1 : ജോഷ്വ ജറീക്കോയോടും അവിടുത്തെ രാജാവിനോടും പ്രവര്‍ത്തിച്ചതു പോലെ ആയ്പട്ടണം പിടിച്ചടക്കി പരിപൂര്‍ണമായി നശിപ്പിക്കുകയും അതിന്റെ രാജാവിനെ വധിക്കുകയും ചെയ്തുവെന്നും ഗിബയോനിലെ ജനങ്ങള്‍ ഇസ്രായേല്‍ക്കാരുമായി ഒരു സമാധാനസന്ധിയുണ്ടാക്കി അവരുടെയിടയില്‍ ജീവിക്കുന്നുവെന്നും ജറുസലെം രാജാവായ അദോനിസെദേക്ക് കേട്ടു.
2 : അപ്പോള്‍ ജറുസലെം നിവാസികള്‍ പരിഭ്രാന്തരായി. കാരണം, മറ്റ് ഏതൊരു രാജകീയ പട്ടണവും പോലെ ഗിബയോനും ഒരു വലിയ പട്ടണമായിരുന്നു. അത് ആയ്പട്ടണത്തെക്കാള്‍ വലുതും അവിടത്തെ ജനങ്ങള്‍ ശക്തന്‍മാരുമായിരുന്നു.
3 : ജറുസലെം രാജാവായ അദോനിസെദേക്ക് ഹെബ്രോണ്‍ രാജാവായ ഹോഹാമിനും യാര്‍മുത്‌രാജാവായ പിറാമിനും ലാഖീഷ്‌രാജാവായ ജഫിയായ്ക്കും എഗ്‌ലോണ്‍ രാജാവായ ദബീറിനും ഈ സന്‌ദേശം അയച്ചു.
4 : നിങ്ങള്‍ വന്ന് എന്നെ സഹായിക്കുക. നമുക്കു ഗിബയോനെ നശിപ്പിക്കാം. അവര്‍ ജോഷ്വയോടും ഇസ്രായേല്‍ക്കാരോടും സമാധാനസന്ധി ചെയ്തിരിക്കുന്നു.
5 : ജറുസലെം, ഹെബ്രോണ്‍, യാര്‍മുത്, ലാഖീഷ്, എഗ്‌ലോണ്‍ എന്നിവയുടെ അധിപന്‍മാരായ അഞ്ച് അമോര്യരാജാക്കന്‍മാര്‍ സൈന്യസമേതം ചെന്ന് ഗിബയോനെതിരേ താവളമടിച്ചു യുദ്ധം ചെയ്തു.
6 : ഗിബയോനിലെ ജനങ്ങള്‍ ഗില്‍ഗാലില്‍ പാളയമടിച്ചിരുന്ന ജോഷ്വയെ അറിയിച്ചു: അങ്ങയുടെ ദാസന്‍മാരെ കൈവിടരുതേ! വേഗം വന്ന് ഞങ്ങളെ രക്ഷിക്കുക; ഞങ്ങളെ സഹായിക്കുക! എന്തെന്നാല്‍, മലമ്പ്രദേശത്തു വസിക്കുന്ന അമോര്യരാജാക്കന്‍മാര്‍ ഞങ്ങള്‍ക്കെതിരായി സംഘടിച്ചിരിക്കുന്നു.
7 : ഉടന്‍തന്നെ ജോഷ്വയും ശക്തന്‍മാരും യുദ്ധവീരന്‍മാരുമായ എല്ലാവരും ഗില്‍ഗാലില്‍ നിന്നു പുറപ്പെട്ടു.
8 : കര്‍ത്താവ് ജോഷ്വയോട് അരുളിച്ചെയ്തു: അവരെ ഭയപ്പെടേണ്ടാ. ഞാന്‍ അവരെ നിന്റെ കരങ്ങളില്‍ ഏല്‍പിച്ചുതന്നിരിക്കുന്നു. നിന്നോടെതിരിടാന്‍ അവരിലാര്‍ക്കും സാധിക്കുകയില്ല.
9 : ജോഷ്വ ഗില്‍ഗാലില്‍നിന്നു പുറപ്പെട്ടു രാത്രിമുഴുവന്‍ സഞ്ചരിച്ച് അവര്‍ക്കെതിരേ മിന്നലാക്രമണം നടത്തി.
10 : ഇസ്രായേലിന്റെ മുമ്പില്‍ അമോര്യര്‍ ഭയവിഹ്വലരാകുന്നതിനു കര്‍ത്താവ് ഇടയാക്കി. ഇസ്രായേല്‍ക്കാര്‍ ഗിബയോനില്‍ വച്ച് അവരെ വകവരുത്തി. ബത്‌ഹോറോണ്‍ ചുരത്തിലൂടെ അവരെ ഓടിക്കുകയും അസേക്കായിലും മക്കേദായിലും വച്ചു നിശ്‌ശേഷം നശിപ്പിക്കുകയും ചെയ്തു.
11 : അവര്‍ ഇസ്രായേല്‍ക്കാരില്‍നിന്നു പിന്തിരിഞ്ഞോടി ബത്ഹോറോണ്‍ ചുരം ഇറങ്ങുമ്പോള്‍ അവിടംമുതല്‍ അസേക്കാവരെ അവരുടെ മേല്‍ കര്‍ത്താവു കന്‍മഴ വര്‍ഷിച്ചു. അവര്‍ മരിച്ചുവീണു. ഇസ്രായേല്‍ക്കാര്‍ വാളുകൊണ്ടു നിഗ്രഹിച്ചവരെക്കാള്‍ കൂടുതല്‍ പേര്‍ കന്‍മഴ കൊണ്ടു മരണമടഞ്ഞു.
12 : കര്‍ത്താവ് ഇസ്രായേല്‍ക്കാര്‍ക്ക് അമോര്യരെ ഏല്‍പിച്ചു കൊടുത്ത ദിവസം ജോഷ്വ അവിടുത്തോടു പ്രാര്‍ഥിച്ചു. അനന്തരം, അവര്‍ കേള്‍ക്കെപ്പറഞ്ഞു: സൂര്യാ, നീ ഗിബയോനില്‍ നിശ്ചലമായി നില്‍ക്കുക. ചന്ദ്രാ, നീ അയ്യലോണ്‍ താഴ്‌വരയിലും നില്‍ക്കുക.
13 : അവര്‍ ശത്രുക്കളോടു പ്രതികാരം ചെയ്യുന്നതുവരെ സൂര്യന്‍ നിശ്ചലമായി നിന്നു; ചന്ദ്രന്‍ അനങ്ങിയതുമില്ല. യാഷാറിന്റെ പുസ്തകത്തില്‍ ഇതു രേഖപ്പെടുത്തിയിട്ടുണ്ടല്ലോ. അങ്ങനെ ആകാശമധ്യേ ഒരു ദിവസം മുഴുവനും സൂര്യന്‍ അസ്തമിക്കാതെ നിന്നു.
14 : കര്‍ത്താവ് ഒരു മനുഷ്യന്റെ വാക്കു കേട്ട് ഇസ്രായേലിനു വേണ്ടി യുദ്ധം ചെയ്ത ആദിവസംപോലെ ഒരു ദിവസം അതിനു മുന്‍പും പിന്‍പും ഉണ്ടായിട്ടില്ല.
16 : ആ അഞ്ചു രാജാക്കന്‍മാരും മക്കേദായിലുള്ള ഒരു ഗുഹയില്‍ ഓടിയൊളിച്ചു.
17 : അവര്‍ ഗുഹയില്‍ ഒളിച്ചകാര്യം ജോഷ്വ അറിഞ്ഞു.
18 : അവന്‍ പറഞ്ഞു: ഗുഹയുടെ പ്രവേശന ദ്വാരത്തില്‍ വലിയ കല്ലുകള്‍ ഉരുട്ടിവച്ച് കാവലേര്‍പ്പെടുത്തുക.
19 : നിങ്ങള്‍ അവിടെ നില്‍ക്കരുത്.
20 : ശത്രുക്കളെ പിന്തുടര്‍ന്ന് ആക്രമിക്കുക. പട്ടണങ്ങളില്‍ പ്രവേശിക്കാന്‍ അവരെ അനുവദിക്കരുത്. നിങ്ങളുടെ ദൈവമായ കര്‍ത്താവ് അവരെ നിങ്ങളുടെ കൈകളില്‍ ഏല്‍പിച്ചിരിക്കുന്നു. ശത്രുക്കളെ ഉന്‍മൂലനം ചെയ്യുന്നതുവരെ ജോഷ്വയും ഇസ്രായേല്‍ജനവും സംഹാരം തുടര്‍ന്നു. ഏതാനുംപേര്‍ രക്ഷപെട്ടു കോട്ടയില്‍ അഭയം പ്രാപിച്ചു.
22 : അപ്പോള്‍ ജോഷ്വ കല്‍പിച്ചു: ഗുഹയുടെ വാതില്‍ തുറന്ന് ആ അഞ്ചു രാജാക്കന്‍മാരെയും എന്റെ അടുക്കല്‍ കൊണ്ടുവരുവിന്‍.
23 : അവന്‍ പറഞ്ഞതനുസരിച്ച് ഗുഹയില്‍ നിന്ന് ജറുസലെം, ഹെബ്രോണ്‍, യാര്‍മുത്, ലാഖീഷ്, എഗ്‌ലോണ്‍ എന്നിവിടങ്ങളിലെ രാജാക്കന്‍മാരെ അവര്‍ കൊണ്ടുവന്നു.
24 : ജോഷ്വ ഇസ്രായേല്‍ ജനത്തെ വിളിച്ചുകൂട്ടി തന്നോടൊപ്പം പോന്ന യോദ്ധാക്കളുടെ തലവന്‍മാരോടു പറഞ്ഞു: അടുത്തുവന്ന് ഈ രാജാക്കന്‍മാരുടെ കഴുത്തില്‍ ചവിട്ടുവിന്‍. അവര്‍ അങ്ങനെ ചെയ്തു.
25 : ജോഷ്വ അവരോടു പറഞ്ഞു: നിങ്ങള്‍ ഭയപ്പെടുകയോ ചഞ്ചലചിത്തരാവുകയോ വേണ്ടാ. ഉറപ്പും ധൈര്യവും ഉള്ളവരായിരിക്കുവിന്‍. നിങ്ങള്‍ നേരിടുന്ന എല്ലാ ശത്രുക്കളോടും ഇപ്രകാരം തന്നെ കര്‍ത്താവു പ്രവര്‍ത്തിക്കും.
26 : അനന്തരം ജോഷ്വ അവരെ അടിച്ചുകൊന്ന് അഞ്ചുമരങ്ങളില്‍ കെട്ടിത്തൂക്കി. സായാഹ്‌നം വരെ ജഡം മരത്തില്‍ തൂങ്ങിക്കിടന്നു.
27 : എന്നാല്‍ സൂര്യാസ്തമയ സമയത്ത് ജോഷ്വയുടെ കല്‍പന പ്രകാരം വൃക്ഷങ്ങളില്‍ നിന്ന് അവ ഇറക്കി, അവര്‍ ഒളിച്ചിരുന്ന ഗുഹയില്‍ കൊണ്ടുപോയി ഇട്ടു. അതിന്റെ വാതില്‍ക്കല്‍ വലിയ കല്ലുകള്‍ ഉരുട്ടിവച്ചു. അത് ഇന്നും അവിടെയുണ്ട്.
28 : അന്നു തന്നെ ജോഷ്വ മക്കേദാ പിടിച്ചടക്കി, അതിനെയും അതിന്റെ രാജാവിനെയും വാളിനിരയാക്കി. അവിടെയുള്ള എല്ലാവരെയും നിര്‍മൂലമാക്കി. ആരും അവശേഷിച്ചില്ല. ജറീക്കോ രാജാവിനോടു ചെയ്തതുപോലെ മക്കേദാരാജാവിനോടും അവന്‍ പ്രവര്‍ത്തിച്ചു.
29 : അനന്തരം, ജോഷ്വയും ഇസ്രായേല്‍ജനവും മക്കേദായില്‍നിന്നു ലിബ്‌നായിലെത്തി അതിനെ ആക്രമിച്ചു.
30 : ആ പട്ടണത്തെയും അതിന്റെ രാജാവിനെയും ഇസ്രായേല്‍ക്കാരുടെ കൈകളില്‍ കര്‍ത്താവ് ഏല്‍പിച്ചു. ആരും അവശേഷിക്കാത്ത വിധം അവര്‍ എല്ലാവരെയും വാളിനിരയാക്കി. ജറീക്കോ രാജാവിനോടു ചെയ്തതു പോലെ ലിബ്‌നാ രാജാവിനോടും അവന്‍ പ്രവര്‍ത്തിച്ചു.
31 : ജോഷ്വയും ഇസ്രായേല്‍ജനവും ലിബ്‌നായില്‍നിന്ന് ലാഖീഷിലെത്തി അതിനെ ആക്രമിച്ചു.
32 : ലാഖീഷിനെയും കര്‍ത്താവ് ഇസ്രായേല്‍ക്കാരുടെ കൈകളില്‍ ഏല്‍പിച്ചു കൊടുത്തു. രണ്ടാംദിവസം അവന്‍ അതു പിടിച്ചടക്കുകയും ലിബ്‌നായോട് ചെയ്തതുപോലെ അവിടെയുള്ള എല്ലാവരെയും വാളിനിരയാക്കുകയും ചെയ്തു.
33 : ഗേസറിലെ രാജാവായ ഹോരാം ലാഖീഷിന്റെ സഹായത്തിനെത്തി. എന്നാല്‍, ആരും അവശേഷിക്കാത്ത വിധം ജോഷ്വ അവനെയും അവന്റെ ജനത്തെയും സംഹരിച്ചു.
34 : ജോഷ്വയും ഇസ്രായേല്‍ജനവും, ലാഖീഷില്‍നിന്ന് എഗ്‌ലോണിലെത്തി. അതിനെ ആക്രമിച്ചു കീഴടക്കി.
35 : അന്നു തന്നെ അതു പിടിച്ചടക്കുകയും വാളിനിരയാക്കുകയും ചെയ്തു. ലാഖീഷിനോടു ചെയ്തതു പോലെ അവന്‍ അന്നുതന്നെ അവരെയും നശിപ്പിച്ചു.
36 : അതിനു ശേഷം ജോഷ്വയും ഇസ്രായേല്‍ജനവും എഗ്‌ലോണില്‍നിന്നു ഹെബ്രോണിലെത്തി അതിനെ ആക്രമിച്ചു.
37 : അതു പിടിച്ചടക്കി, അതിന്റെ രാജാവിനെയും അതിലെ പട്ടണങ്ങളെയും സര്‍വജനങ്ങളെയും വാളിനിരയാക്കി. എഗ്‌ലോണില്‍ പ്രവര്‍ത്തിച്ചതു പോലെ ഒന്നൊഴിയാതെ എല്ലാവരെയും നിശ്‌ശേഷം നശിപ്പിച്ചു.
38 : ജോഷ്വയും ഇസ്രായേല്‍ജനവും ദബീറിന്റെ നേരേ തിരിഞ്ഞ് അതിനെ ആക്രമിച്ചു.
39 : അതിന്റെ രാജാവിനെയും സകല പട്ടണങ്ങളെയും പിടിച്ചടക്കി, വാളിനിരയാക്കി. അവിടെ ഒന്നും അവശേഷിച്ചില്ല. ഹെബ്രോണിനോടും ലിബ്‌നായോടും അതിലെ രാജാവിനോടും പ്രവര്‍ത്തിച്ചതു പോലെ ദബീറിനോടും അതിലെ രാജാവിനോടും അവന്‍ പ്രവര്‍ത്തിച്ചു.
40 : അങ്ങനെ ജോഷ്വ രാജ്യം മുഴുവനും മലമ്പ്രദേശങ്ങളും നെഗെബും താഴ്‌വരകളും കുന്നിന്‍ചെരുവുകളും അവയിലെ രാജാക്കന്‍മാരോടൊപ്പം കീഴടക്കി. ഒന്നൊഴിയാതെ എല്ലാ ജീവികളെയും ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവിന്റെ കല്‍പനയനുസരിച്ചു നശിപ്പിച്ചു.
41 : കാദെഷ്ബര്‍ണിയാ മുതല്‍ ഗാസാവരെയും ഗോഷന്‍ മുതല്‍ ഗിബയോന്‍ വരെയും ജോഷ്വ പിടിച്ചടക്കി.
42 : ഈ രാജാക്കന്‍മാരെയും അവരുടെ ദേശങ്ങളെയും ഒറ്റപ്പടയോട്ടത്തില്‍ പിടിച്ചെടുത്തു. എന്തെന്നാല്‍, ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവ് അവര്‍ക്കുവേണ്ടി യുദ്ധം ചെയ്തു.
43 : അതിനുശേഷം ജോഷ്വയും ഇസ്രായേല്‍ജനവും ഗില്‍ഗാലില്‍ തങ്ങളുടെ പാളയത്തിലേക്കു തിരിച്ചുപോന്നു.