1 : ബാബിലോണ്‍ രാജാവ് അടിമകളാക്കി ബാബിലോണിലേക്കു കൊണ്ടുപോകാനിരുന്നവര്‍ക്ക്, ജറെമിയാ അയച്ച എഴുത്തിന്റെ പകര്‍പ്പ്; ദൈവം തന്നോടു കല്‍പിച്ച സന്‌ദേശം അവരെ അറിയിക്കാനായിരുന്നു ഇത്.
2 : ദൈവസന്നിധിയില്‍ നിങ്ങള്‍ ചെയ്ത പാപംനിമിത്തം ബാബിലോണ്‍ രാജാവായ
3 : നബുക്കദ്‌നേസര്‍ നിങ്ങളെ ബാബിലോണിലേക്കു തടവുകാരായി കൊണ്ടുപോകും. അതുകൊണ്ട് നിങ്ങള്‍ക്കു ബാബിലോണിലെത്തി ദീര്‍ഘകാലം, ഏഴു തലമുറവരെ അവിടെ താമസിക്കേണ്ടിവരും. അതിനുശേഷം ഞാന്‍ നിങ്ങളെ അവിടെ നിന്നു സമാധാനത്തില്‍ തിരിച്ചു കൊണ്ടുവരും.
4 : നിങ്ങള്‍ ബാബിലോണില്‍ വെള്ളി, സ്വര്‍ണം, മരം എന്നിവകൊണ്ടു നിര്‍മിച്ച ദേവന്‍മാരെ കാണും. മനുഷ്യന്‍ അവയെ തോളില്‍ ചുമക്കുന്നു.
5 : ജനതകള്‍ അവയെ ഭയപ്പെടുന്നു. ജനതകളെപ്പോലെ ആകാതിരിക്കാന്‍ ശ്രദ്ധിക്കുവിന്‍. ഈ ദേവന്‍മാരുടെ മുന്‍പിലും പിന്‍പിലുംനിന്നു ജനക്കൂട്ടം ആരാധിക്കുന്നതു കാണുമ്പോള്‍ നിങ്ങള്‍ക്ക് അവയോടു ഭയം തോന്നരുത്.
7 : എന്റെ ദൂതന്‍ നിങ്ങളുടെ കൂടെയുണ്ട്. അവന്‍ നിങ്ങളുടെ ജീവന്‍ കാത്തു സൂക്ഷിക്കുന്നു.
8 : ശില്‍പികള്‍ മിനുക്കിയെടുത്തതാണ് അവയുടെ നാവുകള്‍. സ്വര്‍ണവും വെള്ളിയും പൊതിഞ്ഞതാണ് ഈ വിഗ്രഹങ്ങള്‍. സംസാരിക്കാന്‍ കഴിവില്ലാത്ത വ്യാജദേവന്‍മാരാണ് അവ.
9 : ആഡംബരഭ്രമമുള്ളയുവതികളെയെന്നപോലെ, അവയെ അവര്‍ സുവര്‍ണ കിരീടം അണിയിക്കുന്നു.
10 : പുരോഹിതന്‍മാര്‍ ചിലപ്പോഴൊക്കെ ഈ ദേവന്‍മാരില്‍ നിന്നു സ്വര്‍ണവും വെള്ളിയും രഹസ്യമായി എടുത്ത് സ്വന്തകാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നു.
11 : അതില്‍ നിന്ന് ഉള്ളറയിലെ വേശ്യകള്‍ക്കു പോലും കൊടുക്കുന്നു. സ്വര്‍ണവും വെള്ളിയും മരവും കൊണ്ടു നിര്‍മിച്ച ഈ ദേവന്‍മാരെ അവര്‍ മനുഷ്യരെയെന്നപോലെ വസ്ത്രങ്ങള്‍ അണിയിക്കുന്നു.
12 : തുരുമ്പു പിടിക്കാതെയോ ചെതുക്കിച്ചു പോകാതെയോ തന്നത്താന്‍ രക്ഷിക്കാന്‍ അവയ്‌ക്കൊന്നിനും സാധ്യമല്ല.
13 : രക്താംബരം അണിയിക്കുമ്പോള്‍, അവയുടെ മുഖത്തു കട്ട പിടി ച്ചിരിക്കുന്ന ക്‌ഷേത്രത്തിലെ പൊടി തുടച്ചു മാറ്റേണ്ടിവരുന്നു.
14 : ദേശാധിപതികളെപ്പോലെ അവ ചെങ്കോല്‍ പിടിക്കുന്നു. എന്നാല്‍ തങ്ങളെ ധിക്കരിക്കുന്നവനെ നശിപ്പിക്കാന്‍ അവയ്ക്കു കഴിവില്ല.
15 : അതിന്റെ വലത്തുകൈയില്‍ കഠാരിയുണ്ട്; കോടാലിയുമുണ്ട്. എന്നാല്‍യുദ്ധങ്ങളില്‍ നിന്നോ കവര്‍ച്ചയില്‍ നിന്നോ തന്നെത്തന്നെ രക്ഷിക്കാന്‍ അതിനു കഴിവില്ല.
16 : അതുകൊണ്ട് അവ ദേവന്‍മാരല്ലെന്നു വ്യക്തമാണ്. അവയെ ഭയപ്പെടേണ്ടാ.
17 : ഉപയോഗശൂന്യമായ പൊട്ടപ്പാത്രങ്ങള്‍ പോലെയാണ് വിജാതീയരുടെ ക്‌ഷേത്രങ്ങളില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന ദേവന്‍മാര്‍. അവിടെ പ്രവേശിക്കുന്നവര്‍ പറത്തുന്ന പൊടികൊണ്ട് അവയുടെ കണ്ണുകള്‍ മൂടിയിരിക്കുന്നു.
19 : തങ്ങള്‍ക്ക് ആവശ്യമുളളതിലും കൂടുതല്‍ വിളക്കുകള്‍ അവര്‍ ദേവന്‍മാര്‍ക്കു വേണ്ടി കത്തിക്കുന്നു. എന്നാല്‍, അവയില്‍ ഒന്നു പോലും കാണാന്‍ദേവന്‍മാര്‍ക്കു കഴിവില്ല.
20 : അവ ക്‌ഷേത്രത്തിന്റെ തുലാത്തിനു തുല്യമാണ്.
21 : ഭൂമിയിലെ കീടങ്ങള്‍ അവയെയും അവയുടെ വസ്ത്രങ്ങളെയും തിന്നു നശിപ്പിക്കുമ്പോള്‍ അവയുടെ ഹൃദയം ഉരുകിയതാണ് അത് എന്നു മനുഷ്യര്‍ പറയുന്നു. ക്‌ഷേത്രത്തിലെ പുക കൊണ്ട് തങ്ങളുടെ മുഖം ഇരുണ്ടുപോയത് അവ അറിയുന്നില്ല.
22 : വവ്വാലുകളും, മീവല്‍ പക്ഷികളും പറവകളും വന്ന് അവയുടെ ശരീരത്തിലും ശിരസ്‌സിലും ഇരിക്കുന്നു; അതുപോലെതന്നെ പൂച്ചകളും.
23 : ഇതില്‍നിന്ന് അവ ദേവന്‍മാരല്ലെന്നു നിങ്ങള്‍ക്കു മനസ്‌സിലാക്കാം. അവയെ ഭയപ്പെടേണ്ടാ.
24 : അലങ്കാരത്തിനായി അവ ധരിക്കുന്ന സ്വര്‍ണത്തില്‍ പറ്റിയ അഴുക്ക് തുടച്ചില്ലെങ്കില്‍ അവ തിളങ്ങുകയില്ല. വാര്‍ത്തെടുക്കുമ്പോള്‍ പോലും അവയ്ക്ക് ഒരു വികാരവും ഇല്ലായിരുന്നു. അവയെ എന്തു വിലയ്ക്കും വാങ്ങാം.
25 : പക്‌ഷേ, അവയ്ക്കു ജീവനില്ല.
26 : കാലുകളില്ലാത്തതിനാല്‍ അവ മനുഷ്യന്റെ തോളുകളില്‍ വഹിക്കപ്പെടുന്നു. അങ്ങനെ മനുഷ്യവര്‍ഗത്തിന് അവയുടെ നിസ്‌സാരത വ്യക്ത മാകുന്നു.
27 : അവയെ ആരാധിക്കുന്നവര്‍ ലജ്ജിതരാകുന്നു. എന്തെന്നാല്‍ അവരാണ് അവയെ ഉറപ്പിച്ചു നിര്‍ത്തുന്നത്. അല്ലെങ്കില്‍ അവ വീണുപോകും. നിലത്തു നാട്ടിനിര്‍ത്തിയാല്‍ അവയ്ക്കു തന്നെത്താന്‍ ചലിക്കാന്‍ കഴിവില്ല. മറിച്ചിട്ടാല്‍ അവയ്ക്ക് നേരേ നില്‍ക്കാനാവില്ല. മരിച്ചവരുടെ മുന്‍പിലെന്ന പോലെയാണ് അവയുടെ മുന്‍പില്‍ കാഴ്ചകള്‍ അര്‍പ്പിക്കുന്നത്.
28 : ഈ ദേവന്‍മാര്‍ക്കു കാഴ്ച വയ്ക്കുന്ന ബലി വസ്തുക്കള്‍ പുരോഹിതന്‍മാര്‍ വിറ്റ് ആ പണം ഉപയോഗിക്കുന്നു. അതുപോലെ അവരുടെ ഭാര്യമാരും കുറെ എടുത്ത് ഉപ്പിട്ടു സൂക്ഷിക്കുന്നു. ദരിദ്രര്‍ക്കോ നിസ്‌സഹായര്‍ക്കോ ഒന്നും കൊടുക്കുന്നില്ല.
29 : ആര്‍ത്തവകാലത്തും പ്രസവാനന്തരവും സ്ത്രീകള്‍ ആ ബലിവസ്തുക്കളെ സ്പര്‍ശിക്കുന്നു. ഇക്കാരണങ്ങളാല്‍ അവദേവന്‍മാരല്ലെന്ന് നിങ്ങള്‍ അറിയുന്നു. അവയെ ഭയപ്പെടേണ്ടാ.
30 : അവയെ എന്തിനു ദേവന്‍മാരെന്നു വിളിക്കണം? സ്വര്‍ണവും വെള്ളിയും മരവും കൊണ്ടുള്ള അവയ്ക്ക് സ്ത്രീകള്‍ ഭക്ഷണം വിളമ്പുന്നു.
31 : അവയുടെ ക്‌ഷേത്രങ്ങളില്‍ പുരോഹിതന്‍മാര്‍ കീറിയ വസ്ത്രങ്ങള്‍ ധരിച്ചും താടിയും തലയും ക്ഷൗരം ചെയ്തും ശിരസ്‌സു മറയ്ക്കാതെയും ഇരിക്കുന്നു.
32 : മരിച്ചവനുവേണ്ടിയുള്ള അടിയന്തിരത്തില്‍ ചിലര്‍ ചെയ്യാറുള്ളതുപോലെ അവയുടെ മുന്‍പില്‍ അവര്‍ അലറുകയും മുറവിളികൂട്ടുകയും ചെയ്യുന്നു.
33 : ഭാര്യമാരെയും മക്കളെയും അണിയിക്കാനായി പുരോഹിതന്‍മാര്‍ തങ്ങളുടെ ദേവന്‍മാരുടെ വസ്ത്രങ്ങളില്‍ ചിലത് എടുക്കുന്നു.
34 : അവയോടു നന്മ ചെയ്താലും തിന്‍മചെയ്താലും പ്രതിഫലം നല്‍കാന്‍ അവയ്ക്കു കഴിവില്ല. രാജാവിനെ നിയമിക്കാനോ സ്ഥാനഭ്രഷ്ടനാക്കാനോ അവയ്ക്കു സാധിക്കുകയില്ല.
35 : അതുപോലെതന്നെ സമ്പത്തോ പണമോ നല്‍കാന്‍ അവയ്ക്കു കഴിവില്ല. ആരെങ്കിലും അവയോടു ശപഥം ചെയ്തിട്ട് അനുഷ്ഠിക്കാതിരുന്നാല്‍ അത് ഈടാക്കാന്‍ അവയ്ക്കു സാധിക്കുകയില്ല.
36 : മരണത്തില്‍നിന്നു മോചിപ്പിക്കാനോ ബലവാനില്‍നിന്നു ദുര്‍ബലനെ രക്ഷിക്കാനോ അവയ്ക്കു കഴിയുകയില്ല.
37 : അന്ധനു കാഴ്ച നല്‍കാനോ ആകുലതയില്‍നിന്ന് ഒരുവനെ വിമുക്തനാക്കാനോ അവയ്ക്കു സാധിക്കുകയില്ല.
38 : വിധവയോടു കാരുണ്യം കാണിക്കാനോ, അനാഥനു നന്‍മ ചെയ്യാനോ, അവയ്ക്കു കഴിവില്ല.
39 : തടി കൊണ്ടു നിര്‍മിക്കുകയും, സ്വര്‍ണവും വെള്ളിയും കൊണ്ടു പൊതിയുകയും ചെയ്തിരിക്കുന്ന ഈ ദേവന്‍മാര്‍ പര്‍വതങ്ങളിലെ കല്ലുകള്‍ക്കു സമാനമാണ്. അവയെ ആരാധിക്കുന്നവര്‍ ലജ്ജിതരാകും.
40 : എന്നിട്ടും അവ ദേവന്‍മാരാണെന്നു കരുതുകയും അപ്രകാരം അവയെ വിളിക്കുകയും ചെയ്യുന്നത് എന്തുകൊണ്ട്? ഇതിനു പുറമേ, കല്‍ദായര്‍പോലും അവയെ അവഹേളിക്കുന്നു.
41 : അവര്‍ ഊമനെ കണ്ടാല്‍ ബാലിന്റെ അടുത്തു കൊണ്ടുവന്ന് അവനു സംസാര ശക്തി നല്‍കണം എന്നു പ്രാര്‍ഥിക്കുന്നു. ബാലിനു ഗ്രഹണശക്തിയുണ്ടെന്നാണ് അവരുടെ വിചാരം.
42 : എന്നാല്‍ അവര്‍ക്ക് ഇതു മനസ്‌സിലാക്കി അവയെ ഉപേക്ഷിക്കാന്‍ കഴിയുന്നില്ല. കാരണം, അവര്‍ക്കു ബുദ്ധിയില്ല.
43 : സ്ത്രീകള്‍ അരയില്‍ ചരടു ചുറ്റി വഴിയരികില്‍ ഇരുന്ന് കുന്തുരുക്കത്തിനു പകരം തവിടു പുകയ്ക്കുന്നു.യാത്രക്കാരില്‍ ആരെങ്കിലും അവളെ ആകര്‍ഷിക്കുകയും അവള്‍ അവനോടുകൂടെ ശയിക്കുകയും ചെയ്താല്‍ അവള്‍ തന്റെ അയല്‍ക്കാരിയെ അധിക്‌ഷേപിക്കുന്നു. എന്തെന്നാല്‍, അവള്‍ തന്നെപ്പോലെ ആകര്‍ഷകത്വമുള്ളവളല്ല, അവളുടെ ചരട് പൊട്ടിച്ചതുമില്ല.
44 : അവയ്ക്കു വേണ്ടി എന്തു ചെയ്താലും അതു വ്യര്‍ഥമാണ്. എന്നിട്ടും അവ ദേവന്‍മാരാണെന്ന് ചിലര്‍ കരുതുകയും അപ്രകാരം അവയെ വിളിക്കുകയും ചെയ്യുന്നത് എന്തുകൊണ്ട്?
45 : മരപ്പണിക്കാരും, സ്വര്‍ണപ്പണിക്കാരുമാണ് അവ ഉണ്ടാക്കിയത്. ശില്‍പികള്‍ ആഗ്രഹിക്കുന്നതല്ലാതെ മറ്റൊന്നും ആ കാന്‍ അവയ്ക്കു സാധിക്കുകയില്ല.
46 : അവയെ ഉണ്ടാക്കുന്നവര്‍ പോലും ദീര്‍ഘകാലം ജീവിക്കുകയില്ല. അങ്ങനെയെങ്കില്‍ അവര്‍ നിര്‍മിച്ചവസ്തുക്കള്‍ക്ക് എങ്ങനെ ദേവന്‍മാരായിരിക്കാന്‍ സാധിക്കും?
47 : വരും തലമുറയ്ക്കും നുണകളും നിന്ദയും മാത്രമാണ് അവര്‍ അവശേഷിപ്പിച്ചിരിക്കുന്നത്.
48 : യുദ്ധവും നാശവും വരുമ്പോള്‍ തങ്ങള്‍ക്കും തങ്ങളുടെ ദേവന്‍മാര്‍ക്കും എവിടെ ഒളിക്കാന്‍ കഴിയുമെന്ന് പുരോഹിതന്‍മാര്‍ കൂടിയാലോചിക്കുന്നു.
49 : യുദ്ധത്തില്‍ നിന്നോ നാശത്തില്‍ നിന്നോ തങ്ങളെത്തന്നെ രക്ഷിക്കാന്‍ സാധിക്കാത്തതുകൊണ്ട് അവ ദേവന്‍മാരല്ലെന്ന് എങ്ങനെ വിശ്വസിക്കാതിരിക്കും?
50 : അവ തടികൊണ്ടു നിര്‍മിച്ചവയും സ്വര്‍ണ വും വെള്ളിയും കൊണ്ടു പൊതിഞ്ഞവയു മായതുകൊണ്ട് കപടവസ്തുക്കളാണെന്ന് ഭാവിയില്‍ അറിയപ്പെടും.
51 : അവ ദേവന്‍മാരല്ലെന്നും, മനുഷ്യകരങ്ങളാല്‍ നിര്‍മിതമായ വസ്തുക്കളാണെന്നും അവയില്‍ ദൈവത്തിന്റെ പ്രവര്‍ത്തനമൊന്നും ഇല്ലെന്നും എല്ലാദേശങ്ങള്‍ക്കും രാജാക്കന്‍മാര്‍ക്കും വെളിപ്പെടും.
52 : അപ്പോള്‍ അവ ദേവന്‍മാരല്ലെന്ന് ആര്‍ക്കു മനസ്‌സിലാകാതിരിക്കും?
53 : ദേശത്ത് രാജാവിനെ നിയമിക്കാനോ മനുഷ്യര്‍ക്കു മഴ നല്‍കാനോ അവയ്ക്കു സാധിക്കുകയില്ല.
54 : അവയ്ക്കു സ്വന്തം കാര്യം സ്ഥാപിക്കാനോ നിരപരാധനെ മോചിപ്പിക്കാനോ സാധ്യമല്ല. എന്തെന്നാല്‍, അവ അശ ക്തമാണ്. അവ ആകാശത്തിനും ഭൂമിക്കും മധ്യേയുള്ള കാക്കകളെപ്പോലെയാണ്.
55 : മരംകൊണ്ടു നിര്‍മിതവും സ്വര്‍ണവും വെള്ളിയും കൊണ്ടു പൊതിഞ്ഞതുമായ ദേവന്‍മാരുടെ ക്‌ഷേത്രത്തിനു തീ പിടിക്കുമ്പോള്‍ അവയുടെ പുരോഹിതന്‍മാര്‍ ഓടി രക്ഷപെടും. അപ്പോള്‍ ദേവന്‍മാര്‍ തുലാം കത്തുന്നതുപോലെ കത്തിപ്പിളരും.
56 : മാത്രമല്ല, അവയ്ക്കു രാജാവിനെയോ, ശത്രുക്കളെയോ എതിര്‍ത്തു നില്‍ക്കാന്‍ സാധിക്കുകയില്ല. പിന്നെ എന്തുകൊണ്ടാണ് അവയെ ദേവന്‍മാരായി കരുതുകയും അംഗീകരിക്കുകയും ചെയ്യുന്നത്?
57 : തടികൊണ്ടു നിര്‍മിച്ചതും സ്വര്‍ണവും വെ ള്ളിയും കൊണ്ടു പൊതിഞ്ഞതുമായ ദേവന്‍മാര്‍ക്കു കള്ളന്‍മാരില്‍നിന്നോ കവര്‍ച്ചക്കാരില്‍ നിന്നോ തങ്ങളെത്തന്നെ രക്ഷിക്കാന്‍ സാധിക്കുകയില്ല.
58 : ശക്തന്‍മാര്‍ അവയുടെ സ്വര്‍ണവും വെള്ളിയും അവ ധരിച്ചിരിക്കുന്ന വസ്ത്രങ്ങളും കൊള്ളവസ്തുക്കളാക്കി എടുത്തു കൊണ്ടുപോകുമ്പോള്‍ അവയ്ക്കു തങ്ങളെത്തന്നെ രക്ഷിക്കാന്‍ കഴിയുകയില്ല.
59 : അതുകൊണ്ട് ഈ വ്യാജദേവന്‍മാരായിരിക്കുന്നതില്‍ ഭേദം ധൈര്യം കാണിക്കുന്ന ഒരു രാജാവോ,യജമാനന്റെ ആവശ്യങ്ങള്‍ സാധിക്കുന്ന വീട്ടുപകരണമോ ആയിരിക്കുകയാണ്. വീട്ടിലുള്ളത് സംരക്ഷിക്കുന്ന ഒരു വാതിലോ കൊട്ടാരത്തിലെ മരത്തൂണോ ആയിരിക്കുന്നതാണ് ഈ വ്യാജദേവന്‍മാരായിരിക്കുന്നതിനെക്കാള്‍ ഭേദം.
60 : പ്രകാശിക്കുകയും, ശുശ്രൂഷയ്ക്കായി അയയ്ക്കപ്പെടുകയും ചെയ്യുന്ന സൂര്യനും ചന്ര്ദനും നക്ഷത്രങ്ങളും അനുസരണം ഉള്ള വയാണ്. അതുപോലെതന്നെയാണ് മിന്നല്‍പ്പിണരും.
61 : അത് മിന്നുമ്പോള്‍ എല്ലായിടത്തും കാണപ്പെടുന്നു. അങ്ങനെതന്നെ കാറ്റും എല്ലാ ദേശങ്ങളിലും വീശുന്നു.
62 : ദൈവം മേഘങ്ങളോടു ലോകം മുഴുവന്‍ പോകാന്‍ കല്‍പിക്കുമ്പോള്‍ അവ അവിടുത്തെ ആജ്ഞകള്‍ അനുസരിക്കുന്നു.
63 : പര്‍വതങ്ങളും വൃക്ഷങ്ങളും ദഹിപ്പിക്കുന്നതിനായി ആകാശത്തില്‍നിന്ന് അഗ്‌നി അയയ്ക്കുമ്പോള്‍ അത് ആജ്ഞ അനുസരിക്കുന്നു. എന്നാല്‍, ഈ വിഗ്രഹങ്ങളെ രൂപത്തിലോ ശക്തിയിലോ അവയോടു തുലനം ചെയ്യാനാവുകയില്ല.
64 : അതിനാല്‍ ആരും അവയെ ദേവന്‍മാരാണെന്നു കരുതുകയോ അപ്രകാരം വിളിക്കുകയോ ചെയ്യരുത്. എന്തെന്നാല്‍, അവയ്ക്കു വിധി പ്രസ്താവിക്കാനോ മനുഷ്യര്‍ക്കു നന്‍മ ചെയ്യാനോ കഴിവില്ല.
65 : അതുകൊണ്ട് അവ ദേവന്‍മാരല്ലെന്ന് അറിയുവിന്‍.
66 : അവയെ ഭയപ്പെടേണ്ടാ. അവയ്ക്കു രാജാക്കന്‍മാരെ ശപിക്കാനോ അനുഗ്രഹിക്കാനോ ശക്തിയില്ല.
67 : ആകാശത്തിലും ജനതകളുടെ ഇടയിലും അടയാളങ്ങള്‍ കാണിക്കാനോ സൂര്യനെപ്പോലെ ശോഭിക്കാനോ ചന്ദ്രനെപ്പോലെ പ്രകാശം നല്‍കാനോ അവയ്ക്കു കഴിവില്ല.
68 : അവയെക്കാള്‍ എത്ര ഭേദമാണ് വന്യമൃഗങ്ങള്‍. എന്തെന്നാല്‍, അവയ്ക്ക് ഓടി ഒളിക്കാനും രക്ഷപെടാനും അറിയാം.
69 : അതുകൊണ്ട് അവ ദേവന്‍മാരാണെന്നതിന് ഒരു തെളിവുമില്ല; അവയെ ഭയപ്പെടേണ്ടാ.
70 : വെള്ളരിത്തോട്ടത്തില്‍ സ്ഥാപിക്കുന്ന നോക്കുകുത്തി ഒന്നും സംരക്ഷിക്കാത്തതുപോലെ തന്നെയാണ് മരം കൊണ്ടു നിര്‍മിച്ച തും സ്വര്‍ണവും വെള്ളിയും പൊതിഞ്ഞതുമായ അവരുടെ ദേവന്‍മാര്‍.
71 : അതുപോലെ തന്നെതടികൊണ്ടു നിര്‍മിച്ചതും സ്വര്‍ണവും വെള്ളിയും കൊണ്ടു പൊതിഞ്ഞതുമായ അവരുടെ ദേവന്‍മാര്‍ ഏതു പക്ഷിയും വന്നിരിക്കുന്ന ഉദ്യാനത്തിലെ മുള്‍ച്ചെടിപോലെയും അന്ധകാരത്തില്‍ എറിയപ്പെട്ട മൃതശരീരം പോലെയുമാണ്.
72 : അവ ധരിച്ചിരിക്കുന്ന ദ്രവിച്ച ധൂമ്രവസ്ത്രവും ചണവസ്ത്ര വും കൊണ്ടു തന്നെ അവ ദേവന്‍മാരല്ലെന്നു നിങ്ങള്‍ക്കു മനസ്‌സിലാക്കാം. അവസാനം അവയെല്ലാം നിശ്‌ശേഷം നശിക്കുകയും ദേശത്തിന് അപമാനമായിത്തീരുകയും ചെയ്യും.