3 : രാജാധികാരം തന്റെ കൈയില്‍ ഉറച്ചപ്പോള്‍ അവന്‍ തന്റെ പിതാവിന്റെ ഘാതകരായ സേവകന്‍മാരെ വധിച്ചു.
4 : മോശയുടെ നിയമഗ്രന്ഥത്തില്‍ എഴുതിയിരിക്കുന്നതനുസരിച്ച് അവന്‍ അവരുടെ മക്കളെകൊന്നില്ല. പിതാക്കന്‍മാരുടെ അകൃത്യത്തിനു മക്കളോ, മക്കളുടെ അകൃത്യത്തിന് പിതാക്കന്‍മാരോ വധിക്കപ്പെടരുത്. ഓരോരുത്തരും താന്താങ്ങളുടെ അകൃത്യത്തിനു മരണശിക്ഷ അനുഭവിക്കണം എന്ന കര്‍ത്താവിന്റെ കല്‍പന അതില്‍ രേഖപ്പെടുത്തിയിരിക്കുന്നു.
5 : അമസിയാ യൂദായില്‍ നിന്നും ബഞ്ചമിനില്‍ നിന്നും ആളുകളെ ശേഖരിച്ച് അവരെ കുടുംബക്രമത്തില്‍ സഹസ്രാധിപന്‍മാരുടെയും ശതാധിപന്‍മാരുടെയും കീഴില്‍ നിയോഗിച്ചു. ഇരുപതും അതിനുമേലും വയസ്‌സുള്ള മൂന്നുലക്ഷം പേരെ അവന്‍ ഒരുമിച്ചുകൂട്ടി. അവര്‍ യുദ്ധശേഷിയുള്ളവരും കുന്തവും പരിചയും ഉപയോഗിക്കാന്‍ കഴിവുള്ളവരും ആയിരുന്നു.
6 : ഇതിനുപുറമേ ഇസ്രായേലില്‍നിന്ന് ഒരു ലക്ഷം വീരയോദ്ധാക്കളെ നൂറു താലന്തു വെള്ളിക്കു കൂലിക്കെടുത്തു.
7 : എന്നാല്‍, ഒരു ദൈവപുരുഷന്‍ വന്ന് അവനോടു പറഞ്ഞു: രാജാവേ, ഇസ്രായേല്‍ സൈന്യത്തെ നീ കൂടെക്കൊണ്ടു പോകരുത്. കര്‍ത്താവ് എഫ്രായിംകാരായ ഈ ഇസ്രായേല്യരോടുകൂടെയില്ല.
8 : ഇവര്‍ യുദ്ധത്തില്‍ നിനക്കു ശക്തി പകരുമെന്നു നീ കരുതുന്നെങ്കില്‍ ദൈവം ശത്രുവിന്റെ മുന്‍പില്‍ നിന്നെ വീഴ്ത്തും. സഹായിക്കാനും പരിത്യജിക്കാനും ദൈവത്തിനു കഴിയും.
9 : അമസിയാ ദൈവപുരുഷനോടു പറഞ്ഞു: ഇസ്രായേല്‍ സൈന്യത്തിനു ഞാന്‍ നൂറു താലന്തു വെള്ളി കൊടുത്തുപോയല്ലോ! ദൈവപുരുഷന്‍ പറഞ്ഞു: അതിനെക്കാള്‍ കൂടുതല്‍ തരാന്‍ കര്‍ത്താവിനു കഴിവുണ്ട്.
10 : അപ്പോള്‍ അമസിയാ എഫ്രായിമില്‍ നിന്നു വന്ന സൈന്യത്തെ പിരിച്ചുവിട്ടു. അവര്‍ക്കു യൂദായോടു വലിയ അമര്‍ഷം തോന്നി; കോപാക്രാന്തരായി അവര്‍ വീടുകളിലേക്കു മടങ്ങി.
11 : അമസിയാ സധൈര്യം സൈന്യത്തെ നയിച്ച് ഉപ്പുതാഴ്‌വരയിലെത്തി. പതിനായിരം സെയിര്‍പടയാളികളെ വധിച്ചു.
12 : യൂദാസൈന്യം വേറെപതിനായിരം പേരെ ജീവനോടെ പിടിച്ച് ഒരു പാറയുടെ മുകളില്‍ കൊണ്ടുപോയി താഴേക്കു തള്ളിയിട്ടു. അവരുടെ ശരീരങ്ങള്‍ ഛിന്നഭിന്നമായി.
13 : യുദ്ധത്തിനു കൊണ്ടുപോകാതെ അമസിയാ പിരിച്ചുവിട്ട സൈനികര്‍ സമരിയായ്ക്കും ബേത്ത്‌ഹോറോനും ഇടയ്ക്കുള്ള യൂദാനഗരങ്ങള്‍ ആക്രമിച്ചു മൂവായിരം പേരെ കൊല്ലുകയും വളരെയേറെ കൊള്ളവസ്തുക്കള്‍ ശേഖരിക്കുകയും ചെയ്തു.
14 : ഏദോമ്യരെ തോല്‍പ്പിച്ചു മടങ്ങുമ്പോള്‍ അമസിയാ സെയിര്‍ നിവാസികളുടെ ദേവവിഗ്രഹങ്ങളും കൂടെക്കൊണ്ടുവന്നു. അവയെ സ്വന്തം ദേവന്‍മാരായി പ്രതിഷ്ഠിച്ച് ആരാധിക്കുകയും കാഴ്ചയര്‍പ്പിക്കുകയും ചെയ്തു.
15 : കര്‍ത്താവ് അമസിയായോടു കോപിച്ച് ഒരു പ്രവാചകനെ അയച്ചു. അവന്‍ ചോദിച്ചു: സ്വന്തം ജനത്തെനിന്റെ കൈയില്‍നിന്നു രക്ഷിക്കാതിരുന്ന ഈ ദേവന്‍മാരെ നീ ആശ്രയിക്കുന്നതെന്തിന്?
16 : അപ്പോള്‍ അമസിയാ അവനോടു പറഞ്ഞു: രാജാവിന്റെ ഉപദേഷ്ടാവായി നിന്നെ നിയമിച്ചിട്ടുണ്ടോ? നിര്‍ത്തൂ; അല്ലെങ്കില്‍, നിനക്കു ജീവന്‍ നഷ്ടപ്പെടും. പ്രവാചകന്‍ ഇത്രയും കൂടി പറഞ്ഞു നിര്‍ത്തി: നീ ഇപ്രകാരം പ്രവര്‍ത്തിക്കുകയും എന്റെ ഉപദേശം ചെവിക്കൊള്ളാതിരിക്കുകയും ചെയ്തതിനാല്‍, ദൈവം നിന്നെ നശിപ്പിക്കാന്‍ നിശ്ചയിച്ചിരിക്കുന്നു എന്നു ഞാന്‍ അറിയിക്കുന്നു.
17 : യൂദാരാജാവായ അമസിയാ ഉപദേഷ്ടാക്കളുമായി ആലോചിച്ച് യേഹുവിന്റെ മകനായ യഹോവാഹാസിന്റെ മകനും ഇസ്രായേല്‍ രാജാവുമായ യഹോവാഷിന്റെ അടുത്ത് ആളയച്ചു പറഞ്ഞു: വരൂ, നമുക്കൊരു ബലപരീക്ഷണം നടത്താം.
18 : ഇസ്രായേല്‍ രാജാവായ യഹോവാഷ് യൂദാരാജാവായ അമസിയായ്ക്ക് മറുപടി നല്‍കി. ലബനോനിലെ ഒരു മുള്‍ച്ചെടി, ലബനോനിലെ ഒരു ദേവദാരുവിനോട്, നിന്റെ മകളെ എന്റെ മകനു ഭാര്യയായി തരുക എന്ന് ആവശ്യപ്പെട്ടു! ലബനോനിലെ ഒരു വന്യമൃഗം ആ വഴി വന്നു മുള്‍ച്ചെടി ചവിട്ടിയരച്ചുകളഞ്ഞു.
19 : ഏദോമിനെ തകര്‍ത്തു എന്നു നീ വീമ്പിളക്കുന്നു. അടങ്ങി വീട്ടിലിരിക്കുക. എന്തിനു യൂദായ്ക്കും നിനക്കും വെറുതെ നാശം വിളിച്ചുവരുത്തുന്നു?
20 : എന്നാല്‍, അമസിയാ കൂട്ടാക്കിയില്ല. ഏദോമിലെ ദേവന്‍മാരെ സേവിച്ചതുകൊണ്ട് അവരെ ശത്രുകരങ്ങളില്‍ ഏല്‍പിക്കാന്‍ ദൈവം നിശ്ചയിച്ചിരുന്നു.
21 : ഇസ്രായേല്‍ രാജാവായ യഹോവാഷ് യുദ്ധത്തിനു പുറപ്പെട്ടു. അവന്‍ യുദാരാജാവായ അമസിയായുമായി യൂദായിലെ ബേത്‌ഷേമെഷില്‍ വച്ച് ഏറ്റുമുട്ടി.
22 : യൂദാ സൈന്യം പരാജയപ്പെട്ടു. പടയാളികള്‍ സ്വഭവനങ്ങളിലേക്ക് ഓടിപ്പോയി.
23 : ഇസ്രായേല്‍ രാജാവായ യഹോവാഷ് അഹസിയായുടെ മകനായ യോവാഷിന്റെ മകനും യൂദാരാജാവുമായ അമസിയായെ ബന്ധിച്ചു ജറുസലെമില്‍ കൊണ്ടുവന്നു. ജറുസലെമിന്റെ മതില്‍ എഫ്രായിം കവാടം മുതല്‍ കോണ്‍ കവാടം വരെ നാനൂറു മുഴം ഇടിച്ചുതകര്‍ത്തു.
25 : യഹോവാഹാസിന്റെ മകനും ഇസ്രായേല്‍ രാജാവുമായ യഹോവാഷിന്റെ മരണത്തിനു ശേഷം യോവാഷിന്റെ മകനും യൂദാരാജാവുമായ അമസിയാ പതിനഞ്ചു വര്‍ഷം ജീവിച്ചു.
26 : അമസിയായുടെ മറ്റു പ്രവര്‍ത്തനങ്ങള്‍ ആദ്യന്തം യൂദായിലെയും ഇസ്രായേലിലെയും രാജാക്കന്‍മാരുടെ പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
27 : കര്‍ത്താവിനെ വിട്ടകന്ന നാള്‍മുതല്‍ അവനെതിരേ ജറുസലെമില്‍ ഗൂഢാലോചന നടന്നു. അവന്‍ ലാഖീഷിലേക്ക് ഒളിച്ചോടി. അവര്‍ ആളെവിട്ടു ലാഖീഷില്‍വച്ച് അവനെ വധിച്ചു.
28 : മൃതദേഹം കുതിരപ്പുറത്തു കൊണ്ടുവന്നു ദാവീദിന്റെ നഗരത്തില്‍ പിതാക്കന്‍മാരോടുകൂടെ സംസ്‌കരിച്ചു.