1 : രാജാവിന്റെ ഹൃദയം അബ്‌സലോമിനെ പാര്‍ത്തിരിക്കുന്നെന്ന് സെരൂയയുടെ മകന്‍ യോവാബ് ഗ്രഹിച്ചു.
2 : അതുകൊണ്ട്, അവന്‍ തെക്കോവായിലേക്ക് ആളയച്ചു സമര്‍ഥയായ ഒരു സ്ത്രീയെ വരുത്തി. നീ ഒരു വിലാപക്കാരിയായി നടിക്കുക. വിലാപവസ്ത്രം ധരിച്ച് തൈലം പൂശാതെ, മരിച്ചവനെക്കുറിച്ച് വളരെ ദിവസങ്ങളായി ദുഃഖിച്ചിരിക്കുന്ന സ്ത്രീയെപ്പോലെ പെരുമാറുക.
3 : എന്നിട്ട് രാജസന്നിധിയില്‍ച്ചെന്ന് ഞാന്‍ പറയുന്നതു പറയുക എന്ന് യോവാബ് അവളോട് ആവശ്യപ്പെട്ടു. പിന്നെ, പറയേണ്ട കാര്യം അവന്‍ അവള്‍ക്കു വിവരിച്ചു കൊടുത്തു.
4 : തെക്കോവാക്കാരി രാജസന്നിധിയില്‍ച്ചെന്ന് സാഷ്ടാംഗം നമസ്‌കരിച്ചു. അവള്‍ പറഞ്ഞു: തിരുമേനീ, സഹായിക്കണമേ!
5 : എന്താണ് നിന്റെ പ്രശ്‌നം? രാജാവു ചോദിച്ചു. അവള്‍ പറഞ്ഞു: അടിയന്‍ ഒരു വിധവയത്രെ; എന്റെ ഭര്‍ത്താവ് മരിച്ചുപോയി.
6 : അങ്ങയുടെ ദാസിക്ക് രണ്ടു പുത്രന്‍മാരുണ്ടായിരുന്നു. അവര്‍ വയലില്‍വച്ചു വഴക്കിട്ടു. അവരെ പിടിച്ചുമാറ്റാന്‍ ആരുമില്ലായിരുന്നു.
7 : ഒരുവന്‍ മറ്റവനെ അടിച്ചുകൊന്നു. ഇപ്പോഴോ എന്റെ ചാര്‍ച്ചക്കാരെല്ലാവരും ഈ ദാസിക്കെതിരേ തിരിഞ്ഞിരിക്കുന്നു. സഹോദരനെ കൊന്നവനെ വിട്ടുതരുക. മരിച്ചവനുവേണ്ടി ഞങ്ങള്‍ പ്രതികാരം ചെയ്യട്ടെ. അങ്ങനെ അവന്റെ വംശം നശിപ്പിക്കട്ടെ എന്നു പറയുന്നു.ശേഷിച്ചിരിക്കുന്ന കനല്‍കൂടി അവര്‍ കെടുത്തും; എന്റെ ഭര്‍ത്താവിന്റെ നാമം നിലനിര്‍ത്താന്‍ ഭൂമുഖത്ത് ഒരവകാശിപോലും ഇല്ലാതെയാകും.
8 : അപ്പോള്‍, രാജാവു പറഞ്ഞു: വീട്ടിലേക്കു മടങ്ങുക. നിന്റെ കാര്യത്തിന് ഞാന്‍ നിര്‍ദേശം കൊടുത്തുകൊള്ളാം.
9 : തെക്കോവാക്കാരി പറഞ്ഞു: തിരുമേനീ, കുറ്റം എന്റെയും എന്റെ പിതൃഗൃഹത്തിന്റെയും മേല്‍ ഇരിക്കട്ടെ! രാജാവും സിംഹാസനവും കുറ്റസ്പര്‍ശമേല്‍ക്കാതിരിക്കട്ടെ!
10 : ആരെങ്കിലും നിന്നെ ഭീഷണിപ്പെടുത്തിയാല്‍ അവനെ എന്റെയടുക്കല്‍കൊണ്ടുവരുക. അവന്‍ നിന്നെ വീണ്ടും ശല്യപ്പെടുത്തുകയില്ല. രാജാവ് കല്‍പിച്ചു.
11 : അപ്പോള്‍, അവള്‍ പറഞ്ഞു: രക്തത്തിനു പ്രതികാരം ചെയ്യാന്‍ വീണ്ടും കൊലനടത്തി എന്റെ മകനെ നശിപ്പിക്കാനിടവരാതിരിക്കാന്‍ തിരുമേനി, അങ്ങയുടെ ദൈവമായ കര്‍ത്താവിനെ വിളിച്ചപേക്ഷിക്കേണമേ! രാജാവു പറഞ്ഞു: കര്‍ത്താവാണേ, നിന്റെ മകന്റെ തലയിലെ ഒരു മുടിപോലും വീണുപോവുകയില്ല.
12 : അപ്പോള്‍ അവള്‍ പറഞ്ഞു: തിരുമേനീ അങ്ങയുടെ ദാസി ഒരു വാക്കുകൂടി ബോധിപ്പിച്ചുകൊള്ളട്ടെ.
13 : പറയുക, രാജാവ് അനുവദിച്ചു. അവള്‍ പറഞ്ഞു: പിന്നെന്തുകൊണ്ട് ദൈവത്തിനെതിരായി അങ്ങ് ഇതേ തെറ്റുചെയ്തിരിക്കുന്നു? പ്രവാസത്തില്‍നിന്ന് സ്വപുത്രനെ മടക്കിക്കൊണ്ടുവരാത്തതുകൊണ്ട് അങ്ങ് അങ്ങയെത്തന്നെ കുറ്റം വിധിച്ചിരിക്കുന്നു.
14 : നാമെല്ലാവരും മരിക്കും; നിലത്തുവീണു ചിതറിയാല്‍ തിരിച്ചെടുക്കാന്‍ വയ്യാത്ത, വെള്ളംപോലെയാണു നാം. ബഹിഷ്‌കരിച്ചവനെ എന്നും പരിത്യക്തനായി ഉപേക്ഷിക്കാതിരിക്കാനുള്ള മാര്‍ഗം തേടുന്നവന്റെ ജീവനില്‍ ദൈവം കൈവയ്ക്കുകയില്ല.
15 : ജനം എന്നെ ഭയപ്പെടുത്തിയതുകൊണ്ടാണ് ഇക്കാര്യം എന്റെ യജമാനനായ രാജാവിനോടു പറയാന്‍ ഞാന്‍ വന്നിരിക്കുന്നത്. ഞാന്‍ ചിന്തിച്ചു; രാജാവിനോടു പറയാം; ഈ ദാസിയുടെ അപേക്ഷ രാജാവു നിറവേറ്റിത്തരും.
16 : എന്നെയും എന്റെ പുത്രനെയും കൊന്നു ദൈവത്തിന്റെ അവകാശത്തില്‍നിന്ന് അകറ്റാന്‍ ശ്രമിക്കുന്നവരുടെ കൈയില്‍നിന്ന് അങ്ങ് എന്റെ വാക്കുകേട്ട് എന്നെ രക്ഷിക്കും;
17 : എന്റെ യജമാനനായ രാജാവിന്റെ വാക്ക് എനിക്കു സ്വസ്ഥത തരും. എന്തെന്നാല്‍, നന്‍മയും തിന്‍മയും വിവേചിച്ചറിയുന്നതില്‍ എന്റെ യജമാനനായരാജാവ് ദൈവദൂതനെപ്പോലെയാണ്. അങ്ങയുടെ ദൈവമായ കര്‍ത്താവ് അങ്ങയുടെകൂടെ ഉണ്ടായിരിക്കട്ടെ!
18 : ഞാന്‍ നിന്നോടൊരു ചോദ്യം ചോദിക്കട്ടെ. നീ സത്യം പറയണം. രാജാവ് അവളോടു പറഞ്ഞു.യജമാനനേ, അരുളിച്ചെയ്താലും, അവള്‍ പറഞ്ഞു.
19 : രാജാവ് ചോദിച്ചു: ഇതിന്റെയെല്ലാം പിന്നില്‍ യോവാബിന്റെ കരങ്ങളാണോ ഉള്ളത്? യജമാനനേ, അവിടുത്തേ ചോദ്യത്തിനു മറുപടി പറയാതെ രക്ഷപെടാന്‍ ആര്‍ക്കും സാധിക്കുകയില്ല. അങ്ങയുടെ ദാസന്‍ യോവാബു തന്നെയാണ് എന്നെ പ്രേരിപ്പിച്ചത്. അവന്‍ തന്നെയാണ് ഈ വാക്കുകളൊക്കെ എനിക്കു പറഞ്ഞുതന്നത്.
20 : എന്നാല്‍, കാര്യങ്ങളെല്ലാം നേരേയാക്കാനാണ് യോവാബ് ഇതു ചെയ്തത്. ഭൂമിയിലുള്ള സകലതും അറിയത്തക്കവിധം ദൈവദൂതനെപ്പോലെ ജ്ഞാനിയാണ് അവിടുന്ന്, അവള്‍ പറഞ്ഞു. രാജാവു യോവാബിനോടു പറഞ്ഞു:
21 : ശരി, ഞാന്‍ സമ്മതിച്ചിരിക്കുന്നു. ചെന്ന് അബ്‌സലോം കുമാരനെ കൂട്ടിക്കൊണ്ടുവരുക.
22 : യോവാബ് രാജസന്നിധിയില്‍ സാഷ്ടാംഗം പ്രണമിച്ചു പറഞ്ഞു: യജമാനനേ, ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ! അങ്ങേക്ക് അടിയനില്‍ പ്രീതിയുണ്ടെന്നു ഞാനിപ്പോള്‍ അറിയുന്നു; അങ്ങ് അടിയന്റെ അപേക്ഷ അനുവദിച്ചല്ലോ.
24 : അവന്‍ സ്വഭവനത്തില്‍ താമസിക്കട്ടെ. എനിക്ക് അവനെ കാണേണ്ടാ, രാജാവ് കല്‍പിച്ചു. അങ്ങനെ അബ്‌സലോം രാജസന്നിധിയില്‍ വരാതെ സ്വന്തം വീട്ടില്‍ കഴിഞ്ഞു.
25 : ഇസ്രായേലിലെങ്ങും അബ്‌സലോമിനെപ്പോലെ സൗന്ദര്യവാനായി ആരും ഉണ്ടായിരുന്നില്ല. അടിമുതല്‍ മുടിവരെ തികവുറ്റവനായിരുന്നു അവന്‍ .
26 : അവന്റെ മുടിവെട്ടുമ്പോള്‍ - വര്‍ഷത്തിലൊരിക്കലാണതു വെട്ടുക; മുടിവളര്‍ന്ന് ഭാരമാകുന്നതുകൊണ്ടത്രെ വെട്ടുന്നത് - കത്രിച്ചുകളയുന്ന മുടി രാജതൂക്കത്തിന് ഇരുനൂറുഷെക്കെല്‍ ഭാരമുണ്ടായിരുന്നു.
27 : അബ്‌സലോമിന് മൂന്നു പുത്രന്‍മാരും താമാര്‍ എന്നു പേരുള്ള ഒരു പുത്രിയും ജനിച്ചു. അവള്‍ അതീവ സുന്ദരിയുമായിരുന്നു.
28 : രാജസന്നിധിയില്‍ ചെല്ലാതെ രണ്ടു സംവത്‌സരം അബ്‌സലോം ജറുസലേമില്‍ താമസിച്ചു.
29 : രാജാവിന്റെ അടുത്തേക്ക് അയയ്‌ക്കേണ്ടതിന് അവന്‍ യോവാബിനെ വിളിപ്പിച്ചു. എന്നാല്‍, യോവാബ് അവന്റെ അടുക്കല്‍ ചെന്നില്ല. അവന്‍ രണ്ടാമതും ആളയച്ചു.
30 : യോവാബ് ചെന്നില്ല. അപ്പോള്‍ അബ്‌സലോം ദാസന്‍മാരോടു പറഞ്ഞു: നോക്കൂ, യോവാബിന്റെ വയല്‍ എന്റേതിനടുത്താണല്ലോ. അതില്‍ യവം വളരുന്നു. നിങ്ങള്‍ ചെന്ന് അതിനു തീവയ്ക്കൂ. അങ്ങനെ അബ്‌സലോമിന്റെ ഭൃത്യന്‍മാര്‍ വയലിനു തീവച്ചു.
31 : യോവാബ് അബ്‌സലോമിന്റെ വീട്ടില്‍ച്ചെന്ന് നിന്റെ ദാസന്‍മാര്‍ എന്റെ വയലിനു തീവച്ചതെന്തിന് എന്ന് അവനോടു ചോദിച്ചു.
32 : ഞാന്‍ വിളിപ്പിച്ചിട്ടു നീ വരാഞ്ഞതുകൊണ്ടുതന്നെ. ഗഷൂറില്‍നിന്നു ഞാന്‍ ഇവിടെ വന്നതെന്തിന്? അവിടെ താമസിക്കുകയായിരുന്നു കൂടുതല്‍ നല്ലത് എന്ന് നിന്നെ അയച്ച രാജാവിനോട് എനിക്കു പറയണമായിരുന്നു. അബ്‌സലോം മറുപടി പറഞ്ഞു. അവന്‍ തുടര്‍ന്നു: ഞാന്‍ രാജസന്നിധിയില്‍ ചെല്ലട്ടെ; എന്നില്‍ കുറ്റമുണ്ടെങ്കില്‍ അവന്‍ എന്നെ കൊല്ലട്ടെ.
33 : അപ്പോള്‍ യോവാബ് രാജസന്നിധിയില്‍ച്ചെന്നു വിവരം പറഞ്ഞു. രാജാവ് അബ്‌സലോമിനെ വിളിപ്പിച്ചു. അങ്ങനെ അവന്‍ വന്ന് രാജസന്നിധിയില്‍ സാഷ്ടാംഗം പ്രണമിച്ചു. രാജാവ് അബ്‌സലോമിനെ ചുംബിച്ചു.