1 : ഏഹൂദിനു ശേഷം ഇസ്രായേല്‍ വീണ്ടും കര്‍ത്താവിന്റെ മുന്‍പില്‍ തിന്‍മ ചെയ്തു.
2 : കര്‍ത്താവ് അവരെ ഹസോര്‍ ഭരിച്ചിരുന്ന കാനാന്‍ രാജാവാ യയാബീനു വിട്ടുകൊടുത്തു. ഹറോഷെത്ത് ഹഗോയിമില്‍ വസിച്ചിരുന്ന സിസേറ ആയിരുന്നു അവന്റെ സേനാപതി.
3 : അവനു തൊള്ളായിരം ഇരുമ്പു രഥങ്ങളുണ്ടായിരുന്നു. അവന്‍ ഇസ്രായേല്‍ ജനത്തെ ഇരുപതു വര്‍ഷം ക്രൂരമായി പീഡിപ്പിച്ചു. അപ്പോള്‍ അവര്‍ കര്‍ത്താവിനോടു സഹായത്തിനു നിലവിളിച്ചു.
4 : അന്നു ലപ്പിദോത്തിന്റെ ഭാര്യയായ ദബോറാ പ്രവാചികയാണ് ഇസ്രായേലില്‍ ന്യായപാലനം നടത്തിയിരുന്നത്.
5 : അവള്‍ ഏഫ്രായിം മലനാട്ടില്‍ റാമായ്ക്കും ബഥേലിനും ഇടയ്ക്കുള്ള ദബോറായുടെ ഈന്തപ്പനയുടെ കീഴില്‍ ഇരിക്കുക പതിവായിരുന്നു.
6 : ഇസ്രായേല്‍ ജനം വിധിത്തീര്‍പ്പിനു വേണ്ടി അവളെ സമീപിച്ചിരുന്നു. അവള്‍ അബിനോവാമിന്റെ മകനായ ബാറക്കിനെ നഫ്താലിയിലെ കേദെഷില്‍ നിന്ന് ആളയച്ചു വരുത്തിപ്പറഞ്ഞു: ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവ് നിന്നോടാജ്ഞാപിക്കുന്നു. നീ നഫ്താലിയുടെയും സെബുലൂണിന്റെയും ഗോത്രങ്ങളില്‍ നിന്ന് പതിനായിരം പേരെ താബോര്‍ മലയില്‍ അണിനിരത്തുക.
7 : രഥങ്ങളോടും സൈന്യങ്ങളോടും കൂടെയാബീന്റെ സേനാപതി സിസേറകിഷോന്‍ നദിയുടെ സമീപത്തു വച്ച് നിന്നെ എതിര്‍ക്കാന്‍ ഞാന്‍ ഇടയാക്കും. ഞാന്‍ അവനെ നിന്റെ കയ്യില്‍ ഏല്‍പിച്ചുതരും.
8 : ബാറക്ക് അവളോടു പറഞ്ഞു: നീ എന്നോടു കൂടെ വന്നാല്‍ ഞാന്‍ പോകാം; ഇല്ലെങ്കില്‍, ഞാന്‍ പോവുകയില്ല.
9 : അപ്പോള്‍ അവള്‍ പറഞ്ഞു: ഞാന്‍ തീര്‍ച്ചയായും നിന്നോടു കൂടെ പോരാം. പക്‌ഷേ, നിന്റെ ഈ വഴി നിന്നെ മഹത്വത്തിലെത്തിക്കുകയില്ല. കര്‍ത്താവ് സിസേറയെ ഒരു സ്ത്രീയുടെ കൈയില്‍ ഏല്‍പിക്കും. പിന്നീട് ദബോറാ എഴുന്നേറ്റ് ബാറക്കിനോടു കൂടെ കേദെഷിലേക്കു പോയി.
10 : ബാറക്ക് സെബുലൂണിനെയും നഫ്താലിയെയും കേദെഷില്‍ വിളിച്ചുകൂട്ടി. പതിനായിരം പടയാളികള്‍ അവന്റെ പിന്നില്‍ അണിനിരന്നു. ദബോറായും അവന്റെ കൂടെപ്പോയി.
11 : കേന്യനായ ഹേബെര്‍ മോശയുടെ അമ്മായിയപ്പനായ ഹോബാബിന്റെ വംശജരായ കേന്യരെ വിട്ടുപോന്ന് കേദെഷിനടുത്ത് സാനാന്നിമിലെ ഓക്കുമരത്തിന് സമീപം പാളയമടിച്ചു.
12 : അബിനോവാമിന്റെ മകനായ ബാറക്ക് താബോര്‍ മലയിലേക്കു നീങ്ങിയിരിക്കുന്നുവെന്നു സിസേറകേട്ടു.
13 : അവന്‍ തന്റെ തൊള്ളായിരം ഇരുമ്പുരഥങ്ങളും അതോടൊപ്പം ഹറോഷേത്ത് ഹഗോയിം മുതല്‍ കിഷോന്‍ നദിവരെയുള്ള പ്രദേശങ്ങളില്‍നിന്ന് തന്റെ പക്ഷത്തുള്ള എല്ലാവരെയും ഒന്നിച്ചുകൂട്ടി.
14 : ദബോറാ ബാറക്കിനോട് പറഞ്ഞു: മുന്നേറുക; കര്‍ത്താവ് സിസേറയെ നിന്റെ കൈയില്‍ ഏല്‍പിക്കുന്ന ദിവസമാണിത്: നിന്നെ നയിക്കുന്നത് കര്‍ത്താവല്ലേ? അപ്പോള്‍ ബാറക്ക് തന്നോടു കൂടെയുള്ള പതിനായിരം പേരോടൊപ്പം താബോര്‍ മലയില്‍ നിന്നു താഴേക്കിറങ്ങി.
15 : കര്‍ത്താവ് സിസേറയെയും അവന്റെ രഥങ്ങളെയും സൈന്യങ്ങളെയും ഒന്നടങ്കം ബാറക്കിന്റെ മുന്‍പില്‍ വച്ച്, വാള്‍മുനയാല്‍ ചിതറിച്ചു; സിസേറരഥത്തില്‍ നിന്നിറങ്ങി പലായനം ചെയ്തു.
16 : ബാറക്ക് രഥങ്ങളെയും സൈന്യങ്ങളെയും ഹറോഷെത്ത്ഹഗോയിംവരെ അനുധാവനം ചെയ്തു. സിസേറയുടെ സൈന്യം മുഴുവന്‍ വാളിനിരയായി. ഒരുവന്‍ പോലും അവശേഷിച്ചില്ല.
17 : സിസേറകേന്യനായ ഹേബെറിന്റെ ഭാര്യ ജായേലിന്റെ കൂടാരത്തില്‍ അഭയംപ്രാപിച്ചു. കാരണം, അക്കാലത്ത് ഹസോര്‍രാജാവായ യാബീന്‍ കേന്യനായ ഹേബെറിന്റെ കുടുംബവുമായി സൗഹൃദത്തിലായിരുന്നു.
18 : ജായേല്‍ സിസേറയെ സ്വീകരിക്കാന്‍ വന്നു. അവള്‍ പറഞ്ഞു: ഉള്ളിലേക്കു വരൂ; പ്രഭോ, എന്നോടുകൂടെ അകത്തേക്കു വരൂ; ഭയപ്പെടേണ്ട. അവന്‍ അവളുടെ കൂടാരത്തില്‍ പ്രവേശിച്ചു, അവള്‍ അവനെ ഒരു കരിമ്പടം കൊണ്ടു മൂടി.
19 : അവന്‍ അവളോടു പറഞ്ഞു: എനിക്കു ദാഹിക്കുന്നു, അല്‍പം വെള്ളം തരുക. അവള്‍ തോല്‍ക്കുടം തുറന്ന് അവനു കുടിക്കാന്‍ പാല്‍കൊടുത്തു.
20 : വീണ്ടും അവനെ പുതപ്പിച്ചു. അവന്‍ അവളോടു പറഞ്ഞു: കൂടാരത്തിന്റെ വാതില്‍ക്കല്‍ നില്‍ക്കുക. ആരെങ്കിലും വന്ന് അന്വേഷിച്ചാല്‍ ഇവിടെ ആരുമില്ലെന്നു പറയണം.
21 : എന്നാല്‍, ഹേബെറിന്റെ ഭാര്യ ജായേല്‍ കുടാരത്തിന്റെ ഒരു മരയാണിയും ചുറ്റികയും എടുത്തു സാവധാനം അവന്റെ അടുത്തുചെന്നു. അവന്‍ ക്ഷീണിച്ച് ഉറങ്ങിക്കിടക്കവേ ആണി അവന്റെ ചെന്നിയില്‍ തറച്ചു. അതു നിലത്തിറങ്ങുവോളം അടിച്ചു കയറ്റി. അങ്ങനെ അവന്‍ മരിച്ചു.
22 : ബാറക്ക് സിസേറയെ പിന്തുടര്‍ന്നു വന്നപ്പോള്‍ ജായേല്‍ അവനെ സ്വീകരിക്കാന്‍ ചെന്നു. അവള്‍ അവനോടു പറഞ്ഞു: വരുക നീ അന്വേഷിക്കുന്ന മനുഷ്യനെ ഞാന്‍ കാണിച്ചുതരാം. അവന്‍ അവളുടെ കൂടാരത്തില്‍ പ്രവേശിച്ചു. സിസേറചെന്നിയില്‍ മരയാണി തറച്ചു മരിച്ചു കിടക്കുന്നതു കണ്ടു.
23 : അങ്ങനെ ആദിവസം കാനാന്‍ രാജാവായയാബീനെ ദൈവം ഇസ്രായേല്‍ ജനതയ്ക്കു കീഴ്‌പെടുത്തി.
24 : കാനാന്‍രാജാവായ യാബീന്‍ നിശ്‌ശേഷം നശിക്കുന്നതുവരെ ഇസ്രായേല്‍ജനം അവനെ മേല്‍ക്കുമേല്‍ പീഡിപ്പിച്ചുകൊണ്ടിരുന്നു.