5 : അവള്‍ ഒരു കുപ്പി വീഞ്ഞും ഒരു പാത്രം എണ്ണയും ദാസിയെ ഏല്‍പിച്ചു. വറുത്ത ധാന്യവും, ഉണങ്ങിയ പഴങ്ങള്‍കൊണ്ടുണ്ടാക്കിയ ഒരു അടയും നേര്‍മയുള്ള അപ്പവും ഒരു സഞ്ചിയില്‍ നിറച്ച്, പാത്രങ്ങളെല്ലാം പൊതിഞ്ഞുകെട്ടി ദാസിയെ ഏല്‍പിച്ചു.
6 : അനന്തരം, അവള്‍ ബത്തൂലിയാ നഗരകവാടത്തിലേക്കു പുറപ്പെട്ടു. അവിടെ നഗരശ്രേഷ്ഠന്‍മാരായ കാബ്രിസ്, കാര്‍മിസ് എന്നിവരോടുകൂടെ ഉസിയാ നില്‍ക്കുന്നതു കണ്ടു.
7 : അവളുടെ മുഖത്തിനും ഉടയാടകള്‍ക്കും വന്ന മാറ്റം അവര്‍ ശ്രദ്ധിച്ചു. അവളുടെ സൗന്ദര്യത്തില്‍ അവര്‍ക്ക് അഗാധമായ മതിപ്പുളവായി.
8 : അവര്‍ അവളോടു പറഞ്ഞു: നമ്മുടെ പിതാക്കന്‍മാരുടെ ദൈവം നിന്നില്‍ കൃപ ചൊരിയുകയും നിന്റെ പദ്ധതി നിറവേറ്റുകയും ചെയ്യട്ടെ. അങ്ങനെ ഇസ്രായേല്‍ജനം അഭിമാനം കൊള്ളുകയും ജറുസലെം ഉയര്‍ത്തപ്പെടുകയും ചെയ്യട്ടെ! അവള്‍ ദൈവത്തെ ആരാധിച്ചു.
9 : അവള്‍ അവരോടു പറഞ്ഞു: നഗരകവാടം എനിക്കു തുറന്നുതരാന്‍ കല്‍പന നല്‍കുക. ഞാന്‍ പോയി നമ്മള്‍ സംസാരിച്ച കാര്യം നിറവേറ്റട്ടെ. അതനുസരിച്ച് വാതില്‍ തുറന്നുകൊടുക്കാന്‍ അവര്‍ യുവാക്കന്‍മാരോടു കല്‍പിച്ചു.
10 : അവര്‍ വാതില്‍ തുറന്നു. യൂദിത്ത് ദാസിയോടൊത്തു പുറത്തു കടന്നു, അവള്‍ മലയുടെ താഴേക്കിറങ്ങി. താഴ്‌വരയിലൂടെ അവള്‍ നടന്നുനീങ്ങുന്നത്, ദൃഷ്ടിയില്‍നിന്നു മറയുന്നതുവരെ നഗരവാസികള്‍ നോക്കിനിന്നു.
11 : അവര്‍ നേരേ താഴ്‌വരയിലൂടെ നടന്നു. അസ്‌സീറിയാക്കാരുടെ കാവല്‍ഭടന്‍മാര്‍ അവളെ കണ്ടു.
12 : അവര്‍ അവളെ പിടികൂടി ചോദ്യംചെയ്തു: നീ ഏതു വര്‍ഗക്കാരിയാണ്? എവിടെനിന്നു വരുന്നു? എങ്ങോട്ടു പോകുന്നു? അവള്‍ പറഞ്ഞു: ഞാന്‍ ഒരു ഹെബ്രായപുത്രി, അവരില്‍ നിന്ന് ഓടി രക്ഷപെടുകയാണ്. അവര്‍ നിങ്ങളുടെ കൈകളില്‍ ഏല്‍പിക്കപ്പെടാറായി.
13 : നിങ്ങള്‍ അവരെ വിഴുങ്ങിക്കളയും. ഞാന്‍ നിങ്ങളുടെ സൈന്യാധിപന്‍ ഹോളോഫര്‍ണസിനെക്കണ്ട് ശരിയായ വിവരങ്ങള്‍ ധരിപ്പിക്കാന്‍ പോവുകയാണ്. തന്റെ ഒരാളും പിടിക്കപ്പെട്ടോ കൊല്ലപ്പെട്ടോ നഷ്ടപ്പെടാതെ മലനാടാകെ പിടിച്ചടക്കാന്‍ ഉതകുന്ന ഒരു മാര്‍ഗം ഞാന്‍ അവനു കാണിച്ചു കൊടുക്കും.
14 : സൗന്ദര്യത്തിടമ്പായിത്തോന്നിയ അവളുടെ മുഖം ദര്‍ശിക്കുകയും വാക്കുകള്‍ ശ്രവിക്കുകയും ചെയ്തപ്പോള്‍ അവര്‍ അവളോടു പറഞ്ഞു:
15 : ഞങ്ങളുടെ യജമാനന്റെ സമീപത്തേക്ക് ഓടിപ്പോന്നതുകൊണ്ട് നീ നിന്റെ ജീവന്‍ രക്ഷിച്ചു. ഇപ്പോള്‍ തന്നെ അവന്റെ കൂടാരത്തിലേക്കു ചെല്ലുക; ഞങ്ങളില്‍ ചിലര്‍ കൊണ്ടു ചെന്നാക്കാം.
16 : അവന്റെ മുന്‍പില്‍ ഭയത്തിനവകാശമില്ല, ഞങ്ങളോടു പറഞ്ഞതു തന്നെ അവനോടും പറയുക, അവന്‍ നിന്നോടു ദയാപൂര്‍വം പെരുമാറും.
17 : അവളെയും ദാസിയെയും അനുഗമിക്കുന്നതിന് അവരില്‍നിന്ന് നൂറുപേര്‍ തിരഞ്ഞെടുക്കപ്പെട്ടു. അവര്‍ ഹോളോഫര്‍ണസിന്റെ കൂടാരത്തിലേക്ക് അവരെ നയിച്ചു.
18 : അവളുടെ ആഗമനവാര്‍ത്ത കൂടാരം തോറും പരന്നപ്പോള്‍ പാളയമാകെ ഇളകിവശായി. അവള്‍ ഹോളോഫര്‍ണസിന്റെ കൂടാരത്തിനു വെളിയില്‍ കാത്തുനില്‍ക്കുമ്പോള്‍ അവര്‍ ചുറ്റുംകൂടി. അവര്‍ ഹോളോഫര്‍ണസിനോട് അവളെപ്പറ്റി പറഞ്ഞു.
19 : അവളുടെ സൗന്ദര്യത്തില്‍ മതിമറന്ന അവര്‍ അവളെപ്പോലെയാണ് ഇസ്രായേല്യരെല്ലാം എന്നു നിരൂപിച്ച് അവരെ പുകഴ്ത്തി. അവര്‍ പരസ്പരം പറഞ്ഞു: ഇത്തരം സ്ത്രീകളുള്ള ഈ ജനതയെ ആരെങ്കിലും അവഹേളിക്കുമോ? നിശ്ചയമായും അവരില്‍ ആരും ജീവനോടിരിക്കാന്‍ പാടില്ല. അവരെ സ്വതന്ത്രരായി വിട്ടാല്‍ അവര്‍ ലോകം മുഴുവന്‍ കെണിയില്‍പ്പെടുത്തും.
20 : ഹോളോഫര്‍ണസിന്റെ അനുചരന്‍മാരും സേവകന്‍മാരും പുറത്തുവന്ന് അവളെ കൂടാരത്തിനുള്ളിലേക്കു കൂട്ടിക്കൊണ്ടു പോയി.
21 : ഹോളോഫര്‍ണസ് സ്വര്‍ണവും മരതകവും മറ്റു രത്‌നങ്ങളും കൊണ്ട് അലങ്കരിച്ച ചെമന്ന മേല്‍ക്കട്ടിയുടെ കീഴില്‍ കിടക്കയില്‍ വിശ്രമിക്കുകയായിരുന്നു.
22 : അവളെപ്പറ്റി പറഞ്ഞതു കേട്ട് അവന്‍ എഴുന്നേറ്റ്, വെള്ളിവിളക്കുകളുടെ അകമ്പടിയോടുകൂടെ കൂടാരവാതില്‍ക്കലെത്തി.
23 : തങ്ങളുടെ മുന്‍പിലെത്തിയ യൂദിത്തിന്റെ മുഖസൗന്ദര്യം കണ്ട് ഹോളോഫര്‍ണസും സേവകന്‍മാരും അദ്ഭുതപരതന്ത്രരായി. അവള്‍ സാഷ്ടാംഗംവീണ് അവനെ വണങ്ങി. അവന്റെ അടിമകള്‍ അവളെ എഴുന്നേല്‍പിച്ചു.