1 : അഹിഥോഫെല്‍ അബ്‌സലോമിനോടു ചോദിച്ചു: പന്തീരായിരം പേരെയുംകൂട്ടി ഇന്നു രാത്രി ഞാന്‍ ദാവീദിനെ പിന്തുടരട്ടെ.
2 : അവന്‍ ക്ഷീണിച്ചു ധൈര്യം കെട്ടിരിക്കുമ്പോള്‍ ഞാന്‍ ചെന്ന് ആക്രമിക്കും. കൂടെയുള്ളവര്‍ ഓടിപ്പോകും. രാജാവിനെ മാത്രം ഞാന്‍ കൊന്നു കളയും.
3 : മണവാട്ടി മണവാളന്റെ അടുത്തേക്കു വരുന്നതുപോലെ അവന്റെ അനുചരന്‍മാരെ നിന്റെ അടുത്തേക്ക് ഞാന്‍ തിരികെ കൊണ്ടുവരും. ഒരാളെ മാത്രമേ നീ കൊല്ലാന്‍ നോക്കുന്നുള്ളു. മറ്റെല്ലാവരും സുരക്ഷിതരായിരിക്കും.
4 : അബ്‌സലോമിനും ഇസ്രായേല്‍ ശ്രേഷ്ഠന്‍മാര്‍ക്കും ഈ ഉപദേശം ഇഷ്ടപ്പെട്ടു.
5 : അബ്‌സലോം പറഞ്ഞു: അര്‍ഖ്യനായ ഹൂഷായിയെ വിളിക്കുക. അവന്‍ എന്തു പറയുന്നുവെന്ന് കേള്‍ക്കാം.
6 : അവന്‍ എത്തിയപ്പോള്‍ അബ്‌സലോം പറഞ്ഞു: അഹിഥോഫെലിന്റെ ഉപദേശം ഇതാണ്.
7 : ഇതു നാം സ്വീകരിക്കണമോ? അല്ലെങ്കില്‍, എന്തു ചെയ്യണമെന്നു നീ പറയുക.
8 : ഹൂഷായി പറഞ്ഞു: ഇക്കുറി അഹിഥോഫെലിന്റെ ഉപദേശം പറ്റിയില്ല. അവന്‍ തുടര്‍ന്നു: നിന്റെ പിതാവും അനുയായികളും ധീരന്‍മാരാണ്. കുട്ടികള്‍ അപഹരിക്കപ്പെട്ട പെണ്‍കരടിയെപ്പോലെ അവര്‍ ക്‌ഷോഭിച്ചിരിക്കുകയാണെന്നു നിനക്കറിയാം. കൂടാതെ, നിന്റെ പിതാവു യുദ്ധനിപുണനാണ്. അവന്‍ അനുചരന്‍മാരോടുകൂടെ രാത്രി പാര്‍ക്കുകയില്ല.
9 : ഇപ്പോള്‍ത്തന്നെ വല്ല ഗുഹയിലോ മറ്റെവിടെയെങ്കിലുമോ അവന്‍ ഒളിച്ചിരിക്കുകയായിരിക്കും. ദാവീദിന്റെ ആക്രമണത്തില്‍ നിന്റെ അനുയായികള്‍ ആരെങ്കിലും മരിച്ചെന്നുകേട്ടാല്‍ നിന്റെ ആളുകള്‍ കൂട്ടക്കൊലയ്ക്ക് ഇരയായെന്നു വാര്‍ത്ത പരക്കും.
10 : അപ്പോള്‍, നിന്റെ പടയാളികളില്‍ സിംഹത്തെപ്പോലെ നിര്‍ഭയരായവര്‍ക്കുപോലും ചാഞ്ചല്യമുണ്ടാകും. നിന്റെ പിതാവ് വീരനും കൂടെയുള്ളവര്‍ പരാക്രമികളുമാണെന്ന് ഇസ്രായേലില്‍ ആര്‍ക്കുമറിയാം. എന്റെ ഉപദേശം ഇതാണ്.
11 : ദാന്‍മുതല്‍ ബേര്‍ഷെബാവരെ, കടല്‍ക്കരയിലെ മണല്‍ത്തരിപോലെ അസംഖ്യമായ ഇസ്രായേല്യരെ ഒരുമിച്ചുകൂട്ടി നീ തന്നെ അവരെ യുദ്ധത്തില്‍ നയിക്കണം.
12 : ദാവീദ് എവിടെയായിരുന്നാലും നമുക്ക് അവനെ കണ്ടുപിടിക്കാം. നിലത്തു മഞ്ഞുതുള്ളി വീഴുന്നതുപോലെ നാം അവന്റെ മേല്‍ ചാടിവീഴും. അവനോ കൂടെയുള്ളവരോ ജീവനോടെ ശേഷിക്കുകയില്ല.
13 : അവന്‍ ഏതെങ്കിലും പട്ടണത്തിലേക്കു പിന്‍വാങ്ങിയാല്‍ എല്ലാ ഇസ്രായേല്‍ക്കാരും കൂടി ആ പട്ടണത്തെ വടംകൊണ്ടു കെട്ടി താഴ്‌വരയിലേക്കു വലിച്ചിടും. ഒരൊറ്റ കല്‍ക്കഷണം പോലും അവിടെ ശേഷിക്കുകയില്ല.
14 : അര്‍ഖ്യനായ ഹൂഷായിയുടെ ആലോചന അഹിഥോഫെലിന്റേതിനെക്കാള്‍ മെച്ചംതന്നെ, അബ്‌സലോമും എല്ലാ ഇസ്രായേല്യരും പറഞ്ഞു. അബ്‌സലോമിന് അനര്‍ഥം വരേണ്ടതിന് അഹിഥോഫെലിന്റെ നല്ല ആലോചന സ്വീകരിക്കപ്പെടാതിരിക്കാന്‍ കര്‍ത്താവ് നിശ്ചയിച്ചിരുന്നു.
15 : പിന്നെ അഹിഥോഫെല്‍ അബ്‌സലോമിനും ഇസ്രായേല്‍ നേതാക്കന്‍മാര്‍ക്കും നല്‍കിയ ഉപദേശത്തെക്കുറിച്ചും താന്‍ നല്‍കിയ ഉപദേശത്തെക്കുറിച്ചും ഹൂഷായി പുരോഹിതന്‍മാരായ സാദോക്കിനോടും അബിയാഥറിനോടും പറഞ്ഞു.
16 : രാജാവും ആളുകളും കൊല്ലപ്പെടാതിരിക്കാന്‍, മരുഭൂമിയിലെ കടവില്‍ രാത്രി കഴിച്ചുകൂട്ടാതെ പെട്ടെന്ന് നദികടന്നു പോകാന്‍ ദാവീദിനെ ഉടന്‍തന്നെ അറിയിക്കുക, ഹൂഷായി ആവശ്യപ്പെട്ടു.
17 : പട്ടണത്തില്‍വച്ച് തങ്ങളെ ആരും കാണാതെ ജോനാഥാനും അഹിമാസും എന്റോഗലില്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു; ഒരു വേലക്കാരി ചെന്ന് സംഭവിക്കുന്നതെല്ലാം അവരെ അറിയിക്കും, അവര്‍ ചെന്ന് ദാവീദ് രാജാവിനോടു പറയും.
18 : എന്നാല്‍, ഇപ്രാവശ്യം ഒരു ബാലന്‍ അവരെ കണ്ടു. അവന്‍ അബ്‌സലോമിനോടു പറഞ്ഞു. അതുകൊണ്ട് അവരിരുവരും വേഗം പോയി ബഹൂറിമില്‍ ഒരു വീട്ടില്‍ച്ചെന്നു. അവിടെ മുറ്റത്ത് ഒരു കിണര്‍ ഉണ്ടായിരുന്നു. അവര്‍ അതില്‍ ഒളിച്ചിരുന്നു.
19 : വീട്ടുകാരി കിണറ്റിനു മുകളില്‍ മൂടുവിരിയിട്ട് അതില്‍ ധാന്യം നിരത്തി. അങ്ങനെ സംഗതി ആരും അറിയാനിടയായില്ല.
20 : അബ്‌സലോമിന്റെ ഭൃത്യന്‍മാര്‍ ആ വീട്ടില്‍ വന്നു സ്ത്രീയോടു ചോദിച്ചു: അഹിമാസും ജോനാഥാനും എവിടെ? അവള്‍ പറഞ്ഞു: അവര്‍ നദികടന്നുപോയി. അവര്‍ അവരെ അന്വേഷിച്ചിട്ടു കാണായ്കയാല്‍ ജറുസലെമിലേക്കു മടങ്ങി.
21 : അവര്‍ പോയപ്പോള്‍ ജോനാഥാനും അഹിമാസും കിണറ്റില്‍ നിന്നു കയറിച്ചെന്ന് ദാവീദ് രാജാവിനോടു പറഞ്ഞു. എഴുന്നേറ്റ് അതിവേഗം അക്കരെ കടക്കുക. അഹിഥോഫെല്‍ നിനക്കെതിരായി ആലോചന നടത്തിയിരിക്കുന്നു.
22 : അപ്പോള്‍ ദാവീദും കൂടെയുള്ളവരും ജോര്‍ദാന്‍ കടന്നു. നേരം വെളുക്കാറായപ്പോഴേക്കും എല്ലാവരും ജോര്‍ദാന്‍ കടന്നു.
23 : തന്റെ ഉപദേശം സ്വീകരിച്ചില്ലെന്നു കണ്ടപ്പോള്‍ അഹിഥോഫെല്‍ കഴുതയ്ക്കു ജീനിയിട്ടു തന്റെ പട്ടണത്തിലേക്കു പോയി. വീട്ടുകാര്യങ്ങളെല്ലാം ക്രമപ്പെടുത്തിയതിനു ശേഷം അവന്‍ തൂങ്ങി മരിച്ചു.
24 : അവനെ കുടുംബക്കല്ലറയില്‍ അടക്കി. ദാവീദ് മഹനയീമിലെത്തി. അബ്‌സലോം എല്ലാ ഇസ്രായേല്യരോടുമൊപ്പം ജോര്‍ദാന്‍ കടന്നു.
25 : യോവാബിനു പകരം അമാസയെ അബ്‌സലോം സേനാധിപതിയാക്കിയിരുന്നു. അമാസ ഇസ്മായേല്യനായ ഇത്രായുടെ മകനായിരുന്നു. നാഹാഷിന്റെ മകളും യോവാബിന്റെ അമ്മ സെരൂയയുടെ സഹോദരിയുമായ അബീഗല്‍ ആയിരുന്നു അവന്റെ ഭാര്യ.