1 : ഇസ്രായേലിലെ ശ്രേഷ്ഠന്‍മാരില്‍ ചിലര്‍ വന്ന് എന്റെ മുമ്പിലിരുന്നു.
2 : എനിക്കു കര്‍ത്താവിന്റെ അരുളപ്പാടുണ്ടായി:
3 : മനുഷ്യപുത്രാ, ഇവര്‍ വിഗ്രഹങ്ങളെ തങ്ങളുടെ ഹൃദയത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്നു. അവരുടെ പാപഹേതുക്കള്‍ അവരുടെ കണ്‍മുമ്പില്‍ത്തന്നെയുണ്ട്. അവരുടെ ചോദ്യങ്ങള്‍ക്കു ഞാന്‍ ഉത്തരം പറയണമോ?
4 : ആകയാല്‍ നീ അവരോടു പറയുക: ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: വിഗ്രഹങ്ങളെ ഹൃദയത്തില്‍ പ്രതിഷ്ഠിച്ചുകൊണ്ടും പാപഹേതുക്കള്‍ കണ്‍മുമ്പില്‍ത്തന്നെ വച്ചുകൊണ്ടും പ്രവാചകനെ സമീപിക്കുന്ന ഇസ്രായേല്‍ഭവനത്തിലെ ഓരോ അംഗത്തിനും അവന്റെ വിഗ്ര ഹങ്ങളുടെ ബാഹുല്യത്തിനനുസൃതമായി കര്‍ത്താവായ ഞാന്‍ തന്നെ ഉത്തരം നല്‍കും.
5 : വിഗ്രഹങ്ങള്‍ നിമിത്തം എന്നില്‍ നിന്നകന്നുപോയ ഇസ്രായേല്‍ഭവനത്തിലെ ഹൃദയങ്ങളെ പിടിച്ചെടുക്കാന്‍വേണ്ടിയാണ് അത്.
6 : ഇസ്രായേല്‍ ഭവനത്തോടു പറയുക: ദൈവമായ കര്‍ത്താവ് കല്‍പിക്കുന്നു: പശ്ചാത്തപിച്ച് വിഗ്രഹങ്ങളില്‍നിന്ന് അകലുകയും മ്ലേച്ഛ തകളില്‍ നിന്ന് പിന്തിരിയുകയും ചെയ്യുക.
7 : വിഗ്രഹങ്ങളെ ഹൃദയങ്ങളില്‍ പ്രതിഷ്ഠിക്കുകയും പാപഹേതുക്കളെ കണ്‍മുമ്പില്‍ത്തന്നെ വയ്ക്കുകയും ചെയ്തുകൊണ്ട് എന്നില്‍ നിന്നകലുന്ന ഏതൊരുവനും, അവന്‍ ഇസ്രായേല്‍ ഭവനാംഗമോ ഇസ്രായേലില്‍ പാര്‍ക്കുന്ന പരദേശിയോ ആയാലും, ഒരു പ്രവാചകന്റെ അടുക്കല്‍ ചെന്ന് എന്റെ ഹിതം ആരാഞ്ഞാല്‍ കര്‍ത്താവായ ഞാന്‍ തന്നെ അവന് മറുപടി കൊടുക്കും.
8 : ഞാന്‍ അവനെതിരേ മുഖംതിരിച്ച് അവനെ അടയാളവും പഴമൊഴിയും ആക്കും. എന്റെ ജനത്തിനിടയില്‍ നിന്ന് അവനെ ഞാന്‍ വിച്‌ഛേദിക്കും. ഞാനാണ് കര്‍ത്താവ് എന്ന് അപ്പോള്‍ നിങ്ങള്‍ അറിയും.
9 : പ്രവാചകന്‍ വഞ്ചിതനായി അവന് ഉത്തരം നല്‍കിയാല്‍ കര്‍ത്താവായ ഞാന്‍ തന്നെയാണ് ആ പ്രവാചകനെ വഞ്ചിച്ചത്. ഞാന്‍ അവനെതിരേ കരം നീട്ടി എന്റെ ജനമായ ഇസ്രായേലിന്റെ മധ്യേനിന്ന് അവനെ തുടച്ചുനീക്കും.
10 : അവര്‍ ഇരുവരും ശിക്ഷിക്കപ്പെടും. പ്രവാചകനും പ്രവചനം തേടുന്നവനുമുള്ള ശിക്ഷ ഒന്നുതന്നെ ആയരിക്കും.
11 : അത് ഇസ്രായേല്‍ ഭവനം എന്നില്‍നിന്ന് അകന്നുപോകാതിരിക്കുന്നതിനും തങ്ങളുടെ അപരാധങ്ങള്‍കൊണ്ട് ഇനിമേല്‍ തങ്ങളെത്തന്നെ മലിനപ്പെടുത്താതിരിക്കുന്നതിനും അവര്‍ എന്റെ ജനവും ഞാന്‍ അവരുടെ ദൈവവും ആയിരിക്കേണ്ട തിനും വേണ്ടിയാണ് - ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.
വ്യക്തിപരമായ ഉത്തരവാദിത്വം
12 : കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു:
13 : മനുഷ്യപുത്രാ, ഒരു ദേശം വിശ്വസ്തത വെടിഞ്ഞ് എനിക്കെതിരായി പാപം ചെയ്താല്‍ ഞാന്‍ അതിനെതിരേ എന്റെ കരം നീട്ടി അവരുടെ അപ്പം വിലക്കുകയും അവരുടെമേല്‍ ക്ഷാമം അയയ്ക്കുകയും ചെയ്യും. അങ്ങനെ മനുഷ്യരെയും മൃഗങ്ങളെയും ഞാന്‍ നശിപ്പിക്കും.
14 : നോഹ, ദാനിയേല്‍, ജോബ് എന്നീ മൂന്നുപേര്‍ അവിടെയുണ്ടെങ്കില്‍ത്തന്നെയും അവരുടെ നീതി ഹേതുവായി അവര്‍ മാത്രമേ രക്ഷപെടുകയുള്ളു എന്ന് ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.
15 : ആ ദേശത്തിലൂടെ ഞാന്‍ വന്യമൃഗങ്ങളെ കടത്തിവിടുകയും അവ അതിനെ നശിപ്പിച്ചു വിജനമാക്കുകയും അവമൂലം അവിടെ ആര്‍ക്കും വഴി നടക്കാനാവാതിരിക്കുകയും ചെയ്യുന്നുവെന്നിരിക്കട്ടെ.
16 : അപ്പോള്‍ ഈ മൂന്നുപേരും ആ ദേശത്തുണ്ടെങ്കില്‍ത്തന്നെ ഞാനാണേ, അവര്‍ക്കു തങ്ങളുടെ പുത്രന്‍മാരെയോ പുത്രിമാരെയോ രക്ഷിക്കാനാവില്ല; അവര്‍ മാത്രമേ രക്ഷപെടുകയുള്ളു; ആ ദേശം നിര്‍ജനമായിത്തീരും - ദൈവമായ കര്‍ത്താവാണ് അരുളിച്ചെയ്യുന്നത്.
17 : ഞാന്‍ ആ ദേശത്തിനെതിരേ വാള്‍ അയച്ച്, വാള്‍ ഈ ദേശത്തൂടെ കടന്നുപോകട്ടെ എന്നു പറയുകയും അവിടെയുള്ള മനുഷ്യരെയും മൃഗങ്ങളെയും നശിപ്പിക്കുകയും ചെയ്യുന്നുവെന്നിരക്കട്ടെ.
18 : അപ്പോള്‍ ഈ മൂന്നുപേരും ആ ദേശത്തുണ്ടെങ്കിലും ഞാനാണേ, അവര്‍ക്കു തങ്ങളുടെ പുത്രന്‍മാരെയോ പുത്രിമാരെയോ രക്ഷിക്കാനാവില്ല. അവര്‍ മാത്രമേ രക്ഷപെടുകയുള്ളു - ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.
19 : ഞാന്‍ ആ ദേശത്തേക്കു പകര്‍ച്ചവ്യാധി അയയ്ക്കുകയും മനുഷ്യരെയും മൃഗങ്ങളെയും നശിപ്പിക്കാന്‍ രക്തച്ചൊരിച്ചലോടെ എന്റെ ക്രോധം വര്‍ഷിക്കുകയും ചെയ്യുന്നുവെന്നിരിക്കട്ടെ.
20 : അപ്പോള്‍ നോഹയും ദാനിയേലും ജോബും അവിടെയുണ്ടെങ്കില്‍തന്നെ ഞാനാണേ, അവര്‍ക്കു തങ്ങളുടെ പുത്രന്‍മാരെയോ പുത്രിമാരെയോ രക്ഷിക്കാനാവില്ല. തങ്ങളുടെ നീതി ഹേതുവായി അവര്‍ മാത്രമേ രക്ഷപെടുകയുള്ളു - ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.
21 : ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാന്‍ ജറുസലെമില്‍നിന്നു മനുഷ്യരെയും മൃഗങ്ങളെയും തുടച്ചുമാറ്റാന്‍ വാള്‍, ക്ഷാമം, ഹിംസ്രജന്തുക്കള്‍, പകര്‍ച്ചവ്യാധി എന്നിങ്ങനെ നാല് കഠിനശിക്ഷകള്‍ അയ ച്ചാല്‍ എത്ര അധികമായിരിക്കും നാശം!
22 : എങ്കിലും, കുറെപ്പേര്‍ അവശേഷിക്കും. അവര്‍ പുത്രന്‍മാരെയും പുത്രിമാരെയും കൂട്ടിക്കൊണ്ട് നിങ്ങളുടെ അടുത്തെത്തും. നിങ്ങള്‍ അവരുടെ പെരുമാറ്റവും പ്രവൃത്തിയും കാണുമ്പോള്‍ ജറുസലെമില്‍ ഞാന്‍ വരുത്തിയ വിനാശത്തിന്റെയും അവിടെ ഞാന്‍ പ്രവര്‍ത്തിച്ച എല്ലാറ്റിന്റെയും കാരണം ബോധ്യപ്പെട്ടു നിങ്ങള്‍ക്ക് ആശ്വാസം തോന്നും.
23 : അവരുടെ പെരുമാറ്റവും പ്രവൃത്തിയും കാണുമ്പോള്‍ ഞാന്‍ അവിടെ ചെയ്തതൊന്നും അകാരണമായിട്ടല്ല എന്നു മനസ്‌സിലാക്കി നിങ്ങള്‍ ആശ്വസിക്കും - ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.