1 : മൂന്നുകൊല്ലത്തിനു ശേഷം, സെല്യൂക്കസിന്റെ പുത്രന്‍ ദമെത്രിയൂസ് കടല്‍മാര്‍ഗം സുശക്തമായ ഒരു സേനയോടും കപ്പല്‍പ്പടയോടും കൂടെ ത്രിപ്പോളിസ് തുറമുഖത്തെത്തിയിരിക്കുന്നു എന്ന് യൂദാസും അനുചരന്‍മാരും കേട്ടു.
2 : അവന്‍ അന്തിയോക്കസിനെയും അവന്റെ രക്ഷാകര്‍ത്താവായ ലിസിയാസിനെയും നിഗ്രഹിച്ച് രാജ്യം കൈവശപ്പെടുത്തിയിരിക്കുന്നുവെന്നും അവര്‍ അറിഞ്ഞു.
3 : പ്രധാനപുരോഹിതനായിരുന്നെങ്കിലും പിന്നീട് ഛിദ്രത്തിന്റെ കാലത്ത് സ്വമനസാ മലിനനായിത്തീര്‍ന്ന അല്‍ക്കിമൂസ് എന്നൊരുവന്‍ തനിക്കു നിര്‍ബാധം ജീവിക്കാനോ വീണ്ടും ബലിപീഠത്തില്‍ ശുശ്രൂഷിക്കാനോ മാര്‍ഗമില്ലെന്നു മനസ്‌സിലാക്കി.
4 : അവന്‍ നൂറ്റിയന്‍പത്തൊന്നാമാണ്ട് ദമെത്രിയൂസ് രാജാവിന്റെ അടുത്തെത്തി ആചാരമനുസരിച്ച് ഒരു സ്വര്‍ണമകുടവും ഈന്തപ്പനകൈയും ദേവാലയത്തില്‍ സൂക്ഷിച്ചിരുന്ന ഏതാനും ഒലിവുശാഖകളും സമ്മാനിച്ചു. അന്നേദിവസം അവന്‍ ഒന്നും സംസാരിച്ചില്ല.
5 : എന്നാല്‍ ദമെത്രിയൂസ് അവനെ കാര്യാലോചനാസംഘത്തിലേക്കു ക്ഷണിക്കുകയും യഹൂദരുടെ താത്പര്യങ്ങളെയും ലക്ഷ്യങ്ങളെയുംകുറിച്ച് ആരായുകയും ചെയ്തപ്പോള്‍ അവനു തന്റെ ഭ്രാന്തലക്ഷ്യങ്ങള്‍ ഉന്നയിക്കാന്‍ അവസരം ലഭിച്ചു. അവന്‍ പറഞ്ഞു:
6 : യൂദാസ് മക്കബേയൂസിന്റെ നേതൃത്വത്തില്‍ ഹസിദേയര്‍ എന്നു വിളിക്കപ്പെടുന്ന ഒരു യഹൂദസമൂഹം ഉണ്ട്. അവരാണ് യുദ്ധവും കലാപവും വളര്‍ത്തുന്നത്; രാജ്യത്തു ശാന്തി കൈവരാന്‍ അവര്‍ സമ്മതിക്കുകയില്ല.
7 : അതിനാലാണ് എനിക്കു പൈതൃകമായി ലഭിച്ചിട്ടുള്ള പദവി - പ്രധാനപുരോഹിതസ്ഥാനം - ഉപേക്ഷിച്ചു ഞാന്‍ ഇവിടെ വന്നിരിക്കുന്നത്.
8 : എനിക്കു രാജാവിന്റെ കാര്യങ്ങളിലുള്ള ആത്മാര്‍ഥമായ താത്പര്യമാണ് എന്നെ ഇങ്ങോട്ടു നയിച്ച ഒന്നാമത്തെ കാരണം; രണ്ടാമത്തേത്, സഹപൗരന്‍മാരെക്കുറിച്ചുള്ള ശ്രദ്ധ. ഞാന്‍ മുന്‍പു സൂചിപ്പിച്ച കൂട്ടരുടെ നിരുത്തരവാദപരമായ പ്രവൃത്തികള്‍ നിമിത്തം ഞങ്ങളുടെ രാജ്യം മുഴുവന്‍ ദുരിതത്തിലാണ്ടിരിക്കുന്നു.
12 : യൂദാസിനെ വധിച്ച്, അവന്റെ അനുയായികളെ ചിതറിക്കാനും
13 : മഹത്തായ ദേവാലയത്തിന്റെ പ്രധാനപുരോഹിതനായി അല്‍ക്കിമൂസിനെ പ്രതിഷ്ഠിക്കാനും വേണ്ടി ഗജസേനയുടെ നായകനായ നിക്കാനോറിനെ ദമെത്രിയൂസ് യൂദയായുടെ ഭരണകര്‍ത്താവായി നിയമിച്ചയച്ചു.
14 : യൂദാസിനെ ഭയന്ന് ഓടിപ്പോയ യൂദയായിലെങ്ങുമുള്ള വിജാതീയര്‍ യഹൂദര്‍ക്കു ഭവിക്കുന്ന അനര്‍ഥങ്ങളും ആപത്തുകളും തങ്ങള്‍ക്കു ശ്രേയസ്‌സു വരുത്തുമെന്നു വിചാരിച്ച് നിക്കാനോറിന്റെ പക്ഷം ചേര്‍ന്നു.
നിക്കാനോറും യൂദാസും മിത്രങ്ങള്‍
15 : നിക്കാനോറിന്റെ വരവും വിജാതീയരുടെ ഒരുമിച്ചുകൂടലും അറിഞ്ഞ യഹൂദജനം ശിരസ്‌സില്‍ പൂഴി വിതറുകയും, തന്റെ ജനത്തെ എന്നേക്കുമായി സ്ഥാപിച്ചവനും തന്റെ അവകാശമായ ജനത്തിനു തന്നെത്തന്നെ വെളിപ്പെടുത്തി സദാ തുണയ്ക്കുന്നവനും ആയ കര്‍ത്താവിനോടു പ്രാര്‍ഥിക്കുകയും ചെയ്തു.
16 : നേതാവിന്റെ കല്‍പനയനുസരിച്ച് അവര്‍ വേഗം പുറപ്പെട്ട് ദസ്‌സാവു എന്ന ഗ്രാമത്തിലെത്തി ശത്രുക്കളുമായി ഏറ്റുമുട്ടി.
17 : യൂദാസിന്റെ സഹോദരന്‍ ശിമയോന്‍ നിക്കാനോറിനെ നേരിട്ടുവെങ്കിലും, ശത്രുവിന്റെ അപ്രതീക്ഷിതമായ മുന്നേറ്റം അവനെ അമ്പരിപ്പിച്ച് തത്കാലത്തേക്ക് തടഞ്ഞുനിര്‍ത്തി.
18 : യൂദാസിന്റെയും അനുചരന്‍മാരുടെയും ധീരതയും തങ്ങളുടെ നാടിനുവേണ്ടിയുള്ള യുദ്ധത്തില്‍ പ്രകടിപ്പിക്കുന്ന വീര്യവും അറിഞ്ഞ നിക്കാനോര്‍ രക്തച്ചൊരിച്ചിലിലൂടെ കാര്യത്തിനു തീരുമാനമുണ്ടാക്കാന്‍മടിച്ചു.
19 : സൗഹൃദഉടമ്പടിക്കായി അവന്‍ , പൊസിദോനിയൂസ്, തെയോദോത്തൂസ്, മത്താത്തിയാസ് എന്നിവരെ അവരുടെ അടുക്കലേക്ക് അയച്ചു.
20 : വ്യവസ്ഥകളെക്കുറിച്ചു വിശദമായി ചര്‍ച്ചചെയ്തതിനു ശേഷം നേതാവ് സൈന്യത്തെ വിവരം ധരിപ്പിച്ചു. എല്ലാവരും ഏകാഭിപ്രായക്കാരായിരുന്നതിനാല്‍ ഉടമ്പടിക്കു സമ്മതം നല്‍കി.
21 : അനന്തരം, നേതൃസമ്മേളനത്തിനു ദിവസം നിശ്ചയിച്ചു. ഇരുസൈന്യത്തിലും നിന്ന് ഓരോ രഥം മുന്‍പോട്ടു വന്നു. പദവിക്കൊത്ത ഇരിപ്പിടങ്ങള്‍ സജ്ജമാക്കിയിരുന്നു.
22 : ശത്രുപക്ഷത്തു നിന്ന് അപ്രതീക്ഷിതമായി വരാവുന്ന ചതിപ്രയോഗങ്ങളെ തടയാന്‍ മര്‍മസ്ഥാനങ്ങളില്‍ യൂദാസ് ആയുധധാരികളെ നിര്‍ത്തിയിരുന്നു. സമ്മേളനം യഥോചിതം നടന്നു.
23 : നിക്കാനോര്‍ ജറുസലെമില്‍ താമസം തുടര്‍ന്നു, അവന്‍ അനുചിതമായി ഒന്നും പ്രവര്‍ത്തിച്ചില്ല. മാത്രമല്ല, തന്റെ പക്ഷത്തു ചേര്‍ന്നിരുന്ന ജനങ്ങളെ പിരിച്ചുവിടുകയും ചെയ്തു.
24 : അവന്‍ യൂദാസിനെ വിട്ടുപിരിയാതെ നിന്ന് അവനോടു ഗാഢമായ സൗഹൃദം പുലര്‍ത്തി.
25 : വിവാഹം ചെയ്യാന്‍ യൂദാസിനെ അവന്‍ നിര്‍ബ്ബന്ധിക്കുകയും അവനു സന്താനങ്ങള്‍ ഉണ്ടായിക്കാണാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. അങ്ങനെ യൂദാസ് വിവാഹിതനായി; മറ്റുള്ളവരോടൊപ്പം സ്വസ്ഥജീവിതം നയിച്ചു.
ദേവാലയത്തിനെതിരേ ഭീഷണി
26 : എന്നാല്‍, അവരുടെ സൗഹൃദം കണ്ട അല്‍ക്കിമൂസ് ഉടമ്പടിപ്പത്രികയും കൊണ്ട് ദമെത്രിയൂസിന്റെ അടുത്തെത്തി; നിക്കാനോര്‍ രാജദ്രോഹിയായ യൂദാസിനെ തന്റെ പിന്‍ഗാമിയായി നിയമിച്ച് രാജാവിനോട് അവിശ്വസ്തത കാണിച്ചിരിക്കുന്നു എന്നു പറഞ്ഞു.
27 : ആ നീചന്റെ വ്യാജമായ കുറ്റാരോപണങ്ങളാല്‍ രാജാവ് ക്ഷുബ്ധനും കോപാക്രാന്തനുമായി. ഉടമ്പടിയില്‍ താന്‍ അസന്തുഷ്ടനാണെന്നും ഉടനടി മക്കബേയൂസിനെ ബന്ധനസ്ഥനാക്കി അന്ത്യോക്യായിലേക്ക് അയയ്ക്കണമെന്നും നിക്കാനോറിനു കല്‍പന അയച്ചു.
28 : സന്‌ദേശം ലഭിച്ച നിക്കാനോര്‍, യൂദാസ് ഒരു തെറ്റും ചെയ്യാതിരിക്കെ ഉടമ്പടി അസാധുവാക്കേണ്ടിവരുന്നതോര്‍ത്ത് അസ്വസ്ഥനായി.
29 : രാജാവിനെ എതിര്‍ക്കുക അസാധ്യമായതിനാല്‍ തന്ത്രപൂര്‍വം രാജകല്‍പന നിര്‍വഹിക്കാന്‍ അവന്‍ അവസരം കാത്തു.
30 : നിക്കാനോര്‍ തന്നോടു കൂടുതല്‍ പരുഷമായി പെരുമാറുന്നു വെന്നും അവന്റെ സന്ദര്‍ശനങ്ങള്‍ അസാധാരണമായ കാര്‍ക്കശ്യത്തോടുകൂടിയതാണെന്നും മക്കബേയൂസ് കണ്ടു. അതു ദുരുദ്‌ദേശപരമെന്നു മനസ്‌സിലാക്കി അവന്‍ തന്റെ അനുയായികളില്‍ ഒട്ടേറെപ്പേരോടുകൂടെ ഒളിവില്‍ പോയി.
31 : യൂദാസ് തന്നെ സമര്‍ഥമായി കബളിപ്പിച്ചിരിക്കുന്നുവെന്നു നിക്കാനോര്‍ കണ്ടു. അവന്‍ വിശുദ്ധവും മഹത്തരവുമായ ദേവാലയത്തിലെത്തി; അവിടെ പതിവനുസരിച്ചു ബലികള്‍ അര്‍പ്പിച്ചുകൊണ്ടിരുന്ന പുരോഹിതന്‍മാരോട് അവനെ പിടിച്ചേല്‍പിക്കാന്‍ ആജ്ഞാപിച്ചു.
32 : അവന്‍ അന്വേഷിക്കുന്ന ആള്‍ എവിടെ എന്നറിയില്ലെന്ന് അവര്‍ ആണയിട്ടു പറഞ്ഞപ്പോള്‍,
33 : അവന്‍ ശ്രീകോവിലിനുനേരേ കൈചൂണ്ടിക്കൊണ്ട് ശപഥ പൂര്‍വം ആക്രോശിച്ചു: യൂദാസിനെ ബന്ധനസ്ഥനാക്കി ഏല്‍പിച്ചില്ലെങ്കില്‍ ഈ ദേവാലയം നശിപ്പിച്ച് ബലിപീഠം ഞാന്‍ തകര്‍ക്കും. തത്‌സ്ഥാനത്ത് ദിയൊനീസൂസിന് ഒരു മഹാക്‌ഷേത്രം ഞാന്‍ പണിയും.
34 : ഇതു പറഞ്ഞിട്ട് അവന്‍ അവിടെനിന്നു പോയി. അപ്പോള്‍ പുരോഹിതന്‍മാര്‍ സ്വര്‍ഗത്തിലേക്കു കൈകള്‍ ഉയര്‍ത്തി തങ്ങളെ എന്നും രക്ഷിക്കുന്നവനെ വിളിച്ച് ഇങ്ങനെ പ്രാര്‍ഥിച്ചു:
35 : സകലത്തിന്റെയും നാഥാ, ഒന്നിന്റെയും ആവശ്യം അങ്ങേക്കില്ല. എങ്കിലും ഞങ്ങളുടെയിടയില്‍ വസിക്കാന്‍ ഒരാലയം ഉണ്ടാകാന്‍ അങ്ങ് മനസ്‌സായി.
36 : സര്‍വപരിശുദ്ധിയുടെയും ഉടയവനായ കര്‍ത്താവേ, ഈയിടെ ശുദ്ധീകരണം കഴിഞ്ഞ ഈ ആലയത്തെ എന്നേക്കും അതിന്റെ പരിശുദ്ധിയില്‍ സംരക്ഷിക്കണമേ!
റാസിസിന്റെ മരണം
37 : ജറുസലെമിലെ ശ്രേഷ്ഠന്‍മാരിലൊരുവനും ജനസ്‌നേഹിയും ജനസമ്മതനും യഹൂദരുടെ പിതാവെന്നു വിളിക്കപ്പെടുന്നവനുമായ റാസിസിനെക്കുറിച്ചു ശത്രുക്കള്‍ നിക്കാനോറിന്റെ മുന്‍പാകെ കുറ്റാരോപണം നടത്തി.
38 : വിജാതീയരുമായി ഒരു സംസര്‍ഗവുമില്ലാതിരുന്ന കഴിഞ്ഞകാലത്ത് യഹൂദവിശ്വാസത്തിന്റെ പേരില്‍ കുറ്റം ചുമത്തപ്പെടുകയും യഹൂദവിശ്വാസത്തിനു വേണ്ടി തീക്ഷണതാപൂര്‍വം ശരീരവും ജീവനും അപകടത്തിലാക്കുകയും ചെയ്തവനാണ് റാസിസ്.
39 : നിക്കാനോര്‍ തനിക്കു യഹൂദരോടുള്ള വെറുപ്പു തെളിയിക്കാന്‍ ഇച്ഛിച്ച് അഞ്ഞൂറിലധികം പടയാളികളെ അയച്ച് റാസിസിനെ ബന്ധനസ്ഥനാക്കാന്‍ ശ്രമിച്ചു.
40 : യഹൂദര്‍ക്ക് അത് ആഘാതമാകുമെന്ന് അവന്‍ പ്രതീക്ഷിച്ചു.
41 : പടയാളികള്‍ ഗോപുരം പിടിച്ചടക്കുമെന്നുള്ള ഘട്ടത്തിലായി, അവര്‍ അങ്കണ കവാടത്തോടടുത്തു; വാതിലുകള്‍ തീ വയ്ക്കാന്‍ ഉത്തരവും നല്‍കപ്പെട്ടു. അപകടസ്ഥിതി മനസ്‌സിലാക്കിയ റാസിസ് പെട്ടെന്ന് സ്വന്തം വാളിന്‍മേല്‍ വീണു.
43 : എന്നാല്‍, ഉത്കണ്ഠയും തിടുക്കവും മൂലം വീഴ്ച ലക്ഷ്യം തെറ്റി. സൈന്യം വാതിലുകളിലൂടെ തള്ളിക്കയറിക്കൊണ്ടിരുന്നു. അവന്‍ ധീരതയോടെ ഓടി മതിലില്‍ കയറി പടയാളികളുടെ മധ്യത്തിലേക്ക് വീരോചിതമായി ചാടി.
44 : പടയാളികള്‍ തിടുക്കത്തില്‍ പിന്‍വാങ്ങി. അങ്ങനെ ഒഴിഞ്ഞുകിട്ടിയ സ്ഥലത്ത് അവന്‍ വീണു.
45 : അവന്‍ എന്നിട്ടും മരിച്ചില്ല. കോപം ജ്വലിച്ച്, അവന്‍ എഴുന്നേറ്റു; കഠിനമായ മുറിവുകളില്‍ നിന്ന് രക്തം കുതിച്ചൊഴുകി, സൈന്യത്തിനിടയിലൂടെ അവന്‍ പാഞ്ഞുചെന്ന് കുത്തനെയുള്ള ഒരു പാറയില്‍ കയറി.
46 : രക്തം മുഴുവന്‍ വാര്‍ന്നു കഴിഞ്ഞു; ഇരുകൈകള്‍കൊണ്ടും തന്റെ കുടലുകള്‍ പറിച്ചെടുത്ത്, അവ തനിക്കു തിരിച്ചു തരണമെന്ന് ജീവന്റെയും ചേതനയുടെയും കര്‍ത്താവിനോടു പ്രാര്‍ഥിച്ചുകൊണ്ട് അവന്‍ ആ പടയാളികളുടെ മധ്യത്തിലേക്കു വലിച്ചെറിഞ്ഞു. ഈ വിധമായിരുന്നു അവന്റെ മരണം.