1 : ഗിലയാദുകാരനായ ജഫ്താ ശക്തനായ സേനാനിയായിരുന്നു. പക്ഷേ, അവന്‍ വേശ്യാപുത്രനായിരുന്നു. ഗിലയാദ് ആയിരുന്നു അവന്റെ പിതാവ്.
2 : ഗിലയാദിന് സ്വഭാര്യയിലും പുത്രന്‍മാര്‍ ഉണ്ടായിരുന്നു. അവര്‍ വളര്‍ന്നപ്പോള്‍ ജഫ്തായെ പുറംതള്ളിക്കൊണ്ടു പറഞ്ഞു: ഞങ്ങളുടെ പിതാവിന്റെ അവകാശം നിനക്കു ലഭിക്കുവാന്‍ പാടില്ല. നീ അന്യസ്ത്രീയുടെ മകനാണല്ലോ.
3 : അപ്പോള്‍ ജഫ്താ തന്റെ സഹോദരന്‍മാരില്‍ നിന്ന് ഓടിപ്പോയി തോബ് എന്ന സ്ഥലത്തു ചെന്ന് താമസിച്ചു. ഒരു നീചസംഘം അവനോടുചേര്‍ന്നു കൊള്ളചെയ്തു നടന്നിരുന്നു.
4 : അക്കാലത്താണ് അമ്മോന്യര്‍ ഇസ്രായേലിനെതിരേ യുദ്ധത്തിനു വന്നത്.
5 : അപ്പോള്‍ ഗിലയാദിലെ ശ്രേഷ്ഠന്‍മാര്‍ ജഫ്തായെ തോബു ദേശത്തുനിന്ന് കൂട്ടിക്കൊണ്ടുവരാന്‍ പോയി.
6 : അവര്‍ ജഫ്തായോട് പറഞ്ഞു: അമ്മോന്യരോടുള്ള യുദ്ധത്തില്‍ നീ ഞങ്ങളെ നയിക്കണം.
7 : ജഫ്താ ഗിലയാദിലെ ശ്രേഷ്ഠന്‍മാരോടു ചോദിച്ചു: നിങ്ങള്‍ എന്നെ വെറുക്കുകയും എന്റെ പിതാവിന്റെ ഭവനത്തില്‍നിന്ന് അടിച്ചിറക്കുകയും ചെയ്തില്ലേ? അപകടത്തില്‍പ്പെട്ടപ്പോള്‍ നിങ്ങള്‍ എന്റെയടുക്കല്‍ വന്നിരിക്കുന്നുവോ?
8 : ശ്രേഷ്ഠന്‍മാര്‍ ജഫ്തായോടു പറഞ്ഞു: നീ ഞങ്ങളോടുകൂടെ വന്ന് അമ്മോന്യരോട് യുദ്ധം ചെയ്യേണ്ടതിനും ഗിലയാദ്‌നിവാസികളായ ഞങ്ങളെല്ലാവരുടെയും നേതാവായിരിക്കേണ്ടതിനും തന്നെയാണ് ഞങ്ങള്‍ നിന്റെ അടുത്തേക്കു വന്നിരിക്കുന്നത്.
9 : ജഫ്താ അവരോടു പറഞ്ഞു: അമ്മോന്യരോട് പോരാടാന്‍ നിങ്ങള്‍ എന്നെ കൊണ്ടു പോകുകയും കര്‍ത്താവ് അവരെ എനിക്ക് ഏല്‍പിച്ചു തരുകയും ചെയ്താല്‍, ഞാന്‍ നിങ്ങളുടെ നേതാവാകും.
10 : ശ്രേഷ്ഠന്‍മാര്‍ പ്രതിവചിച്ചു: കര്‍ത്താവ് നമുക്ക് സാക്ഷിയായിരിക്കട്ടെ; നീ പറയുന്നതുപോലെ ഞങ്ങള്‍ ചെയ്യും, തീര്‍ച്ച.
11 : അവന്‍ ഗിലയാദിലെ ശ്രേഷ്ഠന്‍മാരോടു കൂടെ പോയി. ജനം അവനെ നേതാവായി സ്വീകരിച്ചു. മിസ്പായില്‍ കര്‍ത്താവിന്റെ മുന്‍പില്‍വച്ച് ജഫ്താ ജനങ്ങളോടു സംസാരിച്ചു.
12 : ജഫ്താ ദൂതന്‍മാരെ അയച്ച് അമ്മോന്യ രാജാവിനോടു ചോദിച്ചു: എന്റെ ദേശത്തോട് യുദ്ധം ചെയ്യാന്‍ നിനക്ക് എന്നോട് എന്താണു വിരോധം?
13 : അമ്മോന്യ രാജാവ് ജഫ്തായുടെ ദൂതന്‍മാരോട് പറഞ്ഞു: ഇസ്രായേല്‍ജനം ഈജിപ്തില്‍ നിന്നു വന്നപ്പോള്‍ അര്‍നോണ്‍ മുതല്‍ ജാബോക്കും ജോര്‍ദാനും വരെയുള്ള എന്റെ സ്ഥലം കൈവശപ്പെടുത്തി. അതിപ്പോള്‍യുദ്ധം കൂടാതെ എനിക്ക് തിരികെകിട്ടണം.
14 : ജഫ്താ വീണ്ടും ദൂതന്‍മാരെ അയച്ച്
15 : അമ്മോന്യ രാജാവിനോട് പറഞ്ഞു: ജഫ്താ ഇങ്ങനെ അറിയിക്കുന്നു, മോവാബ്യരുടെയോ അമ്മോന്യരുടെയോ ദേശം ഇസ്രായേല്‍ കൈയടക്കിയില്ല.
16 : അവര്‍ ഈജിപ്തില്‍നിന്നു വരുംവഴി മരുഭൂമിയില്‍ക്കൂടി ചെങ്കടല്‍വരെയും അവിടെ നിന്ന് കാദെഷ്‌വരെയും എത്തി.
17 : ഇസ്രായേല്‍ അന്ന് ഏദോം രാജാവിനോട് ദൂതന്‍മാര്‍വഴി നിന്റെ ദേശത്തിലൂടെ കടന്നു പോകാന്‍ തങ്ങളെ അനുവദിക്കണമെന്നപേക്ഷിച്ചു. പക്‌ഷേ, അവന്‍ അതു സമ്മതിച്ചില്ല. മോവാബു രാജാവിനോടും അവര്‍ ആളയച്ചു പറഞ്ഞു; അവനും സമ്മതിച്ചില്ല. അതിനാല്‍, ഇസ്രായേല്‍ കാദെഷില്‍ത്തന്നെ താമസിച്ചു.
18 : അവര്‍ മരുഭൂമിയിലൂടെ യാത്ര ചെയ്തു. ഏദോമും മോവാബും ചുറ്റി മോവാബിനു കിഴക്ക് എത്തി. അര്‍നോന്റെ മറുകരെ താവളമടിച്ചു. മോവാബില്‍ അവര്‍ പ്രവേശിച്ചതേയില്ല. മോവാബിന്റെ അതിര്‍ത്തി അര്‍നോണ്‍ ആണല്ലോ.
19 : ഇസ്രായേല്‍ ഹെഷ് ബോണിലെ അമോര്യരാജാവായ സീഹോന്റെ അടുക്കല്‍ ദൂതന്‍മാരെ അയച്ച് നിങ്ങളുടെ ദേശത്തുകൂടി ഞങ്ങളുടെ സ്ഥലത്തേക്കു പോകാന്‍ അനുവദിക്കണം എന്ന് അപേക്ഷിച്ചു.
20 : എന്നാല്‍, തന്റെ ദേശത്തുകൂടി ഇസ്രായേലിനെ കടത്തിവിടാന്‍ സീഹോന് വിശ്വാസം വന്നില്ല. മാത്രമല്ല, സീഹോന്‍ ജനങ്ങളെയെല്ലാം ഒന്നിച്ചുകൂട്ടി, യാഹാസില്‍ താവളമടിച്ച്, ഇസ്രായേലിനോടു പൊരുതി.
21 : ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവ് സീഹോനെയും അവന്റെ ജനത്തെയും ഇസ്രായേല്‍ക്കാരുടെ കൈയില്‍ ഏല്‍പിച്ചു. ഇസ്രായേല്‍ അവരെ പരാജയപ്പെടുത്തി, ആ സ്ഥലത്തു താമസിച്ചിരുന്ന അമോര്യരുടെ ദേശം അവര്‍ പിടിച്ചെടുത്തു.
23 : അങ്ങനെ ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവു തന്നെതന്റെ ജനമായ ഇസ്രായേലിന്റെ മുമ്പില്‍ നിന്ന് അമോര്യരെ തുരത്തിയിരിക്കെ നീ അവകൈവശമാക്കാന്‍ പോകുന്നുവോ?
24 : നിന്റെ ദൈവമായ കെമോഷ് നിനക്കു തരുന്നത് നീ കൈവശം വയ്ക്കുന്നില്ലേ? ഞങ്ങളുടെ ദൈവമായ കര്‍ത്താവ് ഞങ്ങള്‍ക്ക് ഒഴിപ്പിച്ചു തരുന്നതൊക്കെ ഞങ്ങള്‍ കൈവശമാക്കും.
26 : ഇസ്രായേല്‍ ഹെഷ്‌ബോണിലും അതിന്റെ ഗ്രാമങ്ങളിലും അരോവറിലും അതിന്റെ ഗ്രാമങ്ങളിലും അര്‍നോണ്‍ തീരത്തുള്ള എല്ലാ പട്ടണങ്ങളിലും മുന്നൂറു വര്‍ഷം താമസിച്ച കാലത്തു നീ എന്തുകൊണ്ട് അവ വീണ്ടെടുത്തില്ല.
27 : ആകയാല്‍, ഞാന്‍ നിന്നോട് ഒരപരാധവും ചെയ്തിട്ടില്ല. ആ നിലയ്ക്ക് എന്നോട് യുദ്ധം ചെയ്യുന്നത് തെറ്റാണ്. ന്യായാധിപനായ കര്‍ത്താവ് ഇസ്രായേല്യര്‍ക്കും അമ്മോന്യര്‍ക്കും ഇടയ്ക്ക് ഇന്ന് ന്യായവിധി നടത്തട്ടെ!
28 : എന്നാല്‍, ജഫ്തായുടെ സന്‌ദേശം അമ്മോന്യ രാജാവ് വകവച്ചില്ല.
29 : കര്‍ത്താവിന്റെ ആത്മാവ് ജഫ്തായുടെമേല്‍ ആവസിച്ചു. അവന്‍ ഗിലയാദ്, മനാസ്‌സെ എന്നിവിടങ്ങളില്‍ക്കൂടി ഗിലയാദിലെ മിസ്പായിലേക്ക് കടന്ന് അമ്മോന്യരുടെ ദേശത്തേക്കു പോയി.
30 : ജഫ്താ കര്‍ത്താവിന് ഒരു നേര്‍ച്ചനേര്‍ന്നു. അങ്ങ് അമ്മോന്യരെ എന്റെ കൈയില്‍ ഏല്‍പിക്കുമെങ്കില്‍
31 : ഞാന്‍ അവരെ തോല്‍പിച്ച് ജേതാവായി തിരികെ ചെല്ലുമ്പോള്‍ എന്നെ എതിരേല്‍ക്കാന്‍ പടിവാതില്‍ക്കലേക്ക് ആദ്യം വരുന്നത് ആരായിരുന്നാലും അവന്‍ കര്‍ത്താവിന്റേതായിരിക്കും. ഞാന്‍ അവനെ ദഹനബലിയായി അവിടുത്തേക്ക് അര്‍പ്പിക്കും.
32 : ജഫ്തായുദ്ധം ചെയ്യാന്‍ അമ്മോന്യരുടെ അതിര്‍ത്തി കടന്നു; കര്‍ത്താവ് അവരെ അവന്റെ കൈയില്‍ ഏല്‍പിച്ചു.
33 : അരോവര്‍ മുതല്‍ മിന്നിത്തിനു സമീപം വരെയും ആബേല്‍കെരാമിംവരെയും ഇരുപതു പട്ടണങ്ങളില്‍ അവന്‍ അവരെ വകവരുത്തി; വലിയ കൂട്ടക്കൊല നടന്നു. അമ്മോന്യര്‍ ഇസ്രായേലിനു കീഴടങ്ങി.
34 : ജഫ്താ മിസ്പായിലുള്ള തന്റെ വീട്ടിലേക്കു വന്നു. അതാ, അവന്റെ മകള്‍ തപ്പുകൊട്ടി നൃത്തംവച്ച് അവനെ എതിരേല്‍ക്കാന്‍ വരുന്നു. അവള്‍ അവന്റെ ഏകസന്താനമായിരുന്നു. വേറെമകനോ മകളോ അവനില്ലായിരുന്നു.
35 : അവളെ കണ്ടപ്പോള്‍ അവന്‍ വസ്ത്രം കീറിക്കൊണ്ടു പറഞ്ഞു: അയ്യോ! മകളേ, നീ എന്നെ ദുഃഖത്തിലാഴ്ത്തിയല്ലോ. നീ എന്നെ വല്ലാത്ത വിഷമത്തിലാക്കിയിരിക്കുന്നു. ഞാന്‍ കര്‍ത്താവിനു വാക്കു കൊടുത്തുപോയി. നേര്‍ച്ചയില്‍ നിന്ന് പിന്‍മാറാന്‍ എനിക്ക് സാധിക്കുകയില്ല.
36 : അവള്‍ പറഞ്ഞു: പിതാവേ, അങ്ങ് കര്‍ത്താവിന് വാക്കുകൊടുത്തെങ്കില്‍ അതനുസരിച്ച് എന്നോടു ചെയ്തു കൊള്ളുക. കര്‍ത്താവ് ശത്രുക്കളായ അമ്മോന്യരോട് പ്രതികാരം ചെയ്തല്ലോ.
37 : അവള്‍ തുടര്‍ന്നു: ഒരു കാര്യം എനിക്കു ചെയ്തുതരണം. സഖിമാരോടൊത്ത് പര്‍വതങ്ങളില്‍ പോയി എന്റെ കന്യാത്വത്തെ പ്രതി രണ്ടു മാസത്തേക്ക് വിലപിക്കാന്‍ എന്നെ അനുവദിക്കണം.
38 : പൊയ്‌ക്കൊള്ളുക എന്നു പറഞ്ഞ് അവന്‍ രണ്ടു മാസത്തേക്ക് അവളെ അയച്ചു. അവള്‍ പര്‍വതങ്ങളില്‍ സഖിമാരൊടൊപ്പം താമസിച്ച് തന്റെ കന്യാത്വത്തെപ്പറ്റി വിലപിച്ചു.
39 : രണ്ടുമാസം കഴിഞ്ഞ് അവള്‍ പിതാവിന്റെ പക്കലേക്കു തിരിച്ചുവന്നു.
40 : അവന്‍ നേര്‍ന്നിരുന്നതു പോലെ അവളോട് ചെയ്തു. അവള്‍ ഒരിക്കലും പുരുഷനെ അറിഞ്ഞിരുന്നില്ല. ഗിലയാദുകാരനായ ജഫ്തായുടെ പുത്രിയെ ഓര്‍ത്ത് ഇസ്രായേല്‍ പുത്രിമാര്‍ വര്‍ഷംതോറും നാലു ദിവസം കരയാന്‍ പോകുക പതിവായിത്തീര്‍ന്നു.