1 : നിക്കാനോറും സൈന്യവും യുദ്ധത്തില്‍ പരാജിതരായി എന്ന് അറിഞ്ഞപ്പോള്‍ ദമെത്രിയൂസ് ബക്കിദെസിനെയും അല്‍കിമൂസിനെയും യൂദാദേശത്തേക്കു വീണ്ടും അയച്ചു. തന്റെ ദക്ഷിണപാര്‍ശ്വസേനയെയും അവരോടുകൂടെ വിട്ടു.
2 : അവര്‍ ഗില്‍ഗാലിലേക്കുള്ള വഴിയിലൂടെ പോയി മെസാലോത്തിനെ തിരേ അര്‍ബേലായില്‍ പാളയമടിച്ചു; അതു കൈവശപ്പെടുത്തി, അനേകം പേരെ വധിച്ചു.
6 : ശത്രുസൈന്യത്തിന്റെ സംഖ്യാബലം കണ്ട് അവര്‍ അത്യധികം ഭയപ്പെട്ടു. വളരെപ്പേര്‍ പാളയം വിട്ട് ഓടിപ്പോയി. എണ്ണൂറുപേര്‍ മാത്രം അവശേഷിച്ചു.
7 : തന്റെ സൈന്യം ചിതറിപ്പോയെന്നും യുദ്ധം ആസന്നമായിരിക്കുന്നെന്നും കണ്ടപ്പോള്‍ യൂദാസിന്റെ മനസ്‌സിടിഞ്ഞു. കാരണം, അവരെ പുനഃസംഘടിപ്പിക്കാന്‍ സമയമുണ്ടായിരുന്നില്ല.
8 : അവന്‍ വിവശനായി. എങ്കിലും ശേഷിച്ചവരോട് അവന്‍ പറഞ്ഞു: നമുക്കു ശത്രുവിനെ നേരിടാം. അവരെ ചെറുക്കാന്‍ പറ്റുമോ എന്നു നോക്കാം.
9 : പക്‌ഷേ, അവര്‍ അവനെ നിരുത്‌സാഹപ്പെടുത്തിക്കൊണ്ടു പറഞ്ഞു: നമുക്കതിനു കഴിവില്ല. ജീവന്‍ രക്ഷിക്കുകയാണ് ഇപ്പോള്‍ വേണ്ടത്. നമ്മുടെ സഹോദരരുമായിവന്ന് അവരോടു പിന്നീട് യുദ്ധം ചെയ്യാം. ഇപ്പോള്‍ നമ്മള്‍ വളരെക്കുറച്ചുപേരെയുള്ളു.
10 : എന്നാല്‍, യൂദാസ് പറഞ്ഞു: ശത്രുവിനെ ഭയന്ന് നാം പലായനം ചെയ്തുകൂടാ. സമയമായെങ്കില്‍ സഹോദരന്‍മാര്‍ക്കു വേണ്ടി ധീരതയോടെ നമുക്കു മരിക്കാം. നമുക്കു മാനക്കേടുണ്ടാവാന്‍ ഇടയാകരുത്.
11 : ബക്കിദെസിന്റെ സൈന്യം പാളയം വിട്ടിറങ്ങി ആക്രമണത്തിനു നിലയുറപ്പിച്ചു; കുതിരപ്പടയെ രണ്ടു ഗണമായി വിഭജിച്ചു; കവിണക്കാരും വില്ലാളികളും പ്രധാനപടയാളികളോടുകൂടി മുന്‍നിരയില്‍ നീങ്ങി.
12 : ബക്കിദെസ് ദക്ഷിണപാര്‍ശ്വസേനയിലായിരുന്നു. ഇരുവശങ്ങളിലുമുള്ള സൈന്യവിഭാഗങ്ങളുടെ മധ്യത്തിലൂടെ കാഹളധ്വനിക്കൊത്ത് കാലാള്‍പ്പട മുന്നോട്ടു നീങ്ങി. യൂദാസിനോടുകൂടെയുണ്ടായിരുന്നവരും കാഹളം മുഴക്കി.
13 : സൈന്യങ്ങളുടെ ശബ്ദകോലാഹലത്താല്‍ ഭൂമി പ്രകമ്പനം കൊണ്ടു. പ്രഭാതം മുതല്‍ പ്രദോഷം വരെ യുദ്ധം നടന്നു.
14 : ബക്കിദെസും അവന്റെ ശക്തമായ സൈന്യവും വലത്തുവശത്താണെന്ന് യൂദാസ് മനസ്‌സിലാക്കി.
16 : ദക്ഷിണ പാര്‍ശ്വം തകര്‍ക്കപ്പെട്ടു എന്നു മനസ്‌സിലാക്കിയ വാമപാര്‍ശ്വസേന തിരിഞ്ഞുവന്ന് യൂദാസിന്റെയും കൂട്ടരുടെയും പിന്നാലെയെത്തി. യുദ്ധം ഭീകരമായി.
17 : ഇരുഭാഗങ്ങളിലും അനേകം പേര്‍ മുറിവേറ്റുവീണു.
18 : യൂദാസും നിലം പതിച്ചു. ശേഷിച്ചവര്‍ പലായനം ചെയ്തു.
19 : ജോനാഥാനും ശിമയോനും തങ്ങളുടെ സഹോദരന്‍ യൂദാസിനെ എടുത്തുകൊണ്ടു പോയി തങ്ങളുടെ പിതാക്കന്‍മാരുടെ മൊദെയിനിലുള്ള കല്ലറയില്‍ സംസ്‌കരിച്ചു. അവനെയോര്‍ത്ത് അവര്‍ കരഞ്ഞു.
20 : ഇസ്രായേല്‍ ഒന്നടങ്കം ദുഃഖമാചരിച്ചു. വളരെനാളുകള്‍ അവര്‍ ഇങ്ങനെ വില പിച്ചുകൊണ്ടിരുന്നു:
21 : ഇസ്രായേലിന്റെ രക്ഷകനായ ശക്തന്‍പതിച്ചതെങ്ങനെ?
22 : യൂദാസിന്റെ മറ്റു ചെയ്തികളും അവന്‍ നടത്തിയ യുദ്ധങ്ങളും ധീരപ്രവൃത്തികളും അവന്റെ മഹത്ത്വവും ഇവിടെ രേഖപ്പെടുത്തിയിട്ടില്ല. അവ അത്രയ്ക്ക് അധികമാണ്.
ജോനാഥാന്‍ നേതാവ്
23 : യൂദാസിന്റെ മരണത്തിനു ശേഷം അധര്‍മികള്‍ ഇസ്രായേലിലെങ്ങും തലപൊക്കി. അനീതി പ്രവര്‍ത്തിച്ചിരുന്നവരെല്ലാം പുറത്തുവന്നു.
24 : അക്കാലത്തു വലിയൊരു ക്ഷാമമുണ്ടായി. അപ്പോള്‍ അവരോടൊപ്പം രാജ്യവും ശത്രുപക്ഷത്തു ചേര്‍ന്നു.
25 : ബക്കിദെസ് അധര്‍മികളെ തിരഞ്ഞെടുത്ത് രാജ്യത്തിന്റെ ഭരണച്ചുമതല ഏല്‍പിച്ചു.
26 : യൂദാസിന്റെ സ്‌നേഹിതരെ തിരഞ്ഞുപിടിച്ച് അവര്‍ ബക്കിദെസിന്റെ അടുത്തു കൊണ്ടുവന്നു. അവന്‍ അവരോടു പ്രതികാരം ചെയ്യുകയും അവരെ അധിക്‌ഷേപിക്കുകയും ചെയ്തു.
27 : ഇപ്രകാരം ഇസ്രായേലിനു വലിയ കഷ്ടതകളുണ്ടായി. പ്രവാചകന്‍മാരുടെ കാലത്തിനു ശേഷം ഇന്നോളം ഇതുപോലൊരു ദുരന്തം അവര്‍ക്കു നേരിടേണ്ടി വന്നിട്ടില്ല.
28 : യൂദാസിന്റെ സ്‌നേഹിതന്‍മാര്‍ ഒന്നിച്ചുകൂടി ജോനാഥാന്റെ അടുക്കല്‍വന്നു പറഞ്ഞു:
29 : നിന്റെ സഹോദരന്‍ യൂദാസിന്റെ മരണത്തിനു ശേഷം നമ്മുടെ ശത്രുക്കള്‍ക്കും ബക്കിദെസിനും എതിരേ പോരാടാനും നമ്മെ വെറുക്കുന്ന നമ്മുടെ ജനത്തില്‍പ്പെട്ടവരെ വേണ്ടവിധം നേരിടാനും അവനെപ്പോലെ ആരും നമുക്കില്ല.
30 : അതിനാല്‍ ഞങ്ങള്‍ക്കു വേണ്ടി പൊരുതാന്‍ അവനുപകരം ഞങ്ങളുടെ ഭരണകര്‍ത്താവും നേതാവുമായി ഞങ്ങള്‍ ഇന്നു നിന്നെ തിരഞ്ഞെടുത്തിരിക്കുന്നു.
31 : ജോനാഥാന്‍ നേതൃത്വം സ്വീകരിക്കുകയും സ്വസഹോദരന്‍ യൂദാസിന്റെ സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു.
തെക്കോവാ മരുഭൂമിയില്‍
32 : ഇതിനെക്കുറിച്ചു കേട്ട ബക്കിദെസ് അവനെ വധിക്കാന്‍ പരിശ്രമം തുടങ്ങി.
34 : സാബത്തു ദിവസം ഈ വിവരം അറിഞ്ഞബക്കിദെസ് സൈന്യവുമൊത്ത് ജോര്‍ദാന്‍ കടന്നു.
35 : ഏറെയുണ്ടായിരുന്ന തങ്ങളുടെ സാധനസാമഗ്രികള്‍ സൂക്ഷിക്കാന്‍ സ്‌നേഹിതരായ നബെത്തേയരോട് അഭ്യര്‍ഥിക്കുന്നതിനു ജോനാഥാന്‍ സ്വസഹോദരനെ ജനത്തിന്റെ നേതാവായി അയച്ചു.
36 : എന്നാല്‍, മെദെബായില്‍ നിന്നു യാംബ്രിയുടെ പുത്രന്‍മാര്‍ വന്ന് യോഹന്നാനെ പിടിച്ചുകൊണ്ടുപോവുകയും അവന്റെ പക്കലുണ്ടായിരുന്നവയെല്ലാം കൈവശപ്പെടുത്തുകയും ചെയ്തു.
37 : പിന്നീട് ജോനാഥാനും സഹോദരന്‍ ശിമയോനും ഇങ്ങനെ കേട്ടു: യാംബ്രിയുടെ മക്കള്‍ വലിയ ഒരു വിവാഹാഘോഷം നടത്തുകയാണ്. കാനാനിലെ മഹാപ്രഭുക്കളിലൊരുവന്റെ മകളാണ് വധു. അവളെ അവര്‍ നദാബത്തില്‍ നിന്നു വലിയ പരിവാരത്തോടെ കൊണ്ടുവരുന്നു.
38 : തങ്ങളുടെ സഹോദരന്‍ യോഹന്നാന്റെ രക്തത്തെക്കുറിച്ച് അവര്‍ ഓര്‍ത്തു. അവര്‍ പോയി മലയുടെ മറവില്‍ ഒളിച്ചിരുന്നു.
39 : അവര്‍ തലയുയര്‍ത്തി നോക്കിയപ്പോള്‍ ധാരാളം സാധനസാമഗ്രികള്‍ വഹിച്ചുകൊണ്ടു ശബ്ദകോലാഹലത്തോടെ നീങ്ങുന്ന ഒരുഘോഷയാത്ര കണ്ടു. ആയുധധാരികളായ സ്‌നേഹിതന്‍മാരോടും സഹോദരന്‍മാരോടുമൊത്ത് തംബുരുവിന്റെയും ഗായകരുടെയും അകമ്പടിയോടെ വരന്‍ അവരെ സ്വീകരിക്കാന്‍ വന്നു.
40 : പതിയിരുന്നവര്‍ ഉടനെ പാഞ്ഞുചെന്ന് അവരെ കൊല്ലാന്‍ തുടങ്ങി. വളരെപ്പേര്‍ മുറിവേറ്റുവീണു; ശേഷിച്ചവര്‍ മലയിലേക്ക് ഓടി രക്ഷപെട്ടു. ജോനാഥാനും കൂട്ടരും അവരുടെ സാധനസാമഗ്രികള്‍ മുഴുവന്‍ കൈവശപ്പെടുത്തി.
41 : അങ്ങനെ വിവാഹം വിലാപമായി മാറി; ഗായകരുടെ സ്വരം ചരമഗാനമായും.
42 : തങ്ങളുടെ സഹോദരന്റെ രക്തത്തിനു പൂര്‍ണമായും പകരം വീട്ടിക്കഴിഞ്ഞപ്പോള്‍ അവര്‍ ജോര്‍ദാനിലെ ചതുപ്പുനിലങ്ങളിലേക്കു മടങ്ങി.
43 : ബക്കിദെസ് ഇതുകേട്ട് വലിയൊരു സേനയുമായി സാബത്തു ദിവസം ജോര്‍ദാന്‍ കരയിലെത്തി.
44 : ജോനാഥാന്‍ അനുയായികളോടു പറഞ്ഞു: നമുക്കു ജീവനു വേണ്ടി സധൈര്യം പൊരുതാം. കാര്യങ്ങളിപ്പോള്‍ മുന്‍പത്തെപ്പോലെയല്ല.
45 : ഇതാ, ശത്രു നമ്മെ വളഞ്ഞിരിക്കുന്നു. ഒരു വശത്തു ജോര്‍ദാന്‍ നദി. മറുവശത്തു ചതുപ്പുനിലവും കുറ്റിക്കാടുകളും. എങ്ങോട്ടും തിരിയുക സാധ്യമല്ല.
46 : ശത്രുകരങ്ങളില്‍ നിന്നു രക്ഷിക്കണമേ എന്നു ദൈവത്തോടു നമുക്കു കേണപേക്ഷിക്കാം.
47 : യുദ്ധം തുടങ്ങി. ജോനാഥാന്‍ ബക്കിദെസിനെ പ്രഹരിക്കാന്‍ കരമുയര്‍ത്തി. എന്നാല്‍ അവന്‍ വഴുതിമാറി പിന്‍നിരയിലേക്കു പോയി.
48 : അനന്തരം ജോനാഥാനും കൂട്ടരും ജോര്‍ദാനിലേക്കു ചാടി, നീന്തി അക്കരെ കടന്നു. ശത്രുക്കള്‍ ജോര്‍ദാന്‍ കടന്ന് അവരെ ആക്രമിക്കാന്‍മുതിര്‍ന്നില്ല.
49 : ബക്കിദെസിന്റെ ആളുകളില്‍ ആയിരം പേരോളം അന്നു കൊല്ലപ്പെട്ടു.
യൂദയായിലെ കോട്ടകള്‍
50 : ബക്കിദെസ് ജറുസലെമിലേക്കു മടങ്ങി. യൂദയായില്‍ അവന്‍ സുശക്തമായ നഗരങ്ങള്‍ പണിതു. ജറീക്കോയിലെ കോട്ടയും എമ്മാവൂസ്, ബത്‌ഹോറോണ്‍, ബഥേല്‍, തിമ്‌നാത്ത്, ഫരാത്തോണ്‍, തെഫോണ്‍ എന്നീ നഗരങ്ങളും ഉയരമേറിയ മതിലുകളും പടിവാതിലുകളും ഓടാമ്പലുകളും കൊണ്ട് ബലപ്പെടുത്തി.
55 : പക്‌ഷേ, അവന്‍ അതു തകര്‍ക്കാന്‍ തുടങ്ങിയതേയുള്ളു. അപ്പോള്‍ അവനു കനത്ത ഒരാഘാതമേറ്റു. അവന്റെ ജോലിക്കു വിഘ്‌നമുണ്ടായി; അധരം ചലിക്കാതെയായി; അവന്‍ തളര്‍വാതരോഗിയായി. തന്റെ ഭവനത്തെ സംബന്ധിച്ച് എന്തെങ്കിലും ആജ്ഞ നല്‍കാന്‍ അവനു കഴിയാതെയായി.
56 : താമസിയാതെ ദുസ്‌സഹമായ വേദന സഹിച്ച് അവന്‍ മരണമടഞ്ഞു.
57 : അല്‍കിമൂസ് മരിച്ചെന്നു കണ്ടപ്പോള്‍ ബക്കിദെസ് രാജസന്നിധിയിലേക്കു മടങ്ങി; യൂദാദേശത്ത് രണ്ടു വര്‍ഷത്തേക്ക് സ്വസ്ഥത ഉണ്ടായി.
ജോനാഥാന്റെ വിജയം
58 : അനന്തരം, അധര്‍മികള്‍ ഗൂഢാലോചന നടത്തി. അവര്‍ പറഞ്ഞു: ജോനാഥാനും കൂട്ടരും ആത്മവിശ്വാസത്തോടെ സമാധാനത്തില്‍ കഴിയുന്നു. അതിനാല്‍ നമുക്കു ബക്കിദെസിനെ തിരിച്ചുകൊണ്ടുവരാം. ഒറ്റ രാത്രികൊണ്ട് അവന്‍ അവരെയെല്ലാവരെയും ബന്ധനസ്ഥരാക്കും.
59 : അവര്‍ പോയി അവനുമായി കൂടിയാലോചിച്ചു.
60 : വലിയ ഒരു സൈന്യവുമായി പുറപ്പെടാന്‍ അവന്‍ ഒരുമ്പെട്ടു. ജോനാഥാനെയും അവന്റെ ആളുകളെയും പിടിക്കാന്‍ ആവശ്യപ്പെട്ടു കൊണ്ട് യൂദയായിലെ തന്റെ സഖ്യകക്ഷികള്‍ക്കെല്ലാം അവന്‍ രഹസ്യക്കത്തുകളയച്ചു. പക്‌ഷേ, അവര്‍ക്കതു കഴിഞ്ഞില്ല. കാരണം, അവരുടെ ഉപജാപങ്ങള്‍ പുറത്തായിക്കഴിഞ്ഞിരുന്നു.
61 : ജോനാഥാന്റെ ആളുകള്‍ ഈ ഗൂഢാലോചനയ്ക്കു നേതൃത്വം നല്‍കിയ സ്ഥലവാസികളില്‍ അന്‍പതോളം പേരെ വധിച്ചു.
62 : പിന്നീട്, ജോനാഥാനും അനുയായികളും ശിമയോനോടുകൂടി മരുഭൂമിയിലുള്ള ബത്ബാസിയിലേക്കു പിന്‍വാങ്ങി. അതിന്റെ തകര്‍ക്കപ്പെട്ട ഭാഗങ്ങള്‍ പുതുക്കിപ്പണിത് അവര്‍ അതു ബലവത്താക്കി.
64 : അതിനുശേഷം, അവന്‍ വന്നു ബത്ബാസിക്കെതിരേ പാളയ മടിച്ചു; ഏറെ നാളുകള്‍ അവന്‍ അതിനെതിരേ പൊരുതുകയും യന്ത്ര മുട്ടികള്‍ നിര്‍മിക്കുകയും ചെയ്തു.
65 : നഗരം തന്റെ സഹോദരന്‍ ശിമയോനെ ഏല്‍പിച്ച് ജോനാഥാന്‍ നാട്ടിന്‍പുറത്തേക്കു നീങ്ങി. കുറച്ചുപേരെ മാത്രമേ അവന്‍ കൂടെ കൊണ്ടുപോയുള്ളു.
66 : ഒദൊമേറായെയും അവന്റെ സഹോദരന്‍മാരെയും ഫാസിറോണിന്റെ പുത്രന്‍മാരെയും അവരുടെ കൂടാരങ്ങളില്‍വച്ച് അവന്‍ വധിച്ചു.
67 : അവന്‍ ആക്രമിച്ചുകൊണ്ടു മുന്നേറി. ഈ സമയം ശിമയോനും കൂട്ടരും നഗരത്തിനുവെളിയില്‍ വന്ന് ഒരു മിന്നലാക്രമണം നടത്തി യന്ത്ര മുട്ടികള്‍ക്കു തീവച്ചു.
68 : അവര്‍ ബക്കിദെസിനെ യുദ്ധം ചെയ്തു കീഴ്‌പ്പെടുത്തി. തന്റെ പദ്ധതികളും യുദ്‌ധോദ്‌ദേശ്യങ്ങളും നിഷ്ഫലമായതിനാല്‍ അവന്‍ ഭഗ്‌നാശനായി.
69 : അതിനാല്‍, യൂദയായിലേക്കു വരാന്‍ തന്നോട് ഉപദേശിച്ച അധര്‍മികളോട് അവന്‍ അത്യന്തം ക്രുദ്ധനായി, അവരില്‍ വളരെപ്പേരെ വധിച്ചു. അനന്തരം, സ്വന്തം നാട്ടിലേക്കു തിരിച്ചുപോകാന്‍ തീരുമാനിച്ചു.
70 : ഇക്കാര്യം മനസ്‌സിലാക്കി ജോനാഥാന്‍ ബക്കിദെസുമായി സമാധാനം സ്ഥാപിക്കാനും തടവുകാരുടെ മോചനം സാധിക്കാനും അവന്റെ അടുത്തേക്കു പ്രതിനിധികളെ അയച്ചു.
71 : അവന്‍ അതു സമ്മതിക്കുകയും ജോനാഥാന്‍ പറഞ്ഞതുപോലെ പ്രവര്‍ത്തിക്കുകയും ചെയ്തു. താന്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം ജോനാഥാനെ ഉപദ്രവിക്കുകയില്ലെന്ന് അവന്‍ ശപഥം ചെയ്തു.
72 : യൂദാദേശത്തു നിന്നു തടവുകാരാക്കിയവരെ അവന്‍ തിരിച്ചേല്‍പിച്ചു. അനന്തരം, സ്വദേശത്തേക്കു മടങ്ങി. പിന്നീടൊരിക്കലും അവന്‍ അവിടെ കാലുകുത്തിയില്ല.
73 : അങ്ങനെ ഇസ്രായേലില്‍ യുദ്ധത്തിന് അറുതി വന്നു. ജോനാഥാന്‍മിക്മാഷില്‍ താമസമാക്കി; ജനത്തെ ഭരിച്ചുതുടങ്ങി; ഇസ്രായേലിലുണ്ടായിരുന്ന അധര്‍മികളെയെല്ലാം അവന്‍ നശിപ്പിച്ചു.