കൊണ്ട് എന്റെ ക്രോധം ജ്വലിപ്പിക്കുകയും ചെയ്തതിനാല്‍ നിന്റെ തെറ്റുകള്‍ക്കുള്ള ശിക്ഷ നിന്റെ തലയില്‍ തന്നെ ഞാന്‍ വരുത്തും. നിന്റെ എല്ലാ മ്ലേ ച്ഛതകള്‍ക്കുമുപരിയായി നീ വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടല്ലോ - ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.
44 : പഴഞ്ചൊല്ല് ഇഷ്ടപ്പെടുന്നവര്‍ നിന്നെപ്പറ്റി അമ്മയെപ്പോലെ മകളും എന്ന പഴമൊഴി ഉപയോഗിക്കും.
45 : ഭര്‍ത്താവിനെയും കുട്ടികളെയും വെറുത്ത അമ്മയുടെ മകളാണ് നീ. ഭര്‍ത്താക്കന്‍മാരെയും കുട്ടികളെയും വെറുത്ത സഹോദരിമാരുടെ സഹോദരിയാണ് നീ. നിന്റെ മാതാവ് ഹിത്യയും പിതാവ് അമോര്യനുമാണ്.
46 : നിന്റെ മൂത്ത സഹോദരി സമരിയാ ആണ്. അവള്‍ തന്റെ പെണ്‍ മക്കളോടൊത്ത് നിന്റെ വടക്കുവശത്തു താമസിച്ചു. നിന്റെ ഇളയസഹോദരി സോദോമാണ്. അവള്‍ തന്റെ പെണ്‍മക്കളോടൊത്ത് നിന്റെ തെക്കുവശത്ത് താമസിച്ചു.
47 : അവരുടെ പാതയില്‍ ചരിച്ചതുകൊണ്ട് നിനക്കു മതിയായില്ല. അവരുടെ മ്ലേച്ഛതകള്‍ കൊണ്ടു നിനക്കു തൃപ്തിവന്നില്ല. അതൊക്കെ നിസ്‌സാരമെന്ന ഭാവത്തില്‍ എല്ലാത്തരത്തിലും നീ അവരെക്കാള്‍ വഷളായി.
48 : കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാനാണേ, നീയും നിന്റെ പുത്രിമാരും ചെയ്തതുപോലെ, നിന്റെ സഹോദരിയായ സോദോമും അവളുടെ പുത്രിമാരും ചെയ്തിട്ടില്ല.
49 : നിന്റെ സഹോദരിയായ സോദോമിന്റെ തെറ്റ് ഇതായിരുന്നു: പ്രൗഢിയും ഭക്ഷ്യസമൃദ്ധിയും സമാധാനവും സ്വസ്ഥതയും ഉണ്ടായിട്ടും അവളും അവളുടെ പുത്രിമാരും നിര്‍ദ്ധനരെയും അഗതികളെയും തുണച്ചില്ല.
50 : അവര്‍ ഗര്‍വിഷ്ഠരായിരുന്നു. എന്റെ മുമ്പില്‍ അവര്‍ മ്ലേച്ഛതകള്‍ പ്രവര്‍ത്തിച്ചു. അതു കണ്ട് ഞാന്‍ അവരെ നിര്‍മാര്‍ജനം ചെയ്തു.
51 : നീ ചെയ്ത തിന്‍മയുടെ പകുതിപോലും സമരിയാ ചെയ്തില്ല. നീ അവരെക്കാള്‍ കൂടുതല്‍ മ്ലേച്ഛത പ്രവര്‍ത്തിച്ചു. നീ പ്രവര്‍ത്തിച്ച മ്ലേ ച്ഛതകള്‍ കണക്കിലെടുത്താല്‍ നിന്റെ സഹോദരികള്‍ നീതിയുള്ളവരായി തോന്നും.
52 : നിന്റെ അവമതി നീ സഹിക്കണം. നിന്റെ സഹോദരിമാരെക്കാള്‍ ഏറെ മ്ലേച്ഛതകള്‍ നീ പ്രവര്‍ത്തിച്ചതിനാല്‍ നിന്നോടു തുലനം ചെയ്യുമ്പോള്‍ അവര്‍ നിഷ്‌കളങ്കരായി തോന്നും. ലജ്ജിച്ച് അവമാനമേല്‍ക്കുക. എന്തെന്നാല്‍ നിന്റെ സഹോദരിമാര്‍ നീതിയുള്ളവരെന്നു തോന്നിക്കാന്‍ നീ ഇടയാക്കി.
53 : സോദോമിന്റെയും അവളുടെ പുത്രിമാരുടെയും സമരിയായുടെയും അവളുടെ പുത്രിമാരുടെയും സുസ്ഥിതി ഞാന്‍ പുനഃസ്ഥാപിക്കും. അതോടൊപ്പം അവരുടെ മധ്യേ നിന്റെ സുസ്ഥിതിയും ഞാന്‍ പുനഃസ്ഥാപിക്കും.
54 : അങ്ങനെ അവര്‍ക്ക് ഒരാശ്വാസമാകത്തക്കവിധം നീ ചെയ്ത പ്രവൃത്തികളെക്കുറിച്ചു നീ ലജ്ജിച്ച് അവമാനമേല്‍ക്കും.
55 : നിന്റെ സഹോദരിമാരായ സോദോമും സമരിയായും അവരുടെ പുത്രിമാരും തങ്ങളുടെ പൂര്‍വസ്ഥിതിയിലേക്കു മടങ്ങിവരും. നീയും നിന്റെ പുത്രിമാരും നിങ്ങളുടെ പൂര്‍വ സ്ഥതിപ്രാപിക്കും.
56 : നിന്റെ ദുഷ്ടതകള്‍ വെളിപ്പെടുത്തുന്നതിനു മുമ്പ്,
57 : നീ അഹങ്ക രിച്ചുകഴിഞ്ഞകാലങ്ങളില്‍, നിന്റെ സഹോദരിയായ സോദോമിന്റെ പേരുച്ചരിക്കാന്‍ നിന്റെ അധരങ്ങള്‍ ലജ്ജിച്ചിരുന്നില്ലേ! ഇപ്പോള്‍ നിന്നെ അധിക്‌ഷേപിക്കുന്നവരായി നിന്റെ ചുറ്റുമുള്ള ഏദോംപുത്രിമാര്‍ക്കും അവളുടെ അയല്‍ക്കാര്‍ക്കും ഫിലിസ്ത്യപുത്രിമാര്‍ക്കും നീയും അവളെപ്പോലെ പരിഹാസപാത്രമായിരിക്കുന്നു.
58 : നിന്റെ വ്യഭിചാരത്തിന്റെയും മ്ലേച്ഛതയുടെയും ശിക്ഷ നീ ഏല്‍ക്കും - കര്‍ത്താവ് അരുളിച്ചെയ്യുന്നു.
ശാശ്വതമായ ഉടമ്പടി
59 : ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: നീ പ്രവര്‍ത്തിച്ചതുപോലെ നിന്നോടും ഞാന്‍ പ്രവര്‍ത്തിക്കും. നീ ഉടമ്പടി ലംഘിച്ച് പ്രതിജ്ഞ അവഹേളിച്ചു.
60 : എങ്കിലും നിന്റെ യൗവനത്തില്‍ നിന്നോടു ചെയ്ത ഉടമ്പടി ഞാന്‍ ഓര്‍മിക്കും. നീയുമായി ശാശ്വതമായ ഒരു ഉടമ്പടി സ്ഥാപിക്കുകയും ചെയ്യും.
61 : നിന്റെ പ്രവൃത്തികള്‍ അപ്പോള്‍ നീ ഓര്‍മിക്കും. നിന്റെ മൂത്തതും ഇളയതുമായ സഹോദരിമാരെ ഉടമ്പടിപ്രകാരമല്ലാതെതന്നെ നിനക്കു ഞാന്‍ പുത്രിമാരായി നല്‍കും. അവരെ സ്വീകരിക്കുമ്പോള്‍ നീ ലജ്ജിക്കും.
62 : നീയുമായി ഞാന്‍ ഒരു ഉട മ്പടി സ്ഥാപിക്കും. ഞാനാണ് കര്‍ത്താവ് എന്ന് അപ്പോള്‍ നീ അറിയും.
63 : അങ്ങനെ നിന്റെ പ്രവൃത്തികള്‍ക്ക് ഞാന്‍ മാപ്പു നല്‍കുമ്പോള്‍ നീ അവയെയോര്‍ത്ത് ലജ്ജിച്ചു മൗനം ഭജിക്കും - ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.