1 : അവന്‍ എന്നോടു പറഞ്ഞു: മനുഷ്യപുത്രാ, നീ കാണുന്ന ഈ ചുരുള്‍ ഭക്ഷിക്കുക. എന്നിട്ടുപോയി ഇസ്രായേല്‍ ഭവനത്തോടു സംസാരിക്കുക.
2 : ഞാന്‍ വായ് തുറന്നു. അവന്‍ ആ ചുരുള്‍ എനിക്കു ഭക്ഷിക്കാന്‍ തന്നു.
3 : അവന്‍ പറഞ്ഞു: മനുഷ്യപുത്രാ, ഞാന്‍ തരുന്ന ഈ ചുരുള്‍ ഭക്ഷിച്ചു വയറുനിറയ്ക്കുക; ഞാന്‍ അതു ഭക്ഷിച്ചു. എന്റെ വായില്‍ അതു തേന്‍പോലെ മധുരിച്ചു.
4 : അവന്‍ വീണ്ടും പറഞ്ഞു: മനുഷ്യപുത്രാ, നീ ഇസ്രായേല്‍ ഭവനത്തില്‍ച്ചെന്ന് എന്റെ വാക്കുകള്‍ അവരെ അറിയിക്കുക.
5 : അന്യഭാഷയും ദുര്‍ഗ്രഹമായ ശൈലിയും ഉപയോഗിക്കുന്നവരുടെ അടുത്തേക്കല്ല, ഇസ്രായേല്‍ഭവനത്തിലേക്കാണ് നിന്നെ ഞാന്‍ അയയ്ക്കുന്നത്.
6 : അന്യഭാഷയും ദുര്‍ഗ്രഹമായ ശൈലിയും കഠിനപദങ്ങളും ഉപയോഗിക്കുന്ന ജനതകളുടെ അടുത്തേക്കല്ല നിന്നെ ഞാന്‍ അയയ്ക്കുന്നത്. അങ്ങനെയുള്ളവരുടെ അടുത്തേക്കായിരുന്നെങ്കില്‍ അവര്‍ തീര്‍ച്ചയായും നിന്റെ വാക്കു ശ്രവിക്കുമായിരുന്നു.
7 : എന്നാല്‍ ഇസ്രായേല്‍ഭവനം നിന്റെ വാക്കു കേള്‍ക്കുകയില്ല. കാരണം, എന്റെ വാക്കു കേള്‍ക്കാന്‍ അവര്‍ തയ്യാറല്ല, എന്തെന്നാല്‍ ഇസ്രായേല്‍ഭവനം മുഴുവന്‍ കടുത്ത നെറ്റിയും കഠിനഹൃദയവും ഉള്ളവരാണ്.
8 : നിന്റെ മുഖം അവരുടെ മുഖങ്ങള്‍ക്കെതിരേയും, നിന്റെ നെറ്റി അവരുടെ നെറ്റികള്‍ക്കെ തിരേയും ഞാന്‍ കഠിനമാക്കിയിരിക്കുന്നു.
9 : തീക്കല്ലിനെക്കാള്‍ കടുപ്പമുള്ള വജ്രക്കല്ലുപോലെ നിന്റെ നെറ്റി ഞാന്‍ കടുപ്പമുള്ളതാക്കിയിരിക്കുന്നു. നീ അവരെ ഭയപ്പെടേണ്ടാ, അവരുടെ നോട്ടത്തില്‍ പരിഭ്രമിക്കുകയും വേണ്ടാ. അവര്‍ ധിക്കാരികളുടെ ഭവനമാണ്.
10 : അവന്‍ തുടര്‍ന്നു: മനുഷ്യപുത്രാ, ഞാന്‍ നിന്നോടു പറയുന്ന വാക്കുകള്‍ ചെവിതുറന്നു കേള്‍ക്കുകയും ഹൃദയത്തില്‍ സൂക്ഷിക്കുകയും ചെയ്യുക.
11 : നീ പ്രവാസികളുടെ അടുത്തേക്ക്, നിന്റെ ജനത്തിന്റെ അടുത്തേക്ക്, ചെന്നു ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു എന്നു പറയുക. അവര്‍ കേള്‍ക്കുകയോ കേള്‍ക്കാതിരിക്കുകയോ ചെയ്യട്ടെ.
12 : ആത്മാവ് എന്നെ മേല്‍പോട്ടുയര്‍ത്തി. കര്‍ത്താവിന്റെ മഹത്വം സ്വസ്ഥാനത്തുനിന്ന് ഉയര്‍ന്നപ്പോള്‍ വലിയ ഭൂകമ്പത്തിന്‍േറ തുപോലെ ഒരു ശബ്ദം എന്റെ പിന്നില്‍ ഞാന്‍ കേട്ടു.
13 : ആ ജീവികളുടെ ചിറകുകള്‍ പരസ്പരം സ്പര്‍ശിച്ചുണ്ടായ ശബ്ദവും അവയുടെ സമീപത്തുള്ള ചക്രങ്ങളുടെ ശബ്ദവുമാണ് വലിയ ഭൂകമ്പത്തിന്റെ ശബ്ദംപോലെ ഞാന്‍ കേട്ടത്.
14 : ആത്മാവ് എന്നെ ഉയരത്തിലൂടെ വഹിച്ചുകൊണ്ടുപോയി. പര്യാകുലനും അമര്‍ഷം പൂണ്ടവനുമായിട്ടാണു ഞാന്‍ പോയത്. എന്തെന്നാല്‍ ദൈവത്തിന്റെ കരം എന്റെ മേല്‍ ശക്തമായിരുന്നു.
15 : തെല്‍-അബീബില്‍ കേബാര്‍നദീതീരത്തു വസിച്ചിരുന്ന പ്രവാസികളുടെ അടുത്തു ഞാന്‍ എത്തി. അവരുടെയിടയില്‍ സ്തബ്ധനായി ഏഴു ദിവസം ഞാന്‍ കഴിച്ചു.
16 : ഏഴു ദിവസം കഴിഞ്ഞപ്പോള്‍ എനിക്കു കര്‍ത്താവിന്റെ അരുളപ്പാടുണ്ടായി:
17 : മനുഷ്യപുത്രാ, ഞാന്‍ നിന്നെ ഇസ്രായേല്‍ഭവനത്തിന്റെ കാവല്‍ക്കാരനാക്കിയിരിക്കുന്നു. എന്റെ അധരങ്ങളില്‍ നിന്നു വചനം കേള്‍ക്കുമ്പോള്‍ നീ എന്റെ താക്കീത് അവരെ അറിയിക്കണം.
18 : തീര്‍ച്ചയായും നീ മരിക്കും എന്ന് ദുഷ്ടനോടു ഞാന്‍ പറഞ്ഞിട്ടും നീ അവനെ ശാസിക്കാതിരുന്നാല്‍, അവന്റെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി അവന്റെ ദുഷിച്ചവഴിയെപ്പറ്റി നീ താക്കീതു ചെയ്യാതിരുന്നാല്‍, ആദുഷ്ടന്‍ അവന്റെ പാപത്തില്‍ മരിക്കും; അവന്റെ രക്തത്തിനു ഞാന്‍ നിന്നെ ഉത്തരവാദിയാക്കും.
19 : നീ ദുഷ്ടനെ ശാസിച്ചിട്ടും അവന്‍ ദുഷ്ടതയില്‍നിന്നും ദുര്‍മാര്‍ഗത്തില്‍നിന്നും പിന്‍മാറാതിരുന്നാല്‍ അവന്‍ തന്റെ പാപത്തില്‍ മരിക്കും. എന്നാല്‍, നീ നിന്റെ ജീവന്‍ രക്ഷിക്കും.
20 : നീതിമാന്‍ തന്റെ നീതി വെടിഞ്ഞു തിന്‍മ പ്രവര്‍ത്തിച്ചാല്‍ അവന്‍ വീഴാന്‍ ഞാന്‍ ഇടയാക്കും; അവന്‍ മരിക്കും. നീ അവനെ ശാസിക്കാതിരുന്നതിനാല്‍ അവന്‍ തന്റെ പാപം നിമിത്തം മരിക്കും. അവന്‍ ചെയ്തിട്ടുള്ള നീതിനിഷ്ഠമായ പ്രവൃത്തികള്‍ അനുസ്മരിക്കപ്പെടുകയില്ല. അവന്റെ രക്തത്തിനു ഞാന്‍ നിന്നെ ഉത്തരവാദിയാക്കും.
21 : പാപം ചെയ്യരുതെന്ന നിന്റെ താക്കീതു സ്വീകരിച്ച് നീതിമാനായ ഒരുവന്‍ പാപം ചെയ്യാതിരുന്നാല്‍, അവന്‍ തീര്‍ച്ചയായും ജീവിക്കും. കാരണം അവന്‍ താക്കീതു സ്വീകരിച്ചു. നീയും നിന്റെ ജീവനെ രക്ഷിക്കും.
22 : അവിടെ കര്‍ത്താവിന്റെ കരം എന്റെ മേല്‍ ഉണ്ടായിരുന്നു. അവിടുന്ന് എന്നോട് അരുളിച്ചെയ്തു: എഴുന്നേറ്റു സമതലത്തിലേക്കു പോവുക. അവിടെവച്ചു ഞാന്‍ നിന്നോടു സംസാരിക്കും.
23 : ഞാന്‍ എഴുന്നേറ്റു സമതലത്തിലേക്കു പോയി. ഇതാ, കര്‍ത്താവിന്റെ മഹത്വം അവിടെ നില്‍ക്കുന്നു. കേ ബാര്‍നദിയുടെ തീരത്തു ഞാന്‍ കണ്ട മഹ ത്വംപോലെതന്നെ. ഞാന്‍ കമിഴ്ന്നു വീണു.
24 : ആത്മാവ് എന്നില്‍ പ്രവേശിച്ച് എന്നെ എഴുന്നേല്‍പിച്ചു നിര്‍ത്തി എന്നോടു സംസാരിച്ചു. അവിടുന്ന് എന്നോട് അരുളിച്ചെയ്തു: നീ വീട്ടില്‍പോയി കതകടച്ചിരിക്കുക.
25 : മനുഷ്യപുത്രാ, നീ ജനത്തിന്റെ അടുത്തേക്ക് ചെല്ലാതിരിക്കാന്‍ നീ കയറുകൊണ്ടു വരിഞ്ഞു കെട്ടപ്പെടും.
26 : നിന്റെ നാവിനെ ഞാന്‍ അണ്ണാക്കിനോട് ഒട്ടിച്ചുനിര്‍ത്തും. അവരെ ശാസിക്കാനാവാത്തവിധം നിന്റെ നാവു ബന്ധിക്കപ്പെടും. കാരണം, അവര്‍ ധിക്കാരികളുടെ ഭവനമാണ്.
27 : എന്നാല്‍, ഞാന്‍ നിന്നോടു സംസാരിക്കുമ്പോള്‍ നിന്റെ അധരങ്ങള്‍ തുറക്കപ്പെടും. ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു എന്നു നീ അപ്പോള്‍ അവരോടു പറയണം. കേള്‍ക്കുന്നവന്‍ കേള്‍ക്കട്ടെ. കേള്‍ക്കാന്‍മനസ്‌സില്ലാത്തവന്‍ കേള്‍ക്കാതിരിക്കട്ടെ. അവര്‍ ധിക്കാരികളുടെ ഭവനമാണ്.