1 : ഏലിയാ ചെയ്ത കാര്യങ്ങളും, പ്രവാചകന്‍മാരെ വാളിനിരയാക്കിയ വിവരവും ആഹാബ് ജസെബെലിനോടു പറഞ്ഞു:
2 : അപ്പോള്‍ അവള്‍ ദൂതനെ അയച്ച് ഏലിയായോടു പറഞ്ഞു: നാളെ ഈ നേരത്തിനു മുന്‍പു ഞാന്‍ നിന്റെ ജീവന്‍ ആ പ്രവാചകന്‍മാരിലൊരുവന്റേതുപോലെ ആക്കുന്നില്ലെങ്കില്‍ ദേവന്‍മാര്‍ അതും അതിലപ്പുറവും എന്നോടു ചെയ്യട്ടെ.
3 : ഏലിയാ ഭയപ്പെട്ട് ജീവരക്ഷാര്‍ഥം പലായനം ചെയ്തു. അവന്‍ യൂദായിലെ ബേര്‍ഷെബായിലെത്തി. അവിടെവച്ച് ഭൃത്യനെ വിട്ടുപിരിഞ്ഞു.
4 : അവിടെ നിന്ന് അവന്‍ തനിയെ മരുഭൂമിയിലൂടെ ഒരു ദിവസത്തെ വഴി നടന്ന് ഒരു വാടാമുള്‍ച്ചെടിയുടെ തണലിലിരുന്നു. അവന്‍ മരണത്തിനായി പ്രാര്‍ഥിച്ചു: കര്‍ത്താവേ, മതി; എന്റെ പ്രാണനെ സ്വീകരിച്ചാലും! ഞാന്‍ എന്റെ പിതാക്കന്‍മാരെക്കാള്‍ മെച്ചമല്ല.
5 : അവന്‍ ആ ചെടിയുടെ തണലില്‍ കിടന്നുറങ്ങി. കര്‍ത്താവിന്റെ ദൂതന്‍ അവനെ തട്ടിയുണര്‍ത്തി, എഴുന്നേറ്റു ഭക്ഷിക്കുക എന്നു പറഞ്ഞു.
6 : എഴുന്നേറ്റു നോക്കിയപ്പോള്‍ ചുടുകല്ലില്‍ ചുട്ടെടുത്ത അപ്പവും ഒരു പാത്രം വെള്ളവും ഇതാ തലയ്ക്കല്‍ ഇരിക്കുന്നു. അതു കഴിച്ച് അവന്‍ വീണ്ടും കിടന്നു.
7 : കര്‍ത്താവിന്റെ ദൂതന്‍ വീണ്ടും അവനെ തട്ടിയുണര്‍ത്തി പറഞ്ഞു: എഴുന്നേറ്റു ഭക്ഷിക്കുക. അല്ലെങ്കില്‍ യാത്ര ദുഷ്‌കരമായിരിക്കും.
8 : അവന്‍ എഴുന്നേറ്റു ഭക്ഷണപാനീയങ്ങള്‍ കഴിച്ചു. അതിന്റെ ശക്തികൊണ്ടു നാല്‍പതു രാവും നാല്‍പതു പകലും നടന്നു കര്‍ത്താവിന്റെ മലയായ ഹോറെബിലെത്തി.
9 : അവന്‍ അവിടെ ഒരു ഗുഹയില്‍ വസിച്ചു. അവിടെവച്ച് കര്‍ത്താവിന്റെ സ്വരം അവന്‍ ശ്രവിച്ചു: ഏലിയാ, നീ ഇവിടെ എന്തുചെയ്യുന്നു?
10 : ഏലിയാ ഉത്തരം പറഞ്ഞു: സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവിനെ പ്രതിയുള്ള തീക്ഷ്ണതയാല്‍ ഞാന്‍ ജ്വലിക്കുകയാണ്. ഇസ്രായേല്‍ ജനം അവിടുത്തെ ഉടമ്പടി ലംഘിച്ചു. അവര്‍ അങ്ങയുടെ ബലിപീഠങ്ങള്‍ തകര്‍ക്കുകയും അങ്ങയുടെ പ്രവാചകന്‍മാരെ വാളിനിരയാക്കുകയും ചെയ്തു. ഞാന്‍ മാത്രമേ ശേഷിച്ചിട്ടുള്ളു; എന്റെ ജീവനെയും അവര്‍ വേട്ടയാടുകയാണ്.
11 : നീ ചെന്ന് മലയില്‍ കര്‍ത്താവിന്റെ സന്നിധിയില്‍ നില്‍ക്കുക, അവിടുന്ന് അരുളിച്ചെയ്തു. കര്‍ത്താവു കടന്നുപോയി. അവിടുത്തെ മുന്‍പില്‍ മലകള്‍ പിളര്‍ന്നും പാറകള്‍ തകര്‍ത്തും കൊണ്ടു കൊടുങ്കാറ്റടിച്ചു; കൊടുങ്കാറ്റില്‍ കര്‍ത്താവില്ലായിരുന്നു. കാറ്റുകഴിഞ്ഞു ഭൂകമ്പമുണ്ടായി. ഭൂകമ്പത്തിലും കര്‍ത്താവില്ലായിരുന്നു.
12 : ഭൂകമ്പത്തിനു ശേഷം അഗ്‌നിയുണ്ടായി. അഗ്‌നിയിലും കര്‍ത്താവില്ലായിരുന്നു. അഗ്‌നി അടങ്ങിയപ്പോള്‍ ഒരു മൃദുസ്വരം കേട്ടു.
13 : അപ്പോള്‍ ഏലിയാ മേലങ്കികൊണ്ടു മുഖം മറച്ചു, പുറത്തേക്കുവന്ന്, ഗുഹാമുഖത്തുനിന്നു. അപ്പോള്‍ അവന്‍ ഒരു സ്വരം കേട്ടു: ഏലിയാ, നീ ഇവിടെ എന്തു ചെയ്യുന്നു?
14 : അവന്‍ പ്രതിവചിച്ചു: സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവിനെ പ്രതി ഞാന്‍ അതീവതീക്ഷണതയാല്‍ ജ്വലിക്കുകയാണ്. ഇസ്രായേല്‍ജനം അവിടുത്തെ ഉടമ്പടി ലംഘിച്ചു. അവര്‍ അങ്ങയുടെ ബലിപീഠങ്ങള്‍ തകര്‍ക്കുകയും അങ്ങയുടെ പ്രവാചകന്‍മാരെ വാളിനിരയാക്കുകയും ചെയ്തു. ഞാന്‍ മാത്രമേ ശേഷിച്ചിട്ടുള്ളു. എന്റെയും ജീവന്‍ അവര്‍ വേട്ടയാടുന്നു.
15 : കര്‍ത്താവ് കല്‍പിച്ചു: നീ ദമാസ്‌ക്കസിനടുത്തുള്ള മരുഭൂമിയിലേക്കു മടങ്ങുക. അവിടെ ഹസായേലിനെ സിറിയാരാജാവായി അഭിഷേകം ചെയ്യുക.
16 : നിംഷിയുടെ മകന്‍ യേഹുവിനെ ഇസ്രായേല്‍ രാജാവായും ആബെമെഹോലായിലെ ഷാഫാത്തിന്റെ മകന്‍ എലീഷായെ നിനക്കു പകരം പ്രവാചകനായും അഭിഷേകം ചെയ്യുക.
18 : എന്നാല്‍, ബാലിന്റെ മുന്‍പില്‍ മുട്ടുമടക്കുകയോ അവനെ ചുംബിക്കുകയോ ചെയ്യാത്ത ഏഴായിരം പേരെ ഞാന്‍ ഇസ്രായേലില്‍ അവശേഷിപ്പിക്കും.
എലീഷായെ വിളിക്കുന്നു
19 : ഏലിയാ അവിടെനിന്നു പുറപ്പെട്ടു. പന്ത്രണ്ട് ഏര്‍ കാള ഉഴുതുകൊണ്ടിരുന്ന സ്ഥലത്ത് അവന്‍ ഷാഫാത്തിന്റെ മകന്‍ എലീഷായെ കണ്ടു. അവന്‍ പന്ത്രണ്ടാമത്തെ നിരയിലായിരുന്നു. ഏലിയാ അവന്റെ സമീപത്തുകൂടെ കടന്നുപോകുമ്പോള്‍ തന്റെ മേലങ്കി അവന്റെ മേല്‍ ഇട്ടു.
20 : ഉടനെ അവന്‍ കാളകളെ വിട്ട് ഏലിയായുടെ പിന്നാലെ ഓടിച്ചെന്നു പറഞ്ഞു: മാതാപിതാക്കന്‍മാരെ ചുംബിച്ചു യാത്ര പറഞ്ഞിട്ട് ഞാന്‍ അങ്ങയെ അനുഗമിക്കാം. ഏലിയാ പറഞ്ഞു: പൊയ്ക്കൊള്ളൂ; ഞാന്‍ നിന്നോട് എന്തുചെയ്തു?
21 : അവന്‍ മടങ്ങിച്ചെന്ന് ഒരേര്‍ കാളയെ കൊന്ന് കലപ്പ കത്തിച്ച് മാംസം വേവിച്ച് ജനത്തിനു കൊടുത്തു. അവര്‍ ഭക്ഷിച്ചു. എലീഷാ ഏലിയായെ അനുഗമിച്ച്, അവന്റെ ശുശ്രൂഷകനായിത്തീര്‍ന്നു.