1 : ഈജിപ്തു രാജാവ് കടല്‍ത്തീരത്തെ മണല്‍ത്തരിപോലെ അസംഖ്യം പടയാളികളെ ശേഖരിച്ചു; അനേകം കപ്പലുകള്‍ ഒരുക്കി. തന്ത്രപൂര്‍വം അലക്‌സാണ്ടറിന്റെ സാമ്രാജ്യം തട്ടിയെടുത്തു തന്റേതിനോടു ചേര്‍ക്കാന്‍ അവന്‍ ഉദ്യമിച്ചു.
2 : സമാധാന വചസ്‌സുകളുമായി അവന്‍ സിറിയായിലേക്കു പുറപ്പെട്ടു. അലക്‌സാണ്ടര്‍ രാജാവിന്റെ ആജ്ഞയനുസരിച്ചു ശ്വശുരനെ സ്വീകരിക്കാന്‍ കവാടങ്ങള്‍ തുറന്ന് ജനങ്ങള്‍ നഗരങ്ങളില്‍ നിന്നു പുറത്തുവന്നു.
3 : എന്നാല്‍, താന്‍ പ്രവേശിച്ച ഓരോ നഗരത്തിലും ടോളമി ഓരോ കാവല്‍സേനയെ നിര്‍ത്തി.
4 : അവന്‍ അസോത്തൂസിനെ സമീപിച്ചപ്പോള്‍ അഗ്‌നിക്കിരയായ ദാഗോണ്‍ ക്‌ഷേത്രവും നശിപ്പിക്കപ്പെട്ട അസോത്തൂസും ഉപനഗരങ്ങളും ചിതറിക്കിടക്കുന്ന ശരീരങ്ങളും ജോനാഥാന്‍ യുദ്ധത്തില്‍ ദഹിപ്പിച്ചവരുടെ കരിഞ്ഞ ജഡങ്ങളും അവനു കാണിച്ചു കൊടുത്തു. അവന്‍ പോകേണ്ട വഴിയില്‍ ശവശരീരങ്ങള്‍ കുന്നുകൂടിയിരുന്നു.
5 : ജോനാഥാനില്‍ കുറ്റമാരോപിക്കേണ്ടതിന് അവന്റെ ചെയ്തികളെല്ലാം അവര്‍ രാജാവിനോടു വിവരിച്ചു. രാജാവ് മൗനം ദീക്ഷിച്ചതേയുള്ളു.
6 : ജോപ്പായില്‍വച്ചു രാജോചിതമായ സ്വീകരണങ്ങള്‍ നല്‍കി, ജോനാഥാന്‍ രാജാവിനെ സ്വീകരിച്ചു. അവര്‍ പരസ്പരം അഭിവാദനം ചെയ്യുകയും അന്നു രാത്രി അവിടെ ചെലവഴിക്കുകയും ചെയ്തു.
7 : എലെവുത്തെരൂസ് നദിവരെ രാജാവിനെ അനുയാത്ര ചെയ്തതിനു ശേഷം ജോനാഥാന്‍ ജറുസലെമിലേക്കു തിരിച്ചു പോന്നു.
9 : ദൂതന്‍മാര്‍ വഴി അവന്‍ ദമെത്രിയൂസ് രാജാവിനെ ഇപ്രകാരം അറിയിച്ചു: നമുക്ക് ഒരു ഉടമ്പടി ചെയ്യാം. അലക്‌സാണ്ടറിനു ഭാര്യയായി നല്‍കിയ എന്റെ മകളെ നിനക്കു ഞാന്‍ വിവാഹം ചെയ്തു തരാം. നിനക്കു നിന്റെ പിതാവിന്റെ സാമ്രാജ്യത്തിന്‍മേല്‍ ഭരണം നടത്തുകയുമാകാം.
10 : എന്റെ മകളെ അവനു ഭാര്യയായി നല്‍കിയതില്‍ ഞാനിപ്പോള്‍ ഖേദിക്കുന്നു. കാരണം, അവന്‍ എന്നെ വധിക്കാന്‍ ശ്രമിച്ചു.
11 : അലക്‌സാണ്ടറിന്റെ സാമ്രാജ്യം മോഹിച്ചിരുന്നതിനാല്‍ ടോളമി അവനെതിരെ കുറ്റാരോപണം നടത്തി;
12 : തന്റെ മകളെ അലക്‌സാണ്ടറില്‍ നിന്നു തിരിച്ചെടുത്ത് അവന്‍ ദമെത്രിയൂസിനു നല്‍കി. അലക്‌സാണ്ടറുമായുള്ള സ്‌നേഹബന്ധം അവന്‍ വേര്‍പെടുത്തി; അവര്‍ തമ്മിലുള്ള ശത്രുത പരസ്യമായി.
13 : ടോളമി അന്ത്യോക്യായില്‍ പ്രവേശിച്ച് ഏഷ്യയുടെ കിരീടമണിഞ്ഞു. അങ്ങനെ അവന്‍ രണ്ടു രാജ്യങ്ങളുടെ - ഈജിപ്തിന്റെയും ഏഷ്യയുടെയും അധിപനായി.
14 : ആ സമയം കിലിക്യായിലുള്ള ജനങ്ങള്‍ ഒരു വിപ്ലവത്തിന് ഒരുമ്പെട്ടതിനാല്‍ അലക്‌സാണ്ടര്‍രാജാവ് അവിടെ വന്നിട്ടുണ്ടായിരുന്നു.
15 : വിവരങ്ങള്‍ അറിഞ്ഞ് അലക്‌സാണ്ടര്‍ ടോളമിക്കെതിരേ പുറപ്പെട്ടു. ടോളമി അതിശക്തമായ ഒരു സൈന്യത്തോടെ വന്ന് അവനെ തോല്‍പിച്ചോടിച്ചു.
16 : പലായനം ചെയ്ത അലക്‌സാണ്ടര്‍ അറേബ്യയില്‍ അഭയം പ്രാപിച്ചു. ടോളമിരാജാവ് അങ്ങനെ വിജയിയായി.
17 : അറേബ്യനായ സബ്ദിയേല്‍ അലക്‌സാണ്ടറിന്റെ ശിരസ്‌സ് ഛേദിച്ചു ടോളമിക്ക് അയച്ചു കൊടുത്തു.
18 : എന്നാല്‍, മൂന്നു ദിവസങ്ങള്‍ക്കുശേഷം ടോളമി രാജാവ് മരണമടഞ്ഞു. കോട്ടകളിലുണ്ടായിരുന്ന അവന്റെ സേന മുഴുവന്‍ തദ്‌ദേശവാസികളാല്‍ കൊല്ലപ്പെട്ടു.
19 : അങ്ങനെ നൂറ്റിയ റുപത്തിയേഴാമാണ്ടില്‍ ദമെത്രിയൂസ് രാജാവായി.
ജോനാഥാനും ദമെത്രിയൂസും തമ്മില്‍ സഖ്യം
20 : ജറുസലെമിലുള്ള കോട്ട പിടിച്ചടക്കുന്നതിനു വേണ്ടി യൂദയായിലുള്ള ജനങ്ങളെ മുഴുവന്‍ ജോനാഥാന്‍ വിളിച്ചുകൂട്ടി. അതിനെതിരേ പ്രയോഗിക്കാന്‍ പല യുദ്‌ധോപകരണങ്ങളും അവന്‍ നിര്‍മിച്ചു.
21 : സ്വന്തം ജനത്തെത്തന്നെ വെറുത്തിരുന്ന ചില അധര്‍മികള്‍ ചെന്ന്, ജോനാഥാന്‍ വലിയൊരു സൈന്യസന്നാഹത്തോടെ കോട്ട ആക്രമിക്കുന്ന വിവരം രാജാവിനെ ധരിപ്പിച്ചു.
22 : ഇതു കേട്ട് അവന്‍ രോഷാകുലനായി, ഉടനെ തന്നെ, ടോളമായിസിലേക്കു വന്നു. ദുര്‍ഗാക്രമണം തുടരരുതെന്നും സംഭാഷണത്തിനായി എത്രയും വേഗം ടോളമായിസില്‍ വന്ന് തന്നെ കാണണമെന്നും ജോനാഥാന് എഴുതി.
23 : ഇതറിഞ്ഞപ്പോള്‍, ദുര്‍ഗാക്രമണം തുടരാനാണ് ജോനാഥാന്‍ ആജ്ഞാപിച്ചത്. ഇസ്രയേലിലെ ഏതാനും പുരോഹിതന്‍മാരെയും ശ്രേഷ്ഠന്‍മാരെയും തിരഞ്ഞെടുത്ത്, ആപത്തിനെ നേരിടാന്‍ അവന്‍ തീരുമാനിച്ചു.
24 : സ്വര്‍ണവും വെള്ളിയും തുണിത്തരങ്ങളും മറ്റു നിരവധി സമ്മാനങ്ങളുമായി അവന്‍ ടോളമായിസില്‍ രാജാവിന്റെ അടുക്കല്‍ ചെന്നു. അവന്‍ രാജപ്രീതിക്കു പാത്രമായി.
25 : സ്വജനത്തില്‍ പെട്ട ചില അധര്‍മികള്‍ അവനെതിരേ പരാതി പറഞ്ഞു.
26 : എങ്കിലും രാജാവ് തന്റെ മുന്‍ഗാമികളെപ്പോലെതന്നെ അവനോട് വര്‍ത്തിക്കുകയും, സുഹൃത്തുക്കളുടെ മുന്നില്‍ വച്ച് അവനെ ആദരിക്കുകയും ചെയ്തു.
27 : രാജാവ് അവന്റെ പ്രധാനപുരോഹിതസ്ഥാനവും മുന്‍പുണ്ടായിരുന്ന മറ്റു ബഹുമതികളും സ്ഥിരീകരിക്കുകയും അവനെ തന്റെ പ്രമുഖസ്‌നേഹിതന്‍മാരില്‍ ഒരുവനായി പരിഗണിക്കുകയും ചെയ്തു.
28 : യൂദയായെയും സമരിയായിലെ മൂന്നു പ്രവിശ്യകളെയും കപ്പത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് അപ്പോള്‍ ജോനാഥാന്‍ രാജാവിനോടഭ്യര്‍ഥിച്ചു. പകരം മുന്നൂറു താലന്ത് അവന്‍ വാഗ്ദാനം ചെയ്തു. രാജാവ് അതു സമ്മതിച്ചു.
29 : അതിനെക്കുറിച്ച് രാജാവ് ജോനാഥാനെഴുതിയതിന്റെ ഉള്ളടക്കം ഇതായിരുന്നു:
30 : സഹോദരനായ ജോനാഥാനും യഹൂദജനതയ്ക്കും ദമെത്രിയൂസ് രാജാവിന്റെ അഭിവാദനം!
31 : നിങ്ങളെ സംബന്ധിച്ച് ഞങ്ങളുടെ ബന്ധുവായ ലാസ്‌തെനസിന് ഞാന്‍ എഴുതിയ കത്തിന്റെ ഉള്ളടക്കം ഗ്രഹിക്കേണ്ടതിന് അതിന്റെ പകര്‍പ്പ് നിങ്ങള്‍ക്കും അയയ്ക്കുന്നു.
32 : പിതാവായ ലാസ്‌തെനസിന് ദമെത്രിയൂസ് രാജാവിന്റെ അഭിവാദനം!
33 : ഞങ്ങളുടെ മിത്രങ്ങളും ഞങ്ങളോടുള്ള കടപ്പാട് നിര്‍വഹിക്കുന്നവരുമായ യഹൂദ ജനത്തിന്, അവര്‍ കാണിച്ച സന്‍മനസ്‌സിനെ പ്രതി നന്‍മ ചെയ്യാന്‍ ഞങ്ങള്‍ ഉറച്ചിരിക്കുന്നു.
34 : യൂദയായും സമരിയായില്‍നിന്നു യൂദയായോടു ചേര്‍ക്കപ്പെട്ട അഫൈറേമാ, ലിദ്ദാ, റഥാമിന്‍ എന്നീ പ്രവിശ്യകളും അവയുടെ പ്രാന്തപ്രദേശങ്ങളും അവര്‍ക്കവകാശപ്പെട്ടതാണെന്നു ഞങ്ങള്‍ തീര്‍പ്പുകല്‍പിക്കുന്നു. ജറുസലെമില്‍ ബലിയര്‍പ്പിക്കുന്നവര്‍ക്കു മുന്‍കാലങ്ങളില്‍ ആണ്ടുതോറും ധാന്യങ്ങളില്‍ നിന്നും വൃക്ഷഫലങ്ങളില്‍ നിന്നും ഈടാക്കിയിരുന്ന രാജകീയനികുതി ഞങ്ങള്‍ ഇളവു ചെയ്തുകൊടുക്കുന്നു.
35 : കൂടാതെ ദശാംശം, കപ്പം, ഉപ്പളങ്ങളിന്‍മേലുള്ള ഭോഗങ്ങള്‍, കിരീടനികുതി എന്നീ ഇനങ്ങളില്‍ ഞങ്ങള്‍ക്കു ലഭിക്കേണ്ട വിഹിതവും ഞങ്ങള്‍ ഇളവു ചെയ്യുന്നു.
36 : ഈ ആനുകൂല്യങ്ങളില്‍ ഒന്നും മേലില്‍ നീക്കം ചെയ്യപ്പെടുകയില്ല.
37 : അതിനാല്‍ ഇതിന്റെ ഒരു പകര്‍പ്പെടുക്കാന്‍ ശ്രദ്ധിക്കുക. അത് ജോനാഥാനു നല്‍കുകയും അവന്‍ വിശുദ്ധഗിരിയില്‍ ശ്രദ്‌ധേയമായ ഒരിടത്ത് അതു സ്ഥാപിക്കുകയും ചെയ്യട്ടെ.
38 : തന്റെ ഭരണത്തില്‍ രാജ്യം ശാന്തമാണെന്നും തന്നോട് ആര്‍ക്കും എതിര്‍പ്പില്ലെന്നും കണ്ട്, ദമെത്രിയൂസ് രാജാവ് വിജാതീയ ദ്വീപുകളില്‍ നിന്നു ശേഖരിച്ച വിദേശീയസേനയൊഴികെ മറ്റു സേനാവിഭാഗങ്ങളെ അവരവരുടെ നാടുകളിലേക്കു പിരിച്ചയച്ചു. തന്‍മൂലം, അവന്റെ പിതാക്കന്‍മാരെ സേവിച്ചു പോന്ന പടയാളികള്‍ അവനെ വെറുത്തു.
39 : മുന്‍കാലത്ത് അലക്‌സാണ്ടറിനെ തുണച്ചിരുന്ന ഒരുവനാണ് ട്രിഫൊ. സൈന്യം മുഴുവന്‍ ദമെത്രിയൂസിനെതിരേ പിറുപിറുക്കുന്നു എന്നു കണ്ട് അവന്‍ അലക്‌സാണ്ടറിന്റെ കൊച്ചുമകന്‍ അന്തിയോക്കസിനെ വളര്‍ത്തിയിരുന്ന അറബിയായ ഇമാല്‍ക്കുവേയുടെ അടുത്തുചെന്നു.
40 : പിതാവിന്റെ സ്ഥാനത്ത് രാജാവാകേണ്ടതിന് അന്തിയൊക്കസിനെ വിട്ടുതരണമെന്നു ട്രിഫൊ നിര്‍ബന്ധിച്ചു. ദമെത്രിയൂസിന്റെ ചെയ്തികളെക്കുറിച്ചും അവനെ സ്വന്തം സേനകള്‍ വെറുക്കുന്നതിനെക്കുറിച്ചും ഇമാല്‍ക്കുവേയ്ക്കു വിശദീകരിച്ചു കൊടുത്തു. കുറെ ദിവസം അവന്‍ അവിടെ താമസിക്കുകയും ചെയ്തു.
41 : ജറുസലെം കോട്ടയിലും മറ്റു ശക്തിദുര്‍ഗങ്ങളിലും ഉള്ള സേനാനികളെ, ഇസ്രായേലിനെതിരേ പടപൊരുതുക കാരണം, അവിടെനിന്നു ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടു ജോനാഥാന്‍ ദമെത്രിയൂസ് രാജാവിന് അഭ്യര്‍ഥന അയച്ചു.
42 : ദമെത്രിയൂസ് ജോനാഥാന് ഈ സന്‌ദേശം അയച്ചു: നിനക്കും ജനത്തിനും വേണ്ടി ഇതുചെയ്യുക മാത്രമല്ല, സന്ദര്‍ഭമുണ്ടായാല്‍ വലിയ ബഹുമതികള്‍ നല്‍കുവാനും ഞാന്‍ തയ്യാറാണ്.
43 : സേനകള്‍ എന്നോടു വിധേയത്വം പുലര്‍ത്തായ്കയാല്‍ എന്നെ സഹായിക്കാന്‍ കുറെപ്പേരെ അയച്ചുതന്നാല്‍ കൊള്ളാം.
44 : അതനുസരിച്ച്, മൂവായിരത്തോളം വീരയോദ്ധാക്കളെ ജോനാഥാന്‍ അന്ത്യോക്യായിലേക്ക് അയച്ചു. അവര്‍ അടുക്കലെത്തിയപ്പോള്‍ അവരുടെ ആഗമനത്തില്‍ രാജാവ് അത്യധികമായി സന്തോഷിച്ചു.
45 : രാജാവിനെ കൊല്ലുക എന്ന ലക്ഷ്യത്തോടെ, ഒരു ലക്ഷത്തിയിരുപതിനായിരത്തോളം വരുന്ന നഗരവാസികള്‍ നഗരത്തില്‍ ഒന്നിച്ചു കൂടി.
46 : രാജാവ് കൊട്ടാരത്തില്‍ അഭയം പ്രാപിച്ചു. നഗരത്തിലെ പ്രധാന നിരത്തുകള്‍ കൈയേറി, നഗരവാസികള്‍ യുദ്ധം തുടങ്ങി.
47 : രാജാവ് യഹൂദരെ സഹായത്തിനു വിളിച്ചു. അവര്‍ ഓടിയെത്തി, നഗരത്തിലെങ്ങും നിരന്നു. ഒരുലക്ഷത്തോളം പേരെ അന്നുതന്നെ കൊന്നൊടുക്കി.
48 : അവര്‍ നഗരത്തെ അഗ്‌നിക്കിരയാക്കി. ധാരാളം കൊള്ളവസ്തുക്കള്‍ കൈക്കലാക്കി. അങ്ങനെ രാജാവിനെ രക്ഷിച്ചു.
49 : യഹൂദര്‍ നഗരം കൈയടക്കുകയും യഥേഷ്ടം അതിന്‍മേല്‍ ആധിപത്യം പുലര്‍ത്തുകയും ചെയ്യുന്നതു കണ്ട് നഗരവാസികള്‍ അസ്തധൈര്യരായി, രാജസന്നിധിയില്‍ ഇങ്ങനെ കേണപേക്ഷിച്ചു:
50 : ഞങ്ങള്‍ക്കു സമാധാനം നല്‍കണമേ! ഞങ്ങള്‍ക്കും നഗരത്തിനുമെതിരേയുള്ള യുദ്ധത്തില്‍ നിന്നു യഹൂദരെ പിന്തിരിപ്പിക്കണമേ!
51 : അവര്‍ ആയുധം ഉപേക്ഷിച്ച് സമാധാന ഉടമ്പടിയില്‍ ഏര്‍പ്പെട്ടു. രാജാവിന്റെയും ജനത്തിന്റെയും മുന്‍പില്‍, യഹൂദര്‍ ഏറെ ബഹുമാനിതരായി. ധാരാളം കൊള്ളവസ്തുക്കളുമായി അവര്‍ ജറുസലെമിലേക്കു മടങ്ങി.
52 : ദമെത്രിയൂസ് രാജാവ് സിംഹാസനത്തില്‍ തുടര്‍ന്നു. അവന്റെ ഭരണത്തിന്‍കീഴില്‍ ദേശത്തു സമാധാനം നിലനിന്നു.
ദമെത്രിയൂസിനെതിരേ
53 : എന്നാല്‍, അവന്‍ തന്റെ വാഗ്ദാനങ്ങളെല്ലാം ലംഘിച്ചു. ജോനാഥാനില്‍ നിന്ന് അകന്നു. ജോനാഥാന്‍ ചെയ്ത ഉപകാരങ്ങള്‍ക്കു പ്രത്യുപകാരം ചെയ്തില്ലെന്നു മാത്രമല്ല, അവനെ വളരെയേറെ ദ്രോഹിക്കുകയും ചെയ്തു.
54 : ബാലനായ അന്തിയോക്കസുമായി ട്രിഫൊ തിരിച്ചെത്തി. അന്തിയോക്കസ് കിരീടം ധരിച്ചു ഭരണമാരംഭിച്ചു.
55 : ദമെത്രിയൂസ് പിരിച്ചുവിട്ട സേനകള്‍ അവന്റെ പക്ഷം ചേര്‍ന്നു; ദമെത്രിയൂസിനെതിരേ പൊരുതി. ദമെത്രിയൂസ് പരാജിതനായി പലായനം ചെയ്തു.
56 : ട്രിഫൊ ആനകളെ കൈ വശപ്പെടുത്തുകയും അന്ത്യോക്യാ തന്റെ നിയന്ത്രണത്തിലാക്കുകയും ചെയ്തു.
57 : യുവരാജാവായ അന്തിയോക്കസ് ജോനാഥാന് ഈ വിധം എഴുതി: പ്രധാനപുരോഹിതനായി ഞാന്‍ നിന്നെ സ്ഥിരീകരിക്കുകയും നാലു പ്രവിശ്യകളുടെ ആധിപത്യം ഏല്‍പിക്കുകയും രാജമിത്രങ്ങളില്‍ ഒരാളായി നിന്നെ പരിഗണിക്കുകയും ചെയ്യുന്നു.
58 : രാജാവ് അവനൊരു സ്വര്‍ണത്തളികയും മറ്റു ഭോജനോപകരണങ്ങളും കൊടുത്തയച്ചു. സുവര്‍ണചഷകങ്ങളില്‍നിന്നു പാനം ചെയ്യാനും, രാജവസ്ത്രവും സ്വര്‍ണക്കൊളുത്തും ധരിക്കാനുമുള്ള അവകാശവും നല്‍കി.
59 : ജോനാഥാന്റെ സഹോദരനായ ശിമയോനെ ടയിറിലെ ലാദര്‍ മുതല്‍ ഈജിപ്തിന്റെ അതിര്‍ത്തികള്‍വരെയുള്ള പ്രദേശങ്ങളുടെ അധിപനാക്കുകയും ചെയ്തു.
60 : ജോനാഥാന്‍ പുറപ്പെട്ടു നദിക്കക്കരെയുള്ള ദേശത്തും നഗരങ്ങളിലും സഞ്ചരിച്ചു. സിറിയാ സൈന്യം അവനോടു സഖ്യം ചേര്‍ന്നു. അസ്‌കലോണിലെത്തിയപ്പോള്‍ നഗരവാസികള്‍ അവനെ സ്വീകരിക്കുകയും ആദരങ്ങള്‍ അര്‍പ്പിക്കുകയും ചെയ്തു.
61 : അവിടെ നിന്ന് അവന്‍ ഗാസായിലേക്കു പോയി. എന്നാല്‍, ഗാസാ നിവാസികള്‍ അവനെതിരേ നഗര കവാടങ്ങള്‍ അടച്ചുകളഞ്ഞു. അതിനാല്‍ അവന്‍ നഗരം വളയുകയും സമീപപ്രദേശങ്ങള്‍ അഗ്‌നിക്കിരയാക്കുകയും കൊള്ളയടിക്കുകയും ചെയ്തു.
62 : ഗാസാ നിവാസികള്‍ ജോനാഥാനോടു കേണപേക്ഷിക്കുകയും അവന്‍ അവരുമായി സമാധാനയുടമ്പടി സ്ഥാപിക്കുകയും ചെയ്തു. അവരുടെ ഭരണാധിപന്‍മാരുടെ മക്കളെ ജാമ്യത്തടവുകാരായിപ്പിടിച്ച് അവന്‍ ജറുസലെമിലേക്കയച്ചു. ദമാസ്‌ക്കസ്‌വരെ അവന്‍ രാജ്യത്തുടനീളം സഞ്ചരിച്ചു.
63 : തന്നെ അധികാരത്തില്‍ നിന്നു തുരത്താനുദ്‌ദേശിച്ചുകൊണ്ട് വലിയൊരു സൈന്യവുമായി ദമെത്രിയൂസിന്റെ സേനകള്‍ ഗലീലിയിലെ കാദെഷില്‍ എത്തിയിട്ടുണ്ടെന്നു ജോനാഥാന്‍ കേട്ടു.
64 : സഹോദരനായ ശിമയോനെ നാട്ടില്‍ത്തന്നെ നിര്‍ത്തിയിട്ട്, അവരെ നേരിടുന്നതിനായി അവന്‍ പുറപ്പെട്ടു.
66 : അവര്‍ അപ്പോള്‍ സമാധാനയുടമ്പടികള്‍ക്കായി അപേക്ഷിക്കുകയും അവന്‍ അതിനു സമ്മതിക്കുകയും ചെയ്തു. അവന്‍ അവിടെ നിന്ന് അവരെ പുറത്താക്കി, നഗരം കൈവശപ്പെടുത്തുകയും, ഒരു കാവല്‍ സൈന്യത്തെ അവിടെ ഏര്‍പ്പെടുത്തുകയും ചെയ്തു.
67 : ഗനസരെത്ത്തടാകത്തിനരികെ ജോനാഥാനും സേനയും പാളയമടിച്ചു. അതിരാവിലെ തന്നെ അവര്‍ ഹാസോര്‍ സമതലത്തിലേക്കു തിരിച്ചു.
68 : അവിടെവച്ച് വിദേശീയസൈന്യം അവനുമായി ഏറ്റുമുട്ടി. അവനെതിരേ മലകളില്‍ അവര്‍ കെണിയൊരുക്കിയിരുന്നു. അവര്‍ അവനെ മുഖത്തോടുമുഖം എതിര്‍ത്തു.
69 : അപ്പോള്‍, പതിയിരുന്നവര്‍ ഒളിസ്ഥലങ്ങളില്‍ നിന്നു വന്നു യുദ്ധത്തില്‍ ചേര്‍ന്നു.
70 : ജോനാഥാനോടൊപ്പം ഉണ്ടായിരുന്നവരെല്ലാം പലായനം ചെയ്തു. അബ്‌സലോമിന്റെ മകന്‍ മത്താത്തിയാസും കാല്‍ഫിയുടെ മകന്‍ യൂദാസുമൊഴികെ ആരും അവശേഷിച്ചില്ല. ഇരുവരും സൈന്യാധിപന്‍മാരായിരുന്നു.
71 : ജോനാഥാന്‍ വസ്ത്രം കീറി, തലയില്‍ പൂഴിവിതറി പ്രാര്‍ഥിച്ചു.
72 : അവന്‍ മടങ്ങിച്ചെന്നു ശത്രുവിനോടു യുദ്ധം ചെയ്ത് അവരെ തുരത്തി. അവര്‍ പലായനം ചെയ്തു.
73 : അവനെ വിട്ട് ഓടിപ്പോയവര്‍ ഇതു കണ്ടു തിരിച്ചുവന്ന് അവനോടു ചേര്‍ന്നു. അവര്‍ ശത്രുക്കളെ പിന്‍തുടര്‍ന്ന് കാദെഷിലുള്ള അവരുടെ പാളയത്തിലെത്തുകയും അവിടെ പാളയമടിക്കുകയും ചെയ്തു.
74 : വിദേശീയരില്‍ മൂവായിരം പേര്‍ അന്നു മരിച്ചുവീണു. അനന്തരം ജോനാഥാന്‍ ജറുസലെമിലേക്കു മടങ്ങി.