3 : ആയിരത്തിയിരുനൂറു രഥങ്ങളും അറുപതിനായിരം കുതിരപ്പടയാളികളുമായി ജറുസലെമിനെതിരേ വന്നു. ലിബിയരും സൂക്കിയരും എത്യോപ്യരുമായി അസംഖ്യം ആളുകളും അവനോടൊത്തുണ്ടായിരുന്നു.
4 : അവര്‍ യൂദായിലെ സുരക്ഷിതനഗരങ്ങള്‍ കീഴടക്കി ജറുസലെം വരെ എത്തി.
5 : റഹോബോവാമിനോടും ഷീഷാക്കിനെ ഭയന്നു ജറുസലെമില്‍ സമ്മേളിച്ച യൂദാപ്രഭുക്കന്‍മാരോടും പ്രവാചകനായ ഷെമായാ പറഞ്ഞു: കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിങ്ങള്‍ എന്നെ ഉപേക്ഷിച്ചതിനാല്‍, ഞാന്‍ നിങ്ങളെയും ഉപേക്ഷിച്ചു ഷീഷാക്കിന്റെ കൈകളില്‍ ഏല്‍പ്പിച്ചിരിക്കുന്നു.
6 : അപ്പോള്‍ രാജാവും ഇസ്രായേല്‍പ്രഭുക്കന്‍മാരും എളിമപ്പെട്ട്, കര്‍ത്താവ് നീതിമാനാണ് എന്ന് ഏറ്റുപറഞ്ഞു.
7 : അവര്‍ എളിമപ്പെട്ടു എന്നു കണ്ട് കര്‍ത്താവ് ഷെമായായോട് അരുളിച്ചെയ്തു: അവര്‍ തങ്ങളെത്തന്നെതാഴ്ത്തി; ഇനി ഞാന്‍ അവരെ നശിപ്പിക്കുകയില്ല. ഞാന്‍ അവര്‍ക്കു മോചനം നല്‍കും; ജറുസലെമിന്റെ മേല്‍ എന്റെ ക്രോധം ഷീഷാക്കുവഴി ചൊരിയുകയില്ല.
8 : എന്നാലും അവര്‍ അവനു ദാസന്‍മാരായിത്തീരും. എന്നെ സേവിക്കുന്നതും ഭൂമിയിലെ രാജാക്കന്‍മാരെ സേവിക്കുന്നതും തമ്മിലുള്ള അന്തരം അവര്‍ അറിയും.
9 : ഈജിപ്തിലെ രാജാവായ ഷീഷാക്ക് ജറുസലെമിലെത്തി. ദേവാലയത്തിലെയും രാജകൊട്ടാരത്തിലെയും സകല നിക്‌ഷേപങ്ങളും എടുത്തു കൊണ്ടുപോയി. സോളമന്‍ നിര്‍മിച്ച പൊന്‍പരിചകളും കൊണ്ടുപോയി.
10 : റഹോബോവാം രാജാവ് അതിനു പകരം ഓട്ടുപരിചകള്‍ നിര്‍മിച്ചു കൊട്ടാരകാവല്‍ക്കാരുടെ മേലാളന്‍മാരെ ഏല്‍പ്പിച്ചു.
11 : രാജാവ് ദേവാലയത്തിലേക്കു പോകുമ്പോള്‍ കാവല്‍ക്കാര്‍ അതു ധരിച്ചുകൊണ്ടു നില്‍ക്കും; പിന്നീടു കാവല്‍പ്പുരയില്‍ സൂക്ഷിക്കും.
12 : രാജാവ് എളിമപ്പെട്ടതിനാല്‍ സമൂലനാശത്തിനിടയാകാതെ കര്‍ത്താവിന്റെ ക്രോധം അവനില്‍നിന്നകന്നു പോയി. യൂദായുടെ സ്ഥിതി പൊതുവേ മെച്ചമായിരുന്നു.
13 : റഹോബോവാം പ്രാബല്യത്തോടെ ജറുസലെമില്‍ വാണു. ഭരണമേല്‍ക്കുമ്പോള്‍ അവന് നാല്‍പത്തിയൊന്ന് വയസ്‌സുണ്ടായിരുന്നു. തന്റെ നാമം നിലനിര്‍ത്തുന്നതിന് കര്‍ത്താവ് ഇസ്രായേല്‍ ഗോത്രത്തില്‍ നിന്നു തിരഞ്ഞെടുത്ത നഗരമായ ജറുസലെമില്‍ അവന്‍ പതിനേഴുവര്‍ഷം ഭരിച്ചു. അമ്മോന്യയായ നാമാ ആയിരുന്നു അവന്റെ അമ്മ.