1 : ഉടമ്പടിയുണ്ടാക്കിയതിനു ശേഷം ലിസിയാസ് രാജാവിന്റെ അടുക്കലേക്കും യഹൂദര്‍ തങ്ങളുടെ കൃഷിസ്ഥലങ്ങളിലേക്കും മടങ്ങി.
2 : എന്നാല്‍, സൈപ്രസ്‌ദേശാധിപതിയായ നിക്കാനോറും മറ്റു ദേശാധിപതികളായ തിമോത്തേയോസ്, ഗന്നേയൂസിന്റെ പുത്രന്‍ അപ്പൊളോണിയൂസ്, ഹിയെറോണിമൂസ്, ദമോഫോണ്‍ എന്നിവരും യഹൂദരെ ശാന്തിയിലും സമാധാനത്തിലും ജീവിക്കാന്‍ അനുവദിച്ചില്ല.
3 : ജോപ്പായില്‍നിന്നുള്ള ചിലര്‍ ഇങ്ങനെ ഒരു നീചകൃത്യം ചെയ്തു: തങ്ങള്‍ ഒരുക്കിനിര്‍ത്തിയിരുന്ന വഞ്ചിയില്‍ ഭാര്യമാരോടും കുട്ടികളോടുമൊപ്പം കയറാന്‍ തങ്ങളുടെ ഇടയില്‍ പാര്‍ത്തിരുന്ന യഹൂദരെ അവര്‍ ക്ഷണിച്ചു. യഹൂദരോടു വിരോധമൊന്നുമില്ലെന്ന് അവര്‍ നടിച്ചു.
4 : ശത്രു പൊതുസമ്മതപ്രകാരം ആസൂത്രണം ചെയ്ത പ്രവൃത്തിയായിരുന്നു അത്. അവരുമായി സമാധാനത്തില്‍ ജീവിക്കാന്‍ ആഗ്രഹിച്ച യഹൂദര്‍ അപകടശങ്കയെന്നിയേ ക്ഷണം സ്വീകരിച്ചു. ഇരുനൂറോളം വരുന്ന അവരെ ജോപ്പാക്കാര്‍ പുറങ്കടലിലേക്ക് നയിച്ചു മുക്കിക്കൊന്നു.
5 : തന്റെ നാട്ടുകാരോടു ചെയ്ത ഈ ക്രൂരതയെപ്പറ്റി കേട്ട യൂദാസ് സൈന്യത്തിനു നിര്‍ദേശം നല്‍കി.
6 : നീതിയുറ്റ വിധിയാളനായ ദൈവത്തെ വിളിച്ചപേക്ഷിച്ചുകൊണ്ട് സഹോദരരുടെ കൊലയാളികളെ ആക്രമിച്ചു. രാത്രി തുറമുഖത്തിനു തീവയ്ക്കുകയും വഞ്ചികള്‍ ചുട്ടെരിക്കുകയും അവിടെ അഭയം തേടിയവരെയെല്ലാം വധിക്കുകയും ചെയ്തു.
7 : നഗരകവാടങ്ങള്‍ അടച്ചിരുന്നതിനാല്‍ , പിന്നീടു വന്ന് ജോപ്പാവാസികളെ ഇല്ലായ്മ ചെയ്യാമെന്നു തീരുമാനിച്ച് അവന്‍ മടങ്ങി.
8 : എന്നാല്‍, യാമ്‌നിയാക്കാരും തങ്ങളുടെ മധ്യേ വസിച്ചിരുന്ന യഹൂദരെ ഇപ്രകാരം നശിപ്പിക്കാന്‍ നിശ്ചയിച്ചിരിക്കുന്നെന്ന് അവന്‍ അറിഞ്ഞു.
9 : അവന്‍ രാത്രി അവരെ ആക്രമിക്കുകയും തുറമുഖത്തിനും കപ്പലുകള്‍ക്കും തീവയ്ക്കുകയും ചെയ്തു. തീജ്വാലയുടെ പ്രകാശം ഇരുനൂറ്റിനാല്‍പത് സ്താദിയോണ്‍ അകലെ ജറുസലെമില്‍ ദൃശ്യമായിരുന്നു.
10 : പിന്നീട് അവര്‍ തിമോത്തേയോസിനെ തിരേ ഒന്‍പതു സ്താദിയോണിലധികം മുന്നേറിയപ്പോള്‍ അയ്യായിരത്തിലേറെ കാലാള്‍പ്പടയാളികളോടും അഞ്ഞൂറില്‍പ്പരം കുതിരപ്പടയാളികളോടും കൂടെ അറബികള്‍ അവരെ ആക്രമിച്ചു.
11 : ഉഗ്രമായ പോരാട്ടത്തിനുശേഷം, ദൈവസഹായത്താല്‍ യൂദാസും സൈന്യവും വിജയം നേടി. അപ്പോള്‍ പരാജയപ്പെട്ട ആ നാടോടികള്‍ യൂദാസിനോടു മൈത്രിക്ക് അപേക്ഷിച്ചു; കന്നുകാലികളെ നല്‍കാമെന്നും മറ്റ് എല്ലാവിധത്തിലും ജനത്തെ സഹായിക്കാമെന്നും അവര്‍ വാഗ്ദാനം ചെയ്തു.
12 : തീര്‍ച്ചയായും അവരെക്കൊണ്ട് പല പ്രകാരത്തിലും ഉപകാരമുണ്ടാകുമെന്നു കരുതി അവന്‍ അവരുമായി സമാധാനം സ്ഥാപിക്കാന്‍ തയ്യാറായി. സഖ്യപ്രതിജ്ഞ ചെയ്തതിനുശേഷം അവര്‍ കൂടാരങ്ങളിലേക്കു മടങ്ങിപ്പോയി.
13 : അനന്തരം, യൂദാസ് കോട്ടകൊത്തളങ്ങളാല്‍ ബലിഷ്ഠവും വിവിധവര്‍ഗക്കാരായ വിജാതീയര്‍ വസിച്ചിരുന്നതുമായ കാസ്പിന്‍ നഗരം ആക്രമിച്ചു.
14 : കോട്ടയുടെ ബലത്തിലും ഭക്ഷണ സാധനങ്ങളുടെ സമൃദ്ധിയിലും വിശ്വസിച്ച് അഹങ്കരിച്ചിരുന്ന നഗരവാസികള്‍ യൂദാസിനെയും അനുയായികളെയും പരിഹസിക്കുകയും അവരുടെനേരെ അസഭ്യം വര്‍ഷിക്കുകയും ദൈവദൂഷണം പറയുകയും ചെയ്തു.
15 : എന്നാല്‍, യൂദാസും സൈന്യവും, യന്ത്രമുട്ടികളോ മറ്റുയുദ്‌ധോപകരണങ്ങളോ കൂടാതെ ജോഷ്വയുടെ കാലത്തു ജറീക്കോയെ നിലംപതിപ്പിച്ച ലോകാധിനാഥനെ വിളിച്ചപേക്ഷിച്ചുകൊണ്ട്, കോട്ടയുടെമേല്‍ ഉഗ്രമായ ആക്രമണം ആരംഭിച്ചു.
16 : ദൈവേഷ്ടത്താല്‍ നഗരം അവര്‍ കീഴടക്കി; അസംഖ്യം പേരെ വധിച്ചു. തൊട്ടടുത്തുള്ളതും രണ്ടു സ്താദിയോണ്‍ വീതിയുള്ളതുമായ തടാകത്തില്‍ രക്തം കവിഞ്ഞൊഴുകുന്നതായി കാണപ്പെട്ടു.
17 : അവിടെ നിന്ന് എഴുനൂറ്റിയന്‍പതു സ്താദിയോണ്‍ ചെന്നപ്പോള്‍ കരാക്‌സില്‍, തൂബിയാനി എന്നു വിളിക്കപ്പെടുന്ന യഹൂദരുടെ അടുത്തെത്തി.
18 : തിമോത്തേയോസിനെ ആ പ്രദേശത്ത് അവര്‍ കണ്ടെണ്ടത്തിയില്ല; ശക്തമായ കാവല്‍സേനയെ ഒരു ദിക്കില്‍ നിയോഗിച്ചിരുന്നെങ്കിലും ഒന്നും നേടാതെ അവന്‍ സ്ഥലം വിട്ടിരുന്നു.
19 : മക്കബേയൂസിന്റെ കീഴിലുണ്ടായിരുന്ന ദൊസിത്തേവൂസ്, സോസിപ്പാത്തര്‍ എന്നീ പടനായകന്‍മാര്‍ സൈന്യത്തെനയിച്ച്, ശക്തിദുര്‍ഗങ്ങളില്‍ തിമോത്തേയോസ് നിര്‍ത്തിയിരുന്ന പതിനായിരത്തില്‍പരം പടയാളികളെ കൊന്നു.
20 : മക്കബേയൂസ് സൈന്യത്തെ പല ഗണങ്ങളായി വിഭജിച്ച്, ഓരോന്നിനും നായകന്‍മാരെ നിയോഗിച്ചതിനു ശേഷം, ഒരുലക്ഷത്തിയിരുപതിനായിരം കാലാള്‍പ്പടയാളികളും രണ്ടായിരത്തിയഞ്ഞൂറ് കുതിരപ്പടയാളികളുമൊത്ത് പലായനം ചെയ്ത് തിമോത്തേയോസിനെ അനുധാവനം ചെയ്തു.
21 : യൂദാസ് അടുത്തുവരുന്നു എന്ന് അറിഞ്ഞ തിമോത്തേയോസ്, സ്ത്രീകളെയും കുട്ടികളെയും ഭാണ്‍ഡങ്ങളോടൊപ്പം കര്‍നായിം എന്ന സ്ഥലത്തേക്ക് അയച്ചു. എന്തെന്നാല്‍, ആ സ്ഥലം ഇടുങ്ങിയ മാര്‍ഗങ്ങളോടുകൂടിയതും ദുര്‍ഗമവും ആയതിനാല്‍ ആക്രമണസാധ്യത കുറഞ്ഞതായിരുന്നു.
22 : യൂദാസിന്റെ സൈന്യത്തില്‍ ആദ്യഗണത്തെ കണ്ടപ്പോള്‍ത്തന്നെ ശത്രുക്കള്‍ സര്‍വദര്‍ശിയായവന്റെ ദര്‍ശനത്തില്‍, ഭയവിഹ്വലരായി ഇടംവലം നോക്കാതെ ചിതറിപ്പായുകയും പലപ്പോഴും പരസ്പരം ഏറ്റുമുട്ടി, സ്വന്തം വാളാല്‍ മുറിവേല്‍ക്കുകയും ചെയ്തു.
23 : യൂദാസ് ആവേശപൂര്‍വം പിന്തുടര്‍ന്ന് ആ പാപികളെ വാളിനിരയാക്കി; മുപ്പതിനായിരത്തോളം പേര്‍ വധിക്കപ്പെട്ടു.
24 : ദൊസിത്തേവൂസിന്റെയും സോസിപ്പാത്തറിന്റെയും സൈന്യത്തിന്റെ പിടിയില്‍ തിമോത്തേയോസ് അകപ്പെട്ടു. എന്നാല്‍, അവന്‍ അവരില്‍ പലരുടെയും മാതാപിതാക്കളും ചിലരുടെ സഹോദരരും തന്റെ അധീനതയിലുണ്ടെന്നും അവര്‍ക്ക് ഒരു പരിഗണനയും ലഭിക്കുകയില്ലെന്നും കൗശലപൂര്‍വം വ്യാജം പറഞ്ഞു തന്നെ സുരക്ഷിതനായി വിട്ടയയ്ക്കണമെന്നപേക്ഷിച്ചു.
25 : തങ്ങളുടെ സഹോദരരെ സുരക്ഷിതമായി തിരിച്ചേല്‍പിക്കാമെന്ന് തിമോത്തേയോസ് ഉറപ്പു കൊടുത്തതിനാല്‍, അവരുടെ രക്ഷയെ ഓര്‍ത്ത് അവനെ അവര്‍ വിട്ടയച്ചു.
26 : അനന്തരം, യൂദാസ് കര്‍നായിമിനും അതര്‍ഗാത്തിസ് ക്‌ഷേത്രത്തിനുമെതിരേ പടനയിച്ച്, ഇരുപത്തയ്യായിരം പേരെ വധിച്ചു.
27 : ഇവരെ നശിപ്പിച്ചതിനുശേഷം, അവന്‍ വിവിധ വര്‍ഗക്കാരായ ആളുകളോടുകൂടെ ലിസിയാസ് പാര്‍ത്തിരുന്ന സുരക്ഷിത നഗരമായ എഫ്രോണിന് എതിരേ നീങ്ങി. കോട്ടയുടെ രക്ഷയ്ക്കു നിലകൊണ്ടിരുന്ന ധീരരായ യുവാക്കള്‍ ശക്തമായി എതിര്‍ത്തു. അവിടെ യുദ്‌ധോപകരണങ്ങളും ചുഴറ്റുചക്രങ്ങളും ധാരാളമായി ശേഖരിച്ചുവച്ചിരുന്നു.
28 : എന്നാല്‍ യഹൂദര്‍, ശത്രുബലം തകര്‍ക്കുന്ന സര്‍വശക്തനെ വിളിച്ചപേക്ഷിച്ച് നഗരം കീഴടക്കി, അവിടെ ഉണ്ടായിരുന്നവരില്‍ ഇരുപത്തയ്യായിരത്തോളം പേരെ വധിച്ചു.
29 : അനന്തരം അവിടെനിന്നു പുറപ്പെട്ട് അവര്‍ ജറുസലെമിന് അറുന്നൂറു സ്താദിയോണ്‍ അകലെയുള്ള സ്‌കിത്തോപ്പോളിസിലേക്കു തിടുക്കത്തില്‍ പോയി.
30 : അവിടെ താമസിച്ചിരുന്ന യഹൂദര്‍, സ്‌കിത്തോപ്പോളിസിലെ ജനങ്ങള്‍ തങ്ങളോടു കാണിച്ച സന്‍മനസ്‌സിനും കഷ്ടകാലങ്ങളില്‍ തങ്ങള്‍ക്കു നല്‍കിയ പരിചരണത്തിനും സാക്ഷ്യം നല്‍കി.
31 : അതിനാല്‍, അവര്‍ക്കു നന്ദി പ്രകാശിപ്പിക്കുകയും ഭാവിയിലും തങ്ങളുടെ വംശത്തോടു സന്‍മനസ്‌സു കാണിക്കണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തതിനുശേഷം, ആഴ്ചകളുടെ തിരുനാള്‍ ആസന്നമായിരുന്നതിനാല്‍ ജറുസലെമിലേക്ക് അവര്‍ മടങ്ങി.
32 : പന്തക്കുസ്താതിരുനാള്‍ കഴിഞ്ഞ് അതിവേഗം അവര്‍ ഇദുമിയായുടെ അധിപതിയായ ഗോര്‍ജിയാസിനെതിരേ നീങ്ങി.
33 : അവന്‍ മൂവായിരം കാലാള്‍പ്പടയാളികളോടും നാനൂറു കുതിരപ്പടയാളികളോടുമൊത്ത് അവര്‍ക്കെതിരേ വന്നു.
34 : ആ ഏറ്റുമുട്ടലില്‍ ഏതാനും യഹൂദര്‍ നിലംപതിച്ചു.
35 : അപ്പോള്‍ ബക്കെനോറിന്റെ അനുയായിയും ബലിഷ്ഠനുമായ ദൊസിത്തേവൂസ് അശ്വാരൂഢനായി വന്ന് ഗോര്‍ജിയാസിനെ കടന്നുപിടിച്ചു; ആ ശപിക്കപ്പെട്ടവനെ ജീവനോടെ സൂക്ഷിക്കണമെന്ന് ആഗ്രഹിച്ച് അവന്റെ മേലങ്കിയില്‍ പിടിച്ചു വലിച്ചിഴച്ചു. അപ്പോള്‍ ത്രാസിയാക്കാരനായ ഒരു കുതിരപ്പടയാളി ചാടിവീണ് ദൊസിത്തേവൂസിന്റെ കരം ഛേദിച്ചുകളഞ്ഞു. ഗോര്‍ജിയാസ് രക്ഷപെട്ട് മരീസായിലെത്തി.
36 : എസ്ദ്രീസും കൂട്ടരും വളരെനേരം പോരാടി. ക്ഷീണിച്ചപ്പോള്‍ കര്‍ത്താവാണ് തങ്ങളുടെ സഹായകനും യുദ്ധനായകനും എന്നു തെളിയിക്കാന്‍ യൂദാസ് അവിടുത്തെ വിളിച്ചപേക്ഷിച്ചു.
37 : അനന്തരം, അവന്‍ പിതാക്കന്‍മാരുടെ ഭാഷയില്‍ കീര്‍ത്തനങ്ങള്‍ ആലപിച്ചു പോര്‍വിളി നടത്തിക്കൊണ്ട് അപ്രതീക്ഷിതമായ സമയത്ത് ഗോര്‍ജിയാസിന്റെ സേനയെ ആക്രമിച്ച് അവരെ തുരത്തി.
മരിച്ചവര്‍ക്കുവേണ്ടി ബലി
38 : യൂദാസ് തന്റെ സൈന്യത്തെ വിളിച്ചുകൂട്ടി അദുല്ലാംനഗരത്തിലേക്കു പോയി. ഏഴാംദിവസം സമീപിച്ചിരുന്നതിനാല്‍ അവര്‍ മുറപ്രകാരം തങ്ങളെത്തന്നെ ശുദ്ധീകരിച്ച് സാബത്ത് ആചരിച്ചു.
39 : യുദ്ധത്തില്‍ മൃതിയടഞ്ഞവരെ പിതൃകുടീരങ്ങളില്‍ അടക്കം ചെയ്യുക ആവശ്യമായിരുന്നതിനാല്‍ , യൂദാസും അനുയായികളും പിറ്റേന്നുതന്നെ, ജഡങ്ങള്‍ എടുത്തുകൊണ്ടുവരാന്‍ പുറപ്പെട്ടു.
40 : അവര്‍ മൃതദേഹങ്ങളുടെ കുപ്പായങ്ങള്‍ക്കിടയില്‍, യാമ്‌നിയായിലെ വിഗ്രഹങ്ങളുടെ ചിഹ്‌നം ആലേഖനംചെയ്ത തകിടുകള്‍ കണ്ടു. യഹൂദര്‍ക്ക് ഇതു ധരിക്കുക നിഷിദ്ധമായിരുന്നു. ഇവര്‍ മരിക്കാന്‍ കാരണം അതാണെന്ന് ഏവര്‍ക്കും വ്യക്തമായി.
42 : ഇവരുടെ ഈ പാപം തുടച്ചുമാറ്റണമെന്നുയാചിച്ച് അവര്‍ പ്രാര്‍ഥനയില്‍ മുഴുകി. പാപം നിമിത്തം മരണത്തിന് ഇരയായവര്‍ക്ക് സംഭവിച്ചതെന്തെന്ന് ഒരിക്കല്‍ കണ്ട ജനത്തോട് പാപത്തില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കാന്‍ വീരപുരുഷനായ യൂദാസ് ഉപദേശിച്ചു.
43 : അനന്തരം, അവന്‍ അവരില്‍ നിന്നു രണ്ടായിരത്തോളം ദ്രാക്മാ വെള്ളി പിരിച്ചെടുത്തു പാപപരിഹാരബലിക്കായി ജറുസലെമിലേക്ക് അയച്ചുകൊടുത്തു. പുനരുത്ഥാനം ഉണ്ടാകുമെന്ന് ഉറച്ച് യൂദാസ് ചെയ്ത ഈ പ്രവൃത്തി ശ്രേഷ്ഠവും ഉചിതവും തന്നെ.