1 : മുപ്പതാംവര്‍ഷം നാലാംമാസം അഞ്ചാം ദിവസം ഞാന്‍ കേബാര്‍ നദിയുടെ തീരത്ത് പ്രവാസികളോടൊത്തു കഴിയുമ്പോള്‍ സ്വര്‍ഗം തുറക്കപ്പെട്ടു. എനിക്കു ദൈവത്തിന്റെ ദര്‍ശനങ്ങള്‍ ഉണ്ടായി.
3 : കല്‍ദായദേശത്ത് കേബാര്‍ നദീതീരത്തുവെച്ച് ബുസിയുടെ പുത്രനും പുരോഹിതനുമായ എസെക്കിയേലിനു കര്‍ത്താവിന്റെ അരുളപ്പാടുണ്ടായി. അവിടെ കര്‍ത്താവിന്റെ കരം അവന്റെ മേല്‍ ഉണ്ടായിരുന്നു.
4 : ഞാന്‍ നോക്കി. ഇതാ, വടക്കുനിന്ന് ഒരു കൊടുങ്കാറ്റു പുറപ്പെടുന്നു. ഒരു വലിയ മേഘവും അതിനുചുറ്റും പ്രകാശം പരത്തി ജ്വലിക്കുന്നതീയും തീയുടെ നടുവില്‍ മിന്നിത്തിളങ്ങുന്ന വെള്ളോടുപോലെ എന്തോ ഒന്നും.
5 : നാലു ജീവികളുടെ രൂപങ്ങള്‍ അതിന്റെ മധ്യത്തില്‍ പ്രത്യക്ഷപ്പെട്ടു. അവയ്ക്ക് മനുഷ്യരുടെ ആകൃതിയായിരുന്നു.
6 : എന്നാല്‍, ഓരോന്നിനും നാലു മുഖങ്ങളും നാലു ചിറകുകളും ഉണ്ടായിരുന്നു.
7 : അവയുടെ കാലുകള്‍ നിവര്‍ന്നതും കാലടികള്‍ കാളക്കുട്ടിയുടെ കുളമ്പുപോലെയുള്ളതുമായിരുന്നു. തേച്ചു മിനുക്കിയ ഓടുപോലെ അവ തിളങ്ങി.
8 : അവയുടെ നാലുവശത്തും ചിറകുകള്‍ക്കു കീഴില്‍ മനുഷ്യകരങ്ങളുണ്ടായിരുന്നു. നാലിനും മുഖങ്ങളും ചിറകുകളുമുണ്ടായിരുന്നു.
9 : അവയുടെ ചിറകുകള്‍ പരസ്പരം സ്പര്‍ശിച്ചിരുന്നു. ഓരോന്നും ഇടംവലം തിരിയാതെ നേരേ മുമ്പോട്ടു നീങ്ങിയിരുന്നു.
10 : അവയുടെ മുഖങ്ങള്‍ ഇപ്രകാരമായിരുന്നു - നാലിനും മുന്‍ഭാഗത്ത് മനുഷ്യന്റെ മുഖം; വലത്തുവശത്ത് സിംഹത്തിന്റെ മുഖം; ഇടത്തുവശത്ത് കാളയുടെ മുഖം; പിന്‍ഭാഗത്ത് കഴുകന്റെ മുഖം,
11 : അവയുടെ മുഖങ്ങള്‍ അങ്ങനെ. ചിറകുകള്‍ മേലോട്ടു വിരിച്ചിരിക്കുന്നു. ഓരോ ജീവിക്കും അടുത്തു നില്‍ക്കുന്ന ജീവിയുടെ ചിറകുകളെ സ്പര്‍ശിക്കുന്ന ഈരണ്ടു ചിറകുകളും ശരീരം മറയ്ക്കുന്ന ഈരണ്ടു ചിറകുകളും ഉണ്ടായിരുന്നു.
12 : അവയോരോന്നും നേരേ മുമ്പോട്ടു പോയിരുന്നു. എങ്ങോട്ടു പോകണമെന്ന് ആത്മാവ് ഇച്ഛിച്ചുവോ അങ്ങോട്ട് അവ പോയി; ഇടംവലം തിരിഞ്ഞില്ല.
13 : ആ ജീവികളുടെ രൂപം ജ്വലിക്കുന്നതീക്കനല്‍ പോലെ ആയിരുന്നു. അവയ്ക്കിടയില്‍ തീപ്പന്തം പോലെ എന്തോ ഒന്ന് ചലിച്ചിരുന്നു. ആ അഗ്‌നി ശോഭയുള്ളതായിരുന്നു. അതില്‍ നിന്നു മിന്നല്‍പ്പിണര്‍ പുറപ്പെട്ടിരുന്നു.
14 : ആ ജീവികള്‍ ഇടിമിന്നല്‍ പോലെ അങ്ങോട്ടുമിങ്ങോട്ടും പാഞ്ഞുകൊണ്ടിരുന്നു.
15 : ഞാന്‍ ആ ജീവികളെ സൂക്ഷിച്ചു നോക്കി. അതാ, അവയ്‌ക്കോരോന്നിനും സമീപത്ത് ഭൂമിയില്‍ ഓരോ ചക്രം.
16 : അവയുടെ രൂപവും ഘടനയും: അവ ഗോമേദകം പോലെ ശോഭിച്ചിരുന്നു. അവയ്ക്കു നാലിനും ഒരേ രൂപമായിരുന്നു. ഒരു ചക്രത്തിനുള്ളില്‍ മറ്റൊന്ന് എന്ന വിധമായിരുന്നു അവയുടെ ഘടന.
17 : അവ ചരിക്കുമ്പോള്‍ നാലില്‍ ഏതു ദിക്കിലേക്കും ഇടംവലംതിരിയാതെ പോകാമായിരുന്നു.
18 : അവയുടെ പട്ടകള്‍ ഭയമുളവാക്കത്തക്കവിധം ഉയരമുള്ളതായിരുന്നു.
19 : നാലിന്റെയും പട്ടകള്‍ക്കു ചുറ്റും നിറയെ കണ്ണുകളുണ്ടായിരുന്നു. ആ ജീവികള്‍ നടന്നപ്പോള്‍ ചക്രങ്ങളും അവയോടുചേര്‍ന്നു നീങ്ങിയിരുന്നു. ജീവികള്‍ നിലത്തുനിന്ന് ഉയരുമ്പോള്‍ ചക്രങ്ങളും ഉയരും.
20 : അവ എവിടെ പോകണമെന്ന് ആത്മാവ് ഇച്ഛിച്ചുവോ അവിടെയെല്ലാം അവ പോയി. അവയോടൊപ്പം ചക്രങ്ങളും പോയി, എന്തെന്നാല്‍ ആ ജീവികളുടെ ആത്മാവ് ആ ചക്രങ്ങളിലുണ്ടായിരുന്നു.
21 : ജീവികള്‍ ചലിക്കുമ്പോള്‍ ചക്രങ്ങളും ചലിച്ചിരുന്നു. അവനില്‍ക്കുമ്പോള്‍ ചക്രങ്ങളും നില്‍ക്കും. അവ ഭൂമിയില്‍നിന്ന് ഉയര്‍ന്നപ്പോള്‍ ചക്രങ്ങളും ഉയര്‍ന്നു. കാരണം, ആ ജീവികളുടെ ആത്മാവ് ആ ചക്രങ്ങളിലുണ്ടായിരുന്നു.
22 : ആ ജീവികളുടെ തലയ്ക്കു മുകളില്‍ സ്ഫടികംപോലെ തിളങ്ങുന്ന ഒരു വിതാന മുണ്ടായിരുന്നു. അത് അവയുടെ തലയ്ക്കു മുകളില്‍ വിരിഞ്ഞുനിന്നു.
23 : അവയുടെ ചിറകുകള്‍ ആ വിതാനത്തിനു കീഴില്‍ ഒന്നിന്റെ ചിറക് അടുത്തതിന്‍േറ തില്‍ സ്പര്‍ശിക്കുമാറ് നിവര്‍ത്തിപ്പിടിച്ചിരുന്നു. അവയോരോന്നിനും തങ്ങളുടെ ശരീരം മറയ്ക്കുന്നതിന് ഈരണ്ടു ചിറകുകളുണ്ടായിരുന്നു.
24 : അവ പറന്നപ്പോള്‍ അവയുടെ ചിറകുകളുടെ ശബ്ദം ഞാന്‍ കേട്ടു. അതു മലവെള്ളത്തിന്റെ ഇരമ്പല്‍പോലെയും സര്‍വശക്തന്റെ ഗംഭീരനാദംപോലെയും സൈന്യത്തിന്റെ ആരവംപോലെയും മുഴക്കമുള്ളതായിരുന്നു. അവനിശ്ചലമായി നിന്നപ്പോള്‍ ചിറകുകള്‍ താഴ്ത്തിയിട്ടിരുന്നു.
25 : അവയുടെ തലയ്ക്കുമുകളിലുള്ള വിതാനത്തിനു മുകളില്‍നിന്ന് ഒരു സ്വരമുണ്ടായി. അവനിശ്ചലമായി നിന്നപ്പോള്‍ ചിറകുകള്‍ താഴ്ത്തിയിട്ടിരുന്നു.
26 : അവയുടെ തലയ്ക്കുമുകളിലുള്ള വിതാനത്തിനു മീതേ ഇന്ദ്രനീലക്കല്ലുപോലെയുള്ള ഒരു സിംഹാസനത്തിന്റെ രൂപം ഉണ്ടായിരുന്നു. മനുഷ്യന്‍േറ തുപോലെയുള്ള ഒരു രൂപം അതില്‍ ഇരിപ്പുണ്ടായിരുന്നു.
27 : അവന്റെ അരക്കെട്ടുപോലെ തോന്നിച്ചിരുന്നതിന്റെ മുകള്‍ഭാഗം തിളങ്ങുന്ന ഓടുപോലെയും അഗ്‌നികൊണ്ടു പൊതിഞ്ഞിരുന്നാലെന്നപോലെയും കാണപ്പെട്ടു. താഴെയുള്ള ഭാഗം അഗ്‌നിപോലെ കാണപ്പെട്ടു.
28 : അവനു ചുററും പ്രകാശവുമുണ്ടായിരുന്നു. മഴയുള്ള ദിവസം മേഘത്തില്‍ കാണപ്പെടുന്ന മഴവില്ലു പോലെയായിരുന്നു അവന്റെ ചുറ്റുമുണ്ടായിരുന്ന പ്രകാശം. കര്‍ത്താവിന്റെ മഹത്വത്തിന്റെ രൂപം കാണപ്പെട്ടത് ഈ വിധത്തിലാണ്. ഇവ ദര്‍ശിച്ച മാത്രയില്‍ ഞാന്‍ കമിഴ്ന്നുവീണു. ആരോ സംസാരിക്കുന്ന സ്വരം ഞാന്‍ കേട്ടു.