5 : ദാവീദ് സാവൂള്‍ പാളയമടിച്ചിരുന്ന സ്ഥലത്തേക്കു ചെന്നു. സാവൂള്‍ തന്റെ സൈന്യാധിപനും നേറിന്റെ മകനുമായ അബ്‌നേറിനോടൊത്തു കിടക്കുന്ന സ്ഥലം ദാവീദ് കണ്ടെണ്ടത്തി. സാവൂള്‍ കൂടാരത്തിനുള്ളില്‍ കിടക്കുകയായിരുന്നു. പട്ടാളക്കാര്‍ അവനുചുറ്റും പാളയമടിച്ചിരുന്നു.
6 : ദാവീദ് ഹിത്യനായ അഹിമലെക്കിനോടും സെരൂയായുടെ മകനും യോവാബിന്റെ സഹോദരനുമായ അബിഷായിയോടും ചോദിച്ചു: സാവൂളിന്റെ പാളയത്തിലേക്ക് എന്നോടുകൂടെ നിങ്ങളിലാരു പോരും? അബിഷായി പറഞ്ഞു: ഞാന്‍ പോരാം.
7 : ദാവീദും അബിഷായിയും രാത്രിയില്‍ സൈന്യത്തിന്റെ അടുത്തെത്തി. സാവൂള്‍ തന്റെ കുന്തം തലയ്ക്കല്‍ കുത്തിനിര്‍ത്തിയിട്ട് കൂടാരത്തില്‍ കിടക്കുകയായിരുന്നു. അബ്‌നേറും പടയാളികളും ചുറ്റും കിടന്നിരുന്നു.
8 : അബിഷായി ദാവീദിനോടു പറഞ്ഞു: നിന്റെ ശത്രുവിനെ ദൈവം ഇന്നു നിന്റെ കൈയിലേല്‍പിച്ചിരിക്കുന്നു. ഞാനവനെ കുന്തംകൊണ്ട് ഒറ്റക്കുത്തിനു നിലത്തു തറയ്ക്കാം. രണ്ടാമതൊന്നുകൂടി കുത്തേണ്ടിവരില്ല.
9 : ദാവീദ് അബിഷായിയോടു പറഞ്ഞു: അവനെ കൊല്ലരുത്; കര്‍ത്താവിന്റെ അഭിഷിക്തനെതിരേ കരമുയര്‍ത്തിയിട്ട് നിര്‍ദോഷനായിരിക്കാന്‍ ആര്‍ക്കു കഴിയും?
10 : കര്‍ത്താവാണേ, അവിടുന്ന് അവനെ ശിക്ഷിച്ചുകൊള്ളും. യഥാകാലം അവന്‍ മരിക്കുകയോ യുദ്ധത്തില്‍ വധിക്കപ്പെടുകയോ ചെയ്യും.
11 : കര്‍ത്താവിന്റെ അഭിഷിക്തന്റെ മേല്‍കൈവയ്ക്കുന്നതില്‍നിന്ന് അവിടുന്ന് എന്നെതടയട്ടെ! ഇപ്പോള്‍ അവന്റെ തലയ്ക്കലുള്ള കുന്തവും കൂജയും എടുത്തുകൊണ്ടു നമുക്കു പോകാം.
12 : സാവൂളിന്റെ തലയ്ക്കല്‍ നിന്നു കുന്തവും കൂജയും എടുത്ത് അവര്‍പോയി. ആരും കണ്ടില്ല; അറിഞ്ഞുമില്ല. ആരും ഉണര്‍ന്നതുമില്ല. കര്‍ത്താവ് അവരെ ഗാഢനിദ്രയില്‍ ആഴ്ത്തിയിരുന്നു.
13 : ദാവീദ് അപ്പുറത്തു കടന്നു സാവൂളില്‍ നിന്നു വളരെ ദൂരെ ഒരു മലമുകളില്‍ കയറിനിന്നു.
14 : അവന്‍ പട്ടാളക്കാരോടും നേറിന്റെ മകനായ അബ്‌നേറിനോടും വിളിച്ചു ചോദിച്ചു: അബ്‌നേര്‍, നിനക്കു കേള്‍ക്കാമോ? അബ്‌നേര്‍ ചോദിച്ചു: ശബ്ദമുണ്ടാക്കി രാജാവിനെ ശല്യപ്പെടുത്തുന്നത് ആരാണ്?
15 : ദാവീദ് അബ്‌നേറിനോടു ചോദിച്ചു: നീയൊരു പുരുഷനാണോ? ഇസ്രായേലില്‍ നിന്നെപ്പോലെ ആരുണ്ട്? എന്തുകൊണ്ട് നീ നിന്റെ യജമാനനായ രാജാവിനെ കാത്തില്ല? നിന്റെ യജമാനനായ രാജാവിനെ കൊല്ലാന്‍ ജനത്തിലൊരുവന്‍ അവിടെ വന്നിരുന്നല്ലോ?
16 : നീ ഈ ചെയ്തത് ഒട്ടും ശരിയായില്ല. തീര്‍ച്ചയായും നീ വധിക്കപ്പെടേണ്ടവനാണ്. കര്‍ത്താവിന്റെ അഭിഷിക്തനും നിന്റെ യജമാനനുമായ രാജാവിനെ നീ കാത്തില്ല. രാജാവിന്റെ തലയ്ക്കലിരുന്ന കുന്തവും കൂജയും എവിടെയെന്നു നോക്കുക.
17 : സാവൂള്‍ ദാവീദിന്റെ സ്വരം തിരിച്ചറിഞ്ഞിട്ടു ചോദിച്ചു: മകനേ, ദാവീദേ, ഇതു നിന്റെ സ്വരം തന്നെയോ? ദാവീദ് പറഞ്ഞു: രാജാവേ, എന്റെ സ്വരംതന്നെ.
18 : യജമാനനായ അങ്ങ് എന്തിന് ഈ ദാസനെത്തേടി നടക്കുന്നു? ഞാനെന്തുചെയ്തു? എന്തു കുറ്റമാണ് എന്റെ പേരിലുള്ളത്?
19 : യജമാനനായ രാജാവേ, ഈ ദാസന്റെ വാക്കുകള്‍ ശ്രവിച്ചാലും! കര്‍ത്താവാണ് എനിക്കെതിരായി അങ്ങയെ തിരിച്ചുവിട്ടതെങ്കില്‍ അവിടുന്ന് ഒരു കാഴ്ച സ്വീകരിക്കട്ടെ; മനുഷ്യരാണെങ്കില്‍ അവര്‍ കര്‍ത്താവിന്റെ മുമ്പാകെ ശപിക്കപ്പെട്ടവരാകട്ടെ! എന്തെന്നാല്‍, നീ പോയി അന്യദേവന്‍മാരെ സേവിക്കുക എന്നു പറഞ്ഞ് കര്‍ത്താവിന്റെ അവകാശത്തില്‍ എനിക്കു പങ്കില്ലാതാകത്തക്കവണ്ണം അവര്‍ എന്നെ ഇന്നു പുറന്തള്ളിയിരിക്കുന്നു.
20 : ആകയാല്‍, എന്റെ രക്തം കര്‍ത്താവിന്റെ സന്നിധിയില്‍നിന്ന് അകലെ നിലത്തു വീഴാതിരിക്കട്ടെ! മലകളില്‍ കാട്ടുകോഴിയെ വേട്ടയാടുന്നവനെപ്പോലെ ഇസ്രായേല്‍രാജാവ് എന്റെ ജീവനെത്തേടി വന്നിരിക്കുന്നു.
21 : അപ്പോള്‍ സാവൂള്‍ പറഞ്ഞു: ഞാന്‍ തെറ്റുചെയ്തുപോയി. എന്റെ മകനേ, ദാവീദേ, തിരിച്ചുവരുക; ഞാനിനി നിനക്ക് ഉപദ്രവംചെയ്യുകയില്ല. എന്തെന്നാല്‍, ഇന്നെന്റെ ജീവന്‍ നിന്റെ കണ്ണില്‍ വിലപ്പെട്ടതായിത്തോന്നി. ഞാന്‍ വിഡ്ഢിത്തം കാണിച്ചു. ഞാന്‍ വളരെയധികം തെറ്റു ചെയ്തുപോയി.
22 : ദാവീദു പറഞ്ഞു: രാജാവേ, ഇതാ, കുന്തം. ദാസന്‍മാരില്‍ ഒരുവന്‍ വന്ന് ഇതു കൊണ്ടുപൊയ്‌ക്കൊള്ളട്ടെ.
23 : ഓരോരുത്തനും അവനവന്റെ നീതിക്കും വിശ്വസ്തതയ്ക്കും ഒത്തവണ്ണം കര്‍ത്താവ് പ്രതിഫലം നല്‍കുന്നു. ഇന്നു കര്‍ത്താവ് അങ്ങയെ എന്റെ കൈയിലേല്‍പിച്ചു. എന്നാല്‍ അവിടുത്തെ അഭിഷിക്തനെതിരേ ഞാന്‍ കരമുയര്‍ത്തുകയില്ല.
24 : അങ്ങയുടെ ജീവന്‍ ഇന്നെനിക്കു വിലപ്പെട്ടതായിരുന്നതുപോലെ എന്റെ ജീവന്‍ കര്‍ത്താവിന്റെ മുന്‍പിലും വിലപ്പെട്ടതായിരിക്കട്ടെ! എല്ലാ കഷ്ടതകളിലുംനിന്ന് അവിടുന്ന് എന്നെ രക്ഷിക്കട്ടെ! സാവൂള്‍ ദാവീദിനോടു പറഞ്ഞു:
25 : എന്റെ മകനേ, ദാവീദേ, നീ അനുഗൃഹീതനാണ്; നീ ചെയ്യുന്ന എല്ലാക്കാര്യങ്ങളും വിജയിക്കും. ദാവീദ് അവന്റെ വഴിക്കുപോയി. സാവൂള്‍ കൊട്ടാരത്തിലേക്കും മടങ്ങി.