2 : ദാവീദ് പറഞ്ഞു: രാജാവ് ഒരു കാര്യം എന്നെ ഏല്‍പിച്ചിരിക്കുന്നു. ഞാന്‍ നിന്നെ ഏല്‍പിച്ചയയ്ക്കുന്ന കാര്യം ആരും അറിയരുതെന്ന് എന്നോടു കല്‍പിച്ചിട്ടുമുണ്ട്. എന്റെ ഭൃത്യന്‍മാരോട് ഇന്ന സ്ഥലത്തു വരണമെന്നു ഞാന്‍ ഏര്‍പ്പാടുചെയ്തിട്ടുണ്ട്.
3 : ആകയാല്‍, അങ്ങയുടെ കൈവശം എന്തുണ്ട്? എനിക്ക് അഞ്ചപ്പം തരുക; അല്ലെങ്കില്‍, ഉള്ളതാകട്ടെ.
4 : പുരോഹിതന്‍ ദാവീദിനോടു പറഞ്ഞു: വിശുദ്ധയപ്പമല്ലാതെ സാധാരണയപ്പം എന്റെ കൈവശമില്ല. നിന്റെ ഭൃത്യന്‍മാര്‍ സ്ത്രീകളില്‍നിന്നകന്നുനിന്നവരാണെങ്കില്‍ മാത്രമേ തരികയുള്ളു.
5 : ദാവീദുപറഞ്ഞു: സത്യമായി ഞാന്‍ യാത്ര പോകുമ്പോഴൊക്കെ ഞങ്ങള്‍ സ്ത്രീകളില്‍ നിന്നകന്നിരിക്കും. സാധാരണ യാത്രയില്‍പ്പോലും എന്റെ ഭൃത്യന്‍മാരുടെ പാത്രങ്ങള്‍ ശുദ്ധിയുള്ളവയായിരിക്കും; അതിലെത്രയോ അധികമായി ഇന്ന്.
6 : പുരോഹിതന്‍ അവനു വിശുദ്ധയപ്പം കൊടുത്തു. പുതിയതു പകരം വയ്ക്കാന്‍ കര്‍ത്താവിന്റെ സന്നിധിയില്‍നിന്നു എടുത്തുമാറ്റിയ തിരുസ്‌സാന്നിധ്യയപ്പമല്ലാതെ അവിടെ വേറെയില്ലായിരുന്നു.
7 : സാവൂളിന്റെ ഭൃത്യന്‍മാരില്‍ ഒരാള്‍ അന്ന് അവിടെ കര്‍ത്താവിന്റെ സന്നിധിയില്‍ ഉണ്ടായിരുന്നു. സാവൂളിന്റെ ഇടയപ്രമാണിയും ഏദോമ്യനുമായ ദോയെഗ് ആയിരുന്നു അത്.
8 : ദാവീദ് അഹിമലെക്കിനോടു ചോദിച്ചു: അങ്ങയുടെ കൈവശം കുന്തമോ വാളോ ഉണ്ടോ? രാജാവ് കല്‍പിച്ച കാര്യം നിര്‍വഹിക്കാനുള്ള തിടുക്കത്തില്‍ ഞാന്‍ വാളോ മറ്റായുധങ്ങളോ എടുക്കാന്‍ വിട്ടുപോയി.
9 : പുരോഹിതന്‍ പറഞ്ഞു: ഏലാതാഴ്‌വരയില്‍ വച്ച് നീ കൊന്ന ഫിലിസ്ത്യനായ ഗോലിയാത്തിന്റെ വാള്‍ എഫോദിന്റെ പിറകില്‍ ഒരു ശീലയില്‍ പൊതിഞ്ഞുവച്ചിട്ടുണ്ട്. അതു വേണമെങ്കില്‍ എടുക്കാം. അല്ലാതെ, വേറൊന്നും ഇവിടെയില്ല. ദാവീദ് പറഞ്ഞു: അതിനു തുല്യം മറ്റൊന്നില്ല. അതെനിക്കു തരുക.
10 : സാവൂളിന്റെ മുന്‍പില്‍ നിന്നോടി ദാവീദ് അന്നു തന്നെ ഗത്ത് രാജാവായ അക്കീഷിന്റെ അടുത്തെത്തി.
11 : അക്കീഷിന്റെ ഭൃത്യന്‍മാര്‍ അവനോടു പറഞ്ഞു: ഈ ദാവീദ് ആ നാട്ടിലെ രാജാവല്ലേ? സാവൂള്‍ ആയിരങ്ങളെ കൊന്നു; ദാവീദോ, പതിനായിരങ്ങളെയും എന്ന് ഇവനെക്കുറിച്ചല്ലേ അവര്‍ പാടി നൃത്തം ചെയ്തത്?
12 : ദാവീദ് ഇതിന്റെ പൊരുള്‍ ഗ്രഹിച്ചപ്പോള്‍ ഗത്തിലെ രാജാവായ അക്കീഷിനെ വളരെയധികം ഭയപ്പെട്ടു.
13 : അവരുടെ മുന്‍പില്‍ അവന്‍ ഭാവം മാറ്റി. ബുദ്ധിഭ്രമം നടിച്ച് വാതിലിന്റെ കതകുകളില്‍ കുത്തിവരയ്ക്കുകയും താടിയിലൂടെ തുപ്പലൊലിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു.