1 : ദൈവത്തിന്റെ ആത്മാവ് ഒദേദിന്റെ മകന്‍ അസറിയായുടെമേല്‍ വന്നു.
2 : അവന്‍ ആസായുടെ അടുത്തു ചെന്നു പറഞ്ഞു: ആസാ രാജാവേ, യൂദാ - ബഞ്ചമിന്‍ നിവാസികളേ, കേള്‍ക്കുവിന്‍, നിങ്ങള്‍ കര്‍ത്താവിനോടു ചേര്‍ന്നിരിക്കുന്നിടത്തോളം കാലം അവിടുന്ന് നിങ്ങളോടു കൂടെ ഉണ്ടായിരിക്കും. നിങ്ങള്‍ അവിടുത്തെ അന്വേഷിച്ചാല്‍ കണ്ടെണ്ടത്തും. നിങ്ങള്‍ അവിടുത്തെ പരിത്യജിച്ചാല്‍ അവിടുന്ന് നിങ്ങളെയും പരിത്യജിക്കും.
3 : സത്യദൈവമോ പഠിപ്പിക്കാന്‍ പുരോഹിതനോ നിയമമോ ഇല്ലാതെ ഇസ്രായേല്‍ ദീര്‍ഘകാലം കഴിച്ചു.
4 : എന്നാല്‍, കഷ്ടതകള്‍ നേരിട്ടപ്പോള്‍ അവര്‍ ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവിങ്കലേക്കു തിരിഞ്ഞു; അവര്‍ അവിടുത്തെ അന്വേഷിച്ചു; കണ്ടെണ്ടത്തി.
5 : അന്നു സകല ദേശങ്ങളിലും അക്രമങ്ങളും കലാപങ്ങളും നടമാടിയിരുന്നതിനാല്‍ , ആരും സുരക്ഷിതരായിരുന്നില്ല.
6 : ദൈവം സകലവിധ ദുരിതങ്ങളും അവരുടെമേല്‍ വരുത്തിയതിനാല്‍ ജനത ജനതയ്‌ക്കെതിരായും നഗരം നഗരത്തിനെതിരായും യുദ്ധം ചെയ്തു ഛിന്നഭിന്നമായി.
7 : നിങ്ങള്‍ ധീരന്‍മാരായിരിക്കുവിന്‍. നിങ്ങളുടെ കൈകള്‍ തളരാതിരിക്കട്ടെ. നിങ്ങളുടെ പ്രവൃത്തികള്‍ക്കു പ്രതിഫലം ലഭിക്കും.
8 : ഒദേദിന്റെ മകന്‍ അസറിയായുടെ പ്രവചനം കേട്ട് ആസാ ധൈര്യപ്പെട്ടു. യൂദായിലും ബഞ്ചമിനിലും എഫ്രായിം മലമ്പ്രദേശത്തും അവന്‍ പിടിച്ചടക്കിയ നഗരങ്ങളിലും നിന്നു മ്ലേച്ഛവിഗ്രഹങ്ങളെ നീക്കികളഞ്ഞു. ദേവാലയ പൂമുഖത്തിന്റെ മുന്‍പിലുണ്ടായിരുന്ന കര്‍ത്താവിന്റെ ബലിപീഠം പുനരുദ്ധരിച്ചു.
9 : കര്‍ത്താവ് ആസായോടുകൂടെ ഉണ്ടെന്നു മനസ്‌സിലാക്കിയപ്പോള്‍ എഫ്രായിം, മനാസ്‌സെ, ശിമയോന്‍ എന്നീ ഇസ്രായേല്‍ ഗോത്രങ്ങളില്‍ നിന്ന് അനേകര്‍ അവനോടു ചേര്‍ന്ന് അവന്റെ രാജ്യത്തു താമസമാക്കി. യൂദായ്ക്കും ബഞ്ചമിനും പുറമേ ഇസ്രായേലില്‍ നിന്നു കൂറുമാറി വന്നവരെയും ആസാ വിളിച്ചുകൂട്ടി.
10 : ആസായുടെ പതിനഞ്ചാം ഭരണവര്‍ഷം മൂന്നാംമാസം എല്ലാവരും ജറുസലെമില്‍ സമ്മേളിച്ചു.
11 : തങ്ങള്‍ കൊണ്ടുവന്ന കൊള്ളമുതലില്‍ നിന്ന് എഴുനൂറു കാളകളെയും ഏഴായിരം ആടുകളെയും അന്ന് അവര്‍ കര്‍ത്താവിനു ബലിയര്‍പ്പിച്ചു.
12 : തങ്ങളുടെ പിതാക്കന്‍മാരുടെ ദൈവമായ കര്‍ത്താവിനെ പൂര്‍ണഹൃദയത്തോടും പൂര്‍ണാത്മാവോടും കൂടി അന്വേഷിക്കുമെന്നും
13 : ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവിനെ അന്വേഷിക്കാത്തവര്‍ പുരുഷനോ സ്ത്രീയോ ബാലനോ വൃദ്ധനോ ആകട്ടെ, വധിക്കപ്പെടണമെന്നും അവര്‍ ഉടമ്പടി ചെയ്തു.
14 : ആര്‍ത്തുവിളിച്ച്, കൊമ്പും കുഴലും ഊതിക്കൊണ്ട് കര്‍ത്താവിന്റെ നാമത്തില്‍ അവര്‍ ശപഥം ചെയ്തു.
15 : യൂദാ മുഴുവനും ഈ ശപഥത്തില്‍ ആഹ്‌ളാദിച്ചു. പൂര്‍ണഹൃദയത്തോടെ പ്രതിജ്ഞചെയ്യുകയും പൂര്‍ണമനസ്‌സോടെ കര്‍ത്താവിനെ അന്വേഷിക്കുകയും ചെയ്തു. അവിടുന്ന് അവര്‍ക്ക് ദര്‍ശനമരുളി; എങ്ങും സ്വസ്ഥത നല്‍കുകയും ചെയ്തു.
16 : ആസാരാജാവിന്റെ പിതാമഹി മാഖാ അഷേരാ ദേവതയുടെ മ്‌ളേച്ഛവിഗ്രഹം ഉണ്ടാക്കിയതിനാല്‍ അവളെ അമ്മറാണി എന്ന സ്ഥാനത്തുനിന്നു മാറ്റി. ആസാ ആ വിഗ്രഹം വെട്ടിമുറിച്ചു കഷണങ്ങളാക്കി, കിദ്രോന്‍തോട്ടിനരികെവച്ചു ചുട്ടുകളഞ്ഞു.
17 : പൂജാഗിരികള്‍ ഇസ്രായേലില്‍ നിന്നു നീക്കം ചെയ്തില്ലെങ്കിലും ജീവിതകാലം മുഴുവനും ആസാ ഹൃദയവിശുദ്ധി പാലിച്ചു.
18 : തന്റെ പിതാവും താനും കാഴ്ചവച്ച സ്വര്‍ണവും വെള്ളിയും പാത്രങ്ങളും അവന്‍ ദേവാലയത്തിലേക്കു കൊണ്ടുവന്നു.
19 : അവന്റെ മുപ്പത്തിയഞ്ചാം ഭരണവര്‍ഷം വരെ യുദ്ധമൊന്നും ഉണ്ടായില്ല