1 : ഇത്രയുമായപ്പോള്‍ അസ്‌സീറിയാ രാജാവായ നബുക്കദ്‌നേസറിന്റെ സര്‍വസൈന്യാധിപന്‍ ഹോളോഫര്‍ണസ് ജനതകളോടു ചെയ്ത കാര്യങ്ങളും അവരുടെ ക്‌ഷേത്രങ്ങളെ കൊള്ളയടിച്ച് നശിപ്പിച്ച രീതിയും, യൂദായിലെ ഇസ്രായേല്‍ജനം അറിഞ്ഞു.
2 : അവന്റെ മുന്നേറ്റത്തില്‍ അവര്‍ അത്യന്തം ഭയപ്പെടുകയും ജറുസലെമിനെയും തങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ ആലയത്തെയും ഓര്‍ത്തു പരിഭ്രമിക്കുകയും ചെയ്തു.
3 : അവര്‍ പ്രവാസത്തില്‍ നിന്നു മടങ്ങിയെത്തിയിട്ടു കുറച്ചുകാലമേ ആയിരുന്നുള്ളു. യൂദാജനം വീണ്ടും ഒന്നുചേരുകയും അശുദ്ധമാക്കപ്പെട്ട വിശുദ്ധപാത്രങ്ങള്‍, ബലിപീഠം, ദേവാലയം, എന്നിവ ശുദ്ധീകരിക്കുകയും ചെയ്തിട്ട് ഏറെക്കാലം ആയില്ല.
4 : അതിനാല്‍, അവര്‍ സമരിയായിലെ ഓരോ പ്രവിശ്യയിലേക്കും കോനാ, ബേത്‌ഹോറോണ്‍, ബല്‍മായിന്‍, ജറീക്കോ, കോബ, അയസ്സോറ, സാലെം താഴ്‌വര എന്നിവിടങ്ങളിലേക്കും ദൂതന്‍മാരെ അയച്ചു.
6 : അക്കാലത്ത് ജറുസലെമില്‍ ആയിരുന്ന പ്രധാന പുരോഹിതന്‍ യൊവാക്കിം, ബത്തൂലിയായിലും ദോഥാനു സമീപമുള്ള സമതലത്തിന്റെ എതിര്‍വശത്ത് എസ്ദ്രായേലോണിന് അഭിമുഖമായി സ്ഥിതിചെയ്യുന്ന ബത്തൊമെസ്ത്തായിമിലും വസിച്ചിരുന്ന ജനങ്ങള്‍ക്ക്,
7 : മലമ്പാതകളില്‍ നിലയുറപ്പിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് എഴുതി. കാരണം, ഇവയിലൂടെ യൂദാ ആക്രമിക്കപ്പെടാം. എന്നാല്‍, പാത ഇടുങ്ങിയതാണ്. കഷ്ടിച്ചു രണ്ടാളുകള്‍ക്ക് കടക്കാനുള്ള വീതി മാത്രമേയുള്ളു. അതിനാല്‍, കടക്കാന്‍ ശ്രമിക്കുന്ന ആരെയും നിഷ്പ്രയാസം തടഞ്ഞുനിര്‍ത്താം.
8 : അങ്ങനെ പ്രധാനപുരോഹിതനായ യൊവാക്കിമും ജറുസലെമില്‍ സമ്മേളിച്ച ഇസ്രായേല്‍ജനത്തിന്റെ പ്രതിനിധിസഭയും പുറപ്പെടുവിച്ച കല്‍പന അനുസരിച്ച് ഇസ്രായേല്‍ജനം പ്രവര്‍ത്തിച്ചു.
9 : ഇസ്രായേലിലെ ഓരോരുത്തരും തീക്ഷണതയോടെ ദൈവത്തെ വിളിച്ചപേക്ഷിക്കുകയും കഠിനമായി ഉപവസിച്ച് തങ്ങളെത്തന്നെ എളിമപ്പെടുത്തുകയും ചെയ്തു.
10 : അവരും ഭാര്യമാരും കുട്ടികളും കന്നുകാലികളും അവിടെ വസിക്കുന്ന വിദേശികളും കൂലിവേലക്കാരും വിലയ്ക്കുവാങ്ങിയ അടിമകളും എല്ലാവരും ചാക്കുടുത്തു.
11 : ജറുസലെമിലുണ്ടായിരുന്ന ഇസ്രായേലിലെ എല്ലാ പുരുഷന്‍മാരും സ്ത്രീകളും കുഞ്ഞുങ്ങളും ദേവാലയത്തിന്റെ മുന്‍പില്‍ സാഷ്ടാംഗം പ്രണമിച്ചു. അവര്‍ തലയില്‍ ചാരം വിതറി, തങ്ങളുടെ ചാക്കുവസ്ത്രം കര്‍ത്താവിന്റെ മുന്‍പില്‍ വിരിച്ചു.
12 : ബലിപീഠത്തിനുചുറ്റും ചാക്കുവസ്ത്രം നിരത്തി, തങ്ങളുടെ കുഞ്ഞുങ്ങളെ അവര്‍ക്കിരയാക്കരുതെന്നും, ഭാര്യമാരെ അവരുടെ കവര്‍ച്ചമുതലാക്കരുതെന്നും, അവകാശമായി തങ്ങള്‍ക്കു ലഭിച്ച നഗരങ്ങള്‍ നശിപ്പിക്കപ്പെടരുതെന്നും, വിജാതീയരുടെ നീചസന്തോഷങ്ങള്‍ക്കായി തങ്ങളുടെ വിശുദ്ധസ്ഥലം അശുദ്ധമാക്കാന്‍ ഇടയാക്കരുതെന്നും അവര്‍ ഏകസ്വരത്തില്‍ ഇസ്രായേലിന്റെ ദൈവത്തോടു കേണപേക്ഷിച്ചു.
13 : കര്‍ത്താവ് അവരുടെ പ്രാര്‍ഥന കേട്ടു; അവരുടെ ക്ലേശങ്ങള്‍ കാണുകയും ചെയ്തു. യൂദയായിലും ജറുസലെമിലുമുള്ള ജനം സര്‍വശക്തനായ കര്‍ത്താവിന്റെ വിശുദ്ധമന്ദിരത്തിനു മുന്‍പില്‍ അനേക ദിവസം ഉപവസിച്ചു.
14 : പ്രധാനപുരോഹിതന്‍ യൊവാക്കിമും കര്‍ത്താവിന്റെ മുന്‍പില്‍ ശുശ്രൂഷചെയ്യുന്ന എല്ലാ പുരോഹിതന്‍മാരും ചാക്കുടുത്ത് അനുദിന ദഹനബലികളര്‍പ്പിക്കുകയും, ജനത്തിന്റെ നേര്‍ച്ചകളും സ്വാഭീഷ്ടക്കാഴ്ചകളും സമര്‍പ്പിക്കുകയും ചെയ്തു.