3 : വിദൂരത്തില്‍ നിന്നു കര്‍ത്താവ് അവനു പ്രത്യക്ഷനായി അരുളിച്ചെയ്തു: എനിക്കു നിന്നോടുള്ള സ്‌നേഹം അനന്തമാണ്; നിന്നോടുള്ള വിശ്വസ്തത അചഞ്ചലവും.
4 : കന്യകയായ ഇസ്രായേലേ, നിന്നെ ഞാന്‍ വീണ്ടും പണിതുയര്‍ത്തും; നീ വീണ്ടും തപ്പുകള്‍ എടുത്തു നര്‍ത്തകരുടെ നിരയിലേക്കു നീങ്ങും.
5 : സമരിയാപര്‍വതങ്ങളില്‍ നീ വീണ്ടും മുന്തിരിത്തോട്ടങ്ങള്‍ നട്ടുപിടിപ്പിക്കും. കൃഷിക്കാര്‍ കൃഷി ചെയ്തു ഫലം അനുഭവിക്കും.
6 : എഴുന്നേല്‍ക്കുക, സീയോനിലേക്ക്, നമ്മുടെ ദൈവമായ കര്‍ത്താവിന്റെ അടുക്കലേക്ക്, നമുക്കു പോകാം എന്ന് എഫ്രായിംമലമ്പ്രദേശങ്ങളില്‍നിന്നു കാവല്‍ക്കാര്‍ വിളിച്ചുപറയുന്ന ദിവസം വരും.
7 : കര്‍ത്താവ് അരുളിച്ചെയ്യുന്നു: യാക്കോബിനെപ്രതി സന്തോഷിച്ചാനന്ദിക്കുവിന്‍. ജനതകളുടെ തലവനെക്കുറിച്ച് ആഹ്ലാദാരവം മുഴക്കുവിന്‍. കര്‍ത്താവ് തന്റെ ജനത്തെ, ഇസ്രായേലില്‍ അവശേഷിച്ചവരെ, രക്ഷിച്ചിരിക്കുന്നു എന്ന് സ്തുതിപാടുവിന്‍.
8 : ഞാന്‍ അവരെ ഉത്തരദേശത്തുനിന്നുകൊണ്ടുവരും; ഭൂമിയുടെ അതിര്‍ത്തികളില്‍നിന്ന് ഒരുമിച്ചുകൂട്ടും. അന്ധരും മുടന്തരും ഗര്‍ഭിണികളും ഈറ്റുനോവു തുടങ്ങിയവരും ഉള്‍പ്പെട്ട ഒരു വലിയ കൂട്ടം ആയിരിക്കും അവര്‍.
9 : കണ്ണീരോടെയാണ് അവര്‍ വരുന്നത്; എന്നാല്‍ ഞാനവരെ ആശ്വസിപ്പിച്ചു നയിക്കും. ഞാന്‍ അവരെ നീരൊഴുക്കുകളിലേക്കു നയിക്കും. അവരുടെ വഴി സുഗമമായിരിക്കും; അവര്‍ക്കു കാലിടറുകയില്ല. എന്തെന്നാല്‍, ഞാന്‍ ഇസ്രായേലിനു പിതാവാണ്; എഫ്രായിം എന്റെ ആദ്യജാതനും.
10 : ജനതകളേ, കര്‍ത്താവിന്റെ വചനം കേള്‍ക്കുവിന്‍, വിദൂര ദ്വീപുകളില്‍ അതു പ്രഘോഷിക്കുവിന്‍; ഇസ്രായേലിനെ ചിതറിച്ചവന്‍ അവരെ ഒരുമിച്ചുകൂട്ടുകയും ഇടയന്‍ ആട്ടിന്‍കൂട്ടത്തെയെന്നപോലെ പാലിക്കുകയും ചെയ്യും എന്നുപറയുവിന്‍.
11 : കര്‍ത്താവ് യാക്കോബിനെ വീണ്ടെടുത്തിരിക്കുന്നു; ബലിഷ്ഠകരങ്ങളില്‍നിന്ന് അവനെ രക്ഷിച്ചിരിക്കുന്നു.
12 : ആഹ്ലാദാരവത്തോടെ അവര്‍ സീയോന്‍മലയിലേക്കു വരും. കര്‍ത്താവിന്റെ വിശിഷ്ടദാനങ്ങളായ ധാന്യം, വീഞ്ഞ്, എണ്ണ, ആടുമാടുകള്‍ എന്നിവയാല്‍ അവര്‍ സന്തുഷ്ടരാകും. അവര്‍ ജലസമൃദ്ധമായ തോട്ടംപോലെയാകും. അവര്‍ ഇനി ഒരിക്കലും ദുഃഖിക്കുകയില്ല.
13 : അപ്പോള്‍ കന്യകമാര്‍ നൃത്തംചെയ്ത് ആനന്ദിക്കും;യുവാക്കളും വൃദ്ധരും സന്തോഷചിത്തരാകും. ഞാന്‍ അവരുടെ വിലാപം ആഹ്ലാദമാക്കി മാറ്റും; അവരെ ദുഃഖമകറ്റി സന്തോഷിപ്പിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യും.
14 : ഞാന്‍ പുരോഹിതന്‍മാരെ സമൃദ്ധികൊണ്ടു സന്തുഷ്ടരാക്കും; എന്റെ അനുഗ്രഹങ്ങള്‍കൊണ്ട് എന്റെ ജനം സംതൃപ്തരാകും - കര്‍ത്താവ് അരുളിച്ചെയ്യുന്നു.
15 : കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇതാ റാമായില്‍നിന്ന് ഒരു സ്വരം! വിലാപത്തിന്റെയും ഹൃദയം തകര്‍ന്ന രോദനത്തിന്റെയും സ്വരം! റാഹേല്‍ തന്റെ മക്കളെച്ചൊല്ലി വിലപിക്കുന്നു. അവളുടെ മക്കളില്‍ ആരും അവശേഷിക്കാത്തതിനാല്‍ അവള്‍ക്ക് ആശ്വാസംകൊള്ളാന്‍ കഴിയുന്നില്ല.
16 : കര്‍ത്താവ് അരുളിച്ചെയ്യുന്നു: കരച്ചില്‍ നിര്‍ത്തി കണ്ണീര്‍ തുടയ്ക്കൂ. നിന്റെ യാതനകള്‍ക്കു പ്രതിഫലം ലഭിക്കും; ശത്രുക്കളുടെ ദേശത്തുനിന്ന് അവര്‍ തിരികെ വരും - കര്‍ത്താവ് അരുളിച്ചെയ്യുന്നു. നിന്റെ ഭാവി പ്രത്യാശാഭരിതമാണ്.
17 : നിന്റെ മക്കള്‍ സ്വദേശത്തേക്കു തിരിച്ചുവരും - കര്‍ത്താവ് അരുളിച്ചെയ്യുന്നു.
18 : എഫ്രായിം ഇപ്രകാരം വിലപിക്കുന്നതു ഞാന്‍ കേട്ടു: അങ്ങ് എന്നെ ശിക്ഷിച്ചു; നുകം വയ്ക്കാത്ത കാളക്കുട്ടിക്കെന്നപോലെ അവിടുന്ന് എനിക്ക് ശിക്ഷണം നല്‍കി. എന്നെതിരികെ കൊണ്ടുവരണമേ; മടങ്ങിവരാന്‍ എന്നെ ശക്തനാക്കണമേ; അവിടുന്നാണല്ലോ എന്റെ ദൈവമായ കര്‍ത്താവ്.
19 : എനിക്കു വഴിതെറ്റിപ്പോയി; ഇപ്പോള്‍ ഞാന്‍ അനുതപിക്കുന്നു. തെറ്റു മനസ്‌സിലാക്കിയപ്പോള്‍ ഞാന്‍ മാറത്തടിച്ചു കരഞ്ഞു. ഞാന്‍ ലജ്ജിച്ചു തലതാഴ്ത്തി;യൗവനത്തിലെ അവമാനഭാരം ഞാന്‍ ഇപ്പോഴും വഹിക്കുന്നു.
20 : എഫ്രായിം എന്റെ വത്‌സലപുത്രനല്ലേ; എന്റെ ഓമനക്കുട്ടന്‍, അവനു വിരോധമായി പെരുമാറുമ്പോഴെല്ലാം അവന്റെ സ്മരണ എന്നിലുദിക്കുന്നു. എന്റെ ഹൃദയം അവനുവേണ്ടി തുടിക്കുന്നു; എനിക്ക് അവനോടു നിസ്‌സീമമായ കരുണ തോന്നുന്നു - കര്‍ത്താവ് അരുളിച്ചെയ്യുന്നു.
21 : കൈച്ചൂണ്ടികളും വഴികാട്ടികളും സ്ഥാപിച്ച് നീ കടന്നുപോയ വഴി നന്നായി മനസ്‌സിലുറപ്പിക്കുക. ഇസ്രായേല്‍കന്യകേ, മടങ്ങിവരുക; നിന്റെ ഈ നഗരങ്ങളിലേക്ക് ഓടിയെത്തുക.
22 : അവിശ്വസ്തയായ മകളേ, നീ എത്രനാള്‍ അലഞ്ഞുതിരിയും; കര്‍ത്താവ് ഭൂമിയില്‍ ഒരു പുതിയ സൃഷ്ടി നടത്തിയിരിക്കുന്നു. സ്ത്രീ പുരുഷനെ പരിപാലിക്കുന്നു.
പുതിയ ഉടമ്പടി
23 : ഇസ്രായേലിന്റെ ദൈവമായ, സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: യൂദാദേശത്തും അതിലെ പട്ടണങ്ങളിലുമുള്ളവര്‍ക്ക് വീണ്ടും ഞാന്‍ ഐശ്വര്യം വരുത്തുമ്പോള്‍ നീതിയുടെ പാളയമേ, വിശുദ്ധ പര്‍വതമേ, കര്‍ത്താവ് നിന്നെ അനുഗ്രഹിക്കട്ടെ എന്ന് അവര്‍ പറയും.
24 : യൂദായിലും അതിലെ നഗരങ്ങളിലും കര്‍ഷകരും ഇടയന്‍മാരും ഒരുമിച്ചു വസിക്കും.
31 : കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇസ്രായേല്‍ഗോത്രത്തോടും യൂദാഗോത്രത്തോടും ഞാന്‍ ഒരു പുതിയ ഉടമ്പടി ചെയ്യുന്ന ദിവസം ഇതാ, വരുന്നു.
32 : ഞാന്‍ അവരെ കൈയ്ക്കുപിടിച്ച് ഈജിപ്തില്‍നിന്നു കൊണ്ടുവന്ന നാളില്‍ അവരുടെ പിതാക്കന്‍മാരോടു ചെയ്ത ഉടമ്പടിപോലെ ആയിരിക്കുകയില്ല അത്. ഞാന്‍ അവരുടെ കര്‍ത്താവായിരുന്നിട്ടും എന്റെ ഉടമ്പടി അവര്‍ ലംഘിച്ചു.
33 : കര്‍ത്താവ് അരുളിച്ചെയ്യുന്നു: ആദിവസം വരുമ്പോള്‍ ഞാന്‍ ഇസ്രായേലുമായി ചെയ്യുന്ന ഉടമ്പടി ഇതായിരിക്കും: ഞാന്‍ എന്റെ നിയമം അവരുടെ ഉള്ളില്‍ നിക്‌ഷേപിക്കും; അവരുടെ ഹൃദയത്തില്‍ എഴുതും. ഞാന്‍ അവരുടെദൈവവും അവര്‍ എന്റെ ജനവും ആയിരിക്കും.
34 : കര്‍ത്താവിനെ അറിയുക എന്ന് ഇനി ആരും സഹോദരനെയോ അയല്‍ക്കാരനെയോ പഠിപ്പിക്കേണ്ടിവരുകയില്ല. അവര്‍ വലിപ്പച്ചെറുപ്പമെന്നിയേ എല്ലാവരും എന്നെ അറിയും എന്നു കര്‍ത്താവ് അരുളിച്ചെയ്യുന്നു. അവരുടെ അകൃത്യത്തിനു ഞാന്‍ മാപ്പു നല്‍കും; അവരുടെ പാപം മനസ്‌സില്‍ വയ്ക്കുകയില്ല.
35 : പകല്‍ പ്രകാശിക്കാന്‍ സൂര്യനെയും രാത്രിയില്‍ പ്രകാശിക്കാന്‍ ചന്ദ്രതാരങ്ങളെയും നല്‍കുന്ന, കടലിനെ ഇളക്കി അലകളെ അലറിക്കുന്ന, സൈന്യങ്ങളുടെ കര്‍ത്താവ് എന്ന നാമം ധരിക്കുന്ന, കര്‍ത്താവ് അരുളിച്ചെയ്യുന്നു:
36 : ഈ നിശ്ചിത സംവിധാനത്തിന് എന്റെ മുന്‍പില്‍ ഇളക്കം വന്നാല്‍ മാത്രമേ ഇസ്രായേല്‍ സന്തതി ഒരു ജനതയെന്ന നിലയില്‍ എന്റെ മുന്‍പില്‍ നിന്ന് എന്നേക്കുമായി മാഞ്ഞുപോവുകയുള്ളു - കര്‍ത്താവരുളിച്ചെയ്യുന്നു.
37 : മുകളില്‍ ആകാശത്തിന്റെ അളവെടുക്കാനും താഴെ ഭൂമിയുടെ അടിസ്ഥാനം കണ്ടുപിടിക്കാനും കഴിയുമോ? എങ്കില്‍ മാത്രമേ ഇസ്രായേല്‍ സന്തതികളെ അവരുടെ പ്രവൃത്തികള്‍ നിമിത്തം ഞാന്‍ തള്ളിക്കളയുകയുള്ളു - കര്‍ത്താവ് അരുളിച്ചെയ്യുന്നു.
38 : ഹനാനേല്‍ഗോപുരം മുതല്‍ കോണ്‍കവാടം വരെ വീണ്ടും കര്‍ത്താവിനു നഗരം പണിയുന്ന കാലം വരും എന്നു കര്‍ത്താവ് അരുളിച്ചെയ്യുന്നു.
39 : നഗരത്തിന്റെ അതിര്‍ത്തി ഗാരേബുകുന്നുവരെ നേരേ ചെന്ന് ഗോവാഹിലേക്കു തിരിയും.
40 : മൃതശരീരങ്ങളുടെയും ചാരത്തിന്റെയും താഴ്‌വരയും കെദ്രോണ്‍ അരുവിവരെയുള്ള വയലുകളും കിഴക്ക് അശ്വകവാടത്തിന്റെ മൂല വരെയുള്ള സ്ഥലവും കര്‍ത്താവിനു പ്രതിഷ്ഠിക്കപ്പെടും; ഇനി ഒരിക്കലും അത് നശിപ്പിക്കപ്പെടുകയില്ല.