1 : ആഹാസ് ഇരുപതാം വയസ്‌സില്‍ ഭരണം തുടങ്ങി; പതിനാറുവര്‍ഷം ജറുസലെമില്‍ ഭരിച്ചു. എന്നാല്‍, തന്റെ പൂര്‍വികനായ ദാവീദിനെപ്പോലെ അവന്‍ കര്‍ത്താവിന്റെ മുന്‍പില്‍ നീതി പ്രവര്‍ത്തിച്ചില്ല.
5 : ദൈവമായ കര്‍ത്താവ് അവനെ സിറിയാ രാജാവിന്റെ കൈകളില്‍ ഏല്‍പിച്ചു. അവന്‍ ആഹാസിനെ തോല്‍പിച്ച് അനേകം പേരെ തടവുകാരാക്കി ദമാസ്‌ക്കസിലേക്കു കൊണ്ടുപോയി. കര്‍ത്താവ് ആഹാസിനെ ഇസ്രായേല്‍രാജാവിനു വിട്ടുകൊടുത്തു. ഇസ്രായേല്‍രാജാവു കൂട്ടക്കൊല നടത്തി അവനെ പരാജയപ്പെടുത്തി.
6 : തങ്ങളുടെ പിതാക്കന്‍മാരുടെ ദൈവമായ കര്‍ത്താവിനെ പരിത്യജിച്ചതിനാല്‍, യൂദാസൈന്യത്തില്‍ നിന്നു ഒരു ലക്ഷത്തിയിരുപതിനായിരം ധീരയോദ്ധാക്കളെ റമാലിയായുടെ മകന്‍ പെക്കാഹ് ഒറ്റ ദിവസം കൊണ്ടു വധിച്ചു.
7 : ധീരനും എഫ്രായിംകാരനുമായ സിക്രി, രാജപുത്രനായ മാസേയായെയും കൊട്ടാരം വിചാരിപ്പുകാരനായ അസ്രിക്കാമിനെയും രാജാവുകഴിഞ്ഞാല്‍ അടുത്ത അധികാരിയായ എല്‍കാനയെയും വധിച്ചു.
8 : തങ്ങളുടെ സഹോദരരായ യൂദാനിവാസികളില്‍ സ്ത്രീകളും കുഞ്ഞുങ്ങളുമടക്കം രണ്ടു ലക്ഷംപേരെ ഇസ്രായേല്‍ തടവുകാരാക്കി. ധാരാളം കൊള്ളമുതലും അവര്‍ സമരിയായിലേക്കു കൊണ്ടു പോയി.
9 : കര്‍ത്താവിന്റെ ഒരു പ്രവാചകന്‍ അവിടെയുണ്ടായിരുന്നു. അവന്റെ പേര് ഒദേദ്. അവന്‍ സമരിയായിലേക്കു വന്ന സൈന്യത്തിന്റെ നേരേ ചെന്നു പറഞ്ഞു: നിങ്ങളുടെ പിതാക്കന്‍മാരുടെ ദൈവമായ കര്‍ത്താവു യൂദായോടു കോപിച്ച് അവരെ നിങ്ങളുടെ കൈയില്‍ ഏല്‍പിച്ചുതന്നു. എന്നാല്‍, നിങ്ങള്‍ അവരെ ക്രൂരമായി വധിച്ചു. ഈ കാര്യം കര്‍ത്താവിന്റെ മുന്‍പില്‍ എത്തിയിരിക്കുന്നു.
10 : ജറുസലെമിലും യൂദായിലുമുള്ള സ്ത്രീപുരുഷന്‍മാരെ അടിമകളാക്കുവാന്‍ നിങ്ങള്‍ ഇപ്പോള്‍ ഒരുമ്പെടുന്നു. നിങ്ങളും നിങ്ങളുടെ ദൈവമായ കര്‍ത്താവിനെതിരേ പാപം ചെയ്തിട്ടില്ലേ?
11 : ഞാന്‍ പറയുന്നതു കേള്‍ക്കുക. തടവുകാരായി നിങ്ങള്‍ കൊണ്ടുവന്ന ഈ സഹോദരരെ വിട്ടയയ്ക്കുക. കര്‍ത്താവിന്റെ ഉഗ്രകോപം ഇതാ നിങ്ങളുടെമേല്‍ പതിക്കാന്‍ പോകുന്നു.
12 : യോഹന്നാന്റെ മകന്‍ അസറിയാ, മെഷില്ലെമോത്തിന്റെ മകന്‍ ബറെക്കിയാ, ഷല്ലൂമിന്റെ മകന്‍ യഹിസ്‌കിയാ. ഹദ്‌ലായിയുടെ മകന്‍ അമാസാ എന്നീ എഫ്രായിം നേതാക്കന്‍മാര്‍ യുദ്ധത്തില്‍ നിന്നു മടങ്ങിവന്നവരോടു പറഞ്ഞു:
13 : തടവുകാരെ നിങ്ങള്‍ ഇങ്ങോട്ടു കൊണ്ടുവരരുത്; കൊണ്ടുവന്നാല്‍, കര്‍ത്താവിന്റെ മുന്‍പില്‍ നാം കുറ്റക്കാരാകും. നമ്മുടെ പാപങ്ങളും അകൃത്യങ്ങളും പെരുപ്പിക്കാനാണു നിങ്ങള്‍ തുനിയുന്നത്. ഇപ്പോള്‍ത്തന്നെ അതു ഘോരമാണ്. ഇസ്രായേലിനെതിരേ കര്‍ത്താവിന്റെ ക്രോധം ജ്വലിക്കുന്നു.
15 : പ്രത്യേകം നിയുക്തരായ ആളുകള്‍ തടവുകാരെ ഏറ്റെടുത്തു; കൊള്ളമുതലില്‍ നിന്ന് ആവശ്യമായവയെടുത്ത് നഗ്‌നരായവരെ ഉടുപ്പിച്ചു; ചെരിപ്പു ധരിപ്പിച്ചു; അവര്‍ക്കു ഭക്ഷണപാനീയങ്ങള്‍ നല്‍കി; തൈലം പൂശി; തളര്‍ന്നവരെ കഴുതപ്പുറത്തു കയറ്റി. അങ്ങനെ ഈന്തപ്പനകളുടെ നഗരമായ ജറീക്കോയില്‍ അവരുടെ സഹോദരരുടെ അടുത്തെത്തിച്ചു. അനന്തരം, അവര്‍ സമരിയായിലേക്കു മടങ്ങി.
16 : ഏദോമ്യര്‍ യൂദായെ ആക്രമിച്ചു. അനേകരെ തടവുകാരാക്കിയപ്പോള്‍
17 : ആഹാസ് രാജാവ് അസ്‌സീറിയാരാജാവിന്റെ സഹായം അപേക്ഷിച്ചു.
18 : ഫിലിസ്ത്യരും യൂദായ്‌ക്കെതിരേ തിരിഞ്ഞു. അവര്‍ ഷെഫേലായിലെയും നെഗെബിലെയും നഗരങ്ങളെ ആക്രമിച്ച് ബേത്‌ഷേമെഷ്, അയ്യാലോണ്‍, ഗദെറോത്ത് എന്നിവയും സൊക്കൊ, തിമ്‌നാ, ഗിംസോ എന്നിവയും ചുറ്റുമുള്ള ഗ്രാമങ്ങളും പിടിച്ചടക്കി, അവിടെ വാസമുറപ്പിച്ചു.
20 : അസ്‌സീറിയാരാജാവായ തില്‍ഗത്ത്പില്‍നേസര്‍ അവനെ സഹായിക്കുന്നതിനു പകരം ആക്രമിച്ചു പീഡിപ്പിച്ചു.
21 : ആഹാസ് ദേവാലയത്തിലും രാജകൊട്ടാരത്തിലും പ്രഭുക്കന്‍മാരുടെ ഭവനങ്ങളിലും നിന്നു ധനം ശേഖരിച്ച്, അസ്‌സീറിയാ രാജാവിനു കപ്പം കൊടുത്തു. എന്നാല്‍, ഉപകാരമുണ്ടായില്ല.
22 : ദുരിതം വന്നപ്പോള്‍ ആഹാസ്‌രാജാവ് കര്‍ത്താവിനോടു കൂടുതല്‍ അവിശ്വസ്തത കാണിച്ചു.
23 : സിറിയാരാജാക്കന്‍മാരെ അവരുടെ ദേവന്‍മാര്‍ സഹായിച്ചു; ആ ദേവന്‍മാര്‍ക്കു ബലിയര്‍പ്പിച്ചാല്‍ അവര്‍ എന്നെയും സഹായിച്ചേക്കും എന്നു പറഞ്ഞ് തന്നെ തോല്‍പിച്ച ദമാസ്‌ക്കസിലെ ദേവന്‍മാര്‍ക്ക് ആഹാസ് ബലിയര്‍പ്പിച്ചു. അത് അവന്റെയും രാജ്യത്തിന്റെയും വിനാശത്തിനു കാരണമായി.
24 : അവന്‍ ദേവാലയത്തിലെ ഉപകരണങ്ങള്‍ ഒരുമിച്ചുകൂട്ടി ഉടച്ചു. കര്‍ത്താവിന്റെ ആലയം പൂട്ടി; ജറുസലെമിന്റെ എല്ലാ മുക്കിലും മൂലയിലും ബലിപീഠങ്ങള്‍ സ്ഥാപിച്ചു.
25 : യൂദായിലെ നഗരങ്ങളിലെല്ലാം അന്യദേവന്‍മാര്‍ക്കു ധൂപം അര്‍പ്പിക്കുന്നതിനു പൂജാഗിരികള്‍ നിര്‍മിച്ചു. അങ്ങനെ തന്റെ പിതാക്കന്‍മാരുടെ ദൈവമായ കര്‍ത്താവിനെ അവന്‍ പ്രകോപിപ്പിച്ചു.
26 : അവന്റെ ഇതര പ്രവര്‍ത്തനങ്ങളും രീതികളും ആദ്യന്തം യൂദായിലെയും ഇസ്രായേലിലെയും രാജാക്കന്‍മാരുടെ പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.