1 : ഏകദേശം ഒരുമാസം കഴിഞ്ഞ് അമ്മോന്‍ രാജാവായ നാഹാഷ് സൈന്യ സന്നാഹത്തോടെ യാബെഷ്ഗിലയാദ് ആക്രമിച്ചു.യാബെഷിലെ ജനങ്ങള്‍ നാഹാഷിനോടുപറഞ്ഞു: ഞങ്ങളോടു സന്ധിചെയ്താല്‍ നിന്നെ ഞങ്ങളുടെ രാജാവാക്കാം.
2 : നാഹാഷ് പറഞ്ഞു: ഞാന്‍ നിങ്ങളുടെ ഓരോരുത്തരുടെയും വലത്തുകണ്ണു ചുഴന്നെടുക്കും. ഈ വ്യവസ്ഥയില്‍ ഞാന്‍ നിങ്ങളുമായി ഒരു ഉടമ്പടി ചെയ്യാം. അങ്ങനെ ഞാന്‍ ഇസ്രായേലിനെ മുഴുവന്‍ പരിഹാസപാത്രമാക്കും.
3 : യാബെഷിലെ ശ്രേഷ്ഠന്‍മാര്‍ മറുപടി പറഞ്ഞു: ഇസ്രായേലിലെ എല്ലാ ദേശങ്ങളിലേക്കും ദൂതന്‍മാരെ അയയ്ക്കുന്നതിനു ഞങ്ങള്‍ക്ക് ഏഴുദിവസത്തെ അവധി തരുക. ആരും ഞങ്ങളെ സഹായിക്കാനില്ലെങ്കില്‍ ഞങ്ങള്‍ നിനക്കു വിധേയരായിക്കൊള്ളാം.
4 : ദൂതന്‍മാര്‍ സാവൂള്‍ വസിച്ചിരുന്ന ഗിബെയായിലെത്തി. വിവരം അറിയിച്ചു. ജനം വാവിട്ടു നിലവിളിച്ചു.
5 : സാവൂള്‍ വയലില്‍ നിന്നു കാളകളെയും കൊണ്ട് വരുകയായിരുന്നു. ജനം കരയത്തക്കവിധം എന്തുണ്ടായി എന്ന് അവന്‍ തിരക്കി. യാബെഷ് നിവാസികള്‍ പറഞ്ഞ കാര്യം അവര്‍ അവനെ അറിയിച്ചു.
6 : ഇതുകേട്ടപ്പോള്‍ ദൈവത്തിന്റെ ആത്മാവ് അവനില്‍ ശക്തമായി ആവസിച്ചു. അവന്റെ കോപം ആളിക്കത്തി.
7 : അവന്‍ ഒരേര്‍ കാളയെ വെട്ടിനുറുക്കി ദൂതന്‍മാര്‍ വഴി ഇസ്രായേല്‍ദേശത്തെല്ലാം കൊടുത്തയച്ചു. സാവൂളിന്റെയും സാമുവലിന്റെയും പിന്നാലെ വരാന്‍മടിക്കുന്നവന്‍ ആരായാലും അവന്റെ കാളകളോടും ഇപ്രകാരം ചെയ്യുമെന്നു പറഞ്ഞുവിട്ടു. ഇതു കേട്ട മാത്രയില്‍ കര്‍ത്താവ് തങ്ങളോടു പ്രവര്‍ത്തിച്ചേക്കാവുന്നതോര്‍ത്ത് ഭയചകിതരായി അവര്‍ ഒന്നടങ്കം പുറപ്പെട്ടു.
8 : സാവൂള്‍ അവരെ ബസേക്കില്‍ ഒരുമിച്ചുകൂട്ടി. ഇസ്രായേലില്‍ നിന്നു മൂന്നുലക്ഷം പേരും യൂദായില്‍നിന്നു മുപ്പതിനായിരം പേരും ഉണ്ടായിരുന്നു.
9 : യാബെഷ് ഗിലയാദില്‍ നിന്നു ചെന്ന ദൂതന്‍മാരോട് അവര്‍ പറഞ്ഞു: നാളെ ഉച്ചയ്ക്കുമുന്‍പ് അവര്‍ വിമുക്തരാകുമെന്നു നിങ്ങളുടെ ജനത്തോടു പറയുക. യാബെഷിലെ ജനങ്ങള്‍ ഈ വിവരമറിഞ്ഞപ്പോള്‍ ആനന്ദതുന്ദിലരായി.
11 : പിറ്റേ ദിവസം പ്രഭാതത്തില്‍ സാവൂള്‍ തന്റെ ജനത്തെ മൂന്നു വിഭാഗമായി തിരിച്ചു. ശത്രുപാളയത്തിലേക്കു പുലരിയില്‍ത്തന്നെ അവര്‍ ഇരച്ചു കയറി. അമ്മോന്യരെ ആക്രമിച്ചു. ഉച്ചവരെ അവര്‍ ശത്രുക്കളെ സംഹരിച്ചു. ശേഷിച്ചവര്‍ ചിതറി ഒറ്റപ്പെട്ടുപോയി.
12 : അപ്പോള്‍ ഇസ്രായേല്യര്‍ സാമുവലിനോടു പറഞ്ഞു: സാവൂള്‍ ഞങ്ങളുടെ രാജാവാകരുതെന്നു പറഞ്ഞവരെവിടെ? അവരെ വിട്ടുതരുക; ഞങ്ങള്‍ക്ക് അവരെ വകവരുത്തണം.
13 : സാവൂള്‍ പറഞ്ഞു: ഇന്നേതായാലും ആരെയും കൊല്ലേണ്ടാ. കര്‍ത്താവ് ഇസ്രായേലിനു മോചനം നല്‍കിയ ദിനമാണിന്ന്.
14 : സാമുവല്‍ അവരോടു പറഞ്ഞു: നമുക്ക് ഗില്‍ഗാലിലേക്കു പോകാം. ഒരിക്കല്‍ക്കൂടി സാവൂളിനെ രാജാവായി പ്രഖ്യാപിക്കാം.
15 : എല്ലാവരും ഗില്‍ഗാലിലേക്കു പോയി. അവിടെ വിശുദ്ധസ്ഥലത്തുവച്ച് സാവൂളിനെ അവര്‍ രാജാവായി പ്രഖ്യാപിച്ചു. അവര്‍ കര്‍ത്താവിന്റെ സന്നിധിയില്‍ സമാധാനബലികള്‍ അര്‍പ്പിച്ചു. സാവൂളും ഇസ്രായേല്‍ജനവും സാഘോഷം ഉല്ലസിച്ചു.