1 : ദാവീദ് കൂടെയുള്ളവരെ ഗണംതിരിച്ച് അവര്‍ക്ക് സഹസ്രാധിപന്‍മാരെയും ശതാധിപന്‍മാരെയും നിയമിച്ചു.
2 : അവരെ മൂന്നായിത്തിരിച്ച് യോവാബിന്റെയും അവന്റെ സഹോദരനും സെരൂയയുടെ പുത്രനുമായ അബിഷായിയുടെയും ഹിത്യനായ ഇത്തായിയുടെയും നേതൃത്വത്തില്‍ അയച്ചു. ഞാനും നിങ്ങളോടുകൂടെ വരും എന്നു രാജാവ് അനുചരന്‍മാരോട് പറഞ്ഞു.
3 : അവര്‍ പറഞ്ഞു: അങ്ങ് ഞങ്ങളോടുകൂടെ വരരുത്. ഞങ്ങള്‍ തോറ്റോടിയാല്‍ ശത്രുക്കള്‍ അതു ഗണ്യമാക്കുകയില്ല. ഞങ്ങളില്‍ പകുതിപ്പേര്‍ മരിച്ചാലും അവര്‍ കാര്യമാക്കുകയില്ല, അങ്ങു ഞങ്ങളില്‍ പതിനായിരം പേര്‍ക്ക് തുല്യനത്രേ. ആകയാല്‍, അങ്ങു പട്ടണത്തിലിരുന്നു കൊണ്ടു ഞങ്ങള്‍ക്കു സഹായം എത്തിക്കുന്നതാണു നല്ലത്.
4 : രാജാവു പറഞ്ഞു: ഉചിതമെന്നു നിങ്ങള്‍ക്കു തോന്നുന്നതു ഞാന്‍ ചെയ്യാം. രാജാവ് പടിവാതില്‍ക്കല്‍ നിന്നു; നൂറുകളുടെയും ആയിരങ്ങളുടെയും ഗണമായി സൈന്യം കടന്നുപോയി.
5 : രാജാവ് യോവാബിനോടും അബിഷായിയോടും ഇത്തായിയോടും കല്‍പിച്ചു; യുവാവായ അബ്‌സലോമിനോടു എന്നെ പ്രതി മയമായി പെരുമാറുക. ഈ കല്‍പന സൈന്യമെല്ലാം കേട്ടു. സൈന്യം ഇസ്രായേലിനെതിരേ പുറപ്പെട്ടു.
6 : എഫ്രായിം വനത്തില്‍വച്ച് അവരുമായി ഏറ്റുമുട്ടി.
7 : ദാവീദിന്റെ പടയാളികള്‍ ഇസ്രായേല്‍ക്കാരെ ദയനീയമായി തോല്‍പിച്ചു. ഇരുപതിനായിരം പേരെ അന്നു വകവരുത്തി. യുദ്ധം ദേശമെല്ലാം വ്യാപിച്ചു.
8 : വാളിനിരയായിരുന്നവരെക്കാള്‍ കൂടുതല്‍പേരെ അന്നു വനം വിഴുങ്ങി.
9 : അബ്‌സലോം ദാവീദിന്റെ പടയാളികളുടെ ദൃഷ്ടിയില്‍പ്പെട്ടു. അവന്‍ കോവര്‍കഴുതപ്പുറത്ത് ഓടിച്ചുപോകുകയായിരുന്നു. അത് ഒരു വലിയ ഓക്കുമരത്തിന്റെ കീഴിലൂടെ കടന്നുപോകുമ്പോള്‍ അവന്റെ തലമുടി മരക്കൊമ്പില്‍ കുരുങ്ങി, കോവര്‍കഴുത ഓടിപ്പോയി. ആകാശത്തിനും ഭൂമിക്കും മധ്യേ അവന്‍ തൂങ്ങിനിന്നു.
10 : ഒരുവന്‍ അതുകണ്ടു യോവാബിനോടു പറഞ്ഞു: അബ്‌സലോം ഒരു ഓക്കുമരത്തില്‍ തൂങ്ങിക്കിടക്കുന്നതു ഞാന്‍ കണ്ടു.
11 : യോവാബ് പറഞ്ഞു: എങ്കില്‍, അവിടെവച്ചുതന്നെ അവനെ കൊന്നുകളയാഞ്ഞതെന്ത്? ഞാന്‍ നിനക്കു പത്തു വെള്ളിനാണയങ്ങളും ഒരു അരപ്പട്ടയും തരുമായിരുന്നല്ലോ.
12 : അവന്‍ യോവാബിനോടു പറഞ്ഞു: നീ എനിക്ക് ആയിരം വെള്ളിനാണയങ്ങള്‍ തന്നാലും ഞാന്‍ രാജകുമാരനെതിരേ കരമുയര്‍ത്തുകയില്ല. യുവാവായ അബ്‌സലോമിനെ എന്നെപ്രതി സംരക്ഷിക്കുക എന്നു രാജാവു നിന്നോടും അബിഷായിയോടും ഇത്തായിയോടും കല്‍പിക്കുന്നത് ഞങ്ങളെല്ലാം കേട്ടതാണ്.
13 : മറിച്ച്, അവനെതിരേ വഞ്ചന കാട്ടിയിരുന്നെങ്കില്‍ രാജാവ് അതറിയുകയും നീ കൈയൊഴിയുകയും ചെയ്യുമായിരുന്നു.
14 : നിന്നോടു സംസാരിച്ചു ഞാന്‍ സമയം പാഴാക്കുകയില്ല എന്നു പറഞ്ഞ് യോവാബ് മൂന്നു കുന്തമെടുത്ത് ഓക്കുമരത്തില്‍ ജീവനോടെ തൂങ്ങിക്കിടന്ന അബ്സലോമിന്റെ നെഞ്ചില്‍ കുത്തിയിറക്കി.
15 : യോവാബിന്റെ ആയുധവാഹകരായ പത്തു പേര്‍ അബ്‌സലോമിനെ വളഞ്ഞ് അവനെ അടിച്ചുകൊന്നു.
16 : യോവാബ് കാഹളം മുഴക്കി. തിരികെ വിളിക്കപ്പെട്ട സൈന്യം ഇസ്രായേല്‍ക്കാരെ ആക്രമിക്കുന്നതു മതിയാക്കി.
17 : അവര്‍ അബ്‌സലോമിനെ വനത്തില്‍ ഒരു വലിയ കുഴിയില്‍ എറിഞ്ഞുകളഞ്ഞു. അവനുമീതേ വലിയൊരു കല്‍കൂമ്പാരം കൂട്ടി. ഇസ്രായേല്‍ക്കാരെല്ലാം താന്താങ്ങളുടെ വീട്ടിലേക്ക് ഓടിപ്പോയി.
18 : എന്റെപേര്‍ നിലനിര്‍ത്താന്‍ എനിക്കൊരു മകന്‍ ഇല്ലെന്നു പറഞ്ഞ് അബ്‌സലോം തന്റെ ജീവിതകാലത്തു തന്നെ രാജാവിന്റെ താഴ്‌വരയില്‍ തനിക്കൊരു സ്മാരകസ്തംഭം നിര്‍മിച്ചിരുന്നു. അതിനു തന്റെ പേര്‍ തന്നെ നല്‍കി. ഇന്നും അത് അബ്‌സലോമിന്റെ സ്മാരകം എന്നറിയപ്പെടുന്നു.
19 : സാദോക്കിന്റെ മകന്‍ അഹിമാസ് പറഞ്ഞു: കര്‍ത്താവ് രാജാവിനെ ശത്രുക്ക ളില്‍നിന്നു രക്ഷിച്ചിരിക്കുന്നു എന്ന സദ്വാര്‍ത്ത ഞാന്‍ ഓടിച്ചെന്ന് അവനെ അറിയിക്കട്ടെ?
20 : യോവാബ് പറഞ്ഞു: വേണ്ടാ; ഇന്നു സദ്വാര്‍ത്തയുമായി നീ പോകേണ്ടാ. മറ്റൊരു ദിവസമാകാം; രാജകുമാരന്‍ മരിച്ചതിനാല്‍ ഇന്നു വേണ്ടാ.
21 : പിന്നെ യോവാബ് കുഷ്യനോടു പറഞ്ഞു: നീ കണ്ടതു ചെന്നു രാജാവിനോടു പറയുക. അവന്‍ യോവാബിനെ വണങ്ങി ഓടിപ്പോയി.
22 : സാദോക്കിന്റെ മകന്‍ അഹിമാസ് യോവാബിനെ വീണ്ടും നിര്‍ബന്ധിച്ചു. എന്തും വരട്ടെ, കുഷ്യന്റെ പിന്നാലെ ഓടിപ്പോയി ഈ വാര്‍ത്ത ഞാനും അറിയിക്കട്ടെ. യോവാബ് പറഞ്ഞു: മകനേ, നീ എന്തിന് ഇതു ചെയ്യണം? നിനക്ക് ഇതിനു പ്രതിഫലമൊന്നും കിട്ടുകയില്ലല്ലോ.
23 : അവന്‍ പറഞ്ഞു: എന്തും ആകട്ടെ, ഞാന്‍ പോകും. യോവാബ് പറഞ്ഞു: അങ്ങനെയെങ്കില്‍, പൊയ്‌ക്കൊള്ളുക. അഹിമാസ് സമതലം വഴി കുഷ്യന്റെ മുന്നിലെത്തി.
24 : ദാവീദ് പടിപ്പുരകള്‍ക്കിടയില്‍ ഇരിക്കുകയായിരുന്നു. കാവല്‍ക്കാരന്‍മതിലിനുമീതേ പടിപ്പുരയുടെ മുകളില്‍ കയറി നോക്കി; ഒരുവന്‍ തനിയേ ഓടിവരുന്നു. കാവല്‍ക്കാരന്‍ രാജാവിനോടു വിളിച്ചു പറഞ്ഞു. രാജാവു പറഞ്ഞു:
25 : അവന്‍ തനിച്ചെങ്കില്‍ സദ്വാര്‍ത്ത കൊണ്ടുവരുന്നു. അവന്‍ അടുത്തടുത്ത് വന്നു.
26 : മറ്റൊരുവന്‍ ഓടിവരുന്നതും കാവല്‍ക്കാരന്‍ കണ്ടു. അവന്‍ പടിപ്പുരയിലേക്ക് വിളിച്ചു പറഞ്ഞു. അതാ മറ്റൊരുവനും തനിയേ ഓടിവരുന്നു. രാജാവു പറഞ്ഞു: അവനും സദ്വാര്‍ത്ത കൊണ്ടുവരുന്നു.
27 : കാവല്‍ക്കാരന്‍ പറഞ്ഞു: മുമ്പേ ഓടിവരുന്നവന്‍ സാദോക്കിന്റെ മകന്‍ അഹിമാസിനെപ്പോലെയിരിക്കുന്നു. രാജാവ് പ്രതിവചിച്ചു: അവന്‍ നല്ലവനാണ്; അവന്‍ സദ്വാര്‍ത്ത കൊണ്ടുവരുന്നു.
28 : അഹിമാസ് രാജാവിനോടു വിളിച്ചു പറഞ്ഞു: എല്ലാം ശുഭം! അവന്‍ രാജസന്നിധിയില്‍ സാഷ്ടാംഗം പ്രണമിച്ചു പറഞ്ഞു: എന്റെ യജമാനനായ രാജാവിനെതിരേ കരമുര്‍ത്തിയവരെ ഏല്‍പിച്ചു തന്ന അങ്ങയുടെ ദൈവമായ കര്‍ത്താവ് വാഴ്ത്തപ്പെട്ടവന്‍.
29 : രാജാവു ചോദിച്ചു: അബ്‌സലോംകുമാരന്‍ സുഖമായിരിക്കുന്നുവോ? അഹിമാസ് പറഞ്ഞു: യോവാബ് എന്നെ അയയ്ക്കുമ്പോള്‍ വലിയൊരു ബഹളം കണ്ടു. എന്നാല്‍ അതെന്തെന്ന് എനിക്കറിയില്ല.
30 : രാജാവു പറഞ്ഞു: നീ അങ്ങോട്ടു മാറിനില്‍ക്കുക.
31 : അവന്‍ മാറിനിന്നു. പിന്നെ കുഷ്യന്‍ എത്തി. രാജാവിനോടു പറഞ്ഞു: എന്റെ യജമാനനായ രാജാവിനു സദ്‌വാര്‍ത്ത! അങ്ങേക്കെതിരേ ഉയര്‍ന്ന എല്ലാവരുടെയും പിടിയില്‍ നിന്നു കര്‍ത്താവ് അങ്ങയെ മോചിപ്പിച്ചിരിക്കുന്നു.
32 : രാജാവു കുഷ്യനോടു ചോദിച്ചു: അബ്‌സലോംകുമാരന്‍ സുഖമായിരിക്കുന്നുവോ? അവന്‍ പറഞ്ഞു: അവനു സംഭവിച്ചത്, യജമാനന്റെ എല്ലാ ശത്രുക്കള്‍ക്കും അങ്ങേക്കെതിരേ ഉയരുന്ന എല്ലാവര്‍ക്കും സംഭവിക്കട്ടെ.
33 : രാജാവ് വികാരാധീനനായി പടിപ്പുരമുകളില്‍ കയറി വിലപിച്ചു. പോയവഴി അവന്‍ പറഞ്ഞു: എന്റെ മകനേ, അബ്‌സലോമേ, എന്റെ മകനേ, എന്റെ മകനേ, അബ്‌സലോമേ, നിനക്കുപകരം ഞാന്‍ മരിച്ചിരുന്നെങ്കില്‍! എന്റെ മകനേ, അബ്‌സലോമേ, എന്റെ മകനേ!