1 : ഫിലിസ്ത്യസേന അഫെക്കില്‍ ഒരുമിച്ചു കൂടി. ഇസ്രായേല്യര്‍ ജസ്രേലിലുള്ള നീര്‍ച്ചാലിനടുത്തു പാളയമടിച്ചു.
2 : ഫിലിസ്ത്യപ്രഭുക്കന്‍മാര്‍ നൂറുനൂറായും ആയിരമായിരമായും മുമ്പോട്ടുനീങ്ങി. ദാവീദും അനുയായികളും അക്കീഷിനോടൊത്തു പിന്‍നിരയിലായിരുന്നു. അപ്പോള്‍ ഫിലിസ്ത്യസേനാധിപന്‍മാര്‍ ചോദിച്ചു: ഈ ഹെബ്രായര്‍ എന്താണ് ഇവിടെ ചെയ്യുന്നത്?
3 : അക്കീഷ് അവരോടു പറഞ്ഞു: ഇത് ദാവീദല്ലേ? ഇസ്രായേല്‍രാജാവായ സാവൂളിന്റെ ഭൃത്യന്‍. ദിവസങ്ങളല്ല വര്‍ഷങ്ങളായി അവന്‍ എന്നോടുകൂടെയായിട്ട്. എന്നെ അഭയം പ്രാപിച്ച നാള്‍മുതല്‍ ഇന്നുവരെ അവനില്‍ ഒരു കുറ്റവും ഞാന്‍ കണ്ടില്ല.
4 : ഫിലിസ്ത്യസേനാധിപന്‍മാര്‍ അവനോടു കോപത്തോടെ പറഞ്ഞു: അവനെ തിരിച്ചയയ്ക്കുക. അവനു കൊടുത്ത സ്ഥലത്തേക്ക് അവന്‍ പോകട്ടെ. യുദ്ധരംഗത്തുവച്ച് നമ്മുടെ ശത്രുവാകാതിരിക്കേണ്ടതിന് നമ്മോടൊത്ത് വരേണ്ടാ. നമ്മുടെ ആളുകളുടെ തലകൊണ്ടല്ലാതെ മറ്റെന്തു കൊണ്ടാണ് അവന്‍ തന്റെ യജമാനനെ പ്രസാദിപ്പിക്കുക?
6 : അക്കീഷ് ദാവീദിനെ വിളിച്ചുപറഞ്ഞു: തീര്‍ച്ചയായും നീ സത്യസന്ധനാണ്. പാളയത്തില്‍ എന്നോടുകൂടെയുള്ള നിന്റെ പെരുമാറ്റം എനിക്കു തൃപ്തികരമായിരുന്നു. നീ എന്റെ അടുക്കല്‍ വന്ന നാള്‍മുതല്‍ ഇന്നുവരെയും ഞാന്‍ നിന്നില്‍ ഒരു കുറ്റവും കണ്ടില്ല.
7 : എന്നാല്‍, പ്രഭുക്കന്‍മാര്‍ക്കു നീ സ്വീകാര്യനല്ല. ആകയാല്‍, നീ ഇപ്പോള്‍ മടങ്ങിപ്പോവുക; ഫിലിസ്ത്യപ്രഭുക്കന്‍മാര്‍ക്ക് അനിഷ്ടമുണ്ടാകാതിരിക്കാന്‍ സമാധാനത്തോടെ തിരികെപ്പൊയ്‌ക്കൊള്ളുക.
8 : ദാവീദ് ചോദിച്ചു: ഞാന്‍ എന്താണ് ചെയ്തത്? എന്റെ യജമാനനായ രാജാവിന്റെ ശത്രുക്കള്‍ക്കെതിരായി യുദ്ധത്തിനു പോകാതിരിക്കാന്‍ മാത്രം അങ്ങയുടെ സന്നിധിയില്‍ വന്ന നാള്‍മുതല്‍ ഇന്നുവരെ എന്തു തെറ്റാണ് അങ്ങ് എന്നില്‍ കണ്ടത്?
9 : അക്കീഷ് പറഞ്ഞു: നീ എന്റെ മുന്‍പില്‍ ദൈവദൂതനെപ്പോലെ നിഷ്‌കളങ്കനാണ്. എന്നാല്‍, നീ ഞങ്ങളോടൊത്തു യുദ്ധത്തിനു പോരേണ്ടാ എന്നാണ് ഫിലിസ്ത്യ സേനാധിപന്‍മാര്‍ പറയുന്നത്.
10 : ആകയാല്‍, നീ അനുചരന്‍മാരോടൊത്ത് അതിരാവിലെ വെട്ടം വീഴുമ്പോള്‍ത്തന്നെ പൊയ് ക്കൊള്ളുക.
11 : അതനുസരിച്ച് ദാവീദ് അനുചരന്‍മാരോടൊത്ത് ഫിലിസ്ത്യദേശത്തേക്കു മടങ്ങി. ഫിലിസ്ത്യരാകട്ടെ ജസ്രേലിലേക്കും പോയി.