1 : സോളമന്‍ പ്രാര്‍ഥിച്ചു കഴിഞ്ഞപ്പോള്‍, സ്വര്‍ഗത്തില്‍നിന്ന് അഗ്‌നിയിറങ്ങി ദഹനബലിവസ്തുവും മറ്റു വസ്തുക്കളും ദഹിപ്പിച്ചു.
2 : കര്‍ത്താവിന്റെ മഹത്വം ദേവാലയത്തില്‍ നിറഞ്ഞു. കര്‍ത്താവിന്റെ തേജസ്‌സ് ദേവാലയത്തില്‍ നിറഞ്ഞുനിന്നതിനാല്‍ പുരോഹിതന്‍മാര്‍ക്ക് അവിടെ പ്രവേശിക്കുവാന്‍ കഴിഞ്ഞില്ല.
3 : അഗ്‌നി താഴേക്കു വരുന്നതും ആലയത്തില്‍ കര്‍ത്താവിന്റെ മഹത്വം നിറയുന്നതും കണ്ട് ഇസ്രായേല്‍ ജനം സാഷ്ടാംഗം പ്രണമിച്ച്, അവിടുന്ന് നല്ലവനാണ്, അവിടുത്തെ സ്‌നേഹം ശാശ്വതമാണ് എന്നു പറഞ്ഞ് കര്‍ത്താവിനെ സ്തുതിച്ചു.
4 : തുടര്‍ന്നു രാജാവും ജനവും ചേര്‍ന്നു കര്‍ത്താവിനു ബലിയര്‍പ്പിച്ചു.
5 : സോളമന്‍രാ രാജാവ് ഇരുപത്തീരായിരം കാളകളെയും ഒരു ലക്ഷത്തിയിരുപതിനായിരം ആടുകളെയും ബലിയര്‍പ്പിച്ചു. അങ്ങനെ രാജാവും ജനവും ചേര്‍ന്നു ദേവാലയ പ്രതിഷ്ഠ നടത്തി.
6 : പുരോഹിതന്‍മാര്‍ താന്താങ്ങളുടെ സ്ഥാനങ്ങളില്‍ നിന്നു. കര്‍ത്താവിനു സ്തുതി പാടുവാന്‍ ദാവീദുരാജാവു നിര്‍മിച്ച സംഗീതോപകരണങ്ങളുമായി ലേവ്യര്‍ അവര്‍ക്കഭിമുഖമായി നിന്നു. ദാവീദ് നിര്‍ദേശിച്ചിരുന്നതുപോലെ, കര്‍ത്താവിന്റെ കൃപ ശാശ്വതമാണ് എന്നു പാടി അവിടുത്തെ സ്തുതിച്ചു. അപ്പോള്‍ പുരോഹിതന്‍മാര്‍ കാഹളം ഊതി.
7 : ജനം എഴുന്നേറ്റു നിന്നു. സോളമന്‍ ദേവാലയത്തിനു മുമ്പിലുള്ള അങ്കണത്തിന്റെ മധ്യഭാഗം വിശുദ്ധീകരിച്ച് അവിടെ ദഹനബലിയും സമാധാന ബലിക്കുള്ള മേദസ്‌സും അര്‍പ്പിച്ചു. കാരണം, സോളമന്‍ ഓടു കൊണ്ടു നിര്‍മിച്ച ബലിപീഠത്തിന് ഈ ദഹനബലിയും ധാന്യബലിയും മേദസ്‌സും അര്‍പ്പിക്കാന്‍മാത്രം വലുപ്പമുണ്ടായിരുന്നില്ല.
8 : സോളമന്‍ ഏഴുദിവസം ഉത്‌സവമായി ആചരിച്ചു. ഹാമാത്തിന്റെ അതിര്‍ത്തി മുതല്‍ ഈജിപ്തുതോടു വരെയുള്ള എല്ലാ സ്ഥലങ്ങളിലും നിന്ന് ഇസ്രായേല്യരുടെ ഒരു വലിയ സമൂഹം അതില്‍ പങ്കെടുത്തു.
9 : ബലിപീഠ പ്രതിഷ്ഠയുടെ ഉത്‌സവം ഏഴുദിവസം നീണ്ടു. എട്ടാംദിവസം സമാപന സമ്മേളനം നടത്തി.
10 : ഏഴാം മാസം ഇരുപത്തിമൂന്നാം ദിവസം സോളമന്‍ ജനത്തെ ഭവനങ്ങളിലേക്ക് തിരികെ അയച്ചു. ദാവീദിനും സോളമനും തന്റെ ജനമായ ഇസ്രായേലിനും കര്‍ത്താവു നല്‍കിയ അനുഗ്രഹങ്ങളെ ഓര്‍ത്ത് ആഹ്‌ളാദഭരിതരായി അവര്‍ മടങ്ങിപ്പോയി.
കര്‍ത്താവ് സോളമനു വീണ്ടും പ്രത്യക്ഷപ്പെടുന്നു
11 : സോളമന്‍ ദേവാലയവും രാജകൊട്ടാരവും പണിയിച്ചു. ദേവാലയത്തിലും തന്റെ കൊട്ടാരത്തിലും വേണമെന്നു താന്‍ ആഗ്രഹിച്ചതെല്ലാം സോളമന്‍ വിജയകരമായി പൂര്‍ത്തിയാക്കി.
12 : രാത്രി കര്‍ത്താവ് സോളമനു പ്രത്യക്ഷനായി പറഞ്ഞു: ഞാന്‍ നിന്റെ പ്രാര്‍ഥന കേട്ടിരിക്കുന്നു. എനിക്ക് ബലിയര്‍പ്പിക്കാനുള്ള ആലയമായി ഈ സ്ഥലം ഞാന്‍ തിരഞ്ഞെടുത്തിരിക്കുന്നു.
13 : ഞാന്‍ മഴ തരാതെ ആകാശം അടയ്ക്കുകയോ ദേശത്തെ കൃഷി നശിപ്പിക്കുവാന്‍ വെട്ടുകിളിയെ നിയോഗിക്കുകയോ എന്റെ ജനത്തിനിടയില്‍ മഹാമാരി അയയ്ക്കുകയോ ചെയ്യുമ്പോള്‍,
14 : എന്റെ നാമം പേറുന്ന എന്റെ ജനം എന്നെ അന്വേഷിക്കുകയും തങ്ങളെത്തന്നെ എളിമപ്പെടുത്തി പ്രാര്‍ഥിക്കുകയും തങ്ങളുടെ ദുര്‍മാര്‍ഗങ്ങളില്‍നിന്നു പിന്‍തിരിയുകയും ചെയ്താല്‍, ഞാന്‍ സ്വര്‍ഗത്തില്‍ നിന്ന് അവരുടെ പ്രാര്‍ഥന കേട്ട് അവരുടെ പാപങ്ങള്‍ ക്ഷമിക്കുകയും അവരുടെ ദേശം സമ്പുഷ്ടമാക്കുകയും ചെയ്യും.
15 : ഇവിടെനിന്നുയരുന്ന പ്രാര്‍ഥനകള്‍ക്കു നേരേ എന്റെ കണ്ണും കാതും ജാഗരൂകമായിരിക്കും.
16 : എന്റെ നാമം ഇവിടെ എന്നേക്കും നിലനില്‍ക്കേണ്ടതിന് ഞാന്‍ ഈ ആലയം തിരഞ്ഞെടുത്തു വിശുദ്ധീകരിച്ചിരിക്കുന്നതിനാല്‍ , എന്റെ ഹൃദയപൂര്‍വമായ കടാക്ഷം സദാ ഇതിന്‍മേല്‍ ഉണ്ടായിരിക്കും.
17 : നിന്റെ പിതാവായ ദാവീദിനെപ്പോലെ നീയും എന്റെ കല്‍പനകള്‍ ആചരിച്ച്, എന്റെ പ്രമാണങ്ങളും നിയമങ്ങളും പാലിച്ച്, എന്റെ മുന്‍പാകെ നടക്കുമെങ്കില്‍,
18 : ഞാന്‍ നിന്റെ രാജകീയ സിംഹാസനം സുസ്ഥിരമാക്കും. നിന്റെ പിതാവായ ദാവീദുമായി ചെയ്ത ഉടമ്പടിയനുസരിച്ച് ഇസ്രായേലിനെ ഭരിക്കാന്‍ നിനക്കൊരു സന്തതി ഇല്ലാതെ പോകുകയില്ല.
20 : ഞാന്‍ നിനക്കു തന്ന ഈ ദേശത്തു നിന്നു നിന്നെ പിഴുതെറിയും. എന്റെ നാമത്തിനു പ്രതിഷ്ഠിച്ച ഈ ആലയവും നീക്കിക്കളയും. സകല മനുഷ്യരുടെയും ഇടയില്‍ ഇതൊരു പഴഞ്ചൊല്ലും പരിഹാസ വിഷയവും ആക്കിത്തീര്‍ക്കും.
21 : വഴിപോക്കര്‍ മഹത്തായ ഈ ആലയം കാണുമ്പോള്‍ കര്‍ത്താവ് ഈ നഗരത്തോടും ഈ ആലയത്തോടും ഇങ്ങനെ ചെയ്തതെന്ത് എന്ന് അദ്ഭുതപ്പെടും.
22 : തങ്ങളുടെ പിതാക്കന്‍മാരെ ഈജിപ്തില്‍നിന്ന് മോചിപ്പിച്ച ദൈവമായ കര്‍ത്താവിനെ ഉപേക്ഷിച്ച്, അന്യദേവന്‍മാരെ സ്വീകരിച്ച് അവരെ ആരാധിക്കുകയും സേവിക്കുകയും ചെയ്തതിനാല്‍, അവിടുന്ന് ഈ അനര്‍ഥമൊക്കെയും അവര്‍ക്കു വരുത്തി എന്ന് അവര്‍ പറയും.