1 : കര്‍ത്താവിന്റെ നാമത്തിന് ആലയവും തനിക്കുവേണ്ടി കൊട്ടാരവും പണിയാന്‍ സോളമന്‍ തീരുമാനിച്ചു.
2 : എഴുപതിനായിരം ചുമട്ടുകാരെയും എണ്‍പതിനായിരം കല്ലുവെട്ടുകാരെയും അവരുടെ മേല്‍നോട്ടം വഹിക്കാന്‍ മൂവായിരത്തിയറുനൂറു പേരെയും സോളമന്‍ നിയമിച്ചു.
3 : ടയിര്‍രാജാവായ ഹീരാമിനു സോളമന്‍ സന്‌ദേശം കൊടുത്തയച്ചു: എന്റെ പിതാവായ ദാവീദുരാജാവ് കൊട്ടാരം പണിതപ്പോള്‍ അങ്ങാണല്ലോ ദേവദാരു നല്‍കിയത്. അതുപോലെ എനിക്കും തരുക.
4 : സുഗന്ധദ്രവ്യങ്ങള്‍ കത്തിക്കുകയും നിരന്തരമായി തിരുസ്‌സാന്നിധ്യയപ്പം കാഴ്ചവയ്ക്കുകയും, ഇസ്രായേലിന് എന്നേക്കുമായി നിശ്ചയിച്ചിരിക്കുന്ന സാബത്തിലും അമാവാസിയിലും ദൈവമായ കര്‍ത്താവിന്റെ ഉത്‌സവ ദിവസങ്ങളിലും, കാലത്തും വൈകുന്നേരവും ദഹനബലി അര്‍പ്പിക്കുകയും ചെയ്യാന്‍ വേണ്ടി എന്റെ ദൈവമായ കര്‍ത്താവിന് ആലയം പണിതു പ്രതിഷ്ഠിക്കുന്നതിനു ഞാന്‍ ഒരുങ്ങുകയാണ്.
5 : ഞങ്ങളുടെ ദൈവം സകല ദേവന്‍മാരിലും ശ്രേഷ്ഠനാണ്. അതിനാല്‍, മഹത്തായ ഒരാലയം പണിയാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.
6 : സ്വര്‍ഗത്തിനോ സ്വര്‍ഗാധിസ്വര്‍ഗത്തിനു പോലുമോ ഉള്‍കൊള്ളാന്‍ കഴിയാത്ത അവിടുത്തേക്ക് ആലയം പണിയാന്‍ ആര്‍ക്കു കഴിയും? സുഗന്ധദ്രവ്യങ്ങള്‍ അര്‍പ്പിക്കാന്‍ ഒരു മന്ദിരം എന്നതില്‍ക്കവിഞ്ഞ് അവിടുത്തേക്ക് ആലയം പണിയാന്‍ ഞാന്‍ ആരാണ്?
7 : അതിനാല്‍, സ്വര്‍ണം, വെള്ളി, പിച്ചള, ഇരുമ്പ് ഇവ കൊണ്ടുള്ള പണിയിലും നീലം - ധൂമ്രം - കടുംചെമപ്പു നൂലുകളുടെ നെയ്ത്തിലും ചിത്രവേലയിലും സമര്‍ഥനായ ഒരാളെ അയച്ചുതരുക. യൂദായിലും ജറുസലെമിലും നിന്ന് എന്റെ പിതാവു തിരഞ്ഞെടുത്ത വിദഗ്ധ ജോലിക്കാരോടുകൂടെ അവനും ചേരട്ടെ.
8 : അതിനാല്‍, ലബനോനിലെ ദേവദാരുവും സരളമരവും രക്തചന്ദനവും അയച്ചുതരുക. നിന്റെ മരംവെട്ടുകാര്‍ വളരെ സമര്‍ഥരാണെന്ന് എനിക്കറിയാം. എന്റെ ജോലിക്കാരെയും അവരോടുകൂടെ നിര്‍ത്താം.
9 : ബൃഹത്തും വിസ്മയനീയവുമായ ആലയമാണു ഞാന്‍ പണിയാന്‍ ആഗ്രഹിക്കുന്നത്. അതിനു വളരെയധികം തടി ആവശ്യമുണ്ട്.
10 : നിന്റെ വേലക്കാരുടെ ആവശ്യത്തിന് ഇരുപതിനായിരം കോര്‍ ഉമികളഞ്ഞ ഗോതമ്പും അത്രയും ബാര്‍ലിയും ഇരുപതിനായിരം ബത്ത് വീഞ്ഞും അത്രയും എണ്ണയും ഞാന്‍ തരാം.
11 : ടയിര്‍രാജാവായ ഹീരാം സോളമന് മറുപടി അയച്ചു. കര്‍ത്താവ് തന്റെ ജനത്തെ സ്‌നേഹിക്കുന്നതിനാലാണ് അങ്ങയെ അവര്‍ക്കു രാജാവായി നിയമിച്ചത്.
12 : കര്‍ത്താവിന് ആലയവും രാജാവിനു കൊട്ടാരവും പണിയാന്‍ വിവേകവും അറിവും ഉള്ള ജ്ഞാനിയായ ഒരു മകനെ ദാവീദുരാജാവിനു നല്‍കിയ, ആകാശത്തെയും ഭൂമിയെയും സൃഷ്ടിച്ച, ദൈവമായ കര്‍ത്താവ് വാഴ്ത്തപ്പെടട്ടെ.
14 : അവന്റെ അമ്മ ദാന്‍ ഗോത്രജയും പിതാവ് ടയിര്‍ ദേശക്കാരനുമാണ്. സ്വര്‍ണം, വെള്ളി, പിച്ചള, ഇരുമ്പ്, കല്ല്, തടി - ഇവ കൊണ്ടുള്ള പണിയിലും നീലം - ധൂമ്രം - കടും ചെമപ്പു നൂലുകളും നേര്‍ത്ത ചണവും കൊണ്ടുള്ള നെയ്ത്തിലും എല്ലാത്തരം കൊത്തുപണികളിലും അവന്‍ അതിവിദഗ്ധനാണ്. അങ്ങയുടെയും അങ്ങയുടെ പിതാവായ ദാവീദിന്റെയും കരകൗശലപ്പണിക്കാരോടു ചേര്‍ന്ന് അവനെ ഏല്‍പിക്കുന്ന ഏതു പണിയും ചെയ്യാന്‍ അവന്‍ നിപുണനുമാണ്.
15 : അങ്ങു പറഞ്ഞ ഗോതമ്പും ബാര്‍ലിയും എണ്ണയും വീഞ്ഞും ഭൃത്യന്‍മാര്‍ വഴി കൊടുത്തയയ്ക്കുക.
16 : ആവശ്യമുള്ളത്ര തടി ലബനോനില്‍ നിന്നു ഞങ്ങള്‍ വെട്ടിത്തരാം. അതു ചങ്ങാടം കെട്ടി കടല്‍വഴി ജോപ്പായില്‍ എത്തിക്കാം. അവിടെനിന്നു ജറുസലെമിലേക്കു നിങ്ങള്‍ക്കു കൊണ്ടുപോകാമല്ലോ.
17 : പിന്നീട് പിതാവായ ദാവീദിനെപ്പോലെ സോളമനും ഇസ്രായേല്‍ദേശത്തു പാര്‍ക്കുന്ന വിദേശികളുടെ കണക്കെടുത്തു. അവര്‍ ഒരു ലക്ഷത്തിയന്‍പത്തിമൂവായിരത്തിയറുനുറുപേര്‍ ഉണ്ടായിരുന്നു.
18 : അതില്‍, എഴുപതിനായിരം പേരെ ചുമട്ടുകാരും എണ്‍പതിനായിരം പേരെ കല്ലുവെട്ടുകാരും മൂവായിരത്തിയറുനൂറു പേരെ മേല്‍നോട്ടക്കാരുമായി നിയമിച്ചു.