1 : ഇരുപത്തഞ്ചാം വയസ്‌സില്‍ ഹെസെക്കിയാ രാജ്യഭാരം ഏറ്റു; ഇരുപത്തിയൊന്‍പതു വര്‍ഷം ജറുസലെമില്‍ ഭരിച്ചു. സഖറിയായുടെ മകളായ അബിയാ ആയിരുന്നു അവന്റെ അമ്മ.
2 : പിതാവായ ദാവീദിനെപ്പോലെ അവന്‍ കര്‍ത്താവിന്റെ മുന്‍പില്‍ നീതി പ്രവര്‍ത്തിച്ചു.
ദേവാലയം ശുദ്ധീകരിക്കുന്നു
3 : ഭരണമേറ്റ ആദ്യവര്‍ഷം ആദ്യമാസം തന്നെ അവന്‍ കര്‍ത്താവിന്റെ ആലയത്തിന്റെ വാതിലുകള്‍ തുറക്കുകയും കേടുപാടുകള്‍ തീര്‍ക്കുകയും ചെയ്തു.
4 : അവന്‍ പുരോഹിതന്‍മാരെയും ലേവ്യരേയും കിഴക്കേ അങ്കണത്തില്‍ വിളിച്ചുകൂട്ടി പറഞ്ഞു:
5 : ലേവ്യരേ, കേള്‍ക്കുവിന്‍. നിങ്ങളെത്തന്നെ ശുദ്ധീകരിക്കുവിന്‍. നിങ്ങളുടെ പിതാക്കന്‍മാരുടെ ദൈവമായ കര്‍ത്താവിന്റെ ആലയം വിശുദ്ധീകരിച്ച്, വിശുദ്ധസ്ഥലത്തു നിന്നു സകല മാലിന്യങ്ങളും നീക്കം ചെയ്യുവിന്‍.
6 : നമ്മുടെ പിതാക്കന്‍മാര്‍ ദൈവമായ കര്‍ത്താവിന്റെ മുന്‍പില്‍ തിന്‍മ പ്രവര്‍ത്തിച്ച് അവിശ്വസ്തത കാണിച്ചു; അവിടുത്തെ പരിത്യജിച്ചു; അവിടുത്തെ വാസസ്ഥലത്തുനിന്ന് അവര്‍ മുഖംതിരിച്ചു; അവിടുത്തെ മുന്‍പില്‍ പുറംതിരിഞ്ഞു,
7 : അവര്‍ പൂമുഖവാതിലുകള്‍ അടച്ചു; ദീപങ്ങള്‍ അണച്ചു; ഇസ്രായേലിന്റെ ദൈവത്തിന്റെ വിശുദ്ധസ്ഥലത്തു ധൂപാര്‍ച്ചന നടത്തുകയോ ദഹനബലി അര്‍പ്പിക്കുകയോ ചെയ്തില്ല.
8 : അതിനാല്‍, കര്‍ത്താവിന്റെ ക്രോധം യൂദായുടെയും ജറുസലെമിന്റെയും നേരേ പതിച്ചു. നിങ്ങള്‍ സ്വന്തം കണ്ണുകൊണ്ടു കാണുന്നതുപോലെ, അവിടുന്ന് അവരെ ഭീതിക്കും പരിഭ്രമത്തിനും പരിഹാസത്തിനും പാത്രമാക്കി.
9 : നമ്മുടെ പിതാക്കന്‍മാര്‍ വാളിനിരയായി. പുത്രീപുത്രന്‍മാരും ഭാര്യമാരും തടവുകാരാക്കപ്പെട്ടു.
10 : അവിടുത്തെ ഉഗ്രകോപം നമ്മെ വിട്ടകലുന്നതിന് ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവുമായി ഒരുടമ്പടി ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
11 : മക്കളേ, നിങ്ങള്‍ ഇനി അനാസ്ഥ കാണിക്കരുത്, തന്റെ സന്നിധിയില്‍ നില്‍ക്കുന്നതിനും തനിക്കു ശുശ്രൂഷ ചെയ്യുന്നതിനും ധൂപം അര്‍പ്പിക്കുന്നതിനും കര്‍ത്താവു നിങ്ങളെയാണു തിരഞ്ഞെടുത്തിരിക്കുന്നത്.
13 : എലീസാഫാന്റെ കുടുംബത്തില്‍ നിന്നു സിമ്രി, യവുവേല്‍; ആസാഫ് കുടുംബത്തില്‍ നിന്നു സഖറിയാ, മത്താനിയാ;
14 : ഹേമാന്‍ കുടുംബത്തില്‍ നിന്നു യഹുവേല്‍, ഷിമെയി; യദുഥൂന്‍ കുടുംബത്തില്‍നിന്നു ഷെമായാ, ഉസിയേല്‍ എന്നീ ലേവ്യര്‍ മുന്‍പോട്ടുവന്നു.
15 : എല്ലാ സഹോദരരെയും വിളിച്ചുകൂട്ടി തങ്ങളെത്തന്നെ ശുദ്ധീകരിച്ചു. കര്‍ത്താവ് അരുളിച്ചെയ്തതനുസരിച്ച്, രാജാവു കല്‍പിച്ചതിന്‍ പ്രകാരം കര്‍ത്താവിന്റെ ആലയം വിശുദ്ധീകരിക്കാന്‍ അവര്‍ അകത്തുകടന്നു.
16 : കര്‍ത്താവിന്റെ ആലയത്തിന്റെ അന്തര്‍ഭാഗം ശുദ്ധീകരിക്കാനായി പുരോഹിതന്‍മാര്‍ അങ്ങോട്ടു ചെന്നു; അവിടെ കണ്ട മാലിന്യങ്ങളെല്ലാം അങ്കണത്തിലേക്കു കൊണ്ടുവന്നു. ലേവ്യര്‍ അതു കിദ്രോണ്‍ അരുവിയിലേക്കു കൊണ്ടുപോയി.
17 : ഒന്നാംമാസം ഒന്നാംദിവസം ഈ ശുദ്ധീകരണം തുടങ്ങി. എട്ടാംദിവസം ദേവാലയപൂമുഖത്തെത്തി. തുടര്‍ന്ന് എട്ടുദിവസം അവര്‍ കര്‍ത്താവിന്റെ ആലയം ശുദ്ധീകരിച്ചു. ഒന്നാം മാസം പതിനാറാം ദിവസം ശുദ്ധീകരണം പൂര്‍ത്തിയായി.
18 : അവര്‍ ഹെസെക്കിയാ രാജാവിനെ അറിയിച്ചു: ദഹനബലിപീഠം, കാഴ്ചയപ്പത്തിന്റെ മേശ, അവയുടെ ഉപകരണങ്ങള്‍ എന്നിവ ഉള്‍പ്പെടെ കര്‍ത്താവിന്റെ ആലയം മുഴുവന്‍ ഞങ്ങള്‍ ശുദ്ധീകരിച്ചു.
20 : ഹെസെക്കിയാ രാജാവ് അതിരാവിലെ ഉണര്‍ന്നു നഗരത്തിലെ സേവകന്‍മാരെ വിളിച്ചുകൂട്ടി. കര്‍ത്താവിന്റെ ആലയത്തിലേക്കു ചെന്നു.
21 : രാജ്യത്തിനും വിശുദ്ധസ്ഥലത്തിനും യൂദായ്ക്കും വേണ്ടി പാപപരിഹാര ബലി അര്‍പ്പിക്കാന്‍ ഏഴുകാള, ഏഴുമുട്ടാട്, ഏഴുചെമ്മരിയാട്, ഏഴു ആണ്‍കോലാട് എന്നിവയെ കൊണ്ടുവന്നു. അവയെ കര്‍ത്താവിന്റെ ബലിപീഠത്തില്‍ അര്‍പ്പിക്കാന്‍ രാജാവ് അഹറോന്റെ പുത്രന്‍മാരായ പുരോഹിതന്‍മാരോട് കല്‍പിച്ചു.
22 : അവര്‍ കാളകളെ കൊന്നു. പുരോഹിതന്‍മാര്‍ അവയുടെ രക്തം ബലിപീഠത്തിന്‍മേല്‍ തളിച്ചു. അവര്‍ മുട്ടാടുകളെ കൊന്ന് രക്തം ബലിപീഠത്തിന്‍മേല്‍ തളിച്ചു. പിന്നീട്, ചെമ്മരിയാടുകളെ കൊന്നു രക്തം ബലിപീഠത്തിന്‍മേല്‍ തളിച്ചു.
23 : പാപപരിഹാരബലിക്കുള്ള ആണ്‍കോലാടുകളെ രാജാവിന്റെയും സമൂഹത്തിന്റെയും മുന്‍പില്‍ കൊണ്ടുവന്നു. അവര്‍ അവയുടെമേല്‍ കൈകള്‍ വച്ചു.
24 : പുരോഹിതന്‍മാര്‍ അവയെ കൊന്ന് അവയുടെ രക്തം കൊണ്ട് ഇസ്രായേല്‍ ജനത്തിനു വേണ്ടി പാപപരിഹാരമനുഷ്ഠിച്ചു. കാരണം, ദഹനബലിയും പാപപരിഹാര ബലിയും ഇസ്രായേല്‍ മുഴുവനും വേണ്ടി അര്‍പ്പിക്കണമെന്നു രാജാവു കല്‍പിച്ചിരിക്കുന്നു.
25 : ദാവീദിന്റെയും രാജാവിന്റെ ദീര്‍ഘദര്‍ശിയായ ഗാദിന്റെയും പ്രവാചകനായ നാഥാന്റെയും കല്‍പനയനുസരിച്ച് കൈത്താളം, വീണ, കിന്നരം എന്നിവയോടുകൂടി ലേവ്യരെ കര്‍ത്താവിന്റെ ആലയത്തില്‍ അവന്‍ നിയോഗിച്ചു. കല്‍പന പ്രവാചകന്‍മാരിലൂടെ കര്‍ത്താവു നല്‍കിയിരുന്നതാണ്.
27 : അപ്പോള്‍, ബലിപീഠത്തില്‍ ദഹനബലിയര്‍പ്പിക്കാന്‍ ഹെസെക്കിയാ കല്‍പിച്ചു. ബലി ആരംഭിച്ചപ്പോള്‍ ഇസ്രായേല്‍ രാജാവായ ദാവീദിന്റെ വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ കര്‍ത്താവിന് ഗാനാലാപവും കാഹളവിളിയും തുടങ്ങി.
28 : സമൂഹം മുഴുവന്‍ ആരാധിച്ചു; ഗായകര്‍ പാടി; കാഹളമൂത്തുകാര്‍ കാഹളം ഊതി. ദഹനബലി കഴിയുന്നതുവരെ ഇതു തുടര്‍ന്നു.
29 : ബലി തീര്‍ന്നപ്പോള്‍ രാജാവും കൂടെയുണ്ടായിരുന്നവരും കുമ്പിട്ടു വണങ്ങി.
31 : ഹെസെക്കിയാ പറഞ്ഞു: നിങ്ങള്‍ കര്‍ത്താവിന്റെ മുന്‍പാകെ നിങ്ങളെത്തന്നെ വിശുദ്ധീകരിച്ചിരിക്കുന്നുവല്ലോ. കര്‍ത്താവിന്റെ ആലയത്തില്‍ ബലിവസ്തുക്കളും സ്‌തോത്രക്കാഴ്ചകളും കൊണ്ടുവരുവിന്‍. സമൂഹം അവ കൊണ്ടുവന്നു: സ്വാഭീഷ്ടമനുസരിച്ച് ദഹനബലിക്കുള്ള വസ്തുക്കള്‍ കൊണ്ടുവന്നു.
32 : ദഹനബലിക്കായി സമൂഹം എഴുപതുകാളകളെയും നൂറുമുട്ടാടുകളെയും ഇരുനൂറു ചെമ്മരിയാടുകളെയും കൊണ്ടുവന്നു. ഇവയെല്ലാം കര്‍ത്താവിനു ദഹനബലിയര്‍പ്പിക്കാന്‍ വേണ്ടിയായിരുന്നു.
33 : കൂടാതെ, അറുനൂറു കാളകളും മൂവായിരം ആടുകളും നേര്‍ച്ചയായി ലഭിച്ചു.
34 : ദഹനബലിക്കുള്ള മൃഗങ്ങളെയെല്ലാം തോലുരിഞ്ഞു സജ്ജമാക്കാന്‍ പുരോഹിതന്‍മാര്‍ തീരെ കുറവായിരുന്നതിനാല്‍ മറ്റു പുരോഹിതന്‍മാര്‍ ശുദ്ധീകരണകര്‍മം നടത്തി തയ്യാറാകുന്നതുവരെ സഹോദരന്‍മാരായ ലേവ്യര്‍ അവരെ സഹായിച്ചു. തങ്ങളെത്തന്നെ ശുദ്ധീകരിക്കുന്നതില്‍ ലേവ്യര്‍ പുരോഹിതന്‍മാരെക്കാള്‍ ഉത്‌സുകരായിരുന്നു.
35 : നിരവധി ദഹനബലികള്‍ക്കു പുറമേ സമാധാന ബലിക്കുള്ള മേദസ്‌സും പാനീയബലികളും അര്‍പ്പിക്കപ്പെട്ടു. അങ്ങനെ കര്‍ത്താവിന്റെ ആലയത്തിലെ ആരാധന പുനഃസ്ഥാപിക്കപ്പെട്ടു.
36 : ഇക്കാര്യങ്ങളെല്ലാം വേഗം ചെയ്തുതീര്‍ക്കാന്‍ ദൈവം തന്റെ ജനത്തെ സഹായിച്ചതോര്‍ത്ത് ഹെസക്കിയായും സമൂഹവും സന്തോഷിച്ചു.