1 : സാമുവല്‍ മരിച്ചു. ഇസ്രായേല്യര്‍ ഒരുമിച്ചുകൂടി അവനെയോര്‍ത്തു വിലപിച്ചു. റാമായിലുള്ള സ്വന്തം ഭവനത്തില്‍ അവനെ സംസ്‌കരിച്ചു. ദാവീദ് പാരാന്‍ മരുഭൂമിയില്‍ പോയി പാര്‍ത്തു.
ദാവീദും അബിഗായിലും
2 : കാര്‍മലിലെ ഒരു വ്യാപാരി മാവോനില്‍ ഉണ്ടായിരുന്നു. വലിയ ധനികനായിരുന്നു. അവനു മൂവായിരം ചെമ്മരിയാടുകളും ആയിരം കോലാടുകളുമുണ്ടായിരുന്നു. കാര്‍മലില്‍വച്ചാണ് ആടുകളുടെ രോമം കത്രിച്ചിരുന്നത്.
3 : കാലെബുവംശജനായ അവന്റെ പേര് നാബാല്‍ എന്നും, ഭാര്യയുടെ പേര് അബിഗായില്‍ എന്നുമായിരുന്നു. അവള്‍ വിവേകവതിയും സുന്ദരിയുമായിരുന്നു; അവനാകട്ടെ ഹീനനും ദുഷ്‌കര്‍മിയും.
4 : നാബാല്‍ ആടുകളുടെ രോമം കത്രിക്കുകയാണെന്നു മരുഭൂമിയില്‍വച്ച് ദാവീദു കേട്ടു.
5 : അവന്‍ പത്തു ചെറുപ്പക്കാരെ വിളിച്ച്, കാര്‍മലില്‍ച്ചെന്നു നാബാലിനെ എന്റെ പേരില്‍ അഭിവാദനം ചെയ്യുക എന്നു പറഞ്ഞയച്ചു.
6 : നിങ്ങള്‍ ഇപ്രകാരം പറയണം: നിനക്കു സമാധാനം; നിന്റെ ഭവനത്തിനും നിനക്കുള്ള സകലതിനും സമാധാനം.
7 : നിനക്ക് ആടുകളുടെ രോമം കത്രിക്കുന്നവരുണ്ടെന്നു ഞാനറിയുന്നു. കാര്‍മലില്‍ ആയിരുന്ന കാലമെല്ലാം നിന്റെ ഇടയന്‍മാര്‍ ഞങ്ങളുടെ കൂടെയായിരുന്നു. ഞങ്ങള്‍ അവര്‍ക്ക് ഒരുപദ്രവവും ചെയ്തില്ല; അവര്‍ക്ക് നഷ്ടമൊന്നും വന്നതുമില്ല.
8 : നിന്റെ ഭൃത്യന്‍മാരോടു ചോദിച്ചാല്‍ അവര്‍ ഇതു പറയും. അതിനാല്‍, എന്റെ ദാസന്‍മാരോടു പ്രീതി കാണിക്കണം. ഒരു വിശേഷദിവസമാണ് ഞങ്ങള്‍ വരുന്നത്. നിന്റെ പുത്രനായ ദാവീദിനും നിന്റെ ദാസന്‍മാര്‍ക്കും നിന്റെ കൈവശമുള്ളത് തരണമെന്ന് അപേക്ഷിക്കുന്നു.
9 : ദാവീദിന്റെ ദാസന്‍മാര്‍ ചെന്ന് ഇത് അവന്റെ നാമത്തില്‍ നാബാലിനോടു പറഞ്ഞിട്ടു കാത്തു നിന്നു.
11 : എന്റെ ആടുകളുടെ രോമം കത്രിക്കുന്നവര്‍ക്കായി ഒരുക്കിയിട്ടുള്ള ഇറച്ചിയും അപ്പവും വെള്ളവും എടുത്ത് എവിടെ നിന്നു വരുന്നെന്നുപോലും അറിഞ്ഞു കൂടാത്തവര്‍ക്കു കൊടുക്കണമെന്നോ?
12 : അവര്‍ തിരിച്ചുവന്ന്, എല്ലാ വിവരവും ദാവീദിനെ അറിയിച്ചു.
13 : അവന്‍ അവരോടു പറഞ്ഞു: ഓരോരുത്തരും വാള്‍ അരയില്‍ കെട്ടുവിന്‍. അവര്‍ അങ്ങനെ ചെയ്തു. ദാവീദും വാളെടുത്തു. നാനൂറു പേര്‍ അവനോടുകൂടെ പോയി. ഇരുനൂറു പേര്‍ ഭാണ്‍ഡങ്ങള്‍ സൂക്ഷിക്കാന്‍ അവിടെത്തങ്ങി.
14 : അതിനിടയ്ക്കു ഭൃത്യരിലൊരുവന്‍ നാബാലിന്റെ ഭാര്യ അബിഗായിലിനോടു പറഞ്ഞു: യജമാനനെ അഭിവാദനം ചെയ്യാന്‍ ദാവീദ് മരുഭൂമിയില്‍ നിന്നു ദൂതന്‍മാരെ അയച്ചിരുന്നു. എന്നാല്‍, അവന്‍ അവരെ ശകാരിച്ചയച്ചു.
15 : അതേ സമയം അവര്‍ നമുക്കു വലിയ ഉപകാരികളായിരുന്നു. ഞങ്ങള്‍ വയലില്‍ അവരോടുകൂടെ വസിച്ചിരുന്ന കാലത്തൊരിക്കലും അവര്‍ ഞങ്ങളെ ഉപദ്രവിച്ചിട്ടില്ല. ഞങ്ങള്‍ക്ക് ഒന്നും നഷ്ടപ്പെട്ടതുമില്ല.
16 : ആടുകളെ മേയ്ച്ചുകൊണ്ട് അവരോടുകൂടെ ആയിരുന്നപ്പോഴൊക്കെ രാവും പകലും അവര്‍ ഞങ്ങള്‍ക്ക് ഒരു കോട്ടയായിരുന്നു.
17 : എന്തു ചെയ്യണമെന്ന് ആലോചിച്ച് തീരുമാനിക്കുക. യജമാനനും കുടുംബത്തിനും ദ്രോഹം ചെയ്യാന്‍ അവര്‍ തീരുമാനിച്ചിരിക്കുന്നു. യജമാനന്‍ ദുഃസ്വഭാവനാകകൊണ്ട് അവനോട് ആര്‍ക്കും ഇതു പറയാനാവില്ല.
18 : അബിഗായില്‍ തിടുക്കത്തില്‍ ഇരുനൂറ് അപ്പവും രണ്ടു തോല്‍ക്കുടം വീഞ്ഞും പാകംചെയ്ത അഞ്ച് ആടും അഞ്ചു കുട്ട മലരും നൂറ് ഉണക്കമുന്തിരിക്കുലയും അത്തിപ്പഴംകൊണ്ടുള്ള ഇരുനൂറ് അടയും എടുത്തു കഴുതപ്പുറത്തു കയറ്റി.
19 : അവള്‍ ഭൃത്യരോടു പറഞ്ഞു: നിങ്ങള്‍ മുന്‍പേ പോവുക; ഞാനിതാ വരുന്നു. അവള്‍ ഭര്‍ത്താവായ നാബാലിനെ അറിയിച്ചില്ല.
20 : അവള്‍ കഴുതപ്പുറത്തു കയറി; മലയടിവാരത്തിലേക്ക് ഇറങ്ങിച്ചെല്ലുമ്പോള്‍ ദാവീദും അനുയായികളും എതിരേ വരുന്നതു കണ്ടു.
21 : ദാവീദു പറയുകയായിരുന്നു; മരുഭൂമിയില്‍ അവനുണ്ടായിരുന്നതൊക്കെ ഞാന്‍ കാത്തുസൂക്ഷിച്ചതു വെറുതെയായി. അവന്റെ വക യാതൊന്നും നഷ്ടപ്പെട്ടില്ല. അവനാകട്ടെ എന്നോടു നന്‍മയ്ക്കു പകരം തിന്‍മ ചെയ്തു.
22 : അവന്റെ ആളുകളില്‍ ഒരുവനെയെങ്കിലും പുലരുംവരെ ജീവനോടിരിക്കാന്‍ ഞാന്‍ അനുവദിച്ചാല്‍ ദൈവം ദാവീദിന്റെ ജീവന്‍ എടുത്തുകൊള്ളട്ടെ!
24 : അവള്‍ അവന്റെ കാല്‍ക്കല്‍വീണു പറഞ്ഞു: പ്രഭോ, ഈ തെറ്റ് എന്റെ മേല്‍ ആയിരിക്കട്ടെ! അങ്ങയുടെ ഈ ദാസിയെ സംസാരിക്കാന്‍ അനുവദിച്ചാലും. ഈ ദാസിയുടെ വാക്കുകള്‍ കേള്‍ക്കണമേ!
25 : ദുഃസ്വഭാവനായ ഈ നാബാലിനെ അങ്ങു പരിഗണിക്കരുതേ! പേരു പോലെ തന്നെ സ്വഭാവവും. നാബാല്‍ എന്ന പേര് അര്‍ഥമാക്കുന്നതുപോലെ ഭോഷത്തമേ അവന്‍ പ്രവര്‍ത്തിക്കുകയുള്ളു. അങ്ങ് അയച്ച ആള്‍ക്കാരെ ഈ ദാസി കണ്ടില്ല.
27 : ഇപ്പോള്‍ അങ്ങയുടെ ദാസി കൊണ്ടുവന്നിരിക്കുന്ന കാഴ്ച സ്വീകരിച്ച് അനുചരന്‍മാര്‍ക്കു നല്‍കിയാലും.
28 : ഈ ദാസിയുടെ അപരാധം ക്ഷമിക്കണമേ! കര്‍ത്താവ് അങ്ങേക്കു വിശ്വസ്തമായ ഒരു ഭവനം പണിയും. എന്തെന്നാല്‍, കര്‍ത്താവിനു വേണ്ടിയാണ് അങ്ങു യുദ്ധം ചെയ്യുന്നത്. ആയുഷ്‌കാലത്തൊരിക്കലും അങ്ങില്‍ തിന്‍മയുണ്ടാകുകയില്ല.
29 : ആര്‍ അങ്ങയെ പിന്തുടര്‍ന്നു ജീവഹാനി വരുത്താന്‍ ശ്രമിച്ചാലും അങ്ങയുടെ പ്രാണനെ ദൈവമായ കര്‍ത്താവ് നിധിയെന്നപോലെ സൂക്ഷിച്ചുകൊള്ളും. അങ്ങയുടെ ശത്രുക്കളുടെ ജീവനാകട്ടെ കവിണയില്‍നിന്നെന്നപോലെ അവിടുന്നു തെറിപ്പിച്ചുകളയും.
30 : കര്‍ത്താവ് വാഗ്ദാനം ചെയ്തിരിക്കുന്ന എല്ലാ നന്‍മയും പൂര്‍ത്തിയാക്കി അങ്ങയെ ഇസ്രായേല്‍ രാജാവാക്കും.
31 : അപ്പോള്‍ കാരണമില്ലാതെ രക്തം ചിന്തിയെന്നോ സ്വന്തം കൈകൊണ്ടു പ്രതികാരം ചെയ്‌തെന്നോ ഉള്ള വ്യഥയും മനസ്‌സാക്ഷിക്കുത്തും അങ്ങേയ്ക്ക് ഉണ്ടാവുകയില്ല. കര്‍ത്താവു നന്‍മ വരുത്തുമ്പോള്‍ അങ്ങയുടെ ഈ ദാസിയെയും ഓര്‍ക്കണമേ!
32 : ദാവീദ് അബിഗായിലിനോടു പറഞ്ഞു: ഇന്നു നിന്നെ എന്റെ അടുത്തേക്കയച്ച ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവ് വാഴ്ത്തപ്പെടട്ടെ.
33 : രക്തച്ചൊരിച്ചിലില്‍ നിന്നും സ്വന്തം കൈയാലുള്ള പ്രതികാരത്തില്‍ നിന്നും എന്നെ ഇന്നു തടഞ്ഞ നീയും നിന്റെ വിവേകവും അനുഗൃഹീതമാണ്.
34 : നീ ബദ്ധപ്പെട്ട് എന്നെ എതിരേല്‍ക്കാന്‍ വന്നില്ലായിരുന്നെങ്കില്‍, നിന്നെ ഉപദ്രവിക്കുന്നതില്‍ നിന്ന് എന്നെ തടഞ്ഞ ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവാണേ, നേരം പുലരുമ്പോഴേക്കും ഒരൊറ്റ പുരുഷന്‍പോലും നാബാലിന് അവശേഷിക്കുകയില്ലായിരുന്നു.
35 : അവള്‍ കൊണ്ടുവന്നതു ദാവീദ് സ്വീകരിച്ചു. അവന്‍ പറഞ്ഞു: സമാധാനത്തോടെ വീട്ടിലേക്കു പൊയ്‌ക്കൊള്ളുക. നിന്റെ വാക്ക് ഞാന്‍ ശ്രവിച്ചിരിക്കുന്നു; നിന്റെ അപേക്ഷ ഞാന്‍ സ്വീകരിച്ചിരിക്കുന്നു.
36 : അബിഗായില്‍ നാബാലിന്റെ അടുത്തെത്തി. അവന്‍ തന്റെ വീട്ടില്‍ രാജകീയമായ ഒരു വിരുന്നു നടത്തുകയായിരുന്നു. വളരെയധികം മദ്യപിച്ചിരുന്നതിനാല്‍ അവന്‍ ഉന്‍മത്തനായിരുന്നു. പ്രഭാതം വരെ അവള്‍ യാതൊന്നും അവനോടു പറഞ്ഞില്ല.
37 : നാബാലിനു രാവിലെ ലഹരിയിറങ്ങിയപ്പോള്‍ അവള്‍ ഇക്കാര്യം അവനോടു പറഞ്ഞു. അതുകേട്ടു ഹൃദയം മരവിച്ച് അവന്‍ ശിലാതുല്യനായിത്തീര്‍ന്നു.
38 : ഏകദേശം പത്തുദിവസം കഴിഞ്ഞപ്പോള്‍ കര്‍ത്താവ് നാബാലിനെ ശിക്ഷിച്ചു; അവന്‍ മരിച്ചു.
39 : നാബാലിന്റെ മരണവാര്‍ത്ത കേട്ടപ്പോള്‍ ദാവീദ് പറഞ്ഞു: അവന്‍ എന്നോടു കാണിച്ച നിന്ദയ്ക്കു പകരം ചോദിക്കുകയും അവിടുത്തെ ദാസനെ തിന്‍മയില്‍നിന്നു രക്ഷിക്കുകയും ചെയ്ത കര്‍ത്താവ് വാഴ്ത്തപ്പെടട്ടെ. നാബാലിന്റെ ദുഷ്ടത കര്‍ത്താവ് അവന്റെ തലയിലേക്കുതന്നെ അയച്ചിരിക്കുന്നു. അനന്തരം, അബിഗായിലിനെ ഭാര്യയാക്കാനുള്ള ഉദ്‌ദേശ്യത്തോടെ അവളോടു സംസാരിക്കാന്‍ ദാവീദ് ദൂതന്‍മാരെ അയച്ചു.
40 : അവര്‍ കാര്‍മലില്‍ അബിഗായിലിന്റെ അടുത്തുചെന്ന്, ദാവീദിന്റെ ഭാര്യയാകുന്നതിനു നിന്നെ കൂട്ടിക്കൊണ്ടു ചെല്ലാന്‍ അവന്‍ ഞങ്ങളെ അയച്ചിരിക്കുകയാണ് എന്നു പറഞ്ഞു.
41 : അവള്‍ എഴുന്നേറ്റു നിലംപറ്റെ താണുതൊഴുതു പറഞ്ഞു: ഈ ദാസി എന്റെ യജമാനന്റെ ദാസന്‍മാരുടെ പാദം കഴുകേണ്ടവളാണ്.
42 : അബിഗായില്‍ എഴുന്നേറ്റു കഴുതപ്പുറത്തു കയറി. അഞ്ചു പരിചാരികമാരോടൊപ്പം ദാവീദിന്റെ ഭൃത്യന്‍മാരുടെ പിന്നാലെ പോയി. അവള്‍ ദാവീദിന്റെ ഭാര്യയായിത്തീര്‍ന്നു.
43 : ജസ്രേലില്‍നിന്ന് അഹിനോവാമിനെയും ദാവീദ് ഭാര്യയായി സ്വീകരിച്ചു. ഇരുവരും അവന്റെ ഭാര്യമാരായിത്തീര്‍ന്നു.