1 : എഫ്രായിം മലനാട്ടില്‍ മിക്കാ എന്നൊരാള്‍ ഉണ്ടായിരുന്നു. അവന്‍ അമ്മയോടു പറഞ്ഞു:
2 : ആയിരത്തിയൊരുന്നൂറു വെള്ളിനാണയങ്ങള്‍ നഷ്ടപ്പെട്ടതിനെപ്പറ്റി നീ ശാപം ഉച്ചരിക്കുകയും എന്നോടു രഹസ്യമായി പറയുകയും ചെയ്തിരുന്നല്ലോ. അത് എന്റെ കൈവശമുണ്ട്; ഞാനാണ് അതെടുത്തത്. അവന്റെ അമ്മ പറഞ്ഞു: എന്റെ മകനേ, കര്‍ത്താവ് നിന്നെ അനുഗ്രഹിക്കട്ടെ!
3 : അവന്‍ ആ ആയിരത്തിയൊരുന്നൂറു വെള്ളിനാണയങ്ങള്‍ അമ്മയ്ക്കു തിരികെക്കൊടുത്തു. അവള്‍ പറഞ്ഞു: എന്റെ മകനുവേണ്ടി ഒരു കൊത്തുവിഗ്രഹവും ഒരു വാര്‍പ്പുവിഗ്രഹവും ഉണ്ടാക്കാന്‍ ഈ വെള്ളി ഞാന്‍ കര്‍ത്താവിനു മാറ്റിവയ്ക്കുന്നു. അതുകൊണ്ട് ഇപ്പോള്‍ ഞാനിതു തിരിച്ചുതരുന്നു.
4 : അവന്‍ പണം അമ്മയെ ഏല്‍പിച്ചപ്പോള്‍ അവള്‍ അതില്‍നിന്ന് ഇരുനൂറു വെള്ളിനാണയങ്ങള്‍ എടുത്തു തട്ടാനെ ഏല്‍പിച്ചു. അവന്‍ അതുകൊണ്ട് ഒരു കൊത്തുവിഗ്രഹവും ഒരു വാര്‍പ്പുവിഗ്രഹവും നിര്‍മിച്ചു. അത്, മിക്കായുടെ ഭവനത്തില്‍ പ്രതിഷ്ഠിച്ചു.
5 : മിക്കായ്ക്ക് ഒരു പൂജാഗൃഹം ഉണ്ടായിരുന്നു. അവന്‍ ഒരു എഫോദും വിഗ്രഹങ്ങളുമുണ്ടാക്കി. തന്റെ ഒരു പുത്രനെ പുരോഹിതനായി അവരോധിച്ചു.
6 : അന്ന് ഇസ്രായേലില്‍ രാജവാഴ്ചയില്ലായിരുന്നു. ഓരോരുത്തരും യുക്തമെന്നു തോന്നിയതു പ്രവര്‍ത്തിച്ചുപോന്നു.
7 : യൂദായിലെ ബേത്‌ലെഹെമില്‍ യൂദാവംശജനായ ഒരുയുവാവുണ്ടായിരുന്നു, അവിടെ വന്നു പാര്‍ത്ത ഒരു ലേവ്യന്‍.
8 : അവന്‍ ജീവിക്കാന്‍ പറ്റിയ ഒരു സ്ഥലം അന്വേഷിച്ച് അവിടെനിന്നു പുറപ്പെട്ടു.യാത്രചെയ്ത് അവന്‍ എഫ്രായിംമലനാട്ടില്‍ മിക്കായുടെ ഭവനത്തിലെത്തി.
9 : മിക്കാ ചോദിച്ചു: നീ എവിടെനിന്നു വരുന്നു? ഞാന്‍ യൂദായിലെ ബേത്‌ലെഹെംകാരനായ ഒരു ലേവ്യനാണ്; താമസിക്കാന്‍ ഒരു സ്ഥലം അന്വേഷിക്കയാണ്.
10 : മിക്കാ പറഞ്ഞു: എന്നോടുകൂടി താമസിക്കുക. നീ എനിക്ക് ഒരു പിതാവും പുരോഹിതനും ആയിരിക്കുക. ഞാന്‍ നിനക്കു വര്‍ഷംതോറും പത്തു വെള്ളിനാണയവും വസ്ത്രവും ഭക്ഷണവും നല്‍കിക്കൊള്ളാം.
11 : അവനോടുകൂടെ താമസിക്കാന്‍ ലേവ്യന് സന്തോഷമായി; ആയുവാവ് അവന് പുത്രനെപ്പോലെ ആയിരുന്നു.
12 : മിക്കാ ലേവ്യനെ പുരോഹിതനായി അവരോധിച്ചു; അങ്ങനെ ആയുവാവ് മിക്കായുടെ ഭവനത്തില്‍ പുരോഹിതനായി താമസമാക്കി. അപ്പോള്‍ മിക്കാ പറഞ്ഞു:
13 : ഒരു ലേവ്യനെ പുരോഹിതനായി ലഭിച്ചതുകൊണ്ട് കര്‍ത്താവ് എന്നെ അനുഗ്രഹിക്കുമെന്ന് ഞാന്‍ അറിയുന്നു.