1 : സാമുവല്‍ ഒരു പാത്രം ഒലിവെണ്ണയെടുത്തു സാവൂളിന്റെ ശിരസ്‌സില്‍ ഒഴിച്ചു. അവനെ ചുംബിച്ചിട്ടു പറഞ്ഞു: കര്‍ത്താവു തന്റെ ജനത്തിന്റെ ഭരണാധികാരിയായി നിന്നെ അഭിഷേചിച്ചിരിക്കുന്നു. അവിടുത്തെ ജനത്തെ ഭരിക്കുകയും എല്ലാ ശത്രുക്കളിലും നിന്ന് അവരെ സംരക്ഷിക്കുകയും ചെയ്യണം. തന്റെ അവകാശമായ ജനത്തിനു രാജാവായി കര്‍ത്താവ് നിന്നെ വാഴിച്ചിരിക്കുന്നു എന്നതിന്റെ അടയാളം ഇതായിരിക്കും:
2 : ഇന്നു നീ എന്നെവിട്ടു പോകുമ്പോള്‍ ബഞ്ചമിന്റെ നാട്ടിലെ സെല്‍സാഹില്‍ റാഹേലിന്റെ ശവകുടീരത്തിനു സമീപം രണ്ടാളുകളെ നീ കാണും. നീ അന്വേഷിച്ച കഴുതകളെ കണ്ടുകിട്ടിയെന്നും, അവയെക്കുറിച്ചല്ല, എന്റെ മകനെന്തുപറ്റി എന്നു ചോദിച്ചുകൊണ്ട് നിന്നെക്കുറിച്ചാണ് നിന്റെ പിതാവ് ഉത്കണ്ഠാകുലനായിരിക്കുന്നതെന്നും അവര്‍ നിന്നോടു പറയും.
3 : അവിടെ നിന്നു താബോറിലെ ഓക്കുവൃക്ഷത്തിനു സമീപമെത്തുമ്പോള്‍ ബഥേലില്‍ ദൈവത്തിനു ബലിയര്‍പ്പിക്കാന്‍ പോകുന്ന മൂന്നുപേരെ നീ കണ്ടുമുട്ടും. ഒരുവന്‍ മൂന്ന് ആട്ടിന്‍കുട്ടികളെ എടുത്തിരിക്കും; രണ്ടാമന്‍ മൂന്നപ്പവും മൂന്നാമന്‍ ഒരു തോല്‍ക്കുടം വീഞ്ഞും.
4 : അവര്‍ നിന്നെ അഭിവാദനം ചെയ്ത് രണ്ടപ്പം നിനക്കു നല്‍കും, അതു നീ സ്വീകരിക്കണം.
5 : അനന്തരം, ഫിലിസ്ത്യര്‍ കൂടാരമടിച്ചിരിക്കുന്ന ഗിബെയായിലുള്ള ദൈവത്തിന്റെ മലയില്‍ നീയെത്തും. പട്ടണത്തിലേക്കു കടക്കുമ്പോള്‍ സാരംഗി, ചെണ്ട, കുഴല്‍, കിന്നരം എന്നീ വാദ്യമേളങ്ങളോടെ മലമുകളില്‍ നിന്ന് ഇറങ്ങിവരുന്ന ഒരു പ്രവാചകഗണത്തെ നീ കണ്ടു മുട്ടും. അവര്‍ പ്രവചിച്ചുകൊണ്ടിരിക്കും.
6 : അപ്പോള്‍ കര്‍ത്താവിന്റെ ആത്മാവ് ശക്തമായി നിന്നില്‍ ആവസിക്കും. നീയും അവരോടൊത്തു പ്രവചിക്കാന്‍ തുടങ്ങും; മറ്റൊരു മനുഷ്യനായി നീ മാറും.
7 : ഇവ സംഭവിക്കുമ്പോള്‍ യുക്തം പോലെ ചെയ്തുകൊള്ളുക, ദൈവം നിന്നോടു കൂടെയുണ്ട്.
8 : എനിക്കു മുന്‍പേ ഗില്‍ഗാലിലേക്കു നീ പോകണം. ദഹനബലികളും സമാധാനബലികളും അര്‍പ്പിക്കാന്‍ ഞാനും വരുന്നുണ്ട്. എന്താണ് ചെയ്യേണ്ടതെന്ന് ഞാന്‍ വന്നു കാണിച്ചു തരുന്നതുവരെ ഏഴുദിവസം നീ കാത്തിരിക്കുക.
9 : സാവൂള്‍ സാമുവലിന്റെയടുക്കല്‍ നിന്നു പോകാന്‍ തിരിഞ്ഞപ്പോള്‍ ദൈവം അവന് ഒരു പുതിയ ഹൃദയം നല്‍കി. സാമുവല്‍ പറഞ്ഞതെല്ലാം അന്നുതന്നെ സംഭവിച്ചു.
10 : സാവൂളും ഭൃത്യനും ഗിബെയായിലെത്തിയപ്പോള്‍ പ്രവാചകഗണത്തെ കണ്ടു. ഉടന്‍ ദൈവത്തിന്റെ ആത്മാവ് അവനില്‍ ശക്തമായി പ്രവര്‍ത്തിച്ചു. അവനും അവരോടൊത്തു പ്രവചിച്ചു.
12 : അവിടത്തുകാരില്‍ ഒരാള്‍ ചോദിച്ചു: അവരുടെ പിതാവാരാണ്? അങ്ങനെ, സാവൂളും ഒരു പ്രവാചകനോ എന്നത് ഒരു പഴഞ്ചൊല്ലായിത്തീര്‍ന്നു.
13 : പ്രവചനംകഴിഞ്ഞ് അവന്‍ മലമുകളിലെത്തി.
14 : സാവൂളിന്റെ പിതൃസഹോദരന്‍ അവനോടും ഭൃത്യനോടും ചോദിച്ചു: നിങ്ങള്‍ എവിടെപ്പോയിരിക്കുകയായിരുന്നു? കഴുതകളെ തിരക്കിപോയതായിരുന്നു. അവയെ കാണായ്കയാല്‍ ഞങ്ങള്‍ സാമുവലിന്റെ അടുക്കല്‍പോയി എന്ന് അവന്‍ പറഞ്ഞു.
15 : സാമുവല്‍ നിങ്ങളോട് എന്തുപറഞ്ഞു എന്ന് അവന്‍ ചോദിച്ചു.
16 : സാവൂള്‍ പറഞ്ഞു: കഴുതകളെ കണ്ടുകിട്ടിയെന്ന് അവന്‍ ഞങ്ങളോടു പറഞ്ഞു: എന്നാല്‍, താന്‍ രാജാവാകാന്‍ പോകുന്നതിനെപ്പറ്റി സാമുവല്‍ പറഞ്ഞതൊന്നും അവനോടു പറഞ്ഞില്ല.
17 : സാമുവല്‍ ജനത്തെ മിസ്പായില്‍ കര്‍ത്താവിന്റെ സന്നിധിയില്‍ വിളിച്ചുകൂട്ടി. ഇസ്രായേല്‍ ജനത്തോട് അവന്‍ പറഞ്ഞു: ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു:
18 : ഇസ്രായേലിനെ ഈജിപ്തില്‍നിന്നു ഞാന്‍ കൊണ്ടുവന്നു. ഈജിപ്തുകാരുടെയും നിങ്ങളെ പീഡിപ്പിച്ചിരുന്ന സകല രാജാക്കന്‍മാരുടെയും കൈകളില്‍നിന്നു നിങ്ങളെ ഞാന്‍ മോചിപ്പിച്ചു.
19 : എന്നാല്‍, എല്ലാ ദുരിതങ്ങളിലും അത്യാഹിതങ്ങളിലുംനിന്നു നിങ്ങളെ സംരക്ഷിക്കുന്ന ദൈവത്തെ ഇന്നു നിങ്ങള്‍ ഉപേക്ഷിച്ചിരിക്കുന്നു. ഞങ്ങള്‍ക്കൊരു രാജാവിനെ വാഴിച്ചുതരുക എന്നു നിങ്ങള്‍ ആവശ്യപ്പെട്ടു. അതുകൊണ്ട് ഇപ്പോള്‍, ഗോത്രത്തിന്റെയും, കുലത്തിന്റെയും ക്രമത്തില്‍ കര്‍ത്താവിന്റെ മുന്‍പില്‍ നില്‍ക്കുവിന്‍.
20 : അനന്തരം, സാമുവല്‍ ഇസ്രായേല്‍ ഗോത്രങ്ങളെയെല്ലാം തന്റെയടുക്കല്‍ വരുത്തി കുറിയിട്ട് ബഞ്ചമിന്‍ ഗോത്രത്തെ എടുത്തു.
21 : ബഞ്ചമിന്‍ ഗോത്രത്തിലെ കുടുംബങ്ങളെയെല്ലാം തന്റെയടുക്കല്‍ വരുത്തി. മത്രികുടുംബത്തിനാണ് കുറി വീണത്. അവസാനം മത്രികുടുംബാംഗങ്ങളെ ഓരോരുത്തരെയും വരുത്തി. കിഷിന്റെ മകനായ സാവൂളിനെ കുറിയിട്ടു സ്വീകരിച്ചു. എന്നാല്‍, അവര്‍ അന്വേഷിച്ചപ്പോള്‍ അവനെ കണ്ടില്ല.
22 : അവന്‍ ഇവിടെ വന്നിട്ടുണ്ടോ എന്ന് അവര്‍ കര്‍ത്താവിനോടു ചോദിച്ചു. അവന്‍ ഇതാ ഭാണ്‍ഡങ്ങള്‍ക്കിടയില്‍ ഒളിച്ചിരിക്കുന്നു എന്നു കര്‍ത്താവ് പറഞ്ഞു.
23 : അവര്‍ ഓടിച്ചെന്ന് അവനെ കൂട്ടിക്കൊണ്ടുവന്നു. ജനമധ്യേ നിന്നപ്പോള്‍ മറ്റാരെയുംകാള്‍ അവന്റെ ശിരസ്‌സും തോളും ഉയര്‍ന്നു നിന്നിരുന്നു.
24 : സാമുവല്‍ ജനക്കൂട്ടത്തോടു ചോദിച്ചു: കര്‍ത്താവ് തിരഞ്ഞെടുത്തവനെ നിങ്ങള്‍ കാണുന്നില്ലേ? അവനെപ്പോലെ മറ്റാരുമില്ല. അപ്പോള്‍, രാജാവ് നീണാള്‍ വാഴട്ടെ എന്നു ജനം ആര്‍ത്തുവിളിച്ചു.
25 : അനന്തരം, സാമുവല്‍ രാജധര്‍മത്തെപ്പറ്റി ജനങ്ങളോടു പറഞ്ഞു. അതെല്ലാം ഒരു പുസ്തകത്തിലെഴുതി കര്‍ത്താവിന്റെ മുന്‍പില്‍വച്ചു. പിന്നീട്, ജനത്തെ അവരവരുടെ വീടുകളിലേക്കു പറഞ്ഞയച്ചു.
26 : സാവൂളും ഗിബെയായിലുള്ള തന്റെ ഭവനത്തിലേക്കു മടങ്ങി. ദൈവത്താല്‍ പ്രചോദിതരായ ഏതാനും യുദ്ധവീരന്‍മാരും അവനെ അനുഗമിച്ചു.
27 : എന്നാല്‍, ചില കുബുദ്ധികള്‍ ചോദിച്ചു: നമ്മെ രക്ഷിക്കാന്‍ ഇവനു സാധിക്കുമോ? അവര്‍ അവനെ അധിക്‌ഷേപിച്ചു. കാഴ്ചയൊന്നും അവര്‍ കൊടുത്തുമില്ല. അവന്‍ അതു ഗൗനിച്ചില്ല.