1 : ആമോസിന്റെ പുത്രനായ ഏശയ്യായ്ക്ക്, യൂദാരാജാക്കന്‍മാരായ ഉസിയാ, യോഥാം, ആഹാസ്, ഹെസക്കിയ എന്നിവരുടെ കാലത്ത് യൂദായെയും ജറുസലെമിനെയും കുറിച്ചുണ്ടായ ദര്‍ശനം.
2 : ആകാശങ്ങളേ ശ്രവിക്കുക, ഭൂതലമേ ശ്രദ്ധിക്കുക, കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാന്‍ മക്കളെ പോറ്റിവളര്‍ത്തി; എന്നാല്‍, അവര്‍ എന്നോടു കല ഹിച്ചു.
3 : കാള അതിന്റെ ഉടമസ്ഥനെ അറിയുന്നു; കഴുത അതിന്റെ യജമാനന്റെ തൊഴുത്തും. എന്നാല്‍, ഇസ്രായേല്‍ ഗ്രഹിക്കുന്നില്ല; എന്റെ ജനം മനസ്‌സിലാക്കുന്നില്ല.
4 : തിന്മ നിറഞ്ഞരാജ്യം, അനീതിയുടെ ഭാരം വഹിക്കുന്ന ജനം, ദുഷ്‌കര്‍മികളുടെ സന്തതി, ദുര്‍മാര്‍ഗികളായ മക്കള്‍! അവര്‍ കര്‍ത്താവിനെ പരിത്യജിക്കുകയും ഇസ്രായേലിന്റെ പരിശുദ്ധനെ നിന്ദിക്കുകയും ചെയ്തു. അവര്‍ എന്നില്‍ നിന്നു തീര്‍ത്തും അകന്നുപോയി.
5 : ഇനിയും നിങ്ങളെ പ്രഹരിക്കണമോ? എന്തേ നിങ്ങള്‍ തിന്‍മയില്‍ത്തന്നെതുടരുന്നു? നിങ്ങളുടെ ശിരസ്‌സു മുഴുവന്‍ വ്രണമാണ്. ഹൃദയം തളര്‍ന്നുപോയിരിക്കുന്നു.
6 : ഉള്ളങ്കാല്‍ മുതല്‍ ഉച്ചിവരെ ക്ഷതമേല്‍ക്കാത്ത ഒരിടവും ഇല്ല. ചതവുകളും വ്രണങ്ങളും രക്തമൊലിക്കുന്ന മുറിവുകളും മാത്രം! അവയെ കഴുകി വൃത്തിയാക്കുകയോ വച്ചുകെട്ടുകയോ ആശ്വാസത്തിനു തൈലം പുരട്ടുകയോ ചെയ്തിട്ടില്ല.
7 : നിങ്ങളുടെ രാജ്യം ശൂന്യമായി. നിങ്ങളുടെ നഗരങ്ങള്‍ കത്തിനശിച്ചു. നിങ്ങള്‍ നോക്കിനില്‍ക്കേവിദേശീയര്‍ നിങ്ങളുടെ ദേശം വിഴുങ്ങിക്കള ഞ്ഞു. വിദേശികള്‍ നശിപ്പിച്ചതുപോലെ അതു നിര്‍ജനമായിരിക്കുന്നു.
9 : സൈന്യങ്ങളുടെ കര്‍ത്താവ് നമ്മില്‍ ഏതാനും പേരെ അവശേഷിപ്പിച്ചില്ലായിരുന്നെങ്കില്‍ നാം സോദോംപോലെ ആകുമായിരുന്നു; ഗൊമോറാപോലെയും ആയിത്തീരുമായിരുന്നു.
10 : സോദോമിന്റെ അധിപതികളേ, കര്‍ത്താവിന്റെ വചനം ശ്രവിക്കുവിന്‍. ഗൊമോറാജനമേ, നമ്മുടെ ദൈവത്തിന്റെ പ്രബോധനങ്ങള്‍ശ്രദ്ധിക്കുവിന്‍.
11 : കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിങ്ങളുടെ നിരവധിയായ ബലികള്‍ എനിക്കെന്തിന്? മുട്ടാടുകളെക്കൊണ്ടുള്ള ദഹനബലികളും കൊഴുത്ത മൃഗങ്ങളുടെ മേദസ്‌സും എനിക്കു മതിയായി. കാളകളുടെയോ ആട്ടിന്‍കുട്ടികളുടെയോ മുട്ടാടിന്റെ യോ രക്തം കൊണ്ടു ഞാന്‍ പ്രസാദിക്കുകയില്ല.
12 : എന്റെ സന്നിധിയില്‍ വരാന്‍, എന്റെ അങ്കണത്തില്‍ കാലുകുത്താന്‍, ഇവ വേണമെന്ന് ആരു നിങ്ങളോടു പറഞ്ഞു?
13 : വ്യര്‍ഥമായ കാഴ്ചകള്‍ ഇനിമേല്‍ അര്‍പ്പിക്കരുത്. ധൂപം എനിക്കു മ്ലേഛവസ്തുവാണ്. നിങ്ങളുടെ അമാവാസിയും സാബത്തും സമ്മേളനങ്ങളും! നിങ്ങളുടെ അനീതി നിറഞ്ഞഉത്‌സവങ്ങള്‍ എനിക്കു സഹിക്കാനാവില്ല.
14 : നിങ്ങളുടെ അമാവാസികളും ഉത്‌സവങ്ങളും ഞാന്‍ വെറുക്കുന്നു. അവ എനിക്കു ഭാരമായിരിക്കുന്നു. അവ എനിക്കു ദുസ്‌സഹമായിത്തീര്‍ന്നിരിക്കുന്നു.
15 : നിങ്ങള്‍ കരങ്ങളുയര്‍ത്തുമ്പോള്‍ ഞാന്‍ നിങ്ങളില്‍ നിന്നു മുഖം മറയ്ക്കും. നിങ്ങള്‍ എത്ര പ്രാര്‍ഥിച്ചാലും ഞാന്‍ കേള്‍ക്കുകയില്ല. നിങ്ങളുടെ കരങ്ങള്‍ രക്തപങ്കിലമാണ്.
16 : നിങ്ങളെത്തന്നെ കഴുകി വൃത്തിയാക്കുവിന്‍. നിങ്ങളുടെ ദുഷ്‌കര്‍മങ്ങള്‍ എന്റെ സന്നിധിയില്‍ നിന്നു നീക്കിക്കളയുവിന്‍. നിങ്ങളുടെ അകൃത്യങ്ങള്‍ അവസാനിപ്പിക്കുവിന്‍.
17 : നന്‍മ പ്രവര്‍ത്തിക്കാന്‍ ശീലിക്കുവിന്‍. നീതി അന്വേഷിക്കുവിന്‍. മര്‍ദനം അവസാനിപ്പിക്കുവിന്‍. അനാഥരോടു നീതി ചെയ്യുവിന്‍. വിധവകള്‍ക്കു വേണ്ടി വാദിക്കുവിന്‍.
18 : കര്‍ത്താവ് അരുളിച്ചെയ്യുന്നു: വരുവിന്‍, നമുക്കു രമ്യതപ്പെടാം. നിങ്ങളുടെ പാപങ്ങള്‍ കടുംചെമപ്പാണെങ്കിലും അവ മഞ്ഞുപോലെ വെണ്‍മയുള്ളതായിത്തീരും. അവ രക്ത വര്‍ണമെങ്കിലും കമ്പിളിപോലെ വെളുക്കും.
21 : വിശ്വസ്തനഗരം വേശ്യയായിത്തീര്‍ന്നതെങ്ങനെ? നീതിയും ധര്‍മവും കുടികൊണ്ടിരുന്ന അവളില്‍ ഇന്നു കൊലപാതകികളാണ് വസിക്കുന്നത്.
22 : നിന്റെ വെള്ളി കിട്ടമായി മാറിയിരിക്കുന്നു. നിന്റെ വീഞ്ഞില്‍ വെള്ളം കലര്‍ത്തിയിരിക്കുന്നു.
23 : നിന്റെ പ്രഭുക്കന്‍മാര്‍ കലഹപ്രിയരാണ്. അവര്‍ കള്ളന്‍മാരോടു കൂട്ടുചേരുന്നു. സകലരും കോഴ കൊതിക്കുന്നു; സമ്മാനത്തിന്റെ പിന്നാലെ പായുന്നു. അവര്‍ അനാഥരുടെ പക്ഷത്ത് നില്‍ക്കുകയോ വിധവകളുടെ അവകാശം പരിഗണിക്കുകയോ ചെയ്യുന്നില്ല.
24 : അതിനാല്‍, സൈന്യങ്ങളുടെ കര്‍ത്താവ്, ഇസ്രായേലിന്റെ ശക്തനായവന്‍, അരുളിച്ചെയ്യുന്നു: എന്റെ ക്രോധം എന്റെ ശത്രുക്കളുടെ മേല്‍ ഞാന്‍ ചൊരിയും. എന്റെ വൈരികളോടു ഞാന്‍ തന്നെ പ്രതികാരം ചെയ്യും.
25 : ഞാന്‍ എന്റെ കരം നിനക്കെതിരായി ഉയര്‍ത്തും. ചൂളയില്‍ എന്നപോലെ ഉരുക്കി നിന്നെ ശുദ്ധിചെയ്യും. നിന്നില്‍ കലര്‍ന്നിരിക്കുന്ന വിലകെട്ട ലോഹം ഞാന്‍ നീക്കിക്കളയും.
26 : ആദിയിലെന്നപോലെ നിന്റെ ന്യായാധിപന്‍മാരെയും ഉപദേശകന്‍മാരെയും ഞാന്‍ പുനഃസ്ഥാപിക്കും. നീതിയുടെ നഗരമെന്ന്, വിശ്വസ്തനഗരമെന്ന്, നീ വിളിക്കപ്പെടും.
27 : സീയോന്‍ നീതികൊണ്ട് വീണ്ടെടുക്കപ്പെടും; അവിടെ അനുതപിക്കുന്ന എല്ലാവരും ധര്‍മനിഷ്ഠകൊണ്ടും.