1 : താന്‍ പുനര്‍ജീവിപ്പിച്ച കുട്ടിയുടെ അമ്മയോട് എലീഷാ പറഞ്ഞിരുന്നു: നീയും കുടുംബവും വീടുവിട്ടു കുറച്ചുകാലം എവിടെയെങ്കിലും പോയി താമസിക്കുക. കര്‍ത്താവ് ഈ നാട്ടില്‍ ക്ഷാമം വരുത്തും; അത് ഏഴുവര്‍ഷം നീണ്ടുനില്‍ക്കും.
2 : അവള്‍ ദൈവപുരുഷന്റെ വാക്കനുസരിച്ചു പ്രവര്‍ത്തിച്ചു. അവളും കുടുംബവും ഫിലിസ്ത്യരുടെ നാട്ടില്‍ പോയി ഏഴുകൊല്ലം താമസിച്ചു.
3 : അതിനുശേഷം അവള്‍ മടങ്ങിവന്ന് രാജാവിനോടു തന്റെ വീടും ഭൂമിയും തിരികെ തരണമെന്ന് അപേക്ഷിച്ചു.
4 : എലീഷാ ചെയ്ത വന്‍കാര്യങ്ങള്‍ അവന്റെ ഭൃത്യന്‍ ഗഹസിയോടു രാജാവ് ചോദിച്ചറിയുകയായിരുന്നു.
5 : എലീഷാ മരിച്ചവനെ ജീവിപ്പിച്ച കാര്യം അവന്‍ രാജാവിനോടു പറഞ്ഞുകൊണ്ടിരിക്കെ ജീവന്‍ വീണ്ടുകിട്ടിയ കുട്ടിയുടെ അമ്മ രാജാവിന്റെ അടുത്തുവന്നു തന്റെ വീടും ഭൂമിയും ആവശ്യപ്പെട്ടു. ഉടനെ ഗഹസി, രാജാവേ, ഇവളുടെ മകനെയാണ് എലീഷാ പുനര്‍ജീവിപ്പിച്ചത് എന്നു പറഞ്ഞു.
6 : രാജാവ് ചോദിച്ചപ്പോള്‍ അവള്‍ വിവരം പറഞ്ഞു. അവളുടെ വസ്തുവകകളും നാടുവിട്ടപ്പോള്‍മുതല്‍ ഇന്നുവരെയുള്ള അവയുടെ ആദായവും അവള്‍ക്കു തിരികെക്കൊടുക്കാന്‍ രാജാവ് ഒരു സേവകനെ നിയോഗിച്ചു.
എലീഷായും ഹസായേലും
7 : അക്കാലത്ത് എലീഷാ ദമാസ്‌ക്കസില്‍ എത്തി. സിറിയാരാജാവായ ബന്‍ഹദാദ് രോഗഗ്രസ്തനായിരുന്നു. ദൈവപുരുഷന്‍ വന്നെന്ന് അറിഞ്ഞ്
8 : രാജാവ് ഹസായേലിനോടു പറഞ്ഞു: നീ ഒരു സമ്മാനവുമായി ചെന്ന് ഞാന്‍ രോഗവിമുക്തനാകുമോ എന്നു കര്‍ത്താവിനോട് ആരായാന്‍ ദൈവപുരുഷനോട് അഭ്യര്‍ഥിക്കുക.
9 : അവന്‍ ദൈവപുരുഷനെ കാണാന്‍ ചെന്നു. ദമാസ്‌ക്കസില്‍ നിന്ന് നാല്‍പത് ഒട്ടകച്ചുമടു സാധനങ്ങള്‍ സമ്മാനമായി എടുത്തിരുന്നു. അവന്‍ വന്ന് എലീഷായോടു പറഞ്ഞു: നിന്റെ മകന്‍ സിറിയാ രാജാവായ ബന്‍ഹദാദ് താന്‍ രോഗവിമുക്തനാകുമോ എന്നറിയാന്‍ എന്നെ നിന്റെ അടുത്ത് അയച്ചിരിക്കുന്നു.
10 : എലീഷാ പറഞ്ഞു: തീര്‍ച്ചയായും രോഗവിമുക്തനാകുമെന്നു പോയി അറിയിക്കുക. എന്നാല്‍, അവന്‍ നിശ്ചയമായും മരിക്കുമെന്നു കര്‍ത്താവ് എനിക്കു വെളിപ്പെടുത്തിയിരിക്കുന്നു.
11 : അവന്‍ അസ്വസ്ഥനാകുവോളം എലീഷാ കണ്ണിമയ്ക്കാതെ അവനെ നോക്കിനിന്നു; പിന്നെ കരഞ്ഞു.
12 : ഹസായേല്‍ ചോദിച്ചു: പ്രഭോ, എന്തിനാണ് അങ്ങ് കരയുന്നത്? അവന്‍ പറഞ്ഞു: നീ ഇസ്രായേല്‍ജനത്തോടു ചെയ്യാനിരിക്കുന്ന ക്രൂരത ഓര്‍ത്തിട്ടുതന്നെ. നീ അവരുടെ കോട്ടകള്‍ക്കു തീ വയ്ക്കുകയും അവരുടെ യുവാക്കന്‍മാരെ വാളിനിരയാക്കുകയും അവരുടെ പൈതങ്ങളെ അടിച്ചുകൊല്ലുകയും ഗര്‍ഭിണികളുടെ ഉദരം പിളര്‍ക്കുകയും ചെയ്യും.
13 : ഹസായേല്‍ ചോദിച്ചു: നിസ്‌സാരനായ ഈ ദാസന് ഇത്രയെല്ലാം ചെയ്യാന്‍ കഴിയുമോ? എലീഷാ പ്രതിവചിച്ചു: നീ സിറിയായില്‍ രാജാവാകുമെന്നു കര്‍ത്താവ് എനിക്കു വെളിപ്പെടുത്തിയിരിക്കുന്നു.
14 : അനന്തരം, അവന്‍ തന്റെ യജമാനന്റെ അടുത്തേക്കു മടങ്ങി.യജമാനന്‍ ചോദിച്ചു: എലീഷാ എന്തുപറഞ്ഞു? അവന്‍ മറുപടി പറഞ്ഞു: അങ്ങ് നിശ്ചയമായും സുഖം പ്രാപിക്കുമെന്നു പറഞ്ഞു.
15 : പിറ്റേദിവസം അവന്‍ ഒരു പുതപ്പെടുത്തു വെള്ളത്തില്‍ മുക്കി രാജാവിന്റെ മുഖത്തിട്ടു. അങ്ങനെ അവന്‍ മരിച്ചു; ഹസായേല്‍ രാജാവായി.
17 : അപ്പോള്‍ അവനു മുപ്പത്തിരണ്ടു വയസ്‌സുണ്ടായിരുന്നു. അവന്‍ എട്ടുകൊല്ലം ജറുസലെമില്‍ ഭരിച്ചു.
18 : ആഹാബിന്റെ ഭവനം ചെയ്തതുപോലെതന്നെ അവന്‍ ഇസ്രായേല്‍ രാജാക്കന്‍മാരുടെ വഴികളില്‍ നടന്നു. കാരണം, ആഹാബിന്റെ പുത്രിയായിരുന്നു അവന്റെ ഭാര്യ. അവന്‍ കര്‍ത്താവിന്റെ മുന്‍പില്‍ തിന്‍മ പ്രവര്‍ത്തിച്ചു.
19 : എങ്കിലും കര്‍ത്താവ് തന്റെ ദാസനായ ദാവീദിനെ പ്രതി യൂദായെ നശിപ്പിച്ചില്ല. കാരണം, അവനും അവന്റെ പുത്രന്‍മാര്‍ക്കും പിന്‍ഗാമി അറ്റുപോവുകയില്ലെന്ന് അവിടുന്ന് വാഗ്ദാനം ചെയ്തിരുന്നു.
20 : അവന്റെ കാലത്ത് ഏദോം യൂദായുടെ കീഴില്‍നിന്നു ഭിന്നിച്ച് സ്വന്തമായി ഒരു രാജാവിനെ വാഴിച്ചു.
21 : അപ്പോള്‍, യഹോറാം രഥങ്ങളോടുകൂടി സയീറിലേക്കു കടന്നു. രാത്രിയില്‍ അവനും രഥസൈന്യാധിപന്‍മാരും തങ്ങളെ വളഞ്ഞ ഏദോമ്യരെ ആക്രമിച്ചു. യൂദാസൈന്യം തോറ്റു പിന്‍വാങ്ങി.
22 : അങ്ങനെ ഏദോം യൂദായുടെ ഭരണത്തില്‍ നിന്ന് ഇന്നോളം വിട്ടുനില്‍ക്കുന്നു. ലിബ്‌നായും കലഹിച്ചു.
23 : യഹോറാമിന്റെ മറ്റു പ്രവര്‍ത്തനങ്ങള്‍ യൂദാരാജാക്കന്‍മാരുടെ ദിനവൃത്താന്തത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ.
26 : അപ്പോള്‍, അഹസിയായ്ക്ക് ഇരുപത്തിരണ്ടു വയസ്‌സായിരുന്നു. അവന്‍ ജറുസലെമില്‍ ഒരു വര്‍ഷം ഭരിച്ചു. അത്താലിയാ ആയിരുന്നു അവന്റെ അമ്മ. അവള്‍ ഇസ്രായേല്‍ രാജാവായ ഓമ്രിയുടെ പൗത്രിയായിരുന്നു.
27 : അഹസിയാ ആഹാബിന്റെ വഴികളില്‍ നടന്നു. ആഹാബിന്റെ ഭവനം ചെയ്തിരുന്നതു പോലെ കര്‍ത്താവിന്റെ മുന്‍പില്‍ അവനും തിന്‍മചെയ്തു. കാരണം, ആഹാബിന്റെ ഭവനത്തോട് അവന്‍ വിവാഹം വഴി ബന്ധപ്പെട്ടിരുന്നു.
28 : അവന്‍ സിറിയാരാജാവായ ഹസായേലിനെതിരേ യുദ്ധം ചെയ്യാന്‍ ആഹാബിന്റെ പുത്രന്‍ യോറാമിനോടു കൂടെ റാമോത് വേഗിലയാദില്‍ പോയി. അവിടെവച്ചു സിറിയാക്കാര്‍ യോറാമിനെ മുറിവേല്‍പിച്ചു.
29 : സിറിയാരാജാവായ ഹസായേലിനെതിരേ യുദ്ധം ചെയ്യുമ്പോള്‍ റാമായില്‍വച്ചു സിറിയാക്കാര്‍ ഏല്‍പിച്ച മുറിവുകള്‍ സുഖപ്പെടുത്താന്‍ യോറാം രാജാവ് ജസ്രേലിലേക്കു മടങ്ങി. യൂദാരാജാവായ യഹോറാമിന്റെ പുത്രന്‍ അഹസിയാ അവനെ സന്ദര്‍ശിക്കുന്നതിനു ജസ്രേലില്‍ ചെന്നു.