2 : ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷം യഹോഷാഫാത്ത് സമരിയായില്‍ ആഹാബിനെ സന്ദര്‍ശിച്ചു. ആഹാബ് അനേകം ആടുകളെയും കാളകളെയും കൊന്ന് അവനെയും കൂടെയുള്ളവരെയും സത്കരിച്ചു. അങ്ങനെ റാമോത്ത്‌വേഗിലയാദിനെതിരേ യുദ്ധം ചെയ്യുവാന്‍ തന്നോടു ചേരുന്നതിന് ആഹാബ് അവനെ പ്രേരിപ്പിച്ചു.
3 : ഇസ്രായേല്‍രാജാവായ ആഹാബ് യൂദാരാജാവായ യഹോഷാഫാത്തിനോടു ചോദിച്ചു: റാമോത്ത്‌വേഗിലയാദിലേക്ക് നീ എന്നോടുകൂടി വരുമോ? യഹോഷാഫാത്ത് മറുപടി പറഞ്ഞു: നീ തയ്യാറാണെങ്കില്‍ ഞാനും തയ്യാര്‍. എന്റെ സൈന്യം നിന്റെ സൈന്യത്തെപ്പോലെ തന്നെ. ഞങ്ങള്‍ നിങ്ങളോടൊത്തു യുദ്ധത്തിനു പോരാം.
4 : അവന്‍ തുടര്‍ന്നു: ആദ്യം കര്‍ത്താവിന്റെ ഹിതം ആരായാം.
5 : അപ്പോള്‍ ഇസ്രായേല്‍രാജാവ് പ്രവാചകന്‍മാരെ വിളിച്ചുകൂട്ടി. അവര്‍ നാനൂറു പേരുണ്ടായിരുന്നു. അവന്‍ അവരോടു ചോദിച്ചു: റാമോത്ത് വേഗിലയാദിനോടു യുദ്ധം ചെയ്യാന്‍ ഞാന്‍ പോകണമോ വേണ്ടായോ? അവര്‍ പറഞ്ഞു: പോവുക. ദൈവം അത് രാജാവിന്റെ കൈയില്‍ ഏല്‍പിക്കും.
6 : അപ്പോള്‍ യഹോഷാഫാത്ത് ചോദിച്ചു: കര്‍ത്താവിന്റെ ഇംഗിതം ആരായാന്‍ അവിടുത്തെ പ്രവാചകനായി മറ്റാരും ഇവിടെ ഇല്ലേ? ഇസ്രായേല്‍രാജാവ് പറഞ്ഞു:
7 : കര്‍ത്താവിന്റെ ഹിതം ആരായാന്‍ ഒരാള്‍കൂടി ഉണ്ട്, ഇമ്‌ലായുടെ മകന്‍ മിക്കായാ. എന്നാല്‍, എനിക്ക് അവനോടു വെറുപ്പാണ്. അവന്‍ എനിക്കു തിന്‍മയല്ലാതെ നന്‍മ ഒരിക്കലും പ്രവചിക്കുകയില്ല. യഹോഷാഫാത്ത് പറഞ്ഞു: രാജാവ് അങ്ങനെ പറയരുതേ!
8 : ആഹാബ് ഒരു ഭൃത്യനെ വിളിച്ച് ഇമ്‌ലായുടെ മകന്‍ മിക്കായായെ വേഗം കൂട്ടിക്കൊണ്ടുവരുവാന്‍ കല്‍പിച്ചു.
9 : ഇസ്രായേല്‍രാജാവും യൂദാരാജാവായ യഹോഷാഫാത്തും രാജകീയ വസ്ത്രങ്ങളണിഞ്ഞ് സമരിയായുടെ കവാടത്തിനടുത്തുള്ള മെതിക്കളത്തില്‍ സിംഹാസനത്തില്‍ ഉപവിഷ്ടരായി. പ്രവാചകന്‍മാര്‍ അവരുടെ മുന്‍പില്‍ പ്രവചിച്ചുകൊണ്ടിരുന്നു.
10 : അവരിലൊരാള്‍ കെനാനയുടെ മകന്‍ സെദെക്കിയാ ഇരുമ്പുകൊണ്ടുള്ള കൊമ്പുകള്‍വച്ച് ആഹാബിനോടു പറഞ്ഞു: കര്‍ത്താവ് അരുളിച്ചെയ്യുന്നു. നീ ഇതുകൊണ്ട് സിറിയാക്കാരെ കുത്തി നശിപ്പിക്കും.
11 : എല്ലാ പ്രവാചകന്‍മാരും അതു ശരിവച്ചു പറഞ്ഞു: റാമോത്ത് വേഗിലയാദിനെതിരേ നീങ്ങുക. കര്‍ത്താവ് അത് രാജാവിന്റെ കൈകളില്‍ ഏല്‍പ്പിക്കും.
12 : മിക്കായായെ വിളിക്കാന്‍ ചെന്ന രാജസേവകന്‍ അവനോടു പറഞ്ഞു: എല്ലാ പ്രവാചകന്‍മാരും ഏകസ്വരത്തില്‍ രാജാവിനനുകൂലമായി പ്രവചിച്ചിരിക്കുന്നു. അങ്ങും അവരെപ്പോലെ അനുകൂലമായി പ്രവചിക്കുക.
13 : മിക്കായാ പറഞ്ഞു: കര്‍ത്താവാണേ എന്റെ ദൈവം അരുളിച്ചെയ്യുന്നതെന്തോ അതു ഞാന്‍ പറയും.
14 : അവന്‍ വന്നപ്പോള്‍ രാജാവ് ചോദിച്ചു: മിക്കായാ, ഞങ്ങള്‍ റാമോത്ത്‌വേഗിലയാദിനെതിരേ യുദ്ധത്തിനു പോകണമോ വേണ്ടായോ? മിക്കായാ പറഞ്ഞു: പോയി വിജയംവരിക്കുക. കര്‍ത്താവ് അവരെ നിങ്ങളുടെ കൈകളില്‍ ഏല്‍പിക്കും. രാജാവ് പറഞ്ഞു:
15 : കര്‍ത്താവിന്റെ നാമത്തില്‍ എന്നോടു സത്യമേ പറയാവൂ എന്ന് എത്ര പ്രാവശ്യം ഞാന്‍ ആവശ്യപ്പെടണം.
16 : അപ്പോള്‍ മിക്കായാ പറഞ്ഞു: ഇടയനില്ലാത്ത ആടുകളെപ്പോലെ ഇസ്രായേല്‍ജനം പര്‍വതങ്ങളില്‍ ചിതറിക്കിടക്കുന്നതു ഞാന്‍ കണ്ടു. ഇവര്‍ക്കു നാഥനില്ല, കര്‍ത്താവ് അരുളിച്ചെയ്തിരിക്കുന്നു; ഇവര്‍ സ്വഭവനത്തിലേക്ക് സമാധാനത്തോടെ മടങ്ങട്ടെ.
17 : ഇസ്രായേല്‍ രാജാവ് യഹോഷാഫാത്തിനോടു പറഞ്ഞു: ഇവന്‍ എനിക്ക് തിന്‍മയല്ലാതെ ഒരിക്കലും നന്‍മ പ്രവചിക്കുകയില്ലെന്നു ഞാന്‍ പറഞ്ഞില്ലേ?
18 : മിക്കായാ പറഞ്ഞു: കര്‍ത്താവിന്റെ വചനം ശ്രവിക്കുക. കര്‍ത്താവ് തന്റെ സിംഹാസനത്തില്‍ ഉപവിഷ്ടനായിരിക്കുന്നതു ഞാന്‍ കണ്ടു. സ്വര്‍ഗീയ സൈന്യങ്ങള്‍ അവിടുത്തെ ഇടത്തും വലത്തും നിന്നിരുന്നു.
19 : അപ്പോള്‍ കര്‍ത്താവ് ചോദിച്ചു: ഇസ്രായേല്‍ രാജാവായ ആഹാബ് റാമോത്ത് വേഗിലയാദില്‍ പോയി വധിക്കപ്പെടാന്‍ തക്കവണ്ണം ആര് അവനെ വശീകരിക്കും?
20 : ഓരോരുത്തരും ഓരോവിധത്തില്‍ മറുപടി നല്‍കി. ഒരാത്മാവ് മുന്‍പോട്ടുവന്നു പറഞ്ഞു: ഞാന്‍ വശീകരിക്കാം. കര്‍ത്താവ് ചോദിച്ചു:
21 : എങ്ങനെ? അവന്‍ പറഞ്ഞു: ഞാന്‍ പോയി അവന്റെ എല്ലാ പ്രവാചകന്‍മാരുടെയും അധരങ്ങളില്‍ നുണയുടെ ആത്മാവായി ഇരിക്കും. അവിടുന്ന് അരുളിച്ചെയ്തു: പോയി അവനെ വശീകരിക്കുക.
22 : നീ വിജയിക്കും. ഇതാ നിന്റെ ഈ പ്രവാചകന്‍മാരുടെ അധരങ്ങളില്‍ കര്‍ത്താവ് വ്യാജത്തിന്റെ ആത്മാവിനെ നിവേശിപ്പിച്ചിരിക്കുന്നു. നിനക്ക് അനര്‍ഥം വരുത്തുമെന്ന് കര്‍ത്താവ് അരുളിച്ചെയ്തിരിക്കുന്നു.
23 : അപ്പോള്‍ കെനാനായുടെ മകന്‍ സെദെക്കിയാ അടുത്തു ചെന്ന് മിക്കായായുടെ ചെകിട്ടത്തടിച്ചു കൊണ്ടു ചോദിച്ചു: നിന്നോടു സംസാരിക്കാന്‍ കര്‍ത്താവിന്റെ ആത്മാവ് എന്നെ വിട്ട് ഏതുവഴിക്കാണ് നിന്റെ അടുത്തെത്തിയത്?
24 : അതിനു മിക്കായാ പറഞ്ഞു: ഒളിക്കാന്‍ ഉള്ളറയില്‍ കടക്കുന്ന ദിവസം നീ അതറിയും.
25 : ഇസ്രായേല്‍രാജാവ് കല്‍പിച്ചു: മിക്കായായെ പിടിച്ചു നഗരാധിപനായ ആമോന്റെയും രാജകുമാരനായ യോവാഷിന്റെയും മുന്‍പില്‍ കൊണ്ടു ചെന്നു പറയുക:
26 : ഞാന്‍ സമാധാനത്തില്‍ തിരിച്ചെത്തുന്നതുവരെ അല്‍പം മാത്രം അപ്പവും വെള്ളവും കൊടുത്ത് ഇവനെ കാരാഗൃഹത്തില്‍ സൂക്ഷിക്കുക എന്നു രാജാവ് ആജ്ഞാപിക്കുന്നു.
27 : മിക്കായാ പറഞ്ഞു: നീ സമാധാനത്തില്‍ മടങ്ങിയെത്തുമെങ്കില്‍ കര്‍ത്താവല്ല എന്നിലൂടെ സംസാരിച്ചത്. ഇതു ജനം മുഴുവന്‍ കേള്‍ക്കട്ടെ!
28 : ഇസ്രായേല്‍ രാജാവും യൂദാരാജാവായ യഹോഷാഫാത്തും റാമോത്ത് - ഗിലയാദിലേക്കു പുറപ്പെട്ടു.
29 : ഇസ്രായേല്‍ രാജാവ് യഹോഷാഫാത്തിനോടു പറഞ്ഞു: ഞാന്‍ വേഷപ്രച്ഛന്നനായി യുദ്ധക്കളത്തിലേക്കു പോകാം; നീ രാജകീയവസ്ത്രം ധരിച്ചുകൊള്ളൂ. അങ്ങനെ ഇസ്രായേല്‍ രാജാവ് വേഷം മാറി. അവര്‍ യുദ്ധത്തിനു പോയി.
30 : ഇസ്രായേല്‍ രാജാവിനോടല്ലാതെ വലിയവനോ ചെറിയവനോ ആയ ആരോടും പട പൊരുതരുത് എന്നു സിറിയാരാജാവ് തന്റെ രഥനായകന്‍മാരോടു കല്‍പിച്ചിരുന്നു.
31 : യഹോഷാഫാത്തിനെ കണ്ടപ്പോള്‍ ഇതാ ഇസ്രായേല്‍രാജാവ് എന്നു പറഞ്ഞ് അവര്‍ അവനെ ആക്രമിച്ചു. അപ്പോള്‍ യഹോഷാഫാത്ത് നിലവിളിച്ചു. കര്‍ത്താവ് അവനെ സഹായിച്ചു. അവരില്‍ നിന്നു ദൈവം അവനെ വിടുവിച്ചു.
32 : അവന്‍ ഇസ്രായേല്‍ രാജാവല്ല എന്നു മനസ്‌സിലാക്കിയപ്പോള്‍ രഥനായകന്‍മാര്‍ അവനെതിരായുള്ള ആക്രമണത്തില്‍ നിന്നു പിന്തിരിഞ്ഞു.
33 : എന്നാല്‍, യദൃച്ഛയാ ഒരു ഭടന്‍ എയ്ത അമ്പ് ഇസ്രായേല്‍രാജാവിന്റെ മാര്‍ച്ചട്ടയ്ക്കും കവചത്തിനും ഇടയില്‍ തുളച്ചുകയറി. അവന്‍ സാരഥിയോടു പറഞ്ഞു: രഥം തിരിച്ച് എന്നെ യുദ്ധക്കളത്തില്‍ നിന്നു കൊണ്ടുപോവുക. എനിക്കു മുറിവേറ്റിരിക്കുന്നു.
34 : അന്നു ഘോരയുദ്ധം നടന്നു. സന്ധ്യവരെ ഇസ്രായേല്‍ രാജാവ് സിറിയാക്കാര്‍ക്കഭിമുഖമായി രഥത്തില്‍ ചാരിനിന്നു. സൂര്യാസ്തമയത്തോടെ അവന്‍ മരിച്ചു.