1 : രാജാവായപ്പോള്‍ സെദെക്കിയായ്ക്ക് ഇരുപത്തൊന്നു വയസ്‌സുണ്ടായിരുന്നു. അവന്‍ ജറുസലെമില്‍ പതിനൊന്നുവര്‍ഷം ഭരിച്ചു. ലിബ്‌നായിലെ ജറെമിയായുടെ പുത്രി ഹമുത്താല്‍ ആയിരുന്നു അവന്റെ മാതാവ്.
3 : കര്‍ത്താവിന്റെ കോപം ജറുസലെമിന്റെയും യൂദായുടെയും മേല്‍ നിപതിച്ചു. അവിടുന്ന് അവരെ തന്റെ സന്നിധിയില്‍നിന്നു നിഷ്‌കാസനം ചെയ്തു. സെദെക്കിയാ ബാബിലോണ്‍രാജാവിനോടു കലഹിച്ചു.
4 : സെദെക്കിയായുടെ ഒന്‍പതാം ഭരണവര്‍ഷം പത്താംമാസം പത്താം ദിവസം ബാബിലോണ്‍ രാജാവായ നബുക്കദ്‌നേസര്‍ സൈന്യസമേതം ജറുസലെമിനെതിരേവന്ന് അതിനെ ആക്രമിക്കുകയും ചുറ്റും ഉപരോധമേര്‍പ്പെടുത്തുകയും ചെയ്തു.
5 : അവന്റെ പതിനൊന്നാംഭരണവര്‍ഷംവരെ ആ ഉപരോധം തുടര്‍ന്നു.
6 : നാലാംമാസം ഒന്‍പതാം ദിവസം നാട്ടില്‍ ഭക്ഷണം തീര്‍ന്ന് ക്ഷാമം രൂക്ഷമായിരിക്കേ അവര്‍ നഗരഭിത്തിയില്‍ വിടവുണ്ടാക്കി.
8 : എന്നാല്‍, കല്‍ദായസൈന്യം സെദെക്കിയാരാജാവിനെ പിന്തുടര്‍ന്നുചെന്ന് ജറീക്കോസമതലത്തില്‍വച്ച് പിടികൂടി. അവന്റെ സൈന്യം ചിതറിപ്പോയി.
9 : അവര്‍ രാജാവിനെ ബന്ധിച്ച് ഹമാത്തിലെ റിബ്‌ലായില്‍ ബാബിലോണ്‍ രാജാവിന്റെ അടുത്തുകൊണ്ടുവന്നു. അവന്‍ സെദെക്കിയായുടെമേല്‍ വിധി പ്രസ്താവിച്ചു.
10 : ബാബിലോണ്‍രാജാവ് സെദെക്കിയായുടെ പുത്രന്‍മാരെ അവന്റെ മുന്‍പില്‍വച്ചു കൊന്നു. യൂദായിലെ പ്രഭുക്കന്‍മാരെയും റിബ്‌ലായില്‍വച്ചു വധിച്ചു.
11 : അവന്‍ സെദെക്കിയായുടെ കണ്ണുകള്‍ ചുഴന്നെടുത്ത് അവനെ ചങ്ങലകള്‍കൊണ്ടു ബന്ധിച്ച് ബാബിലോണിലേക്കു കൊണ്ടുപോയി; മരണംവരെ കാരാഗൃഹത്തിലടയ്ക്കുകയും ചെയ്തു.
ദേവാലയം അഗ്‌നിക്കിരയാകുന്നു
12 : അഞ്ചാംമാസം പത്താംദിവസം - ബാബിലോണ്‍ രാജാവായ നബുക്കദ്‌നേസറിന്റെ പത്തൊന്‍പതാം ഭരണവര്‍ഷം - നബുക്കദ്‌നേസറിന്റെ അംഗരക്ഷകപ്രധാനിയായ നെബുസരദാന്‍ ജെറുസലെമില്‍ പ്രവേശിച്ചു.
13 : അവന്‍ കര്‍ത്താവിന്റെ ആലയവും രാജകൊട്ടാരവും മറ്റു മാളികകളും അഗ്‌നിക്കിരയാക്കി.
14 : അവനോടൊപ്പമുണ്ടായിരുന്ന കല്‍ദായസൈന്യം ജറുസലെമിനു ചുറ്റുമുള്ള മതിലുകള്‍ തകര്‍ത്തു.
15 : ശില്‍പികളെയും ബാബിലോണ്‍ രാജാവിന്റെ പക്ഷം ചേര്‍ന്നവരെയും നഗരത്തില്‍ അവശേഷിച്ചവരെയും നെബുസരദാന്‍ പിടിച്ചുകൊണ്ടുപോയി.
16 : അതിദരിദ്രരായ ചിലരെ മുന്തിരിത്തോപ്പു സൂക്ഷിപ്പുകാരായും അവിടെത്തന്നെ നിയമിച്ചു.
17 : കല്‍ദായര്‍ കര്‍ത്താവിന്റെ ഭവനത്തിലെ ഓട്ടുതൂണുകളും ഓടുകൊണ്ടുള്ള ജല സംഭരണിയും ഉടച്ചു കഷണങ്ങളാക്കി ബാബിലോണിലേക്കു കൊണ്ടുപോയി.
18 : കുടങ്ങള്‍, കോരികകള്‍, തിരിയണയ്ക്കാനുള്ള കത്രികകള്‍, ചഷകങ്ങള്‍, ധൂപകലശങ്ങള്‍, ദേവാലയശുശ്രൂഷയ്ക്ക് ഉപയോഗിക്കുന്ന ഇതര ഓട്ടുപാത്രങ്ങള്‍ ഇവയെല്ലാം അവര്‍ കൈക്കലാക്കി.
19 : കൂടാതെ സ്വര്‍ണമോ വെള്ളിയോ കൊണ്ടു നിര്‍മിച്ച കോപ്പകള്‍, വറചട്ടികള്‍, തളികകള്‍, കലശങ്ങള്‍, വിളക്കുകാലുകള്‍, ധൂപപാത്രങ്ങള്‍, ക്ഷാളനപാത്രങ്ങള്‍ ഇവയും നെബുസരദാന്‍ കൊള്ളയടിച്ചു.
20 : സോളമന്‍രാജാവ് കര്‍ത്താവിന്റെ ആലയത്തിനുവേണ്ടി നിര്‍മിച്ച ഇരുതൂണുകളുടെയും ജലസംഭരണിയുടെയും അതിനടിയിലുണ്ടായിരുന്ന പന്ത്രണ്ട് കാളകളുടെയും പീഠങ്ങളുടെയും ഓടിന്റെ തൂക്കം തിട്ടപ്പെടുത്തുക അസാധ്യം.
21 : തൂണുകളുടെ ഉയരം പതിനെട്ടു മുഴവും ചുറ്റളവ് പന്ത്രണ്ടുമുഴവും ആയിരുന്നു. നാലു വിരല്‍ കനത്തില്‍ അകം പൊള്ളയായിട്ടാണ് അവ പണിതിരുന്നത്.
22 : അവയ്ക്ക് ഓടുകൊണ്ടുള്ള മകുടങ്ങളുണ്ടായിരുന്നു; മകുടത്തിന്റെ ഉയരം അഞ്ചുമുഴം. ചുറ്റും ഓടുകൊണ്ടു വലപോലെ നിര്‍മിച്ച ചട്ടക്കൂടും മാതളപ്പഴങ്ങളും അതില്‍ ഉണ്ടായിരുന്നു.
23 : രണ്ടു തൂണുകളും ഒന്നുപോലെ ആയിരുന്നു. മകുടത്തിന്റെ വശങ്ങളില്‍ തൊണ്ണൂറ്റാറു മാതളപ്പഴങ്ങള്‍ കാണാമായിരുന്നു. ചട്ടക്കൂട്ടില്‍ ആകെ നൂറു മാതളപ്പഴങ്ങളാണ് ഉണ്ടായിരുന്നത്.
ജനം പ്രവാസത്തിലേക്ക്
24 : പ്രധാനപുരോഹിതന്‍ സെരായിയായെയും
25 : സഹപുരോഹിതന്‍ സെഫാനിയായെയും, മൂന്നു വാതില്‍ക്കാവല്‍ക്കാരെയും നഗരത്തില്‍നിന്ന് ഒരു സേനാപതിയെയും രാജാവിന്റെ ഉപദേഷ്ടാക്കളായി നഗരത്തില്‍ കണ്ട ഏഴുപേരെയും സൈന്യത്തില്‍ ആളെടുക്കുന്ന സൈന്യാധിപന്റെ കാര്യദര്‍ശിയെയും ജനത്തില്‍നിന്ന് പട്ടണത്തില്‍ കണ്ട അറുപ തുപേരെയും കാവല്‍പ്പടനായകന്‍ ബന്ധന സ്ഥരാക്കി.
26 : സേനാനായകനായ നെബുസരദാന്‍ അവരെ റിബ്‌ലായില്‍ ബാബിലോണ്‍ രാജാവിന്റെ അടുത്തു കൊണ്ടുവന്നു. അവിടെവച്ചു രാജാവ് അവരെ വധിച്ചു.
27 : അങ്ങനെ യൂദാ സ്വന്തം നാട്ടില്‍നിന്നു നിഷ്‌കാസിതനായി.
28 : നബുക്കദ്‌നേസര്‍ അടിമകളായി പിടിച്ചുകൊണ്ടുപോയവരുടെ എണ്ണമിതാണ്: അവന്റെ ഏഴാം ഭരണവര്‍ഷം മൂവായിരത്തിയിരുപത്തിമൂന്നു യഹൂദര്‍,
29 : പതിനെട്ടാം ഭരണവര്‍ഷം എണ്ണൂറ്റിമുപ്പത്തിരണ്ടു പേര്‍,
30 : ഇരുപത്തിമൂന്നാം ഭരണവര്‍ഷം നെബുസരദാന്‍ പിടിച്ചുകൊണ്ടുപോയ എഴുനൂറ്റിനാല്‍പ്പത്തിയഞ്ച് യഹൂദര്‍, ആകെ നാലായിരത്തിയറുനൂറുപേര്‍.
31 : എവില്‍മെറോദാക്ക് ബാബിലോണിന്റെ ഭരണമേറ്റെടുത്ത വര്‍ഷം യൂദാരാജാവായയഹോയാക്കിനെ കാരാഗൃഹത്തില്‍ നിന്നു മോചിപ്പിച്ചു. അവന്റെ കാരാഗൃഹവാസത്തിന്റെ മുപ്പത്തിയേഴാം വര്‍ഷം പന്ത്രണ്ടാം മാസം ഇരുപത്തിയഞ്ചാം ദിവസമായിരുന്നു അത്.
32 : അവന്‍ യഹോയാക്കിനോടു സൗഹാര്‍ദപൂര്‍വം സംസാരിക്കുകയും ബാബിലോണില്‍ അവനോടൊപ്പമുള്ള രാജാക്കന്‍മാരെക്കാള്‍ ഉയര്‍ന്ന സ്ഥാനം നല്‍കുകയും ചെയ്തു.
33 : യഹോയാക്കിന്‍ കാരാഗൃഹവസ്ത്രങ്ങള്‍ ഉപേക്ഷിച്ചു. എല്ലാ ദിവസ വും അവന്‍ രാജാവിനോടൊത്തു ഭക്ഷണം കഴിച്ചു.
34 : അവന്റെ അനുദിനാവശ്യങ്ങള്‍ മരണംവരെ രാജാവ് നിര്‍വഹിച്ചുപോന്നു.