1 : സിറിയാരാജാവായ ബന്‍ഹദാദ് പടയൊരുക്കി. മുപ്പത്തിരണ്ടു നാടുവാഴികള്‍ തങ്ങളുടെ കുതിരകളോടും രഥങ്ങളോടുംകൂടെ അവന്റെ പക്ഷം ചേര്‍ന്നു. അവന്‍ ചെന്നു സമരിയായെ വളഞ്ഞ് ആക്രമിച്ചു.
3 : നിന്റെ വെള്ളിയും സ്വര്‍ണവും എന്റേതാണ്; നിന്റെ സുന്ദരികളായ ഭാര്യമാരും മക്കളും എനിക്കുള്ളതാണ്.
4 : ഇസ്രായേല്‍ രാജാവു പറഞ്ഞു: പ്രഭോ, രാജാവായ അങ്ങു പറയുന്നതു പോലെ തന്നെ, ഞാനും എനിക്കുള്ളതും അങ്ങയുടേതാണ്.
5 : അവന്റെ ദൂതന്‍മാര്‍ വന്നു വീണ്ടും പറഞ്ഞു; ബന്‍ഹദാദ് അറിയിക്കുന്നു, നിന്റെ വെള്ളിയും സ്വര്‍ണവും ഭാര്യമാരും പുത്രന്‍മാരും എനിക്കുള്ളതാണെന്നു ഞാന്‍ പറഞ്ഞിരുന്നല്ലോ.
6 : നാളെ ഈ നേരത്തു ഞാന്‍ എന്റെ സേവകന്‍മാരെ അയയ്ക്കും. അവര്‍ നിന്റെ അരമനയും സേവകന്‍മാരുടെ വീടുകളും പരിശോധിച്ച് ഇഷ്ടമുള്ളതെല്ലാം എടുത്തുകൊണ്ടുപോരും.
7 : അപ്പോള്‍ ഇസ്രായേല്‍രാജാവ് എല്ലാ ശ്രേഷ്ഠന്‍മാരെയും വിളിച്ചുകൂട്ടി പറഞ്ഞു: ഇതാ; ഇവന്‍ നമ്മെ നശിപ്പിക്കാന്‍ ഒരുങ്ങുന്നു. അവന്‍ ദൂതന്‍മാരെ അയച്ച് എന്റെ ഭാര്യമാര്‍, കുഞ്ഞുങ്ങള്‍, വെള്ളി, സ്വര്‍ണം ഇവയെല്ലാം ആവശ്യപ്പെട്ടു. ഞാന്‍ എതിര്‍ത്തില്ല.
8 : ശ്രേഷ്ഠന്‍മാരും ജനവും പറഞ്ഞു: അവന്‍ പറയുന്നതു കേള്‍ക്കരുത്. സമ്മതിക്കുകയുമരുത്.
9 : അതിനാല്‍, ആഹാബ് ബന്‍ഹദാദിന്റെ ദൂതന്‍മാരോടു പറഞ്ഞു: എന്റെ യജമാനനായ രാജാവിനെ അറിയിക്കുക; ഈ ദാസനോട് ആദ്യം ആവശ്യപ്പെട്ടതെല്ലാം ഞാന്‍ ചെയ്യാം; എന്നാല്‍, ഇതു സാധ്യമല്ല. ദൂതന്‍മാര്‍ മടങ്ങിച്ചെന്നു വിവരമറിയിച്ചു.
10 : ബന്‍ഹദാദ് വീണ്ടും പറഞ്ഞയച്ചു. എന്റെ അനുയായികള്‍ക്ക് ഓരോപിടി വാരാന്‍ സമരിയായിലെ മണ്ണു തികഞ്ഞാല്‍ ദേവന്‍മാര്‍ എന്നെ കഠിനമായി ശിക്ഷിക്കട്ടെ.
12 : ബന്‍ഹദാദും നാടുവാഴികളും കൂടാരങ്ങളില്‍ കുടിച്ചുമദിക്കുമ്പോഴാണ് ആഹാബിന്റെ മറുപടി ലഭിച്ചത്. ഉടനെ അവന്‍ സൈന്യത്തിനു പുറപ്പെടാന്‍ ആജ്ഞ നല്‍കി. അവര്‍ നഗരത്തിനെതിരേ നിലയുറപ്പിച്ചു.
13 : അപ്പോള്‍ ഒരു പ്രവാചകന്‍ ഇസ്രായേല്‍ രാജാവായ ആഹാബിനെ സമീപിച്ചു പറഞ്ഞു: കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഈ മഹാസൈന്യത്തെ നീ കണ്ടില്ലേ? അതിന്റെ മേല്‍ നിനക്കു ഞാന്‍ ഇന്നു വിജയം നല്‍കും; ഞാനാണ് കര്‍ത്താവ് എന്നു നീ അറിയും.
15 : രാജാവ് ദേശാധിപതികളുടെ സേവകന്‍മാരെ അണിനിരത്തി. അവര്‍ ഇരുനൂറ്റിമുപ്പത്തിരണ്ടു പേരുണ്ടായിരുന്നു. അവരുടെ പിന്നില്‍ ഏഴായിരം പേര്‍ വരുന്ന ഇസ്രായേല്‍ സൈന്യം നിരന്നു.
17 : ദേശാധിപതികളുടെ സേവകന്‍മാര്‍ ആദ്യം പുറപ്പെട്ടു. കാവല്‍ സംഘം മടങ്ങിച്ചെന്ന് സമരിയായില്‍ നിന്നു സൈന്യം വരുന്നുണ്ടെന്നു ബന്‍ഹദാദിനെ അറിയിച്ചു.
18 : അവന്‍ കല്‍പിച്ചു: അവര്‍ വരുന്നതു സമാധാനത്തിനാണെങ്കിലും യുദ്ധത്തിനാണെങ്കിലും അവരെ ജീവനോടെ പിടിക്കുവിന്‍.
19 : ദേശാധിപതികളുടെ സേവകന്‍മാരും അവരുടെ പിന്നില്‍ സൈന്യവും നഗരത്തില്‍ നിന്നു പുറപ്പെട്ടു.
20 : ഓരോരുത്തരും തനിക്കെതിരേ വന്നവനെ വധിച്ചു. സിറിയാക്കാര്‍ പലായനം ചെയ്തു; ഇസ്രായേല്‍ അവരെ പിന്‍തുടര്‍ന്നു. സിറിയാരാജാവായ ബന്‍ഹദാദ് കുതിരപ്പുറത്തു കയറി ഏതാനും കുതിരപ്പടയാളികളോടൊപ്പം രക്ഷപെട്ടു.
22 : പ്രവാചകന്‍ വീണ്ടും ഇസ്രായേല്‍രാജാവിനോടു പറഞ്ഞു: ശക്തി സംഭരിക്കുക; കാര്യങ്ങള്‍ ശ്രദ്ധയോടെ ആസൂത്രണം ചെയ്യുക. സിറിയാരാജാവ് അടുത്ത വസന്തകാലത്ത് ആക്രമിക്കും.
23 : സേവകന്‍മാര്‍ സിറിയാരാജാവിനെ ഉപദേശിച്ചു. ഇസ്രായേലിന്റെ ദേവന്‍മാര്‍ ഗിരിദേവന്‍മാരാണ്. അതുകൊണ്ടാണ് അവര്‍ നമ്മെക്കാള്‍ പ്രബലരായത്. സമതലത്തില്‍വച്ചു യുദ്ധം ചെയ്താല്‍, അവരെ നിശ്ചയമായും കിഴടക്കാം.
24 : ഒരുകാര്യം കൂടി ചെയ്യണം, നാടുവാഴികളെ സ്ഥാനത്തുനിന്നു മാറ്റി, പകരം സൈന്യാധിപന്‍മാരെ നിയമിക്കുക.
25 : നഷ്ടപ്പെട്ടത്ര വലിയ സൈന്യത്തെ അണിനിരത്തണം - കുതിരയ്ക്കു കുതിര, രഥത്തിനു രഥം. നമുക്കവരെ സമതലത്തില്‍വച്ചു നേരിടാം. നിശ്ചയമായും നമ്മള്‍ വിജയം വരിക്കും. ബന്‍ഹദാദ് അവരുടെ അഭിപ്രായം സ്വീകരിച്ച്, അങ്ങനെ ചെയ്തു.
26 : വസന്തത്തില്‍ ബന്‍ഹദാദ് സിറിയാക്കാരെ സജ്ജീകരിച്ച് ഇസ്രായേലിനെതിരേ യുദ്ധം ചെയ്യാന്‍ അഫേക്കിലേക്കു പോയി.
27 : ഇസ്രായേല്‍ക്കാരും സന്നാഹങ്ങളോടുകൂടി അവര്‍ക്കെതിരേ വന്നു. ദേശം നിറഞ്ഞുനിന്ന സിറിയാക്കാരുമായി താരതമ്യപ്പെടുത്തുമ്പോള്‍ രണ്ടു ഗണമായി താവളമടിച്ച ഇസ്രായേല്‍ സൈന്യം ചെറിയ രണ്ട് ആട്ടിന്‍പറ്റം പോലെ തോന്നി.
28 : അപ്പോള്‍ ഒരു ദൈവപുരുഷന്‍ ഇസ്രായേല്‍രാജാവിന്റെ അടുത്തെത്തി പറഞ്ഞു: കര്‍ത്താവ് അരുളിച്ചെയ്യുന്നു; കര്‍ത്താവ് ഗിരിദേവനാണ്, സമതലപ്രദേശത്തെ ദേവനല്ല, എന്നു സിറിയാക്കാര്‍ പറയുന്നതിനാല്‍ , ഞാന്‍ ഈ വലിയ സൈന്യത്തെനിന്റെ കൈയില്‍ ഏല്‍പിച്ചുതരും. ഞാനാണു കര്‍ത്താവെന്ന് നീ അറിയും.
29 : സൈന്യങ്ങള്‍ ഏഴുദിവസം മുഖാഭിമുഖമായി പാളയങ്ങളില്‍ കഴിഞ്ഞുകൂടി. ഏഴാം ദിവസം യുദ്ധം തുടങ്ങി. ഇസ്രായേല്‍ക്കാര്‍ ഒറ്റദിവസം കൊണ്ട് ഒരുലക്ഷം സിറിയന്‍ഭടന്‍മാരെ വധിച്ചു.
30 : അഫേക്ക് നഗരത്തിലേക്കു പലായനംചെയ്ത ശേഷിച്ച ഇരുപത്തേഴായിരം ഭടന്‍മാരുടെമേല്‍ പട്ടണത്തിന്റെ മതില്‍ ഇടിഞ്ഞുവീണു. ബന്‍ഹദാദ് നഗരത്തിലെ ഒരു ഉള്ളറയില്‍ ഓടിയൊളിച്ചു.
32 : അവര്‍ ചാക്കുടുത്തു തലയില്‍ കയറു ചുറ്റി ഇസ്രായേല്‍രാജാവിനെ സമീപിച്ചു പറഞ്ഞു: തന്റെ ജീവന്‍ രക്ഷിക്കണമെന്ന് അങ്ങയുടെ ദാസന്‍ ബന്‍ഹദാദ് യാചിക്കുന്നു. ആഹാബ് പ്രതിവചിച്ചു: അവന്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ? അവന്‍ എന്റെ സഹോദരനാണ്.
33 : ബന്‍ഹദാദിന്റെ സേവകന്‍മാര്‍ ഒരു ശുഭലക്ഷണം കാത്തിരിക്കുകയായിരുന്നു. സഹോദരന്‍ എന്ന് ആഹാബ് പറഞ്ഞപ്പോള്‍ അവര്‍ അതു ശുഭലക്ഷണമായി എടുത്തു പറഞ്ഞു: അതേ, അങ്ങയുടെ സഹോദരന്‍ ബന്‍ഹദാദ്. ആ ഹാബ് കല്‍പിച്ചു: പോയി അവനെ കൊണ്ടുവരുവിന്‍. ബന്‍ഹദാദ് വന്നപ്പോള്‍ ആഹാബ് അവനെ തന്നോടൊപ്പം രഥത്തില്‍ കയറ്റി.
34 : ബന്‍ഹദാദ് ആഹാബിനോടു പറഞ്ഞു: എന്റെ പിതാവ് അങ്ങയുടെ പിതാവില്‍നിന്നു പിടിച്ചെടുത്ത പട്ടണങ്ങള്‍ ഞാന്‍ മടക്കിത്തരാം, എന്റെ പിതാവ് സമരിയായില്‍ ചെയ്തതുപോലെ അങ്ങ് ദമാസ്‌ക്കസില്‍ കച്ചവടകേന്ദ്രങ്ങള്‍ സ്ഥാപിച്ചാലും. ആഹാബ് പ്രതിവചിച്ചു: ഈ കരാറനുസരിച്ച് നിന്നെ വിട്ടയയ്ക്കുന്നു. അവന്‍ ഒരു ഉടമ്പടിചെയ്ത് ബന്‍ഹദാദിനെ വിട്ടയച്ചു.
ആഹാബിനെതിരേ പ്രവചനം
35 : പ്രവാചകഗണത്തില്‍പ്പെട്ട ഒരുവന്‍ മറ്റൊരുവനോട് എന്നെ അടിക്കുക എന്ന് കര്‍ത്താവിന്റെ കല്‍പനയനുസരിച്ച് ആവശ്യപ്പെട്ടു. അവന്‍ വിസമ്മതിച്ചു.
36 : അപ്പോള്‍ ഒന്നാമന്‍ പറഞ്ഞു: കര്‍ത്താവിന്റെ കല്‍പന അനുസരിക്കായ്കയാല്‍ ഇവിടെ നിന്നു പോയാലുടനെ നിന്നെ ഒരു സിംഹം കൊല്ലും. അവന്‍ പുറപ്പെട്ടയുടനെ ഒരു സിംഹം എതിരേവന്ന് അവനെ കൊന്നു.
37 : അവന്‍ വേറൊരാളെ സമീപിച്ചു പറഞ്ഞു: എന്നെ അടിക്കുക. അവന്‍ അടിച്ചു മുറിവേല്‍പിച്ചു.
38 : അതിനുശേഷം പ്രവാചകന്‍ അവിടെ നിന്നു പോയി. അവന്‍ ആളറിയാത്തവിധം മുഖംമൂടി രാജാവിനെ കാത്തു വഴിയില്‍ നിന്നു.
39 : രാജാവ് കടന്നുപോയപ്പോള്‍ പ്രവാചകന്‍ വിളിച്ചുപറഞ്ഞു: ഈ ദാസന്‍ യുദ്ധക്കളത്തില്‍ പടപൊരുതാന്‍ പോയി; അപ്പോള്‍ ഒരു പടയാളി ഒരാളെ എന്റെ അടുത്തുകൊണ്ടുവന്നു പറഞ്ഞു, ഇവനെ കാത്തുകൊള്ളുക, ഇവന്‍ രക്ഷപെട്ടാല്‍ പകരം നിന്റെ ജീവന്‍ കൊടുക്കേണ്ടിവരും. അല്ലെങ്കില്‍, ഒരു താലന്ത് വെള്ളി ഈടാക്കും.
40 : എന്നാല്‍, അങ്ങയുടെ ഈ ദാസന്‍ പല കാര്യങ്ങളില്‍ വ്യാപൃതനായിരുന്നതിനാല്‍ അവന്‍ രക്ഷപെട്ടു. ഇസ്രായേല്‍രാജാവ് പറഞ്ഞു: നീ നിശ്ചയിച്ച വിധി തന്നെ നിനക്കിരിക്കട്ടെ.
42 : പ്രവാചകന്‍ രാജാവിനോടു പറഞ്ഞു: കര്‍ത്താവ് അരുളിച്ചെയ്യുന്നു; ഞാന്‍ നശിപ്പിക്കാന്‍ ഉഴിഞ്ഞിട്ടിരുന്നവനെ നീ വിട്ടയച്ചു. എന്നാല്‍, അവന്റെ ജീവനുപകരം നിന്റെ ജീവനും അവന്റെ ജനത്തിനു പകരം നിന്റെ ജനവും എടുക്കപ്പെടും.
43 : ഇസ്രായേല്‍രാജാവ് ദുഃഖാകുലനായി സമരിയായിലെ കൊട്ടാരത്തിലേക്കു മടങ്ങി.