2 : അന്തിയോക്കസിന്റെ രക്ഷാകര്‍ത്താവും ഭരണച്ചുമതല വഹിക്കുന്നവനുമായ ലിസിയാസും അവനോടൊത്തുണ്ടായിരുന്നു. ഗ്രീക്കുസൈന്യത്തില്‍പെട്ട ഒരു ലക്ഷത്തിപതിനായിരം കാലാള്‍പ്പടയാളികളും അയ്യായിരത്തിമുന്നൂറു കുതിരപ്പടയാളികളും ഇരുപത്തിരണ്ട് ആനകളും കത്തി ഘടിപ്പിച്ച മുന്നൂറു രഥങ്ങളും അവരെ അനുഗമിച്ചിരുന്നു.
3 : മെനെലാവൂസും അവനോടു ചേര്‍ന്ന് അവനെ പ്രോത്‌സാഹിപ്പിച്ചു. രാജ്യനന്‍മയിലുള്ള താത്പര്യത്താലല്ല, സ്ഥാനമോഹത്താല്‍ പ്രേരിതനായിട്ടാണ് അവന്‍ ഇങ്ങനെ ചെയ്തത്.
4 : എന്നാല്‍, രാജാക്കന്‍മാരുടെ രാജാവായവന്‍ ആ നീചനെതിരേ അന്തിയോക്കസിന്റെ ക്രോധം ഉണര്‍ത്തി. ഇവനാണ് സകല കുഴപ്പങ്ങള്‍ക്കും കാരണമെന്നു ലിസിയാസ് ധരിപ്പിച്ചതിനെത്തുടര്‍ന്നു രാജാവ് അവനെ ബറോയായില്‍ കൊണ്ടുപോയി അവിടുത്തെ ആചാരമനുസരിച്ചു വധിക്കാന്‍ കല്‍പന നല്‍കി.
5 : അവിടെ അന്‍പതു മുഴം ഉയരമുള്ളതും ചാരം നിറഞ്ഞതുമായ ഒരു ഗോപുരമുണ്ട്. ഏതുവശത്തും നിന്ന് എന്തിനെയും ചാരത്തിലേക്കു കുത്തനെ വീഴ്ത്താവുന്ന ഒരുയാന്ത്രികചക്രം അതിനു ചുറ്റും പിടിപ്പിച്ചിരിക്കുന്നു.
6 : ദേവാലയധ്വംസകനോ മറ്റു കുറ്റങ്ങള്‍ക്കു കുപ്രസിദ്ധനോ ആയ ആരെയും അവര്‍ അതില്‍ തള്ളിയിട്ടു വധിക്കുന്നു.
7 : ഇപ്രകാരമൊരു മരണത്തിനാണു നിയമലംഘകനായ മെനെലാവൂസ് വിധിക്കപ്പെട്ടത്. ശവസംസ്കാരംപോലും അവനു ലഭിച്ചില്ല.
8 : ഏതു ബലിപീഠത്തിലെ അഗ്‌നിയും ചാരവും വിശുദ്ധമാണോ ആ ബലിപീഠത്തിനെതിരായി പാപം ചെയ്തു കൂട്ടിയ മെനെലാവൂസ് ചാരത്തില്‍ കിടന്നു മരിച്ചത് തികച്ചും നീതിയുക്തമാണ്.
യഹൂദര്‍ അന്തിയോക്കസിനെതിരേ
9 : രാജാവ് കൊടിയ ഗര്‍വോടെ തന്റെ പിതാവിന്റെ കാലത്ത് നടത്തിയതിനെക്കാള്‍ നീചമായ തിന്‍മ യഹൂദരോടു ചെയ്യാന്‍ തുനിഞ്ഞു.
10 : ഇതു കേട്ട യൂദാസ് ജനത്തോടു തങ്ങളുടെ നിയമവും നാടും വിശുദ്ധദേവാലയവും നഷ്ടപ്പെടാറായിരിക്കുന്ന
11 : ഈ വിപത്‌സന്ധിയില്‍ തങ്ങളെ സഹായിക്കണമേ എന്നും ജീവന്‍ വീണ്ടെടുത്തു തുടങ്ങുന്നതങ്ങള്‍ ദൈവദൂഷകരായ വിജാതീയരുടെ കൈകളില്‍ വീഴാന്‍ അനുവദിക്കരുതേ എന്നും രാപകല്‍ കര്‍ത്താവിനോടു വിളിച്ചപേക്ഷിക്കാന്‍ ആജ്ഞാപിച്ചു.
12 : അവര്‍ ഒന്നുചേര്‍ന്ന്, ഉപവാസമനുഷ്ഠിച്ചുകൊണ്ട്, കൃപാമയനായ കര്‍ത്താവിനോടു മൂന്നു ദിവസം തുടര്‍ച്ചയായി സാഷ്ടാംഗം വീണു കേണപേക്ഷിച്ചു. അതിനുശേഷം, യൂദാസ് യുദ്ധസന്നദ്ധരായിരിക്കാന്‍ അവരെ ആഹ്വാനം ചെയ്തു.
13 : ശ്രേഷ്ഠന്‍മാരോടു രഹസ്യത്തില്‍ ആലോചിച്ചതിനു ശേഷം, രാജസൈന്യം യൂദയായിലെത്തി. നഗരം കീഴടക്കുന്നതിനുമുന്‍പ് പുറത്തേക്കു കടക്കാനും ദൈവസഹായത്തോടെ കാര്യങ്ങള്‍ തീരുമാനത്തിലെത്തിക്കാനും അവന്‍ നിശ്ചയിച്ചു.
14 : അങ്ങനെ തീരുമാനം ലോകസ്രഷ്ടാവിനു വിട്ടുകൊടുത്തുകൊണ്ട്, അവന്‍ , നിയമത്തിനും ദേവാലയത്തിനും, നഗരത്തിനും രാജ്യത്തിനും പൊതുനന്‍മയ്ക്കും വേണ്ടി മരണം വരെ അഭിമാനപൂര്‍വം പോരാടാന്‍ ജനത്തെ ഉപദേശിച്ചിട്ട്, മൊദെയിനു സമീപം പാളയമടിച്ചു.
15 : ദൈവത്തിന്റെ വിജയം എന്ന അടയാളവാക്ക് അവന്‍ അവര്‍ക്കു നല്‍കി. തുടര്‍ന്ന് അതിധീരന്‍മാരായ യുവസൈനികന്‍മാരോടുകൂടെ രാത്രിയില്‍ രാജമണ്‍ഡപം ആക്രമിക്കുകയും രണ്ടായിരം പേരെ പാളയത്തില്‍വച്ചു തന്നെ വധിക്കുകയും ചെയ്തു. മുന്‍നിരയിലെ ആനയെയും പാപ്പാനെയും അവന്‍ കുത്തിക്കൊന്നു.
16 : പാളയത്തിലുടനീളം ഭീതിയും അങ്കലാപ്പും പരത്തിയിട്ട് വിജയികളായി അവര്‍ മടങ്ങി.
17 : യൂദാസിനു കര്‍ത്താവിന്റെ സഹായവും സംരക്ഷണവും ഉണ്ടായിരുന്നതിനാല്‍ അരുണോദയത്തോടെ ഇതെല്ലാം കഴിഞ്ഞു.
18 : യഹൂദരുടെ നിര്‍ഭയത്വം അനുഭവിച്ചറിഞ്ഞ് രാജാവ് അവരുടെ ആസ്ഥാനങ്ങള്‍ ആക്രമിക്കുന്നതിനു യുദ്ധതന്ത്രങ്ങള്‍ പ്രയോഗിച്ചു.
19 : അവന്‍ അവരുടെ ശക്തിദുര്‍ഗമായ ബേത്‌സൂറിന്റെ നേരേ നീങ്ങി; എന്നാല്‍, തിരിച്ചോടിക്കപ്പെട്ടു. അവന്‍ വീണ്ടും ആക്രമിക്കുകയും പരാജയമടയുകയും ചെയ്തു.
22 : രാജാവ് വീണ്ടും ബേത്‌സൂര്‍ നിവാസികളുമായി കൂടിയാലോചന നടത്തുകയും വാഗ്ദാനങ്ങള്‍ കൈമാറുകയും അതനുസരിച്ചു പിന്‍വാങ്ങുകയും ചെയ്തു. വീണ്ടും യൂദാസിനെയും അനുചരന്‍മാരെയും അവന്‍ ആക്രമിച്ചു; എന്നാല്‍ പരാജയപ്പെട്ടു.
23 : താന്‍ ഭരണച്ചുമതല ഏല്‍പിച്ചിരുന്ന ഫിലിപ്പ് തത്‌സമയം അന്ത്യോക്യായില്‍ കലാപം സൃഷ്ടിക്കുന്നുവെന്നു രാജാവ് കേട്ടു; അവന്‍ പരിഭ്രാന്തിപൂണ്ടു യഹൂദരെ വിളിച്ചുവരുത്തി. അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാമെന്നു ശപഥം ചെയ്തു. അവരുമായി ഉടമ്പടി ചെയ്ത് അവന്‍ ബലിയര്‍പ്പിക്കുകയും ഉദാരമായ സംഭാവനകൊണ്ടു ദേവാലയത്തോടും വിശുദ്ധസ്ഥലത്തോടും ആദരം കാണിക്കുകയും ചെയ്തു.
സമാധാന ഉടമ്പടി
24 : അവന്‍ മക്കബേയൂസിനെ അംഗീകരിക്കുകയും ഹഗെമോനിദസിനെ ടോളമായിസ് മുതല്‍ ഗരാര്‍വരെയുള്ള പ്രദേശത്തെ ഭരണാധിപനായി നിയോഗിക്കുകയും ചെയ്തിട്ടു ടോളമായിസിലേക്കു പോയി.
25 : അവിടത്തെ ജനം ആ ഉടമ്പടിയുടെ പേരില്‍ ക്രുദ്ധരായിരുന്നു. അതിലെ വ്യവസ്ഥകള്‍ അസാധുവാക്കണമെന്നുവരെ അവര്‍ കോപംപൂണ്ട് ആവശ്യപ്പെട്ടു.
26 : എന്നാല്‍, ലിസിയാസ് പൊതുവേദിയില്‍ കയറി നിന്ന് ഉടമ്പടിയിലെ വ്യവസ്ഥകളെ ശക്തമായി പിന്‍താങ്ങി; അവരെ ബോധ്യപ്പെടുത്തി ശാന്തരാക്കി, അവരുടെ സൗമനസ്യം നേടി. അനന്തരം, അവന്‍ അന്ത്യോക്യായിലേക്കു പുറപ്പെട്ടു. ഇപ്രകാരമായിരുന്നു രാജാവിന്റെ ആക്രമണവും പിന്‍വാങ്ങലും.