1 : ദമെത്രിയൂസ് രാജാവിന്റെ പുത്രനായ അന്തിയോക്കസ്, പുരോഹിതനും യഹൂദരുടെ അധിപനുമായ ശിമയോനും, യഹൂദജനത്തിനുമായി സമുദ്രദ്വീപുകളില്‍ നിന്ന് ഒരു കത്തയച്ചു.
2 : അതിന്റെ ഉള്ളടക്കം ഇതാണ്: പ്രധാന പുരോഹിതനും അധിപനുമായ ശിമയോനും യഹൂദജനത്തിനും അന്തിയോക്കസ് രാജാവിന്റെ അഭിവാദനം!
3 : ചില രാജ്യദ്രോഹികള്‍ ഞങ്ങളുടെ പിതാക്കന്‍മാരുടെ രാജ്യം പിടിച്ചടക്കിയിരുന്നു. അതിന്‍മേലുള്ള എന്റെ അവകാശം സ്ഥാപിച്ച് രാജ്യം പൂര്‍വസ്ഥിതിയിലാക്കാന്‍ ഞാന്‍ ഉദ്‌ദേശിക്കുന്നു. അതിനുവേണ്ടി ഞാന്‍ വലിയ ഒരു കൂലിപ്പട്ടാളം ശേഖരിക്കുകയും പടക്കോപ്പുകള്‍ സജ്ജമാക്കുകയും ചെയ്തിട്ടുണ്ട്.
4 : ഞങ്ങളുടെ രാജ്യം നശിപ്പിക്കുകയും അതിലെ പല നഗരങ്ങളും ശൂന്യമാക്കുകയും ചെയ്ത, അവര്‍ക്കെതിരേ പൊരുതുന്നതിന് എന്റെ രാജ്യത്ത് എത്താന്‍ ഞാന്‍ തീരുമാനിച്ചിരിക്കുന്നു.
5 : എനിക്കു മുന്‍പുള്ള രാജാക്കന്‍മാര്‍ നിങ്ങള്‍ക്ക് അനുവദിച്ചുതന്ന എല്ലാ നികുതിയിളവുകളും ഞാന്‍ സ്ഥിരീകരിക്കുന്നു. അവര്‍ നിങ്ങളെ ഒഴിവാക്കിയിരുന്ന മറ്റെല്ലാ കടങ്ങളിലും നിന്നു ഞാനും നിങ്ങളെ ഒഴിവാക്കുന്നു.
6 : നിങ്ങളുടെ രാജ്യത്തിനുവേണ്ട പണം സ്വന്തം കമ്മട്ടത്തില്‍ അടിച്ചിറക്കാന്‍ ഞാന്‍ അനുവദിക്കുന്നു.
7 : ജറുസലെമിനും വിശുദ്ധസ്ഥലത്തിനും ഞാന്‍ സ്വാതന്ത്ര്യം തരുന്നു. നിങ്ങള്‍ സജ്ജീകരിച്ചിട്ടുള്ള ആയുധങ്ങളും നിങ്ങള്‍ പണിതീര്‍ത്തു കൈവശം വച്ചിട്ടുള്ള കോട്ടകളും നിങ്ങള്‍ക്കുതന്നെ ആയിരിക്കും.
9 : ഞങ്ങള്‍ രാജ്യത്തിന്റെ നിയന്ത്രണം വീണ്ടെടുത്തുകഴിയുമ്പോള്‍ നിങ്ങളുടെ മഹത്വം ഭൂമിയിലെങ്ങും വെളിപ്പെടേണ്ടതിനു നിന്റെയും നിന്റെ ജനത്തിന്റെയും ദേവാലയത്തിന്റെയും മേല്‍ ഞങ്ങള്‍ വലിയ ബഹുമതികള്‍ ചൊരിയും.
10 : നൂറ്റിയെഴുപത്തിനാലാമാണ്ടില്‍, അന്തിയോക്കസ് തന്റെ പിതാക്കന്‍മാരുടെ ദേശത്ത് എത്തി അതിനെ ആക്രമിച്ചു. സേനകള്‍ അവനോടു ചേര്‍ന്നു, വളരെക്കുറച്ചുപേര്‍ മാത്രമേ ട്രിഫൊയോടൊത്തു നിന്നുള്ളു.
11 : അന്തിയോക്കസ് അവനെ പിന്തുടര്‍ന്നു.
12 : അവന്‍ പലായനം ചെയ്തു സമുദ്രതീരത്തുള്ള ദോറിലെത്തി. സൈന്യം കൂറുമാറിയെന്നും തനിക്കു വിപത്തു സംഭവിക്കാന്‍ പോകുന്നുവെന്നും അവന്‍ അറിഞ്ഞിരുന്നു.
13 : അന്തിയോക്കസ് ദോറിനെതിരേ പാളയമടിച്ചു. അവനോടൊപ്പം, ഒരു ലക്ഷത്തിയിരുപതിനായിരം യോദ്ധാക്കളും എണ്ണായിരം കുതിരപ്പടയാളികളും ഉണ്ടായിരുന്നു. അവന്‍ നഗരം വളഞ്ഞു.
14 : കടലില്‍ നിന്നു കപ്പലുകളും യുദ്ധത്തില്‍ ഏര്‍പ്പെട്ടു. അങ്ങനെ കരയിലും കടലിലും നിന്ന് അവന്‍ നഗരത്തിന്റെ മേല്‍ സമ്മര്‍ദം ചെലുത്തി. അകത്തുകടക്കാനോ പുറത്തു പോകാനോ ആരെയും അനുവദിച്ചില്ല.
ലൂസിയൂസിന്റെ കത്ത്
15 : രാജാക്കന്‍മാര്‍ക്കും രാജ്യങ്ങള്‍ക്കുമുള്ള കത്തുകളുമായി, നുമേനിയൂസും സംഘവും റോമായില്‍ നിന്ന് എത്തി. അതില്‍ ഇങ്ങനെ എഴുതിയിരുന്നു:
16 : ടോളമി രാജാവിന്, റോമാസ്ഥാനപതിയായ ലൂസിയൂസിന്റെ അഭിവാദനം!
17 : ഞങ്ങളുടെ സുഹൃത്തുക്കളും സഖ്യകക്ഷികളുമായ യഹൂദരുടെ ദൂതന്‍മാര്‍ ഞങ്ങളുടെ പൂര്‍വസൗഹൃദവും സഖ്യവും നവീകരിക്കാന്‍ വന്നിരുന്നു. പ്രധാന പുരോഹിതനായ ശിമയോനും യഹൂദജനവുമാണ് അവരെ അയച്ചത്.
18 : ആയിരം മീന തൂക്കമുള്ള ഒരു സുവര്‍ണപരിച അവര്‍ കൊണ്ടുവന്നു.
19 : അവരെ ഉപദ്രവിക്കുകയോ അവര്‍ക്കും അവരുടെ നഗരങ്ങള്‍ക്കും രാജ്യത്തിനും എതിരേ യുദ്ധം ചെയ്യുകയോ അവരോടു യുദ്ധംചെയ്യുന്നവരുമായി സഖ്യമുണ്ടാക്കുകയോ അരുതെന്ന് രാജാക്കന്‍മാര്‍ക്കും രാജ്യങ്ങള്‍ക്കും എഴുതാന്‍ ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നു.
20 : അവരില്‍ നിന്നു സ്വര്‍ണ പരിച സ്വീകരിക്കുക ഉചിതമെന്നും ഞങ്ങള്‍ക്കു തോന്നി.
21 : ആകയാല്‍, ഏതെങ്കിലും രാജ്യദ്രോഹികള്‍ അവരുടെ ദേശത്തു നിന്നു നിങ്ങളുടെ അടുത്തേക്കു പലായനം ചെയ്തിട്ടുണ്ടെങ്കില്‍ അവരെ പ്രധാനപുരോഹിതനായ ശിമയോനു കൈമാറുക. അവന്‍ യഹൂദനിയമപ്രകാരം അവരെ ശിക്ഷിക്കട്ടെ.
22 : ഇതേ വിവരങ്ങള്‍ തന്നെ ദമെത്രിയൂസ് രാജാവിനും അത്താലൂസിനും അരിയാറാത്തസിനും അര്‍സാക്കെസിനും സ്ഥാനപതി എഴുതി.
23 : സംപ്‌സാമെസ്, സ്പാര്‍ത്താ, ദേലോസ്, മിന്‍ദോസ്, സിസിയോന്‍, കാരിയ, സാമോസ്, പംഫീലിയാ, ലിസിയാ, ഹലിക്കാര്‍നാസൂസ്, റോദേസ്, ഫസേലിസ്, കോസ്, സീദെ, അരാദൂസ്, ഗോര്‍ത്തീനാ, സ്‌നീദൂസ്, സൈപ്രസ്, കിറേനെ തുടങ്ങി എല്ലാ രാജ്യങ്ങള്‍ക്കും ഈ സന്‌ദേശം അയച്ചു.
24 : ഇതിന്റെ ഒരു പകര്‍പ്പ് പ്രധാനപുരോഹിതനായ ശിമയോനും അയച്ചുകൊടുത്തു.
അന്തിയോക്കസ് പിണങ്ങുന്നു
25 : അന്തിയോക്കസ് രാജാവ്, സൈന്യവും യുദ്‌ധോപകരണങ്ങളുമായി വീണ്ടും ദോറിനെ ആക്രമിച്ചു. പുറത്തു പോകാനോ അകത്തുകടക്കാനോ കഴിയാത്തവിധം ട്രിഫൊയെ അതിനുള്ളിലാക്കി.
26 : സ്വര്‍ണം, വെള്ളി, ധാരാളം യുദ്‌ധോപകരണങ്ങള്‍ എന്നിവയുമായി സമര്‍ഥരായ രണ്ടായിരം യോദ്ധാക്കളെ ശിമയോന്‍ അന്തിയോക്കസിന്റെ അടുത്തേക്ക് അയച്ചു.
27 : അവരെ സ്വീകരിക്കാന്‍ അവന്‍ വിസമ്മതിച്ചു. ശിമയോനുമായി മുന്‍പുണ്ടാക്കിയിരുന്ന കരാറുകളെല്ലാം അവന്‍ തള്ളിക്കളയുകയും അവനുമായി പിണങ്ങുകയും ചെയ്തു.
28 : അന്തിയോക്കസ് തന്റെ മിത്രമായ അത്തനോബിയൂസിനെ ഈ സന്‌ദേശവുമായി അയച്ചു: ജോപ്പായും ഗസറായും ജറുസലെം കോട്ടയും നിന്റെ നിയന്ത്രണത്തിലാണ്. അവ എന്റെ രാജ്യത്തെ നഗരങ്ങളാണ്.
29 : നീ ആ പ്രദേശങ്ങള്‍ നശിപ്പിക്കുകയും ദേശത്തിന് വലിയ നാശങ്ങള്‍ വരുത്തുകയും എന്റെ രാജ്യത്തെ പല സ്ഥലങ്ങളും കൈയടക്കുകയും ചെയ്തു.
30 : ആകയാല്‍, നിങ്ങള്‍ പിടിച്ചടക്കിയ നഗരങ്ങള്‍ വിട്ടുതരുകയും യൂദയായുടെ അതിര്‍ത്തികള്‍ക്കു പുറത്തു നിന്നു പിടിച്ചെടുത്ത സ്ഥലങ്ങള്‍ക്കുള്ള കപ്പം തരുകയും ചെയ്യുക.
31 : അല്ലെങ്കില്‍, അവയ്ക്കു പകരം അഞ്ഞൂറു താലന്ത് വെള്ളിയും നീ വരുത്തിവച്ച നഷ്ടങ്ങള്‍ക്കു പകരമായും നഗരങ്ങള്‍ക്കുള്ള കപ്പമായും വേറെ അഞ്ഞൂറ് താലന്തുംകൂടി നല്‍കുക. അല്ലെങ്കില്‍, ഞങ്ങള്‍ വന്ന് നിന്നെ കീഴടക്കും.
32 : രാജമിത്രമായ അത്തനോബിയൂസ് ജറുസലെമില്‍ എത്തി. ശിമയോന്റെ പ്രതാപവും ഭക്ഷണമേശയ്ക്കരികെ തട്ടുതട്ടായി അടുക്കിവച്ചിരുന്ന സ്വര്‍ണ - വെള്ളിപ്പാത്രങ്ങളും അവന്റെ സമ്പല്‍സമൃദ്ധിയും കണ്ട് അവന്‍ വിസ്മയഭരിതനായി. അവന്‍ രാജസന്‌ദേശം ശിമയോനെ അറിയിച്ചു.
33 : ശിമയോന്‍ ഇങ്ങനെ മറുപടി നല്‍കി: ശത്രുക്കള്‍ ഒരുകാലത്ത് അന്യായമായി പിടിച്ചെടുത്ത ഞങ്ങളുടെ പിതൃസ്വത്തല്ലാതെ, അന്യദേശമോ വസ്തുവകകളോ ഞങ്ങള്‍കൈവശപ്പെടുത്തിയിട്ടില്ല.
34 : ഇപ്പോള്‍ ഞങ്ങള്‍ക്ക് അവസരം ലഭിച്ചിരിക്കേ, പിതാക്കന്‍മാരുടെ അവകാശം ഞങ്ങള്‍ മുറുകെപ്പിടിക്കുകയാണ്.
35 : നിങ്ങള്‍ ആവശ്യപ്പെടുന്ന ജോപ്പായും ഗസറായും ഞങ്ങളുടെ ജനത്തിനും ദേശത്തിനും വലിയ നാശങ്ങള്‍ വരുത്തിയിട്ടുണ്ട്. അവയ്ക്കു നൂറു താലന്ത് ഞങ്ങള്‍ തന്നുകൊള്ളാം. അത്തനോബിയൂസ് ഒന്നും മറുപടി പറഞ്ഞില്ല.
36 : അവന്‍ ക്രോധത്തോടെ മടങ്ങി, രാജസന്നിധിയിലെത്തി ഈ സന്‌ദേശവും ശിമയോന്റെ പ്രതാപവും താന്‍ കണ്ട എല്ലാ കാര്യങ്ങളും രാജാവിനെ അറിയിച്ചു. രാജാവ് അത്യധികം കുപിതനായി.
37 : ട്രിഫൊ ഒരു കപ്പലില്‍ കയറി ഓര്‍ത്തോസിയായിലേക്ക് രക്ഷപെട്ടു.
38 : രാജാവ് സെന്തെബേയൂസിനെ തീര പ്രദേശങ്ങളുടെ സൈന്യാധിപനാക്കുകയും അവനു ഭടന്‍മാരെയും കുതിരപ്പടയാളികളെയും നല്‍കുകയും ചെയ്തു.
39 : യൂദയായ്‌ക്കെതിരേ പാളയമടിക്കാനും കെദ്രോന്‍ പുനരുദ്ധരിച്ചു കവാടങ്ങള്‍ സുശക്തമാക്കാനും ജനത്തിനെതിരേ യുദ്ധം ചെയ്യാനും രാജാവ് അവനു കല്‍പന നല്‍കി. രാജാവ് ട്രിഫൊയെ അനുധാവനം ചെയ്തു.
40 : സെന്തെബേയൂസ് യാമ്‌നിയായിലെത്തി, ജനത്തെ പ്രകോപിപ്പിക്കാനും യൂദയാ കൈയേറി ആളുകളെ തടവുകാരായിപിടിച്ച് കൊല്ലാനും തുടങ്ങി.