1 : രാജാവ് യൂദായിലെയും ജറുസലെമിലെയും ശ്രേഷ്ഠന്‍മാരെ ആളയച്ചു വരുത്തി.
2 : അവന്‍ കര്‍ത്താവിന്റെ ആലയത്തില്‍ പ്രവേശിച്ചു. യൂദായിലെയും ജറുസലെമിലെയും നിവാസികളും പുരോഹിതന്‍മാരും പ്രവാചകന്‍മാരും വലിയവരും ചെറിയവരുമായ എല്ലാ ആളുകളും അവനോടൊപ്പം ആലയത്തില്‍ പ്രവേശിച്ചു. അവന്‍ കര്‍ത്താവിന്റെ ആലയത്തില്‍ നിന്നു കണ്ടു കിട്ടിയ ഉടമ്പടിഗ്രന്ഥം എല്ലാവരും കേള്‍ക്കെ വായിച്ചു.
3 : സ്തംഭത്തിനു സമീപം നിന്നു കൊണ്ട് ഉടമ്പടി ഗ്രന്ഥത്തില്‍ എഴുതിയിരിക്കുന്ന കര്‍ത്താവിന്റെ കല്‍പനകളും പ്രമാണങ്ങളും അനുശാസനങ്ങളും പൂര്‍ണഹൃദയത്തോടും പൂര്‍ണാത്മാവോടും കൂടെ പാലിച്ച്, അവിടുത്തെ പിന്‍തുടര്‍ന്നു കൊള്ളാമെന്നു രാജാവ് കര്‍ത്താവുമായി ഉടമ്പടിചെയ്തു. ജനവും ഉടമ്പടിയില്‍ പങ്കുചേര്‍ന്നു.
4 : ബാലിനും അഷേരായ്ക്കും ആകാശ ഗോളങ്ങള്‍ക്കും വേണ്ടി ഉണ്ടാക്കിയ പാത്രങ്ങള്‍ കര്‍ത്താവിന്റെ ആലയത്തില്‍ നിന്ന് എടുത്തുകൊണ്ടുവരാന്‍ പ്രധാനപുരോഹിതനായ ഹില്‍ക്കിയായോടും സഹപുരോഹിതന്‍മാരോടും വാതില്‍ക്കാവല്‍ക്കാരോടും രാജാവ് ആജ്ഞാപിച്ചു. അവന്‍ അവ ജറുസലെമിനു പുറത്തു കിദ്രോന്‍വയലുകളില്‍വച്ചു ദഹിപ്പിച്ചു ചാരം ബഥേലിലേക്കു കൊണ്ടുപോയി.
11 : കര്‍ത്താവിന്റെ ആലയത്തിനടുത്ത് പള്ളിയറ വിചാരിപ്പുകാരനായ നാഥാന്‍മെലേക്കിന്റെ വസതിക്കു സമീപം, ദേവാലയ കവാടത്തില്‍ യൂദാരാജാക്കന്‍മാര്‍ സൂര്യനു പ്രതിഷ്ഠിച്ചിരുന്ന അശ്വരൂപങ്ങള്‍ അവന്‍ നീക്കം ചെയ്ത്, സൂര്യരഥങ്ങള്‍ അഗ്‌നിക്കിരയാക്കി.
12 : ആഹാസിന്റെ മേടയില്‍ യൂദാരാജാക്കന്‍മാര്‍ നിര്‍മിച്ച ബലിപീഠങ്ങളും കര്‍ത്താവിന്റെ ആലയത്തിന്റെ രണ്ട് അങ്കണങ്ങളില്‍ മാനാസ്‌സെ ഉണ്ടാക്കിയ ബലിപീഠങ്ങളും അവന്‍ തകര്‍ത്ത് ധൂളിയാക്കി കിദ്രോന്‍ അരുവിയില്‍ ഒഴുക്കി.
13 : ഇസ്രായേല്‍ രാജാവായ സോളമന്‍, സീദോന്യരുടെ മ്ലേച്ഛവിഗ്രഹമായ അസ്താര്‍ത്തെയ്ക്കും മൊവാബ്യരുടെ മ്ലേച്ഛവിഗ്രഹമായ കെമോഷിനും അമ്മോന്യരുടെ മ്ലേച്ഛ വിഗ്രഹമായ മില്‍ക്കോവിനും വേണ്ടി ജറുസലെമിനു കിഴക്ക് നാശഗിരിയുടെ തെക്ക് സ്ഥാപിച്ചിരുന്ന പൂജാഗിരികള്‍ രാജാവു മലിനമാക്കി.
14 : അവന്‍ സ്തംഭങ്ങള്‍ തകര്‍ക്കുകയും, അഷേരാപ്രതിഷ്ഠകള്‍ വെട്ടിവീഴ്ത്തുകയും, അവനിന്നിരുന്ന സ്ഥലങ്ങള്‍ മനുഷ്യാസ്ഥികള്‍ കൊണ്ടു മൂടുകയും ചെയ്തു.
15 : ഇസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ ജറോബോവാം ബഥേലിലെ പൂജാഗിരിയില്‍ നിര്‍മിച്ച ബലിപീഠം ജോസിയാ തകര്‍ത്തു; അഷേരാപ്രതിഷ്ഠ അഗ്‌നിക്കിരയാക്കുകയും ചെയ്തു.
16 : തിരിഞ്ഞുനോക്കിയപ്പോള്‍ അവന്‍ അവിടെ, മലയില്‍ ശവകുടീരങ്ങള്‍ കണ്ടു. അവയില്‍നിന്ന് അസ്ഥികള്‍ എടുപ്പിച്ചുകൊണ്ടുവന്ന് ബലിപീഠത്തില്‍വച്ചു കത്തിച്ച് അതു അശുദ്ധമാക്കി. കര്‍ത്താവ് ദൈവപുരുഷന്‍ വഴി അരുളിച്ചെയ്തത് അനുസരിച്ചാണ് ഇങ്ങനെ സംഭവിച്ചത്.
17 : രാജാവു ചോദിച്ചു; ഈ സ്മാരകം എന്താണ്? നഗരവാസികള്‍ പ്രതിവചിച്ചു: നീ ബഥേലിലെ ബലിപീഠത്തിനെതിരേ ചെയ്ത കാര്യങ്ങള്‍ പ്രവചിച്ചിരുന്ന യൂദായിലെ ദൈവപുരുഷന്റെ ശവകുടീരമാണിത്.
18 : അവന്‍ പറഞ്ഞു: അത് അവിടെയിരിക്കട്ടെ. അവന്റെ അസ്ഥികള്‍ ആരും മാറ്റരുത്. അങ്ങനെ സമരിയായില്‍ നിന്നു വന്ന പ്രവാചകന്റെ അസ്ഥികളെപ്പോലെ അതും അവര്‍ സ്പര്‍ശിച്ചില്ല.
19 : കര്‍ത്താവിനെ പ്രകോപിപ്പിച്ചു കൊണ്ട് സമരിയാ നഗരങ്ങളില്‍ ഇസ്രായേല്‍ രാജാക്കന്‍മാര്‍ നിര്‍മിച്ച പൂജാഗിരികളും ക്‌ഷേത്രങ്ങളും ജോസിയാ നശിപ്പിച്ചു. അവന്‍ ബഥേലില്‍ ചെയ്തതുപോലെ ഇവിടെയും ചെയ്തു.
20 : പൂജാഗിരികളിലെ പുരോഹിതന്‍മാരെ ബലിപീഠങ്ങളില്‍വച്ചു കൊല്ലുകയും മനുഷ്യാസ്ഥികള്‍ അവിടെ ദഹിപ്പിക്കുകയും ചെയ്തു. പിന്നെ അവന്‍ ജറുസലെമിലേക്കു മടങ്ങിപ്പോയി.
21 : രാജാവ് ജനത്തോടു കല്‍പിച്ചു: ഈ ഉടമ്പടി ഗ്രന്ഥത്തില്‍ എഴുതിയിരിക്കുന്നതനുസരിച്ചു നിങ്ങളുടെ ദൈവമായ കര്‍ത്താവിന് നിങ്ങള്‍ പെസഹാ ആചരിക്കണം.
22 : ഇസ്രായേലില്‍ ന്യായപാലനം ചെയ്ത ന്യായാധിപന്‍മാരുടെയോ ഇസ്രായേലിലെയും യൂദായിലെയും രാജാക്കന്‍മാരുടെയോ കാലത്ത് പെസഹാ ആചരിച്ചിരുന്നില്ല.
23 : എന്നാല്‍, ജോസിയാ രാജാവിന്റെ പതിനെട്ടാം ഭരണവര്‍ഷം ജറുസലെമില്‍ കര്‍ത്താവിനു പെസഹാ ആചരിച്ചു.
24 : കൂടാതെ, പുരോഹിതന്‍ ഹില്‍ക്കിയാ കണ്ടെണ്ടത്തിയ നിയമഗ്രന്ഥത്തില്‍ എഴുതിയിരുന്നവ നടപ്പിലാക്കാന്‍ ജോസിയാ യൂദായിലും ജറുസലെമിലും ഉണ്ടായിരുന്ന ആഭിചാരക്കാരെയും ശകുനക്കാരെയും, കുലവിഗ്രഹങ്ങളെയും ബിംബങ്ങളെയും, മറ്റു മ്ലേച്ഛതകളെയും നിര്‍മാര്‍ജനം ചെയ്തു.
25 : മോശയുടെ നിയമങ്ങളനുസരിച്ച് പൂര്‍ണഹൃദയത്തോടും പൂര്‍ണാത്മാവോടും പൂര്‍ണ ശക്തിയോടും കൂടെ കര്‍ത്താവിനെ പിന്‍ചെന്ന മറ്റൊരു രാജാവു മുന്‍പോ പിന്‍പോ ഉണ്ടായിട്ടില്ല.
26 : എങ്കിലും, മനാസ്‌സെ നിമിത്തം യൂദായ്‌ക്കെതിരേ ജ്വലിച്ച കര്‍ത്താവിന്റെ ഉഗ്രകോപം ശമിച്ചില്ല.
27 : അവിടുന്ന് അരുളിച്ചെയ്തു: ഇസ്രായേലിനെപ്പോലെ യൂദായെയും എന്റെ കണ്‍മുന്‍പില്‍നിന്നു ഞാന്‍ തൂത്തെറിയും. ഞാന്‍ തെരഞ്ഞെടുത്ത ജറുസലെമിനെയും എന്റെ നാമം ഇവിടെ ആയിരിക്കുമെന്നു ഞാന്‍ അരുളിച്ചെയ്ത ആലയത്തെയും ഞാന്‍ നിര്‍മാര്‍ജനം ചെയ്യും.
28 : ജോസിയായുടെ മറ്റു പ്രവര്‍ത്തനങ്ങള്‍ യൂദാരാജാക്കന്‍മാരുടെ ദിനവൃത്താന്തത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ.
29 : അവന്റെ കാലത്ത് ഈജിപ്തിലെ ഫറവോ ആയ നെക്കോ, യൂഫ്രട്ടീസ് നദിയുടെ സമീപത്ത് അസ്‌സീറിയാ രാജാവിന്റെ അടുത്തേക്കു പോയി. ജോസിയാ രാജാവ് അവനെ നേരിട്ടു. മെഗിദോയില്‍വച്ചു നെക്കോ അവനെ യുദ്ധത്തില്‍ നിഗ്രഹിച്ചു.
30 : സേവകന്‍മാര്‍ മൃതശരീരം ഒരു രഥത്തില്‍ മെഗിദോയില്‍നിന്നു ജറുസലെമില്‍ കൊണ്ടുവന്ന്, അവന്റെ കല്ലറയില്‍ സംസ്‌കരിച്ചു. അനന്തരം, ജനം ജോസിയായുടെ മകന്‍ യഹോവാഹാസിനെ രാജാവായി അഭിഷേകം ചെയ്തു.
യഹോവാഹാസ് രാജാവ്
31 : ഭരണമേല്‍ക്കുമ്പോള്‍ യഹോവാഹാസിന് ഇരുപത്തിമൂന്നു വയസ്‌സായിരുന്നു. അവന്‍ ജറുസലെമില്‍ മൂന്നുമാസം ഭരിച്ചു. ലിബ്‌നായിലെ ജറെമിയായുടെ പുത്രി, ഹമുത്താല്‍ ആയിരുന്നു അവന്റെ മാതാവ്.
33 : അവന്‍ ജറുസലെമില്‍ ഭരിക്കാതിരിക്കാന്‍ നെക്കോ അവനെ ഹമാത്തിലെ റിബ്‌ലായില്‍ തടവിലാക്കി. നൂറു താലന്തു വെള്ളിയും ഒരു താലന്തു സ്വര്‍ണവും ദേശത്തു നികുതി ചുമത്തി.
34 : ഫറവോ ആയ നെക്കോ ജോസിയായുടെ മകന്‍ എലിയാക്കിമിനെ രാജാവാക്കുകയും അവന്റെ പേര് യഹോയാക്കീം എന്നു മാറ്റുകയും ചെയ്തു. യഹോവാഹാസിനെ നെക്കോ ഈജിപ്തിലേക്കു കൊണ്ടുപോയി. അവന്‍ അവിടെവച്ചു മരിച്ചു.
യഹോയാക്കിംരാജാവ്
35 : യഹോയാക്കിം ദേശത്തുനിന്നു പിരിച്ചെടുത്ത വെള്ളിയും സ്വര്‍ണവും ഫറവോയ്ക്കു കപ്പമായി കൊടുത്തു. അതിനുവേണ്ടി ഓരോരുത്തരിലും നിന്നു നിശ്ചിതതൂക്കം വെള്ളിയും സ്വര്‍ണവും പിരിച്ചെടുത്തു.
36 : ഭരണമേല്‍ക്കുമ്പോള്‍ യഹോയാക്കിമിന് ഇരുപത്തഞ്ചു വയസ്‌സായിരുന്നു. അവന്‍ ജറുസലെമില്‍ പതിനൊന്നു വര്‍ഷം ഭരിച്ചു. റൂമായിലെ പെദായായുടെ പുത്രി സെബീദാ ആയിരുന്നു അവന്റെ അമ്മ.