2 : അപ്പോള്‍ അവന് ഇരുപത്തഞ്ചു വയസ്‌സായിരുന്നു. അവന്‍ ജറുസലെമില്‍ ഇരുപത്തൊന്‍പതു വര്‍ഷം ഭരിച്ചു. സഖറിയായുടെ മകള്‍ അബി ആയിരുന്നു അവന്റെ മാതാവ്.
3 : പിതാവായ ദാവീദിനെപ്പോലെ അവന്‍ കര്‍ത്താവിന്റെ മുന്‍പില്‍ നീതിപ്രവര്‍ത്തിച്ചു.
4 : അവന്‍ പൂജാഗിരികള്‍ നശിപ്പിക്കുകയും സ്തംഭങ്ങളും അഷേരാപ്രതിഷ്ഠകളും തകര്‍ക്കുകയും ചെയ്തു. മോശ ഉണ്ടാക്കിയ നെഹുഷ്താന്‍ എന്നു വിളിക്കപ്പെടുന്ന ഓട്ടു സര്‍പ്പത്തിന്റെ മുന്‍പില്‍ ഇസ്രായേല്‍ ധൂപാര്‍ച്ചന നടത്തിയതിനാല്‍ അവന്‍ അതു തകര്‍ത്തു.
5 : ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവില്‍ അവന്‍ വിശ്വസിച്ചു. മുന്‍ഗാമികളോ പിന്‍ഗാമികളോ ആയ യൂദാരാജാക്കന്‍മാരിലാരും അവനെപ്പോലെ വിശ്വസ്തനായിരുന്നില്ല.
6 : അവന്‍ കര്‍ത്താവിനോട് ഒട്ടിനിന്നു; അവിടുന്ന് മോശയ്ക്കു നല്‍കിയ കല്‍പനകള്‍ പാലിക്കുകയും അവിടുത്തെ പിന്‍തുടരുകയും ചെയ്തു.
7 : കര്‍ത്താവ് അവനോടുകൂടെ ഉണ്ടായിരുന്നു അവന്റെ ഉദ്യമങ്ങളെല്ലാം ഐശ്വര്യപൂര്‍ണമായി. അവന്‍ അസ്‌സീറിയാരാജാവിനെ എതിര്‍ത്തു; അവനെ സേവിച്ചില്ല.
8 : അവന്‍ ഫിലിസ്ത്യരെ ഗാസായുടെ അതിര്‍ത്തിവരെയും, കാവല്‍ഗോപുരംമുതല്‍ സുരക്ഷിത നഗരം വരെയും നിഗ്രഹിച്ചു.
9 : ഹെസക്കിയാ രാജാവിന്റെ നാലാം ഭരണവര്‍ഷം, അതായത്, ഇസ്രായേല്‍രാജാവും ഏലായുടെ പുത്രനുമായ ഹോസിയായുടെ ഏഴാംഭരണവര്‍ഷം, അസ്‌സീറിയാരാജാവായ ഷല്‍മനേസര്‍ സമരിയായ്‌ക്കെതിരേ ഉപരോധമേര്‍പ്പെടുത്തി.
10 : മൂന്നു കൊല്ലത്തിനു ശേഷം അവന്‍ അതു പിടിച്ചടക്കി. ഹെസക്കിയായുടെ ആറാം ഭരണവര്‍ഷം, അതായത്, ഇസ്രായേല്‍രാജാവായ ഹോസിയായുടെ ഒന്‍പതാം ഭരണവര്‍ഷം, സമരിയാ അവന്റെ അധീനതയിലായി.
12 : കാരണം, അവര്‍ ദൈവമായ കര്‍ത്താവിന്റെ സ്വരം ശ്രവിക്കാതെ അവിടുത്തെ ഉടമ്പടി ലംഘിക്കുകയും കര്‍ത്താവിന്റെ ദാസനായ മോശയുടെ കല്‍പനകള്‍ പാലിക്കാതിരിക്കുകയും ചെയ്തു. അവര്‍ അവ ശ്രദ്ധിക്കുകയോ അനുസരിക്കുകയോ ചെയ്തില്ല.
സെന്നാക്കെരിബ് യൂദാ ആക്രമിക്കുന്നു
13 : ഹെസക്കിയാരാജാവിന്റെ പതിന്നാലാം ഭരണവര്‍ഷം അസ്‌സീറിയാരാജാവായ സെന്നാക്കെരിബ് യൂദായുടെ സുരക്ഷിത നഗരങ്ങള്‍ ആക്രമിച്ചു കീഴടക്കി.
14 : അപ്പോള്‍ യൂദാരാജാവായ ഹെസക്കിയാ അസ്‌സീറിയാ രാജാവിനു ലാഖീഷിലേക്ക് ഈ സന്‌ദേശമയച്ചു: എനിക്കു തെറ്റുപറ്റി; അങ്ങ് പിന്‍മാറുക. അങ്ങ് ചുമത്തുന്ന എന്തും ഞാന്‍ തന്നുകൊള്ളാം. അസ്‌സീറിയാരാജാവ് യൂദാ രാജാവില്‍നിന്നു മുന്നൂറു താലന്ത് വെള്ളിയും മുപ്പതു താലന്തു സ്വര്‍ണവും ആവശ്യപ്പെട്ടു.
15 : ദേവാലയത്തിലും രാജഭണ്‍ഡാരത്തിലും ഉണ്ടായിരുന്ന വെള്ളി ഹെസക്കിയാ അവന് നല്‍കി.
16 : യൂദാ രാജാവായ ഹെസക്കിയാ ദേവാലയത്തിന്റെ കതകുകളും കട്ടിളക്കാലുകളും പൊതിഞ്ഞിരുന്ന സ്വര്‍ണമെടുത്ത് അസ്‌സീറിയാ രാജാവിനു നല്‍കി.
17 : അസ്‌സീറിയാരാജാവ് ലാഖീഷില്‍നിന്ന് താര്‍ത്താന്‍, റബ്‌സാരിസ്, റബ്ഷക്കെ എന്നീ സ്ഥാനികളെ സൈന്യസമേതം ഹെസക്കിയാക്ക് എതിരേ ജറുസലെമിലേക്ക് അയച്ചു. അവര്‍ ജറുസലെമില്‍ അലക്കുകാരന്റെ വയലിലേക്കുള്ള പെരുവഴിയിലൂടെ മുകള്‍ഭാഗത്തെ കുളത്തിലേക്കുള്ള ചാലിനരികെ നിലയുറപ്പിച്ചു.
18 : അവര്‍ രാജാവിനെ കാണണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ കൊട്ടാരത്തിന്റെ മേല്‍നോട്ടക്കാരനും ഹില്‍ക്കിയായുടെ പുത്രനും ആയ എലിയാക്കിമും കാര്യസ്ഥനായ ഷെബ്‌നായും, ആസാഫിന്റെ മകനും രേഖ സൂക്ഷിപ്പുകാരനുമായ യോവാഹും ഇറങ്ങിച്ചെന്നു.
21 : ചാരുന്നവന്റെ കൈയ് കുത്തിക്കീറുന്ന ഒടിഞ്ഞഞാങ്ങണ ആണ് നീ ആശ്രയിക്കുന്ന ഈജിപ്ത്. ഈജിപ്ത്‌രാജാവായ ഫറവോ, ആശ്രയിക്കുന്നവര്‍ക്കൊക്കെ അങ്ങനെ തന്നെയാണ്.
22 : എന്നാല്‍, ഞങ്ങളുടെ ദൈവമായ കര്‍ത്താവിലാണു ഞങ്ങള്‍ ആശ്രയിക്കുന്നത് എന്നു നിങ്ങള്‍ പറയുന്നെങ്കില്‍, അവിടുത്തെ പൂജാഗിരികളും ബലിപീഠങ്ങളുമല്ലേ, ഹെസക്കിയാ, ജറുസലെമിലെ ഈ ബലിപീഠത്തില്‍ ആരാധിക്കണമെന്നു യൂദായോടും ജറുസലെമിനോടും പറഞ്ഞുകൊണ്ടു നശിപ്പിച്ചുകളഞ്ഞത്?
23 : വരുവിന്‍, എന്റെ യജമാനനായ അസ്‌സീറിയാ രാജാവുമായി ഒരു പന്തയം വയ്ക്കുവിന്‍. ഞാന്‍ രണ്ടായിരം കുതിരകളെ തരാം. അവയില്‍ സവാരി ചെയ്യാന്‍ നിനക്ക് ആളുകളെ കിട്ടുമോ?
24 : തേരിനും തേരാളിക്കും വേണ്ടി ഈജിപ്തിനെ ആശ്രയിക്കുന്ന നിനക്ക് എന്റെ യജമാനന്റെ സേവകന്‍മാരില്‍ ഏറ്റവും നിസ്‌സാരനായ ഒരു സേനാപതിയെ തോല്‍പിക്കാന്‍ കഴിയുമോ?
25 : കര്‍ത്താവിനെക്കൂടാതെയാണോ ഈ സ്ഥലം നശിപ്പിക്കാന്‍ ഞാന്‍ വന്നിരിക്കുന്നത്? ഈ ദേശത്തിനെതിരേ ചെന്ന് അതിനെ നശിപ്പിക്കുക എന്നു കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു.
26 : ഹില്‍ക്കിയായുടെ മകന്‍ എലിയാക്കിമും ഷെബ്‌നായും യോവാഹും റബ്ഷക്കെയോടു പറഞ്ഞു: ദയവായി അരമായ ഭാഷയില്‍ സംസാരിക്കുക; ഞങ്ങള്‍ക്ക് അതു മനസ്‌സിലാകും. കോട്ടമേലുള്ളവര്‍ കേള്‍ക്കെ ഞങ്ങളോടു ഹെബ്രായഭാഷയില്‍ സംസാരിക്കരുത്.
27 : എന്നാല്‍, റബ്ഷക്കെ അവനോടു പറഞ്ഞു: കോട്ടമേല്‍ ഇരിക്കുന്നവരും സ്വന്തം വിസര്‍ജനവസ്തുക്കള്‍ ഭുജിക്കാന്‍ നിങ്ങളോടൊപ്പം വിധിക്കപ്പെട്ടിരിക്കുന്നവരും ആയ ഇവരോടല്ലാതെ നിങ്ങളോടും നിങ്ങളുടെ യജമാനനോടും മാത്രം സംസാരിക്കാനാണോ എന്റെ യജമാനന്‍ എന്നെ അയച്ചിരിക്കുന്നത്?
28 : റബ്ഷക്കെ നിവര്‍ന്നു നിന്ന് ഉച്ചത്തില്‍ ഹെബ്രായ ഭാഷയില്‍ വിളിച്ചു പറഞ്ഞു: അസ്‌സീറിയാ മഹാരാജാവിന്റെ വാക്കുകള്‍ ശ്രവിക്കുവിന്‍. രാജാവ് പറയുന്നു,
29 : ഹെസെക്കിയാ നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ. എന്റെ കൈയില്‍ നിന്നു നിങ്ങളെ രക്ഷിക്കാന്‍ അവനു കഴിവില്ല. കര്‍ത്താവ് നമ്മെ നിശ്ചയമായും രക്ഷിക്കും,
30 : അസ്‌സീറിയാ രാജാവിന്റെ കൈകളില്‍ നഗരം വിട്ടുകൊടുക്കുകയില്ല എന്നുപറഞ്ഞ് കര്‍ത്താവില്‍ ആശ്രയിക്കാന്‍ ഹെസക്കിയാ നിങ്ങള്‍ക്ക് ഇടയാക്കാതിരിക്കട്ടെ!
31 : അവനെ ശ്രദ്ധിക്കരുത്, എന്തെന്നാല്‍, അസ്‌സീറിയാരാജാവു പറയുന്നു: നിങ്ങള്‍ സഖ്യം ചെയ്ത് എന്നോടു ചേരുവിന്‍. അപ്പോള്‍ നിങ്ങള്‍ സ്വന്തം മുന്തിരിയില്‍നിന്നും അത്തിവൃക്ഷത്തില്‍ നിന്നും ഭക്ഷിക്കുകയും സ്വന്തം ജലസംഭരണിയില്‍ നിന്നു കുടിക്കുകയും ചെയ്യും.
32 : അനന്തരം, ഞാന്‍ നിങ്ങളെ ഈ നാടിനു സദൃശമായ ഒരു നാട്ടിലേക്ക്, ധാന്യവും വീഞ്ഞും അപ്പവും മുന്തിരിത്തോപ്പുകളും ഒലിവും തേനുമുള്ള ഒരു നാട്ടിലേക്കു കൊണ്ടുപോകും; നിങ്ങള്‍ മരിക്കുകയില്ല, ജീവിക്കും. കര്‍ത്താവ് നമ്മെ രക്ഷിക്കുമെന്ന് പറഞ്ഞ് നിങ്ങളെ വഴിതെറ്റിക്കുന്ന ഹെസക്കിയായെ ശ്രദ്ധിക്കരുത്.
33 : അസ്‌സീറിയാരാജാവിന്റെ കൈകളില്‍ നിന്ന് ഏതെങ്കിലും ദേവന്‍മാര്‍ തങ്ങളുടെ ജനതകളെ രക്ഷിച്ചിട്ടുണ്ടോ?
34 : ഹമാത്തിന്റെയും അര്‍പാദിന്റെയും ദേവന്‍മാര്‍ എവിടെ? സെഫാര്‍വയിം, ഹേനാ, ഇവ്വ എന്നിവയുടെ ദേവന്‍മാര്‍ എവിടെ? അവര്‍ സമരിയായെ എന്റെ കൈയില്‍നിന്നു രക്ഷിച്ചോ?
35 : ഒരു ദേവനും തന്റെ രാജ്യത്തെ എന്റെ കൈകളില്‍നിന്നു രക്ഷിക്കാന്‍ കഴിയാതിരിക്കേ, ജറുസലെമിനെ രക്ഷിക്കാന്‍ കര്‍ത്താവിനു കഴിയുമോ?
36 : അവനോടു മറുപടി പറയരുത് എന്ന് രാജാവ് കല്‍പിച്ചിരുന്നതിനാല്‍ , ജനം ഒരക്ഷരവും മിണ്ടാതെ നിശ്ശബ്ദരായിരുന്നു.
37 : അപ്പോള്‍ കൊട്ടാരവിചാരിപ്പുകാരനും ഹില്‍ക്കിയായുടെ മകനുമായ എലിയാക്കിമും, കാര്യസ്ഥന്‍ ഷെബ്‌നായും ആസാഫിന്റെ പുത്രനും രേഖസൂക്ഷിപ്പുകാരനുമായ യോവാഹും വസ്ത്രം കീറി ഹെസക്കിയായുടെ അടുത്തുവന്ന്, റബ്ഷക്കെ പറഞ്ഞത് അറിയിച്ചു.