4 : രാജാവു മുഖം മറച്ച് ഉച്ചത്തില്‍ നിലവിളിച്ചു: എന്റെ മകനേ, അബ്‌സലോമേ! അബ്‌സലോമേ! എന്റെ മകനേ!
5 : അപ്പോള്‍ യോവാബ് കൊട്ടാരത്തില്‍ രാജാവിന്റെയടുക്കല്‍ച്ചെന്നു പറഞ്ഞു: അങ്ങയുടെയും അങ്ങയുടെ പുത്രീപുത്രന്‍മാരുടെയും ഭാര്യമാരുടെയും ഉപനാരികളുടെയും ജീവന്‍ രക്ഷിച്ച അങ്ങയുടെ സകല ഭൃത്യന്‍മാരെയും അങ്ങ് ഇന്നു ലജ്ജിപ്പിച്ചിരിക്കുന്നു.
6 : അങ്ങയെ ദ്വേഷിക്കുന്നവരെ അങ്ങു സ്‌നേഹിക്കുകയും, സ്‌നേഹിക്കുന്നവരെ ദ്വേഷിക്കുകയും ചെയ്യുന്നു. അങ്ങയുടെ പടത്തലവന്‍മാരും സൈനികരും അങ്ങേക്ക് ഒന്നുമല്ലെന്ന് അങ്ങ് ഇന്നു തെളിയിച്ചിരിക്കുന്നു. അബ്‌സലോം ജീവിച്ചിരിക്കുകയും ഞങ്ങളെല്ലാവരും മരിക്കുകയും ചെയ്തിരുന്നെങ്കില്‍ അങ്ങേക്കു സന്തോഷമാകുമായിരുന്നു വെന്ന് ഇന്നു ഞാന്‍ മനസ്‌സിലാക്കുന്നു.
7 : അതുകൊണ്ട്, എഴുന്നേറ്റ് അങ്ങയുടെ ഭൃത്യന്‍മാരോടു ദയവായി സംസാരിക്കുക, അങ്ങ് ഇതു ചെയ്യുന്നില്ലെങ്കില്‍ അവരില്‍ ഒരുവന്‍പോലും നാളെ പ്രഭാതമാകുമ്പോള്‍ അങ്ങയോടൊപ്പമുണ്ടാവില്ലെന്ന് കര്‍ത്താവിന്റെ നാമത്തില്‍ ഞാന്‍ സത്യം ചെയ്യുന്നു; അത് അങ്ങയുടെ യൗവനം മുതല്‍ ഇന്നുവരെ അങ്ങേക്കു സംഭവിച്ചിട്ടുള്ള എല്ലാ തിന്‍മകളെയുംകാള്‍ ഭയങ്കരമായിരിക്കും.
8 : രാജാവ് എഴുന്നേറ്റു നഗരവാതില്‍ക്കല്‍ ഉപവിഷ്ടനായി. അതുകേട്ട് ജനം അവന്റെയടുക്കല്‍ കൂടി. ഇതിനിടെ ഇസ്രായേല്യര്‍ സ്വഭവനങ്ങളിലേക്ക് ഓടിപ്പോയിരുന്നു.
9 : ഇസ്രായേല്‍ ഗോത്രങ്ങളിലെ ജനങ്ങള്‍ പരസ്പരം പറഞ്ഞു: രാജാവു നമ്മെ ശത്രുക്കളില്‍നിന്നും ഫിലിസ്ത്യരില്‍നിന്നും രക്ഷിച്ചു. ഇപ്പോഴോ അബ്‌സലോം നിമിത്തം അവന്‍ നാടുവിട്ട് ഓടിപ്പോയിരിക്കുന്നു.
10 : അബ്‌സലോമിനെ നാം രാജാവായി അഭിഷേകം ചെയ്തു. എന്നാല്‍, അവന്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടിരിക്കുന്നു. ആകയാല്‍, ദാവീദ് രാജാവിനെ തിരികെ കൊണ്ടുവരാന്‍ ആരും ശ്രമിക്കാത്തതെന്ത്?
11 : ദാവീദ് രാജാവ് പുരോഹിതന്‍മാരായ സാദോക്കിനും അബിയാഥറിനും ഈ സന്‌ദേശം കൊടുത്തയച്ചു: യൂദാശ്രേഷ്ഠന്‍മാരോടു പറയുവിന്‍: ഇസ്രായേലിന്റെ മുഴുവന്‍ അഭിപ്രായം രാജസന്നിധിയിലെത്തിയിരിക്കേ, രാജാവിനെ തിരികെ കൊണ്ടുപോകുന്നതില്‍ അമാന്തിക്കുന്നതെന്ത്?
12 : എന്റെ ചാര്‍ച്ചക്കാരല്ലയോ നിങ്ങള്‍? എന്റെ അസ്ഥിയില്‍നിന്നും മാംസത്തില്‍നിന്നുമുള്ളവര്‍? എന്നെ തിരികെ കൊണ്ടു പോകാന്‍ അവസാനം വരുന്നവര്‍ നിങ്ങളായിരിക്കണമോ?
13 : അമാസയോടു പറയുവിന്‍: നീ എന്റെ അസ്ഥിയും മാംസവുമല്ലയോ? യോവാബിന്റെ സ്ഥാനത്തു ഞാന്‍ നിന്നെ സൈന്യത്തിന്റെ അധിപതിയാക്കുന്നില്ലെങ്കില്‍ ദൈവം എന്നെ ശിക്ഷിച്ചുകൊള്ളട്ടെ!
14 : ദാവീദിന്റെ വാക്കുകള്‍ യൂദായില്‍ സകലരുടെയും ഹൃദയം കവര്‍ന്നു. അങ്ങ് സേവകന്‍മാരോടുകൂടെ മടങ്ങിവരുക എന്ന് അവര്‍ അവനു സന്‌ദേശമയച്ചു. രാജാവ് ജോര്‍ദാനിലേക്കു മടങ്ങിവന്നു.
15 : അവനെ എതിരേറ്റ് നദി കടത്തി കൊണ്ടുവരാന്‍ യൂദായിലെ ജനങ്ങള്‍ ഗില്‍ഗാലില്‍ എത്തി.
16 : അവരോടൊപ്പം ബഹൂറിമില്‍ നിന്നുള്ള ബഞ്ചമിന്‍ വംശജനായ ഗേരയുടെ മകന്‍ ഷിമെയി ദാവീദിനെ എതിരേല്‍ക്കാന്‍ ബദ്ധപ്പെട്ടു ചെന്നു.
17 : ബഞ്ചമിന്‍ ഗോത്രക്കാരായ ആയിരം പേരും അവനോടുകൂടെ ഉണ്ടായിരുന്നു. സാവൂളിന്റെ വീട്ടുകാര്യസ്ഥനായ സീബയും പതിനഞ്ചു പുത്രന്‍മാരോടും ഇരുപതു ഭൃത്യന്‍മാരോടും കൂടെ ജോര്‍ദാനില്‍ രാജസന്നിധിയില്‍ എത്തി.
18 : രാജകുടുംബത്തെ ഇക്കരെ കടത്താനും അവന്റെ ഇഷ്ടം ചെയ്യാനും അവര്‍ നദികടന്നു ചെന്നു. രാജാവു നദികടക്കാന്‍ തുടങ്ങവെ, ഗേരയുടെ മകന്‍ ഷിമെയി അവന്റെ മുന്‍പില്‍ താണുവീണു.
19 : അവന്‍ രാജാവിനോടു പറഞ്ഞു: യജമാനനേ, അങ്ങു ജറുസലെം വിട്ടുപോയ ദിവസം അടിയന്‍ ചെയ്ത കുറ്റം അങ്ങു ക്ഷമിക്കുകയും മറക്കുകയും ചെയ്യണമേ! അത് അങ്ങ് ഓര്‍ക്കരുതേ!
22 : ദാവീദ് പറഞ്ഞു: സെരൂയയുടെ പുത്രന്‍മാരേ, നിങ്ങള്‍ക്കെന്തു കാര്യം? നിങ്ങള്‍ എനിക്കു ശല്യം ഉണ്ടാക്കാന്‍ നോക്കുന്നുവോ? ഇസ്രായേലില്‍ ആരെയെങ്കിലും ഇന്നു വധിക്കുകയോ? ഞാനിന്ന് ഇസ്രായേലിന്റെ രാജാവാണ്.
23 : നീ മരിക്കുകയില്ല എന്നു രാജാവു ഷിമേയിക്കു വാക്കു കൊടുത്തു.
24 : സാവൂളിന്റെ പുത്രന്‍ മെഫിബോഷെത്ത് രാജാവിനെ എതിരേല്‍ക്കാന്‍ വന്നു. രാജാവു ജറുസലെം വിട്ടുപോയി, തിരികെ സുരക്ഷിതനായി വരുന്നതുവരെ അവന്‍ പാദം കഴുകുകയോ താടി ഒതുക്കുകയോ വസ്ത്രം അലക്കുകയോ ചെയ്തിട്ടില്ലായിരുന്നു.
25 : രാജാവിനെ എതിരേല്‍ക്കാന്‍ ജറുസലെമില്‍നിന്ന് അവന്‍ എത്തിയപ്പോള്‍ രാജാവു ചോദിച്ചു: മെഫിബോഷേത്ത്, നീ എന്നോടൊപ്പം പോരാഞ്ഞതെന്ത്?
26 : അവന്‍ പറഞ്ഞു: യജമാനനേ, അടിയന്‍ മുടന്തനെന്ന് അങ്ങ് അറിയുന്നുവല്ലോ. അങ്ങയോടൊപ്പം പോരേണ്ടതിന് കഴുതയ്ക്ക് ജീനിയിടാന്‍ അടിയന്‍ ഭൃത്യനോടു പറഞ്ഞു: എന്നാല്‍, അവന്‍ ചതിച്ചു.
27 : അവന്‍ യജമാനനോട് അടിയനെപ്പറ്റി നുണയും പറഞ്ഞു പിടിപ്പിച്ചു. എന്നാല്‍, അങ്ങ് അടിയനു ദൈവദൂതനെപ്പോലെയാണ്. അതുകൊണ്ട് ഇഷ്ടംപോലെ ചെയ്തുകൊള്ളുക.
28 : അങ്ങയുടെ മുന്‍പില്‍ അടിയന്റെ പിതൃഭവനം മുഴുവന്‍ മരണയോഗ്യര്‍ ആയിരുന്നു. എന്നാല്‍ അങ്ങയുടെ മേശയില്‍ ഭക്ഷിക്കാന്‍ അടിയന് അവകാശം തന്നു. അങ്ങയോട് അപേക്ഷിക്കാന്‍ അടിയനു മറ്റെന്താണുള്ളത്?
29 : രാജാവ് അവനോടു പറഞ്ഞു: നീ ഇനി ഒന്നും പറയണമെന്നില്ല. ഞാന്‍ തീരുമാനിച്ചുകഴിഞ്ഞു. നീയും സീബയും വസ്തു പങ്കിടുക.
30 : മെഫിബോഷെത്ത് രാജാവിനോടു പറഞ്ഞു: അതു മുഴുവന്‍ അവന്‍ എടുത്തുകൊള്ളട്ടെ. അങ്ങ് സുരക്ഷിതനായി കൊട്ടാരത്തില്‍ മടങ്ങിയെത്തിയല്ലോ! എനിക്കതുമതി.
31 : രാജാവിനെ ജോര്‍ദാന്‍ കടത്തിവിടാന്‍ ഗിലയാദുകാരനായ ബര്‍സില്ലായി റൊഗെലിമില്‍നിന്നു വന്നു.
32 : അവന്‍ എണ്‍പതു വയസ്‌സുള്ള പടുവൃദ്ധനായിരുന്നു. വളരെ ധനികനായിരുന്ന അവനാണ് രാജാവിനു മഹനയീമില്‍വച്ച് ഭക്ഷണം നല്‍കിയിരുന്നത്.
33 : രാജാവ് അവനോടു പറഞ്ഞു: എന്നോടുകൂടെ ജറുസലെമിലേക്കു വരുക, ഞാന്‍ നിന്നെ സംരക്ഷിച്ചുകൊള്ളാം.
34 : ബര്‍സില്ലായി രാജാവിനോടു പറഞ്ഞു: ഞാനിനി എത്രനാള്‍ ജീവിച്ചിരിക്കും? പിന്നെ ഞാന്‍ രാജാവിനോടുകൂടെ ജറുസലെമിലേക്കു പോരുന്നതെന്തിന്? എനിക്കു വയസ്‌സ് എണ്‍പതായി.
36 : ഇത്ര വലിയ പ്രതിഫലം അടിയനര്‍ഹിക്കുന്നില്ല.അതുകൊണ്ട് ജോര്‍ദാനിക്കരെ കുറെദൂരം മാത്രം ഞാന്‍ കൂടെപ്പോരാം.
37 : പിന്നെ മടങ്ങിപ്പോരാന്‍ അങ്ങ് എന്നെ അനുവദിക്കണം. എന്റെ സ്വന്തം പട്ടണത്തില്‍ മാതാപിതാക്കളുടെ കല്ലറയ്ക്കരികില്‍ ഞാന്‍ വിശ്രമിച്ചുകൊള്ളട്ടെ. എന്നാല്‍, ഇതാ എന്റെ മകന്‍ കിംഹാം. അവന്‍ അങ്ങയെ സേവിക്കും. അവന്‍ തിരുമേനിയോടുകൂടെ പോരട്ടെ. അങ്ങേക്ക് ഇഷ്ടമുള്ളത് അവനു ചെയ്തുകൊടുത്താലും.
38 : രാജാവ് പ്രതിവചിച്ചു: അതേ കിംഹാം എന്നോടുകൂടെ പോരട്ടെ. നിന്റെ ഇഷ്ടംപോലെ ഞാന്‍ അവനു ചെയ്തുകൊടുക്കും. നീ ചോദിക്കുന്നതെന്തും ഞാന്‍ നിനക്കും ചെയ്തുതരും.
39 : ദാവീദും അനുയായികളും ജോര്‍ദാന്‍ കടന്നു. രാജാവ് ബര്‍സില്ലായിയെ ചുംബിച്ച് അനുഗ്രഹിച്ചു. അവന്‍ സ്വഭവനത്തിലേക്കു മടങ്ങി. രാജാവു ഗില്‍ഗാലിലേക്കു പോയി.
41 : ഇസ്രായേല്യര്‍ വന്നു രാജാവിനോടു ചോദിച്ചു: യൂദായിലെ ഞങ്ങളുടെ സഹോദരന്‍മാര്‍ രാജാവിനെയും കുടുംബത്തെയും സേവകരെയും രഹസ്യമായി ജോര്‍ദാന്‍ കടത്തിയതെന്ത്?
42 : യൂദായിലെ ജനം ഇസ്രായേല്യരോടു പറഞ്ഞു: രാജാവു ഞങ്ങളുടെ സ്വന്തമായതുകൊണ്ട് നിങ്ങള്‍ ക്‌ഷോഭിക്കുന്നതെന്തിന്? രാജാവിന്റെ ചെലവിലാണോ ഞങ്ങളുടെ ഭക്ഷണം? അവന്‍ ഞങ്ങള്‍ക്ക് എന്തെങ്കിലും സമ്മാനം തന്നോ?
43 : ഇസ്രായേല്യര്‍ അവരോടു പറഞ്ഞു: രാജാവില്‍ ഞങ്ങള്‍ക്ക് പത്ത് ഓഹരിയുണ്ട്. നിങ്ങള്‍ക്കുള്ളതിനെക്കാള്‍ കൂടുല്‍ അവകാശം ഞങ്ങള്‍ക്ക് ദാവീദിലുണ്ട്. എന്നിട്ട് നിങ്ങള്‍ ഞങ്ങളെ അവഹേളിക്കുന്നോ?രാജാവിനെ തിരികെ വരുത്തുന്ന കാര്യം പറഞ്ഞത് ഞങ്ങളല്ലേ? എന്നാല്‍, യൂദായിലെ ജനത്തിന്റെ വാക്ക് ഇസ്രായേല്യരുടേതിനെക്കാള്‍ മൂര്‍ച്ചയേറിയതായിരുന്നു.