1 : നൂറ്റിയന്‍പത്തൊന്നാമാണ്ട് സെല്യൂക്കസിന്റെ മകന്‍ ദമെത്രിയൂസ് റോമായില്‍ നിന്നു കുറെ ആളുകളോടുകൂടെ ജലമാര്‍ഗം കടല്‍ത്തീരത്തുള്ള ഒരു നഗരത്തിലെത്തി അവിടെ ഭരണം തുടങ്ങി.
2 : അവന്‍ പിതാക്കന്‍മാരുടെ രാജധാനിയില്‍ പ്രവേശിച്ചപ്പോള്‍, അവന് ഏല്‍പിച്ചുകൊടുക്കാന്‍ വേണ്ടി പട്ടാളം അന്തിയോക്കസിനെയും ലിസിയാസിനെയും പിടികൂടി.
3 : ഇതറിഞ്ഞ രാജാവു പറഞ്ഞു: അവരുടെ മുഖം കാണാന്‍ എനിക്ക് ഇടവരാതിരിക്കട്ടെ.
4 : അതനുസരിച്ച് സൈന്യം അവരെ വധിച്ചു; ദമെത്രിയൂസ് സിംഹാസനാരൂഢനായി.
5 : ഇസ്രായേലിലെ നിയമനിഷേധകരും അധര്‍മികളുമായ എല്ലാവരും അവനോടു ചേര്‍ന്നു. പ്രധാന പുരോഹിതനാകാന്‍ മോഹിച്ച അല്‍കിമൂസ് ആയിരുന്നു അവരുടെ നേതാവ്.
6 : അവര്‍ ജനങ്ങള്‍ക്കെതിരേ രാജസന്നിധിയില്‍ ഇപ്രകാരം കുറ്റാരോപണം നടത്തി. യൂദാസും സഹോദരന്‍മാരും കൂടി അങ്ങയുടെ മിത്രങ്ങളെ നശിപ്പിക്കുകയും ദേശത്തു നിന്നു ഞങ്ങളെ തുരത്തുകയും ചെയ്തിരിക്കുന്നു. അങ്ങ് വിശ്വസ്തനായ ഒരാളെ അയച്ചാലും.
7 : അവന്‍ ചെന്ന് ഞങ്ങള്‍ക്കും അങ്ങയുടെ രാജ്യത്തിനും യൂദാസ് എത്രയോ നാശങ്ങള്‍ വരുത്തിയെന്നു മനസ്‌സിലാക്കി, അവരെയും അവരുടെ പിണിയാളുകളെയും ശിക്ഷിക്കട്ടെ.
8 : തന്റെ സുഹൃത്തുക്കളിലൊരുവനും നദിക്ക് അക്കരെയുള്ള പ്രദേശത്തെ ഭരണാധിപനുമായ ബക്കിദെസിനെ രാജാവ് തിരഞ്ഞെടുത്തു. അവന്‍ രാജ്യത്ത് സുസമ്മതനും രാജാവിനോടു വിശ്വസ്തനുമായിരുന്നു.
9 : ഇസ്രായേല്യരോടു പ്രതികാരം ചെയ്യുന്നതിനുളള കല്‍പനയുമായി രാജാവ് അവനെ അയച്ചു. അധര്‍മിയായ അല്‍കിമൂസിനെ മഹാപുരോഹിതനായി നിയമിച്ച് അവനെയും കൂട്ടത്തില്‍ വിട്ടു.
10 : അവര്‍ വലിയൊരു സൈന്യവുമായി യൂദാദേശത്തെത്തി. യൂദാസിനോടും സഹോദരന്‍മാരോടും സഖ്യം ചെയ്യാമെന്ന വ്യാജ സന്‌ദേശവുമായി ബക്കിദെസ് ദൂതന്‍മാരെ അയച്ചു.
11 : എന്നാല്‍, അവരുടെ വാക്കുകള്‍ക്ക് യൂദാസും കൂട്ടരും ഒരു വിലയും കല്‍പിച്ചില്ല. കാരണം, വലിയ ഒരു സൈന്യത്തോടു കൂടിയാണ് ബക്കിദെസ് വന്നിരിക്കുന്നതെന്ന് അവര്‍ മനസ്‌സിലാക്കിയിരുന്നു.
12 : ന്യായമായ വ്യവസ്ഥകള്‍ അഭ്യര്‍ഥിച്ചുകൊണ്ട് ഒരു സംഘം നിയമജ്ഞര്‍ അല്‍കിമൂസിന്റെയും ബക്കിദെസിന്റെയും അടുത്തു ചെന്നു.
13 : ഇസ്രായേല്യരില്‍ ഹസിദേയരാണ് സമാധാനാഭ്യര്‍ഥനയുമായി ആദ്യം ചെന്നത്.
14 : അവര്‍ പറഞ്ഞു: അഹറോന്റെ വംശപരമ്പരയില്‍പ്പെട്ട ഒരു പുരോഹിതനാണല്ലോ സൈന്യവുമായി വന്നിരിക്കുന്നത്.
15 : അവന്‍ നമ്മെ ദ്രോഹിക്കുകയില്ല. അല്‍കിമൂസ് സമാധാനപ്രിയനായി അവരോടു സംസാരിച്ചു. നിങ്ങളെയോ നിങ്ങളുടെ സ്‌നേഹിതന്‍മാരെയോ ഞങ്ങള്‍ ഒരിക്കലും ഉപദ്രവിക്കുകയില്ല എന്ന് അവന്‍ അവരോടു ശപഥം ചെയ്തു.
16 : അവര്‍ അവനെ വിശ്വസിച്ചു. പക്‌ഷേ, അവന്‍ ഒറ്റദിവസം കൊണ്ട് അവരില്‍ അറുപതുപേരെ പിടിച്ചു കൊന്നു കളഞ്ഞു.
17 : അങ്ങയുടെ വിശുദ്ധരുടെ ശരീരങ്ങള്‍ അവര്‍ ജറുസലെമിനു ചുറ്റും ചിതറിച്ചു. അവരുടെ രക്തം അവിടെയെല്ലാം ചൊരിഞ്ഞു. അവരെ സംസ്‌കരിക്കാന്‍ ആരുമുണ്ടായിരുന്നില്ല എന്ന് എഴുതപ്പെട്ടിരുന്ന വചനം അനുസരിച്ചുതന്നെ.
18 : അവരെക്കുറിച്ചുള്ള ഭയവും സംഭ്രാന്തിയും ജനത്തിനിടയില്‍ വ്യാപിച്ചു. അവര്‍ പറഞ്ഞു: സത്യവും നീതിയും ഇല്ലാത്തവരാണ് ഇവര്‍. ശപഥം ചെയ്തുറപ്പിച്ച ഉടമ്പടി ഇവര്‍ ലംഘിച്ചിരിക്കുന്നു.
19 : ഇതിനകം ബക്കിദെസ് ജറുസലെമില്‍ നിന്ന് ബത്‌സയ്ത്തില്‍ പോയി പാളയമടിച്ചു. തന്റെ പക്ഷം ചേര്‍ന്നവരില്‍ വളരെപ്പേരെയും ജനങ്ങളില്‍ ചിലരെയും അവന്‍ സൈന്യമയച്ചു പിടിച്ചുകൊന്ന് ഒരു വലിയ കുഴിയിലെറിഞ്ഞു.
20 : അവന്‍ രാജ്യം അല്‍ക്കിമൂസിനെ ഏല്‍പിച്ചു, സഹായത്തിന് ഒരു സേനയെയും നിര്‍ത്തി. ബക്കിദെസ് രാജസന്നിധിയിലേക്കു മടങ്ങി.
21 : അല്‍കിമൂസ് പ്രധാനപുരോഹിതനാകാന്‍ കിണഞ്ഞു പരിശ്രമിച്ചു.
22 : ജനത്തെ അലട്ടിയിരുന്നവര്‍ അവനോടു ചേര്‍ന്നു. യൂദാദേശം അവര്‍ കീഴടക്കി. ഇസ്രായേലിനു കനത്തനാശം വരുത്തുകയും ചെയ്തു.
23 : അല്‍കിമൂസും അനുയായികളും ഇസ്രായേല്‍ക്കാരോടു ചെയ്ത ദ്രോഹങ്ങള്‍ യൂദാസ് കണ്ടു. അതു വിജാതീയര്‍ ചെയ്തതിനെക്കാള്‍ അധികമായിരുന്നു.
24 : യൂദായില്‍ ചുറ്റുമുള്ള പ്രദേശങ്ങളിലെല്ലാം സഞ്ചരിച്ച് കൂറുമാറിയ ആളുകളോടു യൂദാസ് പ്രതികാരം ചെയ്തു. നഗരവാസികള്‍ നാട്ടിന്‍പുറത്തേക്കു കടക്കാതെ പ്രതിരോധവും ഏര്‍പ്പെടുത്തി.
25 : യൂദാസും കൂട്ടരും ശക്തിയാര്‍ജ്ജിച്ചുവരുകയാണെന്നും അവരെ എതിരിടാന്‍ തനിക്കു സാധ്യമല്ലെന്നും അല്‍കിമൂസ് മനസ്‌സിലാക്കി. അതിനാല്‍ അവന്‍ രാജാവിന്റെ അടുക്കലെത്തി, അവര്‍ക്കെതിരേ ദുരാരോപണങ്ങള്‍ നടത്തി.
നിക്കാനോര്‍ യൂദായില്‍
26 : തന്‍മൂലം, രാജാവ് യഹൂദരെ നശിപ്പിക്കാനുള്ള കല്‍പനയുമായി തന്റെ പ്രഗദ്ഭസൈന്യാധിപന്‍മാരില്‍ ഒരുവനും ഇസ്രായേലിന്റെ ബദ്ധശത്രുവുമായ നിക്കാനോറിനെ അയച്ചു. നിക്കാനോര്‍ ഒരു വലിയ സൈന്യവുമായി ജറുസലെമില്‍ ചെന്നു.
27 : അവന്‍ യൂദാസിനും സഹോദരന്‍മാര്‍ക്കും വഞ്ചനാപരമായ ഈ സമാധന സന്‌ദേശമയച്ചു:
28 : നമ്മള്‍ തമ്മില്‍ യുദ്ധം ഉണ്ടാകാതിരിക്കട്ടെ. നിങ്ങളെ സൗഹാര്‍ദപൂര്‍വം സന്ദര്‍ശിക്കാന്‍ കുറച്ചുപേരുമായി ഞാന്‍ വരാം. അവര്‍ യൂദാസിന്റെ അടുത്തെത്തി.
30 : ചതിക്കണമെന്ന ഉദ്‌ദേശ്യത്തോടെയാണ് നിക്കാനോര്‍ വന്നിരിക്കുന്നതെന്നു യൂദാസ് ഗ്രഹിച്ചു. അവന്‍ ഭയപ്പെട്ട് നിക്കാനോറിനെ വീണ്ടും കാണാന്‍ വിസമ്മതിച്ചു.
31 : തന്റെ തന്ത്രം പുറത്തായെന്ന് അറിഞ്ഞപ്പോള്‍ അവനുമായി ഏറ്റുമുട്ടുന്നതിനു നിക്കാനോര്‍ കഫര്‍സലാമയിലേക്കു പോയി.
32 : അവന്റെ സൈന്യത്തിലെ അഞ്ഞൂറോളം പേര്‍ നിലംപതിച്ചു. ശേഷിച്ചവര്‍ നഗരത്തിലേക്കു പലായനം ചെയ്തു.
33 : ഇതുകഴിഞ്ഞ് നിക്കാനോര്‍ സീയോന്‍മലയിലേക്കു പോയി. ദേവാലയത്തില്‍നിന്നു ചില പുരോഹിതന്‍മാരും ജനപ്രമാണികളും അവനെ സൗഹാര്‍ദപൂര്‍വം സ്വീകരിക്കാനും രാജാവിനു വേണ്ടി അര്‍പ്പിക്കപ്പെട്ടുകൊണ്ടിരുന്ന ദഹനബലി കാണിക്കാനും വേണ്ടി പുറത്തേക്കുവന്നു.
34 : എന്നാല്‍ അവന്‍ അവരെ പരിഹസിക്കുകയും നിന്ദിക്കുകയും ധിക്കാരപൂര്‍വം ദുഷിച്ചു സംസാരിക്കുകയും ചെയ്തു.
35 : അവന്‍ രോഷാകുലനായി ശപഥം ചെയ്തു: ഇപ്രാവശ്യം യൂദാസും സൈന്യവും എന്റെ കൈയില്‍ ഏല്‍പിക്കപ്പെടുന്നില്ലെങ്കില്‍ ഞാന്‍ സുരക്ഷിതനായി മടങ്ങിവരുമ്പോള്‍ ഈ ആലയം അഗ്‌നിക്കിരയാക്കും. അനന്തരം, അവന്‍ ക്രുദ്ധനായി ഇറങ്ങിപ്പോയി.
36 : ഇതുകേട്ട പുരോഹിതന്‍മാര്‍ അകത്തേക്കുകയറി, ബലിപീഠത്തിനും ശ്രീകോവിലിനും അഭിമുഖമായി നിന്നു വിലപിച്ചു കൊണ്ടു പറഞ്ഞു: അങ്ങയുടെ നാമത്തില്‍ അറിയപ്പെടാന്‍ ഈ ആലയത്തെ അങ്ങ് തിരഞ്ഞെടുത്തു.
38 : ഇവനോടും ഇവന്റെ സൈന്യത്തോടും പ്രതികാരം ചെയ്യുക. അവരെല്ലാവരും വാളിനിരയാകട്ടെ. അവരുടെ ദൈവദൂഷണങ്ങള്‍ അങ്ങ് ഓര്‍ക്കുക. അവര്‍ ഇനി നിമിഷനേരം ജീവിക്കാതിരിക്കട്ടെ.
42 : അതുപോലെ ഇന്ന് ഈ സൈന്യത്തെ ഞങ്ങളുടെ മുന്‍പില്‍വച്ചു നശിപ്പിക്കുക. നിക്കാനോര്‍ അവിടുത്തെ ആലയത്തിനെതിരായി ദൂഷണം പറഞ്ഞുവെന്ന് എല്ലാവരും അറിയട്ടെ. അവന്റെ ദുഷ്ടതയ്ക്കനുസൃതമായി അവനെ വിധിക്കണമേ!
43 : ആദാര്‍മാസം പതിമൂന്നാം ദിവസം ഇരുസൈന്യവും ഏറ്റുമുട്ടി. നിക്കാനോറിന്റെ സൈന്യം പരാജയമടഞ്ഞു. അവന്‍ തന്നെയാണ് ആദ്യം നിലംപതിച്ചത്.
44 : നിക്കാനോര്‍ കൊല്ലപ്പെട്ടതു കണ്ടപ്പോള്‍ സൈന്യം ആയുധങ്ങള്‍ ഉപേക്ഷിച്ച് ഓടിപ്പോയി.
45 : അദാസായില്‍ നിന്നു ഗസാറാവരെ ഒരു ദിവസത്തെ ദൂരം യഹൂദര്‍ അവരെ പിന്തുടര്‍ന്നു. അപ്പോഴും യുദ്ധകാഹളം മുഴക്കിക്കൊണ്ടിരുന്നു.
46 : ചുറ്റുമുള്ള ഗ്രാമങ്ങളില്‍ നിന്നു ജനങ്ങള്‍ പുറത്തുവന്ന്, ഓടിപ്പോയ ശത്രുക്കളെ തടഞ്ഞ് അവരെ അനുധാവനം ചെയ്തിരുന്നവരുടെ നേരേ തിരിച്ചോടിച്ചു. അങ്ങനെ അവരെല്ലാവരും വാളിനിരയായി. ഒരുവന്‍ പോലും ശേഷിച്ചില്ല.
47 : യഹൂദര്‍ അവരെ കൊള്ളയടിച്ചു. നിക്കാനോറിന്റെ ശിരസ്‌സും അവന്‍ ധിക്കാരപൂര്‍വം നീട്ടിയ വലത്തുകൈയും ഛേദിച്ച് ജറുസലെമിനു തൊട്ടുവെളിയില്‍ കൊണ്ടുവന്ന് പ്രദര്‍ശനത്തിനുവച്ചു.
48 : ജനങ്ങള്‍ ആനന്ദതുന്ദിലരായി. ആ ദിവസം അവര്‍ ആഹ്‌ളാദപൂര്‍വം കൊണ്ടാടി.
49 : ആണ്ടുതോറും ആദാര്‍മാസം പതിമൂന്നാം ദിവസം ഇതിന്റെ ഓര്‍മ ദിനമായി ആഘോഷിക്കണമെന്ന് അവര്‍ നിശ്ചയിച്ചു.
50 : അങ്ങനെ യൂദാദേശത്തു കുറെക്കാലത്തേക്കു സ്വസ്ഥത കൈവന്നു.