1 : അക്കാലത്ത് ഇസ്രായേലില്‍ രാജാവില്ലായിരുന്നു. ദാന്‍ ഗോത്രക്കാര്‍ അധിവസിക്കാന്‍ അവകാശഭൂമി അന്വേഷിക്കുന്ന കാലമായിരുന്നു അത്. ഇസ്രായേലിലെ മറ്റു ഗോത്രങ്ങള്‍ക്കിടയില്‍ ഒരു സ്ഥലം അന്നുവരെ അവര്‍ക്ക് അവകാശമായി ലഭിച്ചിരുന്നില്ല.
2 : അവര്‍ സോറായില്‍നിന്നും എഷ്താവോലില്‍നിന്നും തങ്ങളുടെ ഗോത്രക്കാരായ കഴിവുറ്റ അഞ്ചുപേരെ ദേശം ഒറ്റുനോക്കുന്നതിന് അയച്ചു. അവര്‍ പറഞ്ഞു: പോയി ദേശം നിരീക്ഷിച്ചുവരുവിന്‍. അവര്‍ മലനാടായ എഫ്രായിമില്‍ മിക്കായുടെ വീട്ടിലെത്തി. അവിടെ താമസിച്ചു.
3 : മിക്കായുടെ ഭവനത്തെ സമീപിച്ചപ്പോള്‍ അവര്‍ ആ യുവലേവ്യന്റെ ശബ്ദം തിരിച്ചറിഞ്ഞു. അവര്‍ അടുത്തുചെന്നു ചോദിച്ചു. നിന്നെ ഇവിടെ കൊണ്ടുവന്നതാരാണ്? നീ ഇവിടെ എന്തുചെയ്യുന്നു? നിന്റെ തൊഴില്‍ എന്താണ്?
4 : അവന്‍ പറഞ്ഞു: മിക്കാ ഇങ്ങനെ ചെയ്തു. അവന്‍ എന്നെ ശമ്പളത്തിനു നിര്‍ത്തിയിരിക്കുന്നു. ഞാന്‍ അവന്റെ പുരോഹിതനാണ്.
5 : അവര്‍ അവനോട് അഭ്യര്‍ഥിച്ചു: ഞങ്ങളുടെ യാത്രയുടെ ഉദ്‌ദേശ്യം നിറവേറുമോ എന്നു നീ ദൈവത്തോട് ആരാഞ്ഞറിയുക.
6 : പുരോഹിതന്‍ പറഞ്ഞു: സമാധാനമായി പോകുവിന്‍. നിങ്ങളുടെ ഈ യാത്രയില്‍ കര്‍ത്താവ് നിങ്ങളെ സംരക്ഷിക്കും.
7 : ആ അഞ്ചുപേര്‍ അവിടെനിന്നു പുറപ്പെട്ട് ലായിഷില്‍ എത്തി. സീദോന്യരെപ്പോലെ സുരക്ഷിതരും പ്രശാന്തരും നിര്‍ഭയരുമായ അവിടത്തെ ജനങ്ങളെ കണ്ടു. അവര്‍ക്ക് ഒന്നിനും കുറവില്ലായിരുന്നു. അവര്‍ സമ്പന്നരായിരുന്നു. സീദോന്യരില്‍നിന്ന് അകലെ താമസിക്കുന്ന ഇവര്‍ക്ക് ആരുമായും സംസര്‍ഗവുമില്ലായിരുന്നു.
9 : അവര്‍ പറഞ്ഞു: നമുക്കുപോയി അവരെ ആക്രമിക്കാം. ഞങ്ങള്‍ ആ സ്ഥലം കണ്ടു; വളരെ ഫലഭൂയിഷ്ഠമായ സ്ഥലം. നിഷ്‌ക്രിയരായിരിക്കാതെ വേഗംചെന്നു ദേശം കൈ വശമാക്കുവിന്‍.
10 : നിങ്ങള്‍ ചെല്ലുമ്പോള്‍ ശങ്കയില്ലാത്ത ഒരു ജനത്തെയായിരിക്കും കണ്ടുമുട്ടുക. വളരെ വിശാലമായ, ഒന്നിനും ക്ഷാമമില്ലാത്ത ആ പ്രദേശം, ദൈവം നിങ്ങള്‍ക്കു തന്നിരിക്കുന്നു.
11 : ദാന്‍ഗോത്രത്തിലെ ആയുധധാരികളായ അറുനൂറുപേര്‍ സോറായിലും എഷ്താവോലിലും നിന്നു പുറപ്പെട്ടു.
12 : അവര്‍ യൂദായിലെ കിരിയാത്ത് യെയാറിമില്‍ ചെന്നു പാളയമടിച്ചു. ഇക്കാരണത്താല്‍ ആ സ്ഥലം മഹനേദാന്‍ എന്ന പേരില്‍ ഇന്നും അറിയപ്പെടുന്നു. അത് കിരിയാത്ത് യെയാറിമിനു പടിഞ്ഞാറാണ്.
13 : അവിടെനിന്ന് അവര്‍ എഫ്രായിം മലനാട്ടിലേക്കു കടന്ന്, മിക്കായുടെ ഭവനത്തില്‍ എത്തി.
14 : ലായിഷ്‌ദേശത്ത് ചാരവൃത്തി നടത്തുന്നതിന് പോയിരുന്ന ആ അഞ്ചുപേര്‍ അവരുടെ സഹോദരന്‍മാരോടു പറഞ്ഞു: ഈ ഭവനങ്ങളിലൊന്നില്‍ ഒരു എഫോദും, കുലവിഗ്രഹങ്ങളും ഒരു കൊത്തുവിഗ്രഹവും ഒരു വാര്‍പ്പുവിഗ്രഹവും ഉണ്ട് എന്ന് നിങ്ങള്‍ക്കറിയാമോ? എന്താണ് ചെയ്യേണ്ടതെന്ന് ആലോചിക്കുവിന്‍.
15 : അവര്‍ തിരിഞ്ഞു മിക്കായുടെ ഭവനത്തില്‍ താമസിക്കുന്ന യുവലേവ്യന്റെ അടുത്തുചെന്നു കുശലം ചോദിച്ചു.
16 : പടക്കോപ്പുകള്‍ അണിഞ്ഞഅറുനൂറു ദാന്‍കാര്‍ പടിവാതില്‍ക്കല്‍ നിന്നു.
17 : ചാരവൃത്തി നടത്താന്‍ പോയിരുന്ന ആ അഞ്ചുപേര്‍ കടന്നുചെന്ന് കൊത്തുവിഗ്രഹവും എഫോദും കുലവിഗ്രഹങ്ങളും വാര്‍പ്പുവിഗ്രഹവും എടുത്തു. ആ സമയത്ത് പടിവാതില്‍ക്കല്‍ പുരോഹിതന്‍ ആയുധധാരികളായ അറുനൂറു പേരോടൊപ്പം നില്‍ക്കുകയായിരുന്നു.
18 : അവര്‍ മിക്കായുടെ ഭവനത്തില്‍ പ്രവേശിച്ച് കൊത്തുവിഗ്രഹവും എഫോദും കുലവിഗ്രഹങ്ങളും വാര്‍പ്പുവിഗ്രഹവും എടുത്തപ്പോള്‍, നിങ്ങള്‍ എന്താണീചെയ്യുന്നത് എന്ന് പുരോഹിതന്‍ ചോദിച്ചു.
19 : അവര്‍ പറഞ്ഞു: മിണ്ടരുത്; വായ്‌പൊത്തി ഞങ്ങളോടുകൂടെ വരുക. ഞങ്ങള്‍ക്കു പിതാവും പുരോഹിതനുമാകുക. ഒരുവന്റെ വീടിനുമാത്രം പുരോഹിതനായിരിക്കുന്നതോ ഇസ്രായേലില്‍ ഒരു ഗോത്രത്തിനും വംശത്തിനും പുരോഹിതനായിരിക്കുന്നതോ ഏതാണു നിനക്കു നല്ലത്?
20 : പുരോഹിതന്റെ ഹൃദയം സന്തുഷ്ടമായി; അവന്‍ എഫോദും കുലവിഗ്രഹങ്ങളും കൊത്തുവിഗ്രഹവും എടുത്ത് അവരോടുകൂടെ പോയി.
23 : അവര്‍ ദാന്‍കാരുടെ നേരേ അട്ടഹസിച്ചപ്പോള്‍, ദാന്‍കാര്‍ തിരിഞ്ഞു മിക്കായോടു ചോദിച്ചു: ഈ ആളുകളെയും കൂട്ടി വരാന്‍ നിനക്കെന്തുപറ്റി?
24 : അവന്‍ പറഞ്ഞു: ഞാന്‍ ഉണ്ടാക്കിയ ദേവന്‍മാരെ നിങ്ങള്‍ കൈവശമാക്കി; എന്റെ പുരോഹിതനെയും കൊണ്ടുപോകുന്നു. എന്താണ്, എനിക്കിനി ശേഷിച്ചിരിക്കുന്നത്? എന്നിട്ടും എനിക്ക് എന്തുപറ്റിയെന്ന് നിങ്ങള്‍ ചോദിക്കുന്നോ?
25 : ദാന്‍കാര്‍ അവനോടു പറഞ്ഞു: മിണ്ടാതിരിക്കുക. വല്ലവരും കോപിച്ചു നിന്റെ മേല്‍ ചാടിവീണു നിന്നെയും കുടുംബത്തെയും കൊന്നുകളഞ്ഞെന്നുവരാം. ദാന്‍കാര്‍ അവരുടെ വഴിക്കുപോയി.
26 : തനിക്കു ചെറുക്കാനാവാത്ത വിധം ശക്തരാണവര്‍ എന്നുകണ്ട് മിക്കാ വീട്ടിലേക്കു മടങ്ങി.
27 : മിക്കാ ഉണ്ടാക്കിയ വസ്തുക്കളോടൊപ്പം അവന്റെ പുരോഹിതനെയും അവര്‍കൊണ്ടുപോയി. ശങ്കയില്ലാത്തവരും ശാന്തരുമായി ജീവിച്ചിരുന്ന ലായിഷിലെ ജനങ്ങളുടെ അടുത്ത് അവര്‍ എത്തി; അവരെ വാളിനിരയാക്കി, പട്ടണം തീവച്ചു നശിപ്പിച്ചു.
28 : അവരെ രക്ഷിക്കാന്‍ ആരുമുണ്ടായിരുന്നില്ല. കാരണം അവര്‍ സീദോനില്‍നിന്ന് വളരെ അകലെയായിരുന്നു. അവര്‍ക്ക് ആരുമായും സമ്പര്‍ക്കവുമില്ലായിരുന്നു. ബത്‌റെഹോബിലുള്ള താഴ്‌വരയിലായിരുന്നു ലായിഷ്. ദാന്‍കാര്‍ ആ പട്ടണം പുതുക്കിപ്പണിത് അവിടെ താമസമാക്കി.
29 : ഇസ്രായേലിന്റെ മകനും തങ്ങളുടെ ഗോത്രപിതാവുമായ ദാനിന്റെ പേര്‍ ആ സ്ഥലത്തിന് അവര്‍ നല്‍കി. ലായിഷ് എന്നായിരുന്നു അതിന്റെ ആദ്യത്തെപേര്.
30 : ദാന്‍കാര്‍ കൊത്തുവിഗ്രഹം തങ്ങള്‍ക്കായി സ്ഥാപിച്ചു. മോശയുടെ പുത്രനായ ഗര്‍ഷോമിന്റെ പുത്രന്‍ ജോനാഥാനും പുത്രന്‍മാരും പ്രവാസകാലം വരെ ദാന്‍ഗോത്രത്തിന്റെ പുരോഹിതന്‍മാരായിരുന്നു.
31 : ദൈവത്തിന്റെ ആലയം ഷീലോയില്‍ ആയിരുന്നിടത്തോളം കാലം മിക്കാ ഉണ്ടാക്കിയ കൊത്തുവിഗ്രഹം അവര്‍ അവിടെ പ്രതിഷ്ഠിച്ചു.