1 : ബാബിലോണ്‍ രാജാവായ നബുക്കദ്‌നേസര്‍യഹോയാക്കിമിന്റെ മകനും യൂദാരാജാവുമായയക്കോണിയായെയും യൂദായിലെ പ്രഭുക്കന്‍മാരെയും ശില്‍പികളെയും, ലോഹപ്പണിക്കാരെയും ജറുസലെമില്‍നിന്നു ബാബിലോണിലേക്കു നാടുകടത്തിയതിനു ശേഷം കര്‍ത്താവ് എനിക്ക് ഒരു ദര്‍ശനം നല്‍കി. ഇതാ, ദേവാലയത്തിന്റെ മുന്‍പില്‍ രണ്ടു കുട്ട അത്തിപ്പഴം.
2 : ഒരു കുട്ടയില്‍ ആദ്യം മൂത്തുപഴുത്ത മേല്‍ത്തരം അത്തിപ്പഴം; മറ്റേ കുട്ടയില്‍ തിന്നാന്‍ കൊള്ളാത്തവിധം ചീത്തയായ പഴവും.
3 : കര്‍ത്താവ് എന്നോടു ചോദിച്ചു: ജറെമിയാ, നീ എന്തുകാണുന്നു? ഞാന്‍ പറഞ്ഞു: അത്തിപ്പഴങ്ങള്‍, നല്ലത് വളരെ നന്ന്; മോശമായത് തിന്നാന്‍ കൊള്ളാത്തവിധം തീരെ മോശം.
4 : അപ്പോള്‍ കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു: ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു:
5 : ഞാന്‍ ഇവിടെനിന്നു കല്‍ദായരുടെനാട്ടിലേക്ക് അടിമകളായി അയച്ച യൂദാനിവാസികളെ ഈ നല്ല അത്തിപ്പഴത്തെപ്പോലെ നല്ല വരായി കരുതും.
6 : ഞാന്‍ അവരെ കടാക്ഷിച്ച് അവര്‍ക്കു നന്‍മ വരുത്തും; ഈ ദേശത്തേക്കു തിരികെക്കൊണ്ടുവരുകയും ചെയ്യും. ഞാന്‍ അവരെ പണിതുയര്‍ത്തും, നശിപ്പിക്കുകയില്ല. ഞാന്‍ അവരെ നടും; പിഴുതുകളയുകയില്ല.
7 : ഞാനാണു കര്‍ത്താവ് എന്നു ഗ്രഹിക്കുന്നതിനായി ഞാന്‍ അവര്‍ക്കു ഹൃദയം നല്‍കും. അവര്‍ എന്റെ ജനവും ഞാന്‍ അവരുടെ ദൈവവുമായിരിക്കും. അവര്‍ പൂര്‍ണഹൃദയത്തോടെ എന്റെ അടുക്കലേക്കു തിരിച്ചുവരും.
8 : എന്നാല്‍ യൂദായിലെ രാജാവായ സെദെക്കിയായെയും അവന്റെ പ്രഭുക്കന്‍മാരെയും ഈ ദേശത്ത് അവശേഷിക്കുകയോ ഈജിപ്തില്‍പോയി പാര്‍ക്കുകയോ ചെയ്യുന്ന ജറുസലെംകാരെയും തിന്നാന്‍ കൊള്ളാത്തവിധം ചീത്തയായ അത്തിപ്പഴം പോലെ ഞാന്‍ ഉപേക്ഷിക്കും- കര്‍ത്താവ് അരുളിച്ചെയ്യുന്നു.
9 : ഭൂമിയിലെ സകല രാജ്യങ്ങള്‍ക്കും അവര്‍ ബീഭത്‌സവസ്തുവായിരിക്കും; ഞാന്‍ അവരെ ചിതറിച്ച എല്ലായിടത്തും അവര്‍ അവജ്ഞയ്ക്കും പഴമൊഴിക്കും അവഹേളനത്തിനും ശാപത്തിനും പാത്രവും ആയിരിക്കും.