1 : ഇസ്രായേലേ, കേട്ടാലും: നിങ്ങള്‍ ഇന്നു ജോര്‍ദാന്‍ കടന്ന് നിങ്ങളെക്കാള്‍ വലുതും ശക്തവുമായ ജനതകളെയും ആകാശത്തോളം ഉയര്‍ന്ന കോട്ടകളാല്‍ വലയം ചെയ്യപ്പെട്ട വിശാലമായ പട്ടണങ്ങളെയും കൈവശപ്പെടുത്താന്‍ പോവുകയാണ്.
2 : ഉയരമേറിയവരും വലിയവരുമായ ആ ജനതകള്‍ നിങ്ങള്‍ അറിയുന്ന അനാക്കിമുകളാണ്. അനാക്കിമിന്റെ മക്കളുടെ മുന്‍പില്‍ നില്‍ക്കാന്‍ ആര്‍ക്കു കഴിയും എന്ന് ആരെപ്പറ്റി നിങ്ങള്‍ പറഞ്ഞു കേട്ടിരുന്നുവോ അവരാണിത്.
3 : നിങ്ങളുടെ ദൈവമായ കര്‍ത്താവാണ് ദഹിപ്പിക്കുന്ന അഗ്‌നിയായി നിങ്ങളുടെ മുന്‍പില്‍ പോകുന്നതെന്ന് ഇന്നു നിങ്ങള്‍ മനസ്‌സിലാക്കണം. അവരെ പുറത്താക്കുകയും നശിപ്പിക്കുകയും ചെയ്യാന്‍ നിങ്ങള്‍ മുന്നേറുമ്പോള്‍ കര്‍ത്താവു വാഗ്ദാനം ചെയ്തിട്ടുള്ളതുപോലെ നിങ്ങള്‍ അവരെ തോല്‍പിക്കുകയും നിശ്‌ശേഷം നശിപ്പിക്കുകയും ചെയ്യും.
4 : നിങ്ങളുടെ ദൈവമായ കര്‍ത്താവ് അവരെ നിങ്ങളുടെ മുന്‍പില്‍നിന്നു നീക്കം ചെയ്തു കഴിയുമ്പോള്‍ എന്റെ നീതി നിമിത്തമാണു കര്‍ത്താവ് ഈ സ്ഥലം അവകാശമാക്കാന്‍ എന്നെ കൊണ്ടുവന്നതെന്നു നിങ്ങള്‍ ഹൃദയത്തില്‍ പറയരുത്. ഈ ജനതകളുടെ ദുഷ്ടത നിമിത്തമാണ് അവിടുന്ന് അവരെ നിങ്ങളുടെ മുന്‍പില്‍നിന്നു നീക്കിക്കളയുന്നത്.
5 : നിങ്ങളുടെ നീതിയോ ഹൃദയപരമാര്‍ഥതയോ നിമിത്തമല്ല നിങ്ങള്‍ അവരുടെ രാജ്യം കൈവശമാക്കാന്‍ പോകുന്നത്; ആ ജനതകളുടെ ദുഷ്ടതനിമിത്തവും, നിങ്ങളുടെ പിതാക്കന്‍മാരായ അബ്രാഹം, ഇസഹാക്ക്, യാക്കോബ് എന്നിവരോടു കര്‍ത്താവു ചെയ്ത വാഗ്ദാനം നിറവേറ്റുന്നതിനു വേണ്ടിയും ആണ് അവരെ അവിടുന്നു നിങ്ങളുടെ മുന്‍പില്‍ നിന്നു നീക്കിക്കളയുന്നത്.
6 : നിങ്ങളുടെ ദൈവമായ കര്‍ത്താവു നിങ്ങളുടെ നീതി നിമിത്തമല്ല, ഈ നല്ല ദേശം നിങ്ങള്‍ക്ക് അവകാശമായിത്തരുന്നതെന്നു മനസ്‌സിലാക്കിക്കൊള്ളുവിന്‍. എന്തെന്നാല്‍, നിങ്ങള്‍ ദുശ്ശാഠ്യക്കാരായ ജനമാണ്.
ഹോറെബിലെ വിശ്വാസത്യാഗം
7 : നിങ്ങളുടെ ദൈവമായ കര്‍ത്താവിനെ മരുഭൂമിയില്‍വച്ചു നിങ്ങള്‍ കോപിപ്പിച്ചതെങ്ങനെയെന്ന് ഓര്‍മിക്കുവിന്‍. അതു മറക്കരുത്. ഈജിപ്തുദേശത്തു നിന്നു പുറത്തുവന്ന ദിവസം മുതല്‍ ഇവിടെ എത്തുന്നതു വരെ നിങ്ങള്‍ കര്‍ത്താവിനെതിരായി മത്‌സരിക്കുകയായിരുന്നു.
9 : കര്‍ത്താവു നിങ്ങളുമായി നടത്തിയ ഉടമ്പടിയുടെ കല്‍പലകകള്‍ വാങ്ങാനായി മലമുകളില്‍ കയറി, തിന്നുകയോ കുടിക്കുകയോ ചെയ്യാതെ ഞാന്‍ നാല്‍പതു പകലും നാല്‍പതു രാവും അവിടെ ചെലവഴിച്ചു.
10 : കര്‍ത്താവു തന്റെ കൈവിരല്‍കൊണ്ട് എഴുതിയരണ്ടു കല്‍പലകകള്‍ എനിക്കു തന്നു; ജനത്തെയെല്ലാം ഒരുമിച്ചു കൂട്ടിയ ദിവസം മലയില്‍വച്ച് അഗ്‌നിയുടെ മധ്യേനിന്ന് അവിടുന്ന് നിങ്ങളോട് അരുളിച്ചെയ്ത സകല വാക്കുകളും അതില്‍ എഴുതപ്പെട്ടിരുന്നു.
11 : നാല്‍പതു പകലും നാല്‍പതു രാവും കഴിഞ്ഞപ്പോള്‍ ഉടമ്പടിയുടെ ആ രണ്ടു കല്‍പലകകള്‍ കര്‍ത്താവ് എനിക്കു തന്നു.
12 : അവിടുന്ന് എന്നോടു പറഞ്ഞു: എഴുന്നേറ്റ് അതിവേഗം താഴേക്കു പോകുക; എന്തെന്നാല്‍, നീ ഈജിപ്തില്‍നിന്നു കൊണ്ടുവന്ന നിന്റെ ജനം തങ്ങളെത്തന്നെ ദുഷിപ്പിച്ചിരിക്കുന്നു; ഞാന്‍ കല്‍പിച്ച വഴിയില്‍ നിന്ന് അവര്‍ പെട്ടെന്നു വ്യതിചലിച്ചു. അവര്‍ തങ്ങള്‍ക്കുവേണ്ടി ഒരു വിഗ്രഹം വാര്‍ത്തിരിക്കുന്നു.
13 : കര്‍ത്താവു വീണ്ടും എന്നോടു പറഞ്ഞു: ഞാന്‍ ഈ ജനത്തെ കാണുന്നു, ദുശ്ശാഠ്യക്കാരായ ഒരു ജനം.
14 : അവരെ നശിപ്പിച്ച് ആകാശത്തിന്‍ കീഴില്‍നിന്ന് അവരുടെ പേരുപോലും ഞാന്‍ നിര്‍മാര്‍ജനം ചെയ്യാന്‍ പോകുന്നു. എന്നെ തടയരുത്. അവരെക്കാള്‍ ശക്തവും വലുതുമായ ഒരു ജനത്തെ നിന്നില്‍ നിന്നു ഞാന്‍ പുറപ്പെടുവിക്കും.
15 : ഞാന്‍ മലമുകളില്‍നിന്ന് ഇറങ്ങിപ്പോന്നു. അപ്പോഴും മല കത്തി എരിയുകയായിരുന്നു. ഉടമ്പടിയുടെ രണ്ടു പലകകള്‍ എന്റെ കൈകളിലുണ്ടായിരുന്നു.
16 : കാളക്കുട്ടിയുടെ വിഗ്രഹം വാര്‍ത്ത്, നിങ്ങളുടെ ദൈവമായ കര്‍ത്താവിനെതിരായി നിങ്ങള്‍ പാപം ചെയ്തിരിക്കുന്നു വെന്നു ഞാന്‍ കണ്ടു; കര്‍ത്താവു നിങ്ങളോടു കല്‍പിച്ച വഴിയില്‍ നിന്നു നിങ്ങള്‍ ക്ഷണത്തില്‍ അകന്നു കഴിഞ്ഞിരുന്നു.
17 : അതുകൊണ്ട്, ഞാന്‍ ഇരുപലകകളും വലിച്ചെറിഞ്ഞു; നിങ്ങളുടെ കണ്‍മുന്‍പില്‍വച്ച് അവ ഉടച്ചുകളഞ്ഞു.
18 : അനന്തരം, മുന്‍പിലത്തേതു പോലെ നാല്‍പതു പകലും നാല്‍പതു രാവും ഞാന്‍ കര്‍ത്താവിന്റെ മുന്‍പില്‍ പ്രണമിച്ചു കിടന്നു. നിങ്ങള്‍ കര്‍ത്താവിന്റെ മുന്‍പില്‍ തിന്‍മ പ്രവര്‍ത്തിച്ചു പാപംചെയ്ത് അവിടുത്തെ കുപിതനാക്കിയതിനാല്‍, ഞാന്‍ തിന്നുകയോ കുടിക്കുകയോ ചെയ്തില്ല.
19 : എന്തെന്നാല്‍, നിങ്ങളെ നിശ്‌ശേഷം നശിപ്പിക്കത്തക്ക വിധത്തില്‍ നിങ്ങള്‍ക്കെതിരേ തീവ്രമായ കോപത്താല്‍ കര്‍ത്താവു ജ്വലിക്കുകയായിരുന്നു. അതിനാല്‍, എനിക്കു ഭയമായിരുന്നു. എന്നിട്ടും കര്‍ത്താവ് എന്റെ പ്രാര്‍ഥന കേട്ടു.
20 : അഹറോനോടും കര്‍ത്താവു കോപിച്ചു: അവനെ നശിപ്പിക്കാന്‍ അവിടുന്ന് ഒരുങ്ങി. അവനു വേണ്ടിയും ഞാന്‍ പ്രാര്‍ഥിച്ചു.
21 : ആ നികൃഷ്ടവസ്തുവിനെ, നിങ്ങള്‍ നിര്‍മിച്ച കാളക്കുട്ടിയെ, ഞാന്‍ അഗ്‌നിയില്‍ ദഹിപ്പിച്ചു. ഞാനതു തച്ചുടച്ചു ചെറിയ കഷണങ്ങളാക്കി; വീണ്ടും പൊടിച്ചു ധൂളിയാക്കി മലയില്‍ നിന്ന് ഒഴുകിവരുന്ന അരുവിയില്‍ ഒഴുക്കിക്കളഞ്ഞു.
22 : തബേറായിലും മാസായിലും കിബ്രോത്ത് ഹത്താവയിലും വച്ചു നിങ്ങള്‍ കര്‍ത്താവിനെ പ്രകോപിപ്പിച്ചു.
23 : ഞാന്‍ നിങ്ങള്‍ക്കു തന്നിരിക്കുന്ന ദേശം പോയി കൈവശമാക്കിക്കൊള്ളുവിന്‍ എന്നു പറഞ്ഞ് കര്‍ത്താവു നിങ്ങളെ കാദെഷ്ബര്‍ണയായില്‍നിന്ന് അയച്ചപ്പോള്‍ നിങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ കല്‍പന നിങ്ങള്‍ ധിക്കരിച്ചു. അവിടുത്തെനിങ്ങള്‍ വിശ്വസിച്ചില്ല; അനുസരിച്ചുമില്ല.
25 : അതുകൊണ്ട്, ആ നാല്‍പതു രാവും പകലും ഞാന്‍ കര്‍ത്താവിന്റെ മുന്‍പില്‍ പ്രണമിച്ചു കിടന്നു; എന്തെന്നാല്‍, നിങ്ങളെ നശിപ്പിക്കുമെന്നു കര്‍ത്താവ് അരുളിച്ചെയ്തിരുന്നു.
26 : ഞാന്‍ കര്‍ത്താവിനോട് ഇപ്രകാരം പ്രാര്‍ഥിച്ചു: ദൈവമായ കര്‍ത്താവേ, അങ്ങയുടെ മഹത്വത്താല്‍ അങ്ങു രക്ഷിച്ച് അവിടുത്തെ ശക്തമായ കരത്താല്‍ ഈജിപ്തില്‍ നിന്നു കൊണ്ടുവന്ന അങ്ങയുടെ ജനത്തെയും അവകാശത്തെയും നശിപ്പിക്കരുതേ!
28 : അല്ലാത്തപക്ഷം, ഞങ്ങളെ എവിടെ നിന്നു കൊണ്ടുപോന്നുവോ ആ ദേശത്തുള്ളവര്‍ പറയും, കര്‍ത്താവു വാഗ്ദാനം ചെയ്ത ദേശത്ത് അവരെ എത്തിക്കാന്‍ അവനു കഴിവില്ലാത്തതുകൊണ്ടും അവരെ വെറുത്ത തുകൊണ്ടും മരുഭൂമിയില്‍വച്ചു കൊല്ലാന്‍ വേണ്ടിയാണ് അവരെ ഇവിടെനിന്നു വിളിച്ചുകൊണ്ടു പോയത് എന്ന്.
29 : എന്നാലും അങ്ങു കരം നീട്ടി ശക്തി പ്രകടിപ്പിച്ചു കൊണ്ടുവന്ന അങ്ങയുടെ ജനവും അവകാശവുമാണല്ലോ അവര്‍.