1 : ഏറെനാള്‍ കഴിഞ്ഞ്, മൂന്നാംവര്‍ഷം കര്‍ത്താവ് ഏലിയായോടു കല്‍പിച്ചു: നീ ആഹാബിന്റെ മുന്‍പില്‍ ചെല്ലുക; ഞാന്‍ ഭൂമിയില്‍ മഴ പെയ്യിക്കും.
2 : ഏലിയാ ആഹാബിന്റെ അടുത്തേക്കു പുറപ്പെട്ടു. സമരിയായില്‍ അപ്പോള്‍ ക്ഷാമം കഠിനമായിരുന്നു.
3 : ആഹാബ് തന്റെ കാര്യസ്ഥനായ ഒബാദിയായെ വരുത്തി, അവന്‍ വലിയ ദൈവഭക്തനായിരുന്നു.
4 : ജസെബെല്‍ കര്‍ത്താവിന്റെ പ്രവാചകന്‍മാരെ വധിച്ചപ്പോള്‍, ഒബാദിയാ നൂറു പ്രവാചകന്‍മാരെ കൂട്ടിക്കൊണ്ടുപോയി, അന്‍പതുപേരെ വീതം ഓരോ ഗുഹയില്‍ ഒളിപ്പിച്ചു. അവന്‍ അവര്‍ക്കു ഭക്ഷണപാനീയങ്ങള്‍ കൊടുത്തു സംരക്ഷിച്ചു.
5 : ആഹാബ് ഒബാദിയായോടു പറഞ്ഞു: നീ നാട്ടിലുള്ള എല്ലാ അരുവികളിലും താഴ്‌വരകളിലും ചെന്നുനോക്കുക. കുതിരകളെയും കോവര്‍കഴുതകളെയും ജീവനോടെ രക്ഷിക്കാന്‍ പുല്ലു കിട്ടിയെന്നുവരാം. മൃഗങ്ങളെല്ലാം നശിച്ചുപോകാതിരിക്കട്ടെ.
6 : അന്വേഷണ സൗകര്യത്തിന് രാജ്യം രണ്ടായി വിഭജിച്ചു. ആഹാബ് ഒരു വഴിക്കും ഒബാദിയാ വേറൊരു വഴിക്കും പുറപ്പെട്ടു.
7 : ഏലിയാ ഒബാദിയായെ വഴിക്കുവച്ചു കണ്ടുമുട്ടി. ഒബാദിയാ അവനെ തിരിച്ചറിഞ്ഞു. താണുവണങ്ങിക്കൊണ്ട് അവന്‍ ചോദിച്ചു: പ്രഭോ, അങ്ങ് ഏലിയാ അല്ലേ?
8 : അവന്‍ പറഞ്ഞു: ഞാന്‍ തന്നെ. ഏലിയാ ഇവിടെയുണ്ടെന്ന് ചെന്നു നിന്റെ യജമാനനോടു പറയുക.
9 : അവന്‍ പറഞ്ഞു: ഈ ദാസനെ ആഹാബിന്റെ കൈയില്‍ കൊലയ്ക്ക് ഏല്‍പിക്കാന്‍ ഞാന്‍ എന്തു പാപംചെയ്തു?
10 : അങ്ങയുടെ ദൈവമായ കര്‍ത്താവാണേ, അങ്ങയെ അന്വേഷിക്കാന്‍ എന്റെ യജമാനന്‍ ആളയയ്ക്കാത്ത രാജ്യമോ ജനതയോ ഇല്ല. അങ്ങ് അവിടെ ഇല്ലെന്ന് മറുപടി കിട്ടുമ്പോള്‍ അങ്ങയെ കണ്ടിട്ടില്ല എന്ന് അവന്‍ ഓരോ രാജ്യത്തെയും ജനതയെയും കൊണ്ട് സത്യം ചെയ്യിക്കുന്നു.
11 : അങ്ങനെയിരിക്കെ, ഏലിയാ ഇവിടെയുണ്ട് എന്ന് എന്റെ യജമാനനെ അറിയിക്കാന്‍ അങ്ങു കല്‍പിക്കുന്നല്ലോ!
12 : ഞാന്‍ അങ്ങയുടെ അടുത്തു നിന്നു പോയാലുടനെ കര്‍ത്താവിന്റെ ആത്മാവ് ഞാന്‍ അറിയാത്ത ഏതെങ്കിലും സ്ഥലത്തേക്ക് അങ്ങയെ കൊണ്ടുപോകും. ആഹാബിനെ ഞാന്‍ വിവരം അറിയിക്കുകയും അവന്‍ അങ്ങയെ കണ്ടെണ്ടത്താതിരിക്കുകയും ചെയ്താല്‍, അങ്ങയുടെ ഈ ദാസന്‍ ചെറുപ്പം മുതല്‍ കര്‍ത്താവിന്റെ ഭക്തനാണെങ്കിലും അവന്‍ എന്നെ വധിക്കും.
13 : ജസെബെല്‍ കര്‍ത്താവിന്റെ പ്രവാചകന്‍മാരെ വധിച്ചപ്പോള്‍, ഒരു ഗുഹയില്‍ അന്‍പതു പ്രവാചകന്‍മാരെ വീതം നൂറുപേരെ ഒളിപ്പിച്ച് അവര്‍ക്ക് ഭക്ഷണപാനീയങ്ങള്‍ നല്‍കി ഞാന്‍ സംരക്ഷിച്ചത് അങ്ങു കേട്ടിട്ടില്ലേ?
14 : എന്നിട്ടും, പോയി, ഏലിയാ ഇവിടെയുണ്ട് എന്ന് നിന്റെ യജമാനനോടു പറയുക എന്ന് അങ്ങ് കല്‍പിക്കുന്നു: അവന്‍ എന്നെ കൊല്ലും.
15 : ഏലിയാ പ്രതിവചിച്ചു: ഞാന്‍ സേവിക്കുന്ന കര്‍ത്താവാണേ, ഇന്നു ഞാന്‍ അവന്റെ മുന്‍പില്‍ ചെല്ലും, തീര്‍ച്ച.
16 : അപ്പോള്‍ ഒബാദിയാ ചെന്ന് ആഹാബിനെ വിവരം അറിയിച്ചു. അവന്‍ ഏലിയായെ കാണാന്‍ വന്നു.
17 : ഏലിയായെ കണ്ടപ്പോള്‍ ആഹാബ് ചോദിച്ചു: ഇസ്രായേലിനെ കഷ്ടപ്പെടുത്തുന്ന നീ തന്നെയോ ഇത്? അവന്‍ പ്രതിവചിച്ചു:
18 : ഇസ്രായേലിനെ കഷ്ടപ്പെടുത്തുന്നതു ഞാനല്ല, കര്‍ത്താവിന്റെ കല്‍പനകള്‍ നിരസിച്ച്, ബാല്‍ദേവന്‍മാരെ സേവിക്കുന്ന നീയും നിന്റെ പിതാവിന്റെ ഭവനവുമാണ്.
21 : ഏലിയാ ജനത്തെ സമീപിച്ചു ചോദിച്ചു: നിങ്ങള്‍ എത്രനാള്‍ രണ്ടു വഞ്ചിയില്‍ കാല്‍വയ്ക്കും? കര്‍ത്താവാണു ദൈവമെങ്കില്‍ അവിടുത്തെ അനുഗമിക്കുവിന്‍; ബാലാണു ദൈവമെങ്കില്‍ അവന്റെ പിന്നാലെ പോകുവിന്‍. ജനം ഒന്നും പറഞ്ഞില്ല.
22 : ഏലിയാ വീണ്ടും ജനത്തോടു പറഞ്ഞു: കര്‍ത്താവിന്റെ പ്രവാചകന്‍മാരില്‍ ഞാനേ ശേഷിച്ചിട്ടുള്ളു, ഞാന്‍ മാത്രം. ബാലിനാകട്ടെ നാനൂറ്റിയന്‍പതു പ്രവാചകന്‍മാരുണ്ട്.
23 : ഞങ്ങള്‍ക്കു രണ്ടു കാളയെ തരുവിന്‍. ഒന്നിനെ അവര്‍ കഷണങ്ങളാക്കി വിറകിന്‍മേല്‍ വയ്ക്കട്ടെ; തീ കൊളുത്തരുത്. മറ്റേതിനെ ഞാനും ഒരുക്കി വിറകിന്‍മേല്‍വയ്ക്കാം. ഞാനും തീ കൊളുത്തുകയില്ല.
24 : നിങ്ങള്‍ നിങ്ങളുടെ ദൈവത്തിന്റെ നാമം വിളിച്ചപേക്ഷിക്കുവിന്‍. ഞാന്‍ കര്‍ത്താവിന്റെ നാമം വിളിച്ചപേക്ഷിക്കാം. അഗ്‌നി അയച്ചു പ്രാര്‍ഥന കേള്‍ക്കുന്ന ദൈവമായിരിക്കും യഥാര്‍ഥ ദൈവം. വളരെ നല്ല അഭിപ്രായം, ജനം ഒന്നാകെ പ്രതിവചിച്ചു.
25 : ബാലിന്റെ പ്രവാചകന്‍മാരോട് ഏലിയാ പറഞ്ഞു: ആദ്യം നിങ്ങള്‍ ഒരു കാളയെ ഒരുക്കിക്കൊള്ളുവിന്‍, നിങ്ങള്‍ അനേകം പേരുണ്ടല്ലോ. നിങ്ങളുടെ ദേവനെ വിളിച്ചപേക്ഷിക്കുവിന്‍. എന്നാല്‍, തീ കൊളുത്തരുത്.
26 : അവര്‍ കാളയെ ഒരുക്കി പ്രഭാതം മുതല്‍ മധ്യാഹ്‌നം വരെ ബാല്‍ദേവാ ഞങ്ങളുടെ അപേക്ഷ കേള്‍ക്കണമേ എന്നു വിളിച്ചപേക്ഷിച്ചു. പ്രതികരണമുണ്ടായില്ല; ആരും ഉത്തരവും നല്‍കിയില്ല. ബലിപീഠത്തിനു ചുറ്റും അവര്‍ ഉറഞ്ഞുതുള്ളിക്കൊണ്ടിരുന്നു.
27 : ഉച്ചയായപ്പോള്‍ ഏലിയാ അവരെ പരിഹസിച്ച് പറഞ്ഞു: ഉച്ചത്തില്‍ വിളിക്കുവിന്‍. ബാല്‍ ഒരു ദേവനാണല്ലോ. അവന്‍ ദിവാസ്വപ്നം കാണുകയായിരിക്കാം; ദിനചര്യ അനുഷ്ഠിക്കുകയാവാം; യാത്ര പോയതാവാം, അല്ലെങ്കില്‍ ഉറങ്ങുകയാവും, വിളിച്ചുണര്‍ത്തേണ്ടിയിരിക്കുന്നു.
29 : മധ്യാഹ്‌നം കഴിഞ്ഞിട്ടും അവര്‍ ഉന്‍മത്തരായി വിളിച്ചുകൊണ്ടിരുന്നു. ബലിക്കു സമയമായി. എന്നിട്ടും ഒരു ശബ്ദവും ഉണ്ടായില്ല; ആരും ഉത്തരം നല്‍കിയില്ല. ആരും അവരുടെ പ്രാര്‍ഥന ശ്രവിച്ചില്ല.
30 : അപ്പോള്‍, ഏലിയാ ജനത്തോടു പറഞ്ഞു: അടുത്തുവരുവിന്‍: എല്ലാവരും ചെന്നു. കര്‍ത്താവിന്റെ തകര്‍ന്നുകിടന്നിരുന്ന ബലിപീഠം അവന്‍ കേടുപോക്കി.
31 : നിന്റെ നാമം ഇസ്രായേല്‍ എന്നായിരിക്കും എന്നു കര്‍ത്താവ് ആരോട് അരുളിച്ചെയ്തുവോ ആ യാക്കോബിന്റെ പുത്രന്‍മാരുടെ ഗോത്രസംഖ്യയനുസരിച്ച് അവന്‍ പന്ത്രണ്ട് കല്ലെടുത്തു.
32 : ആ കല്ലുകള്‍കൊണ്ട് അവന്‍ കര്‍ത്താവിന് ഒരു ബലിപീഠം നിര്‍മിച്ചു. അതിനുചുറ്റും രണ്ട് അളവു വിത്തുകൊള്ളുന്ന ഒരു ചാലുണ്ടാക്കി.
33 : അവന്‍ വിറക് അടുക്കി കാളയെ കഷണങ്ങളാക്കി അതിന്‍മേല്‍ വച്ചു. അവന്‍ പറഞ്ഞു: നാലുകുടം വെള്ളം ദഹനബലിവസ്തുവിലും വിറകിലും ഒഴിക്കുവിന്‍.
34 : അവന്‍ തുടര്‍ന്നു: വീണ്ടും അങ്ങനെ ചെയ്യുവിന്‍; അവര്‍ ചെയ്തു. അവന്‍ വീണ്ടും പറഞ്ഞു: മൂന്നാം പ്രാവശ്യവും അങ്ങനെ ചെയ്യുവിന്‍. അവര്‍ അങ്ങനെ ചെയ്തു.
35 : ബലിപീഠത്തിനു ചുറ്റും വെള്ളമൊഴുകി ചാലില്‍ വെള്ളം നിറഞ്ഞു.
36 : ദഹനബലിയുടെ സമയമായപ്പോള്‍ ഏലിയാ പ്രവാചകന്‍ അടുത്തുവന്നു പ്രാര്‍ഥിച്ചു: അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും ഇസ്രായേലിന്റെയും ദൈവമായ കര്‍ത്താവേ, അങ്ങ് ഇസ്രായേലിന്റെ ദൈവമാണെന്നും, ഞാന്‍ അങ്ങയുടെ ദാസനാണെന്നും, അങ്ങയുടെ കല്‍പനയനുസരിച്ചാണു ഞാന്‍ ഇതു ചെയ്തതെന്നും അങ്ങ് ഇന്നു വെളിപ്പെടുത്തണമേ!
37 : കര്‍ത്താവേ, എന്റെ പ്രാര്‍ഥന കേള്‍ക്കണമേ! അങ്ങ് മാത്രമാണു ദൈവമെന്നും അങ്ങ് ഇവരുടെ ഹൃദയങ്ങളെ തിരിച്ചുവിളിക്കുന്നെന്നും അവര്‍ അറിയുന്നതിന് എന്റെ പ്രാര്‍ഥന കേള്‍ക്കണമേ!
38 : ഉടനെ കര്‍ത്താവില്‍ നിന്ന് അഗ്‌നി ഇറങ്ങി ബലിവസ്തുവും വിറകും കല്ലും മണ്ണും ദഹിപ്പിക്കുകയും ചാലിലെ വെള്ളം വറ്റിക്കുകയും ചെയ്തു.
39 : ഇതു കണ്ടു ജനം സാഷ്ടാംഗം വീണ് വിളിച്ചുപറഞ്ഞു: കര്‍ത്താവു തന്നെ ദൈവം! കര്‍ത്താവു തന്നെ ദൈവം!
40 : ഏലിയാ അവരോടു പറഞ്ഞു: ബാലിന്റെ പ്രവാചകന്‍മാരെ പിടിക്കുവിന്‍, ഒരുവനും രക്ഷപെടരുത്. ജനം അവരെ പിടിച്ചു. ഏലിയാ അവരെ താഴെ കിഷോന്‍ അരുവിക്കു സമീപം കൊണ്ടുപോയി വധിച്ചു.
വരള്‍ച്ച അവസാനിക്കുന്നു
41 : അനന്തരം, ഏലിയാ ആഹാബിനോടു പറഞ്ഞു: പോയി ഭക്ഷണപാനീയങ്ങള്‍ കഴിക്കുക. വലിയ മഴ ഇരമ്പുന്നു.
42 : ആഹാബ് ഭക്ഷണപാനീയങ്ങള്‍ കഴിക്കാന്‍ പോയി. ഏലിയാ കാര്‍മല്‍മലയുടെ മുകളില്‍ കയറി; അവന്‍ മുട്ടുമടക്കി നിലംവരെ കുനിഞ്ഞ് മുഖം മുട്ടുകള്‍ക്കിടയിലാക്കി ഇരുന്നു.
43 : അവന്‍ ഭൃത്യനോടു പറഞ്ഞു: പോയി കടലിലേക്കു നോക്കുക. അവന്‍ ചെന്നുനോക്കിയിട്ട്, ഒന്നുമില്ല എന്നു പറഞ്ഞു. വീണ്ടും അവനോടു പറഞ്ഞു: ഏഴുപ്രാവശ്യം ഇങ്ങനെ ചെയ്യുക.
44 : ഏഴാം പ്രാവശ്യം അവന്‍ പറഞ്ഞു: ഇതാ കടലില്‍നിന്ന് മനുഷ്യകരത്തോളമുള്ള ചെറിയ ഒരു മേഘം പൊന്തിവരുന്നു. ഏലിയാ അവനോടു പറഞ്ഞു: മഴ തടസ്‌സമാകാതിരിക്കാന്‍ രഥം പൂട്ടി പുറപ്പെടുക എന്ന് ആഹാബിനോടു പറയുക.
45 : നൊടിയിടയില്‍ ആകാശം മേഘാവൃതമായി, കറുത്തിരുണ്ടു, കാറ്റുവീശി; വലിയ മഴപെയ്തു. ആഹാബ് ജസ്രേലിലേക്കു രഥം ഓടിച്ചുപോയി.
46 : കര്‍ത്താവിന്റെ കരം ഏലിയായോടുകൂടെ ഉണ്ടായിരുന്നു. അവന്‍ അര മുറുക്കി, ആഹാബിനു മുന്‍പേ ജസ്രേല്‍ കവാടം വരെ ഓടി.