1 : നിന്റെ ദൈവമായ കര്‍ത്താവിന്റെ വാക്കുകേട്ട് ഇന്നു ഞാന്‍ നിനക്കു നല്‍കുന്ന കല്‍പനകളെല്ലാം സൂക്ഷ്മമായി പാലിക്കുമെങ്കില്‍ അവിടുന്ന് നിന്നെ ഭൂമിയിലെ മറ്റെല്ലാ ജനതകളെയുംകാള്‍ ഉന്നതനാക്കും.
2 : അവിടുത്തെ വചനം ശ്രവിച്ചാല്‍ അവിടുന്ന് ഈ അനുഗ്രഹങ്ങളെല്ലാം നിന്റെ മേല്‍ ചൊരിയും.
3 : നഗരത്തിലും വയലിലും നീ അനുഗൃഹീതനായിരിക്കും.
4 : നിന്റെ സന്തതികളും വിളവുകളും മൃഗങ്ങളും കന്നുകാലിക്കൂട്ടവും ആട്ടിന്‍പറ്റവും അനുഗ്രഹിക്കപ്പെടും.
5 : നിന്റെ അപ്പക്കുട്ടയും മാവുകുഴയ്ക്കുന്ന കലവും അനുഗ്രഹിക്കപ്പെടും.
6 : സകല പ്രവൃത്തികളിലും നീ അനുഗൃഹീതനായിരിക്കും.
7 : നിനക്കെതിരേ വരുന്ന ശത്രുക്കളെ നിന്റെ മുന്‍പില്‍ വച്ചു കര്‍ത്താവു തോല്‍പിക്കും. നിനക്കെതിരായി അവര്‍ ഒരു വഴിയിലൂടെ വരും; ഏഴു വഴിയിലൂടെ പലായനം ചെയ്യും.
8 : നിന്റെ കളപ്പുരകളിലും നിന്റെ പ്രയത്‌നങ്ങളിലും കര്‍ത്താവ് അനുഗ്രഹം വര്‍ഷിക്കും. നിന്റെ ദൈവമായ കര്‍ത്താവ് നിനക്കു തരുന്ന ദേശത്ത് അവിടുന്നു നിന്നെ അനുഗ്രഹിക്കും.
9 : അവിടുത്തെ കല്‍പനകള്‍ പാലിച്ച് അവിടുത്തെ മാര്‍ഗത്തില്‍ ചരിച്ചാല്‍ കര്‍ത്താവ് നിന്നോടു ശപഥം ചെയ്തിട്ടുള്ളതുപോലെ നിന്നെതന്റെ വിശുദ്ധ ജനമായി ഉയര്‍ത്തും.
10 : കര്‍ത്താവിന്റെ നാമം നീ വഹിക്കുന്നതു കാണുമ്പോള്‍ ലോകത്തിലുള്ള സകല മനുഷ്യരും നിന്നെ ഭയപ്പെടും.
11 : നിനക്കു നല്‍കുമെന്നു നിന്റെ പിതാക്കന്‍മാരോടു ശപഥം ചെയ്തിട്ടുള്ള ദേശത്ത് കര്‍ത്താവു ധാരാളം മക്കളെയും കന്നുകാലികളെയും നിനക്കുതരും. സമൃദ്ധമായ വിളവു നല്‍കി അവിടുന്നു നിന്നെ സമ്പന്നനാക്കും.
12 : കര്‍ത്താവു തന്റെ വിശിഷ്ട ഭണ്‍ഡാഗാരമായ ആകാശം തുറന്ന് നിന്റെ ദേശത്ത് തക്കസമയത്തു മഴ പെയ്യിച്ച് നിന്റെ എല്ലാ പ്രയത്‌നങ്ങളെയും അനുഗ്രഹിക്കും. അനേകം ജനതകള്‍ക്കു നീ കടം കൊടുക്കും; നിനക്കു കടം വാങ്ങേണ്ടിവരികയില്ല.
13 : കര്‍ത്താവു നിന്നെ ജനതകളുടെ നേതാവാക്കും; നീ ആരുടെയും ആജ്ഞാനുവര്‍ത്തി ആയിരിക്കുകയില്ല. ഇന്നു ഞാന്‍ നിനക്കു നല്‍കുന്ന, നിന്റെ ദൈവമായ കര്‍ത്താവിന്റെ കല്‍പനകള്‍ ശ്രവിച്ച് അവ ശ്രദ്ധാപൂര്‍വം പാലിക്കുമെങ്കില്‍ നിനക്ക് അഭിവൃദ്ധിയുണ്ടാകും; നിനക്ക് ഒരിക്കലും അധോഗതിയുണ്ടാവുകയില്ല.
15 : എന്നാല്‍, നീ നിന്റെ ദൈവമായ കര്‍ത്താവിന്റെ സ്വരം ശ്രവിച്ച് ഞാന്‍ ഇന്നു നിനക്കു നല്‍കുന്ന അവിടുത്തെ കല്‍പനകളും ചട്ടങ്ങളും ശ്രദ്ധാപൂര്‍വം അനുസരിക്കാതിരുന്നാല്‍ താഴെപ്പറയുന്ന ശാപമൊക്കെയും നിന്റെ മേല്‍ പതിക്കും:
16 : നഗരത്തിലും വയലിലും നീ ശപിക്കപ്പെട്ടവനായിരിക്കും.
17 : നിന്റെ അപ്പക്കുട്ടയും മാവുകുഴയ്ക്കുന്ന കലവും ശാപഗ്രസ്തമായിരിക്കും.
18 : നിന്റെ സന്താനങ്ങളും വിളവുകളും കന്നുകാലിക്കൂട്ടവും ആട്ടിന്‍പറ്റവും ശപിക്കപ്പെടും.
19 : സകല പ്രവൃത്തികളിലും നീ ശപ്തനായിരിക്കും.
20 : നിന്റെ ദുഷ്‌കൃത്യങ്ങള്‍ വഴി കര്‍ത്താവിനെ ഉപേക്ഷിച്ചതിനാല്‍ നീ നശിക്കുന്നതു വരെ നിന്റെ എല്ലാ പ്രയത്‌നങ്ങളിന്‍മേലും അവിടുന്നു ശാപവും ക്ലേശവും ശകാരവും അയയ്ക്കും; നീ ക്ഷണത്തില്‍ നിശ്‌ശേഷം നശിച്ചുപോകും.
21 : നീ കൈവശപ്പെടുത്താന്‍ പോകുന്ന ദേശത്തു നിന്നെ സംഹരിക്കുന്നതുവരെ കര്‍ത്താവു നിന്റെ മേല്‍ തീരാവ്യാധികള്‍ അയയ്ക്കും.
22 : ക്ഷയം, പനി, വീക്കം, അത്യുഷ്ണം, വാള്‍, വരള്‍ച്ച, വിഷക്കാറ്റ്, പൂപ്പല്‍ ഇവകൊണ്ടു കര്‍ത്താവു നിന്നെ പ്രഹരിക്കും; നിശ്‌ശേഷം നശിക്കുന്നതുവരെ ഇവനിന്നെ വേട്ടയാടും.
23 : നിനക്കു മുകളിലുള്ള ആകാശം പിത്തളയും കീഴുള്ള ഭൂമി ഇരുമ്പും ആയി മാറും.
24 : കര്‍ത്താവ് നിന്റെ ദേശത്ത് മഴയ്ക്കുപകരം പൊടിയും പൂഴിയും വര്‍ഷിക്കും. നീ നശിക്കുംവരെ ആകാശത്തുനിന്ന് അവനിന്റെ മേല്‍ പതിക്കും.
25 : കര്‍ത്താവു നിന്നെ ശത്രുക്കളുടെ മുന്‍പില്‍ തോല്‍പിക്കും. നീ ഒരു വഴിയിലൂടെ അവര്‍ക്കെതിരായി ചെല്ലും; ഏഴു വഴിയിലൂടെ തോറ്റോടും. ഭൂമിയിലെ സകല രാജ്യങ്ങള്‍ക്കും നീ ഒരു ബീഭത്‌സ വസ്തുവായിത്തീരും.
26 : നിന്റെ ശവം ആകാശത്തിലെ പക്ഷികള്‍ക്കും ഭൂമിയിലെ ജന്തുക്കള്‍ക്കും ഭക്ഷണമായിത്തീരും; അവയെ ആട്ടിയോടിക്കാന്‍ ആരുമുണ്ടാവുകയില്ല.
27 : ഈജിപ്തിനെ ബാധിച്ച പരുക്കളും അര്‍ബുദവും ചൊറിയും ചിരങ്ങുംകൊണ്ടു കര്‍ത്താവു നിന്നെ പീഡിപ്പിക്കും. അവയില്‍നിന്നു നീ ഒരിക്കലും വിമുക്തനാവുകയില്ല.
28 : ഭ്രാന്തും അന്ധതയും പരിഭ്രാന്തിയും കൊണ്ടു കര്‍ത്താവു നിന്നെ പീഡിപ്പിക്കും.
29 : കുരുടന്‍ അന്ധകാരത്തിലെന്നപോലെ നീ മധ്യാഹ്‌നത്തില്‍ തപ്പിത്തടയും. നിന്റെ വഴിയില്‍ ഒരിക്കലും നീ മുന്നേറുകയില്ല. നീ സദാ മര്‍ദിതനും ചൂഷിതനും ആയിരിക്കും. ആരും നിന്നെ സഹായിക്കുകയില്ല.
30 : നീ ഒരു സ്ത്രീയോട് വിവാഹവാഗ്ദാനം നടത്തും; എന്നാല്‍, മറ്റൊരുവന്‍ അവളോടുകൂടെ ശയിക്കും. നീ വീടുപണിയും; എന്നാല്‍, അതില്‍ വസിക്കുകയില്ല. നീ മുന്തിരിത്തോട്ടം നട്ടുപിടിപ്പിക്കും; എന്നാല്‍, അതിന്റെ ഫലം അനുഭവിക്കുകയില്ല.
31 : നിന്റെ കാളയെ നിന്റെ മുന്‍പില്‍വച്ചു കൊല്ലും. എന്നാല്‍ നീ അതിന്റെ മാംസം ഭക്ഷിക്കുകയില്ല. നിന്റെ കഴുതയെ നിന്റെ മുന്‍പില്‍നിന്നു ബലമായി പിടിച്ചുകൊണ്ടു പോകും; നിനക്കതിനെ തിരിയെക്കിട്ടുകയില്ല. നിന്റെ ആടുകളെ ശത്രുക്കള്‍ കൈവശമാക്കും; നിന്നെ സഹായിക്കാന്‍ ആരുമുണ്ടാവുകയില്ല.
32 : നിന്റെ കണ്‍ മുന്‍പില്‍ വച്ചുതന്നെ നിന്റെ പുത്രന്‍മാരും പുത്രിമാരും അന്യജനങ്ങള്‍ക്കു വില്‍ക്കപ്പെടും; തടയാന്‍ നിന്റെ കരങ്ങള്‍ അശക്തമായിരിക്കും. ദിവസേന അവരെ കാത്തിരുന്നു നിന്റെ കണ്ണുകള്‍ തളരും.
33 : നിന്റെ വിളവുകളും പ്രയത്‌നഫലവും നീ അറിയാത്ത ജനത അനുഭവിക്കും; നീ എന്നും മര്‍ദിതനും പീഡിതനുമായിരിക്കും.
34 : അങ്ങനെ നീ കാണുന്ന കാഴ്ചകള്‍ നിന്നെ ഭ്രാന്തനാക്കും.
35 : നിന്റെ കാലുകളിലും കാല്‍മുട്ടുകളിലും മാത്രമല്ല അടിമുതല്‍ മുടിവരെ ഉണങ്ങാത്ത വ്രണങ്ങള്‍ അയച്ച് കര്‍ത്താവ് നിന്നെ പീഡിപ്പിക്കും.
36 : നിന്നെയും നിനക്കധിപനായി നീ വാഴിക്കുന്ന രാജാവിനെയും നീയോ നിന്റെ പിതാക്കന്‍മാരോ അറിഞ്ഞിട്ടില്ലാത്ത ജനതയുടെ ഇടയിലേക്കു കര്‍ത്താവു കൊണ്ടുപോകും. അവിടെ നിങ്ങള്‍ കല്ലും തടിയും കൊണ്ടുള്ള അന്യദേവന്‍മാരെ സേവിക്കും.
37 : കര്‍ത്താവു നിന്നെ കൊണ്ടെണ്ടത്തിക്കുന്ന സകല ജനങ്ങളുടെയുമിടയില്‍ നീ ഒരു ബീഭത്‌സ വസ്തുവായിരിക്കും; പഴഞ്ചൊല്ലിനും പരിഹാസത്തിനും വിഷയവും.
38 : നീ വയലില്‍ ധാരാളം വിത്തു വിതയ്ക്കും; പക്‌ഷേ, വെട്ടുകിളികള്‍ തിന്നൊടുക്കുകയാല്‍ കുറച്ചു മാത്രമേ കൊയ്യുകയുള്ളു.
39 : നീ മുന്തിരിത്തോട്ടം നട്ടുവളര്‍ത്തുകയും വെട്ടിയൊരുക്കുകയും ചെയ്യും; എന്നാല്‍, വീഞ്ഞു കുടിക്കുകയോ മുന്തിരിപ്പഴങ്ങള്‍ ശേഖരിക്കുകയോ ചെയ്യുകയില്ല; പഴങ്ങള്‍ പുഴു തിന്നുതീര്‍ക്കും. നിന്റെ ദേശത്തെല്ലായിടത്തും ഒലിവുമരങ്ങളുമുണ്ടായിരിക്കും;
40 : എന്നാല്‍, നീ അവയുടെ തൈലം ലേപനം ചെയ്യുകയില്ല; അവയുടെ കായ്കളെല്ലാം കൊഴിഞ്ഞുപോകും.
41 : നിനക്കു പുത്രന്‍മാരും പുത്രിമാരും ജനിക്കും; എങ്കിലും അവരെ നിനക്കു സ്വന്തമായി കിട്ടുകയില്ല; അവര്‍ അന്യനാടുകളില്‍ അടിമകളായിത്തീരും.
42 : നിന്റെ വൃക്ഷങ്ങളും വയലിലെ വിളവുകളുമെല്ലാം വെട്ടുകിളികള്‍ തിന്നു തീര്‍ക്കും.
43 : നിന്റെ ഇടയിലുള്ള പരദേശി നിന്നെക്കാള്‍ വളരെ ഉന്നതനായിരിക്കും; നീ തീരെ അധഃപതിക്കുകയും ചെയ്യും.
44 : അവന്‍ നിനക്കു കടംതരും; കടംകൊടുക്കാന്‍ നിനക്കു കഴിവുണ്ടാകുകയില്ല. അവന്‍ നിന്റെ അധിപനായിരിക്കും; നീ അധീനനും.
45 : നീ നശിക്കുന്നതുവരെ ഈ ശാപങ്ങളെല്ലാം നിന്റെ മേല്‍ പതിക്കും; ഇവനിന്നെ വേട്ടയാടിപ്പിടിക്കും. എന്തെന്നാല്‍, നിന്റെ ദൈവമായ കര്‍ത്താവിന്റെ വാക്കു നീ കേട്ടില്ല. അവിടുന്നു നല്‍കിയ കല്‍പനകളും നിയമങ്ങളും പാലിച്ചുമില്ല.
46 : ഇവയെല്ലാം നിനക്കും നിന്റെ സന്തതികള്‍ക്കും എന്നേക്കും അടയാളവും അദ്ഭുതവുമായിരിക്കും.
47 : എല്ലാറ്റിലും സമൃധിയുണ്ടായപ്പോള്‍ തികഞ്ഞ ആഹ്‌ളാദത്തോടെ നീ നിന്റെ ദൈവമായ കര്‍ത്താവിനു ശുശ്രൂഷ ചെയ്തില്ല.
48 : അതിനാല്‍, കര്‍ത്താവു നിനക്കെതിരേ അയയ്ക്കുന്ന ശത്രുക്കള്‍ക്കു വേണ്ടി നീ വിശപ്പും ദാഹവും നഗ്‌നതയും പരമ ദാരിദ്ര്യവും സഹിച്ചുകൊണ്ടു വേലചെയ്യും. നീ നശിക്കുന്നതുവരെ അവിടുന്നു നിന്റെ കഴുത്തില്‍ ഇരുമ്പുനുകം വയ്ക്കും.
49 : വിദൂരത്തുനിന്ന്, ഭൂമിയുടെ അതിര്‍ത്തിയില്‍ നിന്ന്, കര്‍ത്താവു നിനക്കെതിരായി ഒരു ജനതയെ കഴുകന്റെ വേഗത്തില്‍ കൊണ്ടുവരും. ആ ജനതയുടെ ഭാഷ നിനക്കു മനസ്‌സിലാവുകയില്ല.
50 : വൃദ്ധനെ ആദരിക്കുകയോ ബാലനോട് അനുകമ്പ കാണിക്കുകയോ ചെയ്യാത്ത ക്രൂരമുഖമുള്ള ഒരു ജനതയായിരിക്കും അത്.
51 : നീ നശിക്കുന്നതുവരെയും നിന്റെ കാലികളെയും വിളവുകളെയും അവര്‍ ഭക്ഷിക്കും. നിന്നെ നിശ്‌ശേഷം നശിപ്പിക്കുന്നതുവരെ അവര്‍ ധാന്യമോ വീഞ്ഞോ എണ്ണയോ കാളക്കുട്ടികളെയോ ആട്ടിന്‍കുഞ്ഞുങ്ങളെയോ നിനക്കുവേണ്ടി അവശേഷിപ്പിക്കുകയില്ല.
52 : നിന്റെ ദേശത്തെങ്ങും നീ ആശ്രയിച്ചിരുന്ന ഉന്നതങ്ങളും ബലിഷ്ഠങ്ങളുമായ കോട്ടകള്‍ തകര്‍ന്നുവീഴുന്നതുവരെ നിന്റെ പട്ടണങ്ങളിലെല്ലാം അവര്‍ നിന്നെ ഉപരോധിക്കും. നിന്റെ കര്‍ത്താവ് നിനക്കുതന്ന സകല പട്ടണങ്ങളിലും അവര്‍ നിന്നെ ആക്രമിക്കും.
53 : ഉപരോധംവഴി ശത്രുക്കള്‍ നിന്നെ ഞെരുക്കുകയും നീ കഠിനമായ ക്ലേശം അനുഭവിക്കുകയും ചെയ്യുമ്പോള്‍ നിന്റെ സ്വന്തം ശരീരത്തിന്റെ ഫലം - നിന്റെ പുത്രീപുത്രന്‍മാരുടെ മാംസം - നീ ഭക്ഷിക്കും.
54 : നിങ്ങളുടെയിടയിലെ ഏറ്റവും മൃദുലഹൃദയനും സുഖലാളിതനുമായ മനുഷ്യന്‍പോലും തന്റെ സഹോദരനെയും പ്രാണപ്രേയസിയെയും അവശേഷിച്ചിരിക്കുന്ന സ്വന്തം മക്കളെയും വെറുക്കും.
55 : അവന്‍ ഭക്ഷിക്കുന്ന സ്വന്തം മക്കളുടെ മാംസത്തില്‍നിന്ന് അല്‍പം പോലും അവര്‍ക്കു കൊടുക്കുകയില്ല. എന്തെന്നാല്‍ നിന്റെ സകല നഗരങ്ങളിലും ശത്രുക്കളുടെ ഉപരോധംമൂലം ഉണ്ടാകുന്ന കഠിനമായ ക്ലേശത്താല്‍ അവനു മറ്റുയാതൊന്നും ഭക്ഷിക്കാനുണ്ടാവില്ല.
56 : നിങ്ങളുടെ ഇടയിലുള്ള, ഒരിക്കല്‍പോലും പാദം നിലത്തു ചവിട്ടിയിട്ടില്ലാത്ത, അത്രയേറെ മൃദുലാംഗിയും പരിലാളിതയുമായ സ്ത്രീ തന്റെ ശ്രേഷ്ഠഭര്‍ത്താവിനെയും പുത്രീപുത്രന്‍മാരെയും കരുണയറ്റ കണ്ണുകളോടെ വീക്ഷിക്കും.
57 : തന്റെ ഉദരത്തില്‍നിന്നു പുറത്തുവരുന്ന മാശും താന്‍ പ്രസവിക്കുന്ന ശിശുക്കളെയും അവള്‍ തനിച്ച് രഹസ്യത്തില്‍ ഭക്ഷിക്കും. ശത്രുക്കള്‍ നിന്റെ പട്ടണങ്ങള്‍ ഉപരോധിക്കുമ്പോഴത്തെ ക്ഷാമവും ക്ലേശവും അത്ര രൂക്ഷമായിരിക്കും.
58 : നിന്റെ ദൈവമായ കര്‍ത്താവ് എന്ന മഹത്വപൂര്‍ണവും ഭയാനകവും ആയ നാമത്തെ നീ ഭയപ്പെടുന്നതിനു വേണ്ടി ഈ പുസ്തകത്തില്‍ എഴുതിയിരിക്കുന്ന നിയമങ്ങള്‍ അക്ഷരം പ്രതി ശ്രദ്ധാപൂര്‍വം നീ അനുസരിക്കാതിരുന്നാല്‍,
60 : ഈജിപ്തില്‍ നീ ഭയപ്പെട്ടിരുന്ന വ്യാധികളെല്ലാം അവിടുന്നു നിന്റെ മേല്‍ വരുത്തും; അവ, നിന്നെ വിട്ടുമാറുകയില്ല.
61 : ഈ നിയമഗ്രന്ഥത്തില്‍ എഴുതിയിട്ടില്ലാത്ത സകല രോഗങ്ങളും മഹാമാരികളും നീ നശിക്കുന്നതു വരെ കര്‍ത്താവ് നിന്റെ മേല്‍ അയയ്ക്കും.
62 : ആകാശത്തിലെ നക്ഷത്രങ്ങള്‍പോലെ അസംഖ്യമായിരുന്ന നിങ്ങളില്‍ ചുരുക്കംപേര്‍ മാത്രമേ അവശേഷിക്കുകയുള്ളു. എന്തെന്നാല്‍ നിന്റെ ദൈവമായ കര്‍ത്താവിന്റെ വാക്കു നീ അനുസരിച്ചില്ല.
63 : നിങ്ങള്‍ക്കു നന്‍മ ചെയ്യുന്നതിലും നിങ്ങളെ വര്‍ധിപ്പിക്കുന്നതിലും കര്‍ത്താവു സന്തോഷിച്ചിരുന്നതുപോലെ നിങ്ങളെ നശിപ്പിച്ച് ഇല്ലാതാക്കുന്നതിലും അവിടുന്നു സന്തോഷിക്കും. നീ കൈവശമാക്കാന്‍ പോകുന്ന ദേശത്തുനിന്നു നിന്നെ അവിടുന്നു പിഴുതെറിയും.
64 : ഭൂമിയുടെ ഒരറ്റം മുതല്‍ മറ്റേയറ്റംവരെ സകല ജനതകളുടെയും ഇടയില്‍ കര്‍ത്താവു നിങ്ങളെ ചിതറിക്കും. അവിടെ നിങ്ങളോ പിതാക്കന്‍മാരോ അറിഞ്ഞിട്ടില്ലാത്ത ദേവന്‍മാരെ, കല്ലും മരവും കൊണ്ട് തീര്‍ത്ത ദേവന്‍മാരെ, നിങ്ങള്‍ സേവിക്കും.
65 : ആ ജനതകളുടെ ഇടയില്‍ നിനക്ക് ആശ്വാസമോ നിന്റെ പാദങ്ങള്‍ക്കു വിശ്രമമോ ലഭിക്കുകയില്ല. അവിടെ കര്‍ത്താവു നിന്റെ ഹൃദയം ഭയചകിതമാക്കും. കണ്ണുകള്‍ക്ക് മങ്ങല്‍ വരുത്തും; മനസ്‌സ് ദുഃഖംകൊണ്ടു നിറയ്ക്കും.
66 : നിന്റെ ജീവന്‍ നിരന്തരം അപകടത്തിലായിരിക്കും; രാവും പകലും നീ സംഭീതനായിരിക്കും; ജീവിതത്തില്‍ നിനക്ക് ഒരു സുരക്ഷിതത്വവും ഉണ്ടായിരിക്കുകയില്ല.
67 : ഹൃദയത്തില്‍ കുടികൊള്ളുന്ന ഭയവും കണ്ണുകള്‍ കാണുന്ന കാഴ്ചകളും നിമിത്തം പ്രഭാതത്തില്‍ നീ പറയും: ദൈവമേ, സന്ധ്യയായിരുന്നെങ്കില്‍! സന്ധ്യയില്‍ നീ പറയും: ദൈവമേ, പ്രഭാതമായിരുന്നെങ്കില്‍!
68 : കര്‍ത്താവു നിന്നെ കപ്പല്‍ മാര്‍ഗം ഈജിപ്തിലേക്കു തിരിയെക്കൊണ്ടുപോകും. ഇനി ഒരിക്കലും നീ കാണുകയില്ല എന്നു ഞാന്‍ വാഗ്ദാനം ചെയ്തിരുന്ന വഴിയാണത്. അവിടെ നിങ്ങള്‍ ദാസന്‍മാരും ദാസികളുമായി നിങ്ങളുടെ ശത്രുക്കള്‍ക്ക് അടിമവേല ചെയ്യാന്‍ നിങ്ങളെത്തന്നെ വില്‍ക്കാനാഗ്രഹിക്കും. എന്നാല്‍ ആരും നിങ്ങളെ വാങ്ങുകയില്ല.